New Life കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ മാസം സംഭവിച്ച മദ്യ ദുരന്തത്തിൽ ഇരയായവർ പുതുജീവിതം നൽകുന്നത് നിരവധി പേർക്ക്. മസ്തിഷ്‌ക മരണം സംഭവിച്ച 10 പേരുടെ അവയവങ്ങൾ മാറ്റി വെച്ച് 20 ലേറെ രോഗികൾക്ക് പുതു ജീവൻ ലഭിച്ചു. കുവൈത്തിലെ അവയവമാറ്റ ശസ്ത്രക്രിയാ കേന്ദ്രത്തിന്റെ ചെയർമാനും പ്രമുഖ അവയവ മാറ്റ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. മുസ്തഫ അൽ-മൗസാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിഷ മദ്യം കഴിച്ചതിനെ തുടർന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച 12 പേരുടെ കുടുംബങ്ങളെ അവയവ ദാനത്തിനുള്ള അനുമതിക്കായി ബന്ധപ്പെട്ടതായും അതിൽ പത്ത് പേരുടെ കുടുംബങ്ങൾ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. ഇത് വഴി 20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ ശേഖരിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാൽ പരിശോധനയ്ക്ക് ശേഷം പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയ ശ്വാസകോശം ഒഴികെയുള്ള എല്ലാ അവയവങ്ങളും മറ്റു രോഗികൾക്ക് മാറ്റിവച്ചു. കുവൈത്തിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ പദ്ധതി താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് അബുദാബിയിലേക്ക് അയച്ചാണ് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്. ഹൃദയം, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കുവൈത്തിൽ വെച്ചാണ് നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ, കുവൈത്തി രോഗികളിൽ മൂന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ബദർ അൽ-അയ്യദ് പറഞ്ഞു. പല കേസുകളിലും, മരണമടഞ്ഞവരുടെ ബന്ധുക്കൾ കുവൈത്തിന് പുറത്താണ് താമസിക്കുന്നത്. ഇതിനാൽ ബന്ധുക്കളുടെ അനുമതി ലഭിക്കുന്നതിനായി വീഡിയോ കോളുകളോ അല്ലെങ്കിൽ ഫോൺ വഴിയുള്ള ആശയവിനിമയമോ ആവശ്യമായി വന്നു. മറ്റ് ചില കേസുകളിൽ മരണമടഞ്ഞ വ്യക്തികളുടെ കുവൈത്തിലെ അടുത്ത കുടുംബാംഗത്തെ നേരിട്ട് സമീപിച്ചു. മസ്തിഷ്‌ക മരണത്തിന്റ സ്ഥിരീകരണം കുടുംബം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞ ശേഷമാണ് ഡോക്ടർമാർ അവയവദാനത്തിന് അഭ്യർത്ഥിക്കുകയും ശസ്ത്രക്രിയയുമായി മുന്നോട്ട് പോകുകയും ചെയ്തത്. മാറ്റി വെക്കലിനു അനുയോജ്യമാണോ എന്ന് നിർണ്ണയിക്കാൻ കുവൈത്തിലെ ഡോക്ടർമാർ ഓരോ അവയവവും ശ്രദ്ധാപൂർവ്വമാണ് നിരീക്ഷിക്കുന്നത്.ഓരോ അവയവത്തിനനുസരിച്ച് മാനദണ്ഡങ്ങളും വ്യത്യസ്ഥമായിരിക്കുമെന്നും അൽ-മൗസാവി കൂട്ടിച്ചേർത്തു.