
‘കുറഞ്ഞ പലിശ നിരക്കിൽ വളരെ എളുപ്പത്തില്‍ വായ്പ’; കുവൈത്തില്‍ ബാങ്ക് ലോണ്‍ തട്ടിപ്പില്‍ ഇരയായി മലയാളികള്‍
കുവൈത്ത് സിറ്റി: ബാങ്ക് വായ്പ തട്ടിപ്പില്‍ ഇരയായി നിരവധി മലയാളികൾ. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ വീഴുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ഹാക്ക് ചെയ്ത കുവൈത്ത് വാട്ട്സാപ്പ് നമ്പറുകളും യഥാർഥ ഫിനാൻസ് കമ്പനിയുടെ പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റും ഉപയോഗിച്ചാണ് മലയാളികളുടെ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. വളരെ മാന്യമായ സംസാരവും ആരെയും എളുപ്പത്തിൽ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവുമാണ് ഇവരുടെ രീതി. ഇത് വിശ്വസിക്കുന്ന ആളുകളാണ് തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ വീഴുന്നത്. ഇവരുടെ തട്ടിപ്പില്‍ വീണിരിക്കുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വായ്പ ഓഫറുകൾ പ്രചരിപ്പിക്കുന്ന ഇവര്‍ കുവൈത്തിലെ ഒരു പ്രശസ്ത ഫിനാൻസ് കമ്പനിയുടെ പേരിലാണ് ആളുകളെ ബന്ധപ്പെടുന്നത്. ഈ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റും തട്ടിപ്പിനായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. വായ്പക്കായി ഒരു ഫോം പൂരിപ്പിച്ചു നൽകിയാൽ മാത്രം മതിയെന്നും നേരിട്ട് ഓഫീസിൽ എത്തുകയോ ഏതെങ്കിലും രേഖയുടെയോ ആവശ്യമില്ലെന്നും ഇവര്‍ ആളുകളോട് പറയും. വായ്പ അനുവദിക്കപ്പെട്ടെന്നും നാട്ടിലെ അക്കൗണ്ടിലേക്ക് പണം അയച്ചപ്പോൾ അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ലെന്നും പണം ഫ്രീസായെന്നും അതിനാൽ ഒരു നിശ്ചിത സംഖ്യ അടച്ചാൽ മാത്രമേ ലോൺ തുക വീണ്ടും അക്കൗണ്ടിലേക്ക് അയക്കുകയുള്ളുവെന്നും പറഞ്ഞ് ആളുകള വിശ്വസിപ്പിക്കുന്നതാണ് സംഘത്തിന്‍റെ രീതി. തട്ടിപ്പ് നടത്തുന്നവര്‍ കുവൈത്തിന് പുറത്തുനിന്നാണ് ആളുകളെ ബന്ധപ്പെടുന്നതെന്നാണ് വിവരം. പണം ഇവർ ഇന്ത്യൻ അക്കൗണ്ട് നമ്പറിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നത്. ഇവരുടെ വലയില്‍ വീണ മലപ്പുറം സ്വദേശിയായ മുഹമ്മദിന് 116 കുവൈത്ത് ദിനാറാണ് നഷ്ടമായത്. 200 ദിനാർ മുതൽ 20,000 ദിനാർ വരെ കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് മുഹമ്മദ് ഈ കമ്പനിയെ ബന്ധപ്പെടുന്നത്.
Comments (0)