Price Decrease സെപ്തംബർ 22 തിങ്കളാഴ്ച മുതൽ ജിഎസ്ടി പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരും. 5%, 18% എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളായി ചുരുക്കിയതോടെ ഒട്ടേറെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില കുറയും. സെപ്തംബർ 3 ന് ചേർന്ന 56 -ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. നിലവിലുണ്ടായിരുന്ന 12%, 28% എന്നീ നികുതി നിരക്കുകൾ 5%, 18% എന്നീ സ്ലാബുകളിലേക്ക് മാറ്റിയതാണ് ഈ മാറ്റങ്ങൾക്ക് കാരണം. പെൻസിൽ, നോട്ട്ബുക്ക്, മാപ്പ്, ചാർട്ട് തുടങ്ങിയ പഠനോപകരണങ്ങളെ നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. ചെറുകാറുകൾക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾക്കും വില കുറയും. ഇവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറച്ചു. 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷൻ, എസി എന്നിവയ്ക്കും വില കുറയും. സിമന്റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ നികുതി 28% ൽ നിന്ന് 18% ആയി കുറക്കുകയും ചെയ്തിട്ടുണ്ട്.
ഹെയർ ഓയിൽ, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീർ, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡിൽസ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ നികുതി 18% ൽ നിന്ന് 5% ആയി കുറയും. 33 ജീവൻരക്ഷാ മരുന്നുകളുടെ 12% നികുതി പൂർണമായും ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് ബാധകമായിരുന്ന 18% നികുതിയും ഇനി മുതൽ ഉണ്ടാകില്ല.
അതേസമയം, സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയർത്തുവാൻ കൗൺസിൽ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാൽ ഈ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും. വ്യാപാരികൾ/സേവനദാതാക്കൾ പുതുക്കിയ നികുതി നിരക്കനുസരിച്ചുള്ള ടാക്സ് ഇൻവോയ്സുകൾ സെപ്തംബർ 22 മുതൽ നൽകുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിംഗ് സോഫ്റ്റ് വെയർ സംവിധാനത്തിൽ വരുത്തേണ്ടതും, നികുതി മാറ്റം വരുന്ന സപ്ലൈയുമായി ബന്ധപ്പെട്ട് സാധനങ്ങൾ സ്റ്റോക്കിലുണ്ടെങ്കിൽ സെപ്റ്റംബർ 21 ലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തിവയ്ക്കുകയും ചെയ്യുക. കൂടാതെ, നികുതി നിരക്കിൽ കുറവ് വരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ആയതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യത ഒഴിവാക്കിയ സാധനങ്ങളുടെയും, സേവനങ്ങളുടെയും ഭാഗമായുള്ള സ്റ്റോക്കിന്റെ ഇന്പുട് ടാക്സ് ക്രെഡിറ്റ് റിവേഴ്സൽ ചെയ്യേണ്ടതടക്കമുള്ള നടപടികൾ വ്യാപരികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
ഇത്തിഹാദ് റെയിൽ യാത്ര മികച്ചതാക്കണോ? നിങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കൂ, കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ
Etihad Rail ദുബായ്: യുഎഇയിൽ ഇത്തിഹാദ് റെയിൽ യാത്ര സുഗമവും വേഗതയേറിയതും മികച്ചതുമാക്കാൻ സഹായിക്കുന്ന ആശയങ്ങൾ നിങ്ങളുടെ കൈവശമുണ്ടോ. അവ പ്രാവർത്തികമാക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 1,2 തീയതികളിൽ അബുദാബിയിലെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ ഗ്ലോബൽ റെയിൽ യൂത്ത് ഹാക്കത്തൺ 2025 സംഘടിപ്പിച്ചിരിക്കുകയാണ്. ഇത്തിഹാദ് റെയിലിന്റെ ഭാവി വികസനത്തിന് വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും സഹായം ആഗ്രഹിക്കുകയാണ് അധികൃതർ. മികച്ച ആശയങ്ങൾക്ക് ക്യാഷ് പ്രൈസും അംഗീകാരവും ലംഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നോ, നാലോ പങ്കാളികളുടെ സഹകരണത്തോടെ ടീമായി നിങ്ങൾക്ക് ആശയങ്ങൾ കൈമാറാം. ഇത്തിഹാദ് റെയിൽ, അക്കാദമിക്, ഗതാഗത മേഖല എന്നിവിടങ്ങളിൽ നിന്നുള്ള ഉപദേഷ്ടാക്കൾ നിങ്ങളെ ഓരോ ഘട്ടത്തിലും നയിക്കും. യുവത്വത്തെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് ഹാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 50 ഒഴിവുകൾ മാത്രമാണുള്ളതെന്നും താത്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. സെപ്തംബർ 25 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കും സമീപകാല ബിരുദധാരികൾക്കും അപേക്ഷ നൽകാം. എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, ബിസിനസ് തുടങ്ങിയ പശ്ചാത്തലങ്ങളുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. https://www.01gov.com/en/global-rail-youth-hackathon എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകാം.
യുഎഇയിൽ ഗെയിമിംഗ്, വീഡിയോ കോളുകളുടെ സ്പീഡ് വർദ്ധിക്കും; വമ്പൻ അപ്‌ഡേറ്റുമായി ‘ഡു’
Internet Speed ദുബായ്: തങ്ങളുടെ അടുത്ത തലമുറ മൊബൈൽനെറ്റ്‌വർക്ക് അപ്‌ഗ്രേഡായ 5 ജി പ്ലസ് പുറത്തിറക്കി യുഎഇയിലെ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർ ‘ഡു’. നിലവിലുള്ള 5 ജി നെറ്റ്‌വർക്കുകളുടെ ഇരട്ടി വേഗതയാണ് 5 ജി പ്ലസ് വാഗ്ദാനം ചെയ്യുന്നത്. പുതിയ 5G+ നെറ്റ്‌വർക്ക് ഡുവിന്റെ നൂതന 5G ആർക്കിടെക്ചറിൽ നിർമ്മിച്ചതാണെന്നും AI- പവർഡ് ആപ്ലിക്കേഷനുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ പിന്തുണയ്ക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. വേഗത മാത്രമല്ല പുതിയ സാധ്യതകൾ കൂടിയാണ് ഉപഭോക്താക്കൾക്കായി മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ഡു ചീഫ് ് കൊമേഴ്സ്യൽ ഓഫീസർ കരിം ബെൻകിരാനെ അറിയിച്ചു. അൾട്രാ-എച്ച്ഡി സ്ട്രീമിംഗും ലാഗ്-ഫ്രീ ഗെയിമിംഗും മുതൽ റിയൽ-ടൈം ട്രാൻസ്ലേഷനും ഓഗ്മെന്റഡ് റിയാലിറ്റിയും വരെ ഉപഭോക്താക്കൾക്ക് തടസമില്ലാതെ ആസ്വദിക്കാൻ കഴിയും. മൊബൈൽ ഗെയിമിംഗിനും തത്ക്ഷണ മൂവി ഡൗൺലോഡുകൾ, തടസമില്ലാത്ത സ്ട്രീമിംഗ്, മികച്ച വീഡിയോ കോൾ ക്ലാരിറ്റി തുടങ്ങിയവയും 5 ജി പ്ലസ് വാഗ്ദാനം ചെയ്യുന്നു.ഡുവിന്റെ 5 ജി പ്ലസ് നെറ്റ്‌വർക്ക് ലഭിക്കാൻ ഉപഭോക്താക്കൾക്ക് 5 ജി പ്ലസ് സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം. ഡുവിൽ നിന്നുള്ള eSIM ഉള്ളവർക്ക് 5 ജി പ്ലസ് നെറ്റ്‌വർക്ക് ലഭിക്കും.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; യുഎഇയിൽ പ്രവാസി ഡ്രൈവർക്ക് 15,000 ദിർഹം പിഴ, ലൈസൻസ് സസ്‌പെൻഡ് ചെയ്തു
Drunken Drive ദുബായ്: യുഎഇയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവർക്ക് 15,000 ദിർഹം പിഴ ചുമത്തി. ബർ ദുബായിലാണ് സംഭവം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 42 കാരനായ ഏഷ്യൻ പ്രവാസിയ്ക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയും തുടർന്ന് കാർ റോഡിൽ നിന്നും തെന്നിമാറി അഞ്ച് മീറ്റർ പ്രദേശത്ത് കേടുപാടുകൾ വരുത്തിയെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസിന് ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. മദ്യപിച്ച് വാഹനമോടിക്കുക, മറ്റുള്ളവരുടെ സ്വത്തിന് കേടുപാടുകൾ വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ വേളയിൽ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.
യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ
Desert Rescue ഷാർജ: യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.
രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
ആശ്വാസ വാർത്ത; ഷാർജയിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി
Missing Girl Found ഷാർജ: ഷാർജയിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു) എന്ന 22 കാരിയെ ആണ് കണ്ടുകിട്ടിയത്. ഷാർജ അബു ഷഗാറയിൽ നിന്ന് ഇന്നലെ രാവിലെയാണ് യുവതിയെ കാണാതായത്. ദുബായ് ഊദ് മേത്തയിൽ നിന്നാമ് യുവതിയെ കണ്ടെത്തിയത്. മാധ്യമങ്ങളിലെ വാർത്ത കണ്ട ഒരാൾ യുവതിയെ കണ്ടപ്പോൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തി റിതികയെ കൂട്ടിക്കൊണ്ടുപോയി.
സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറയിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക് കൂടെ പോയതായിരുന്നു റിതിക. സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു. എന്നാൽ അഞ്ച് മിനിറ്റിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു. ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ റിതിക പുറത്തിറങ്ങി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മാതാപിതാക്കളും ബന്ധുക്കളും മറ്റും പരിസരങ്ങളിലൊക്കെ റിതികയെ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. അൽ ഗർബ പോലീസ് സ്‌റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. കഴിഞ്ഞ 27 വർഷമായി റിതികയുടെ കുടുംബം താമസിക്കുന്നത് യുഎഇയിലാണ്. റിതക ജനിച്ചതും വളർന്നതുമെല്ലാം യുഎഇയിൽ തന്നെയാണ്. പത്താം ക്ലാസ് വരെ ഷാർജയിൽ പഠിച്ച ശേഷം പഠനം ഉപേക്ഷിച്ചു. ചിത്രരചനയിലും പെയിന്റിങ്ങിലുമൊക്കെ തത്പരയായതിനാൽ വീട്ടിലേക്ക് അധ്യാപകനെത്തി പഠിപ്പിച്ചുവരികയായിരുന്നു. റിതികയെ കണ്ടെത്താൻ ശ്രമിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കുടുംബം വ്യക്തമാക്കി.
വിദേശത്തുനിന്ന് ഈ തുകയില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നോ? കിട്ടും എട്ടിന്‍റെ പണി
Expat’s Gold UAE India ദുബായ്: യുഎഇയിൽ നിന്ന് സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുപോകുന്നത് പ്രവാസികളുടെ പതിവാണ്. എന്നാൽ, നിലവിൽ സ്വർണവില റെക്കോര്‍ഡ് നിരക്കിലായ സാഹചര്യത്തിൽ, സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഷാർജ (ഐ.എ.എസ്.) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം സമർപ്പിച്ചു. ഇന്ത്യയിലേക്ക് വിദേശത്തു നിന്ന് സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ 2016ൽ നിലവിൽ വന്നതാണ്. ഈ നിയമങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണം കൊണ്ടുവരാൻ അനുവാദമുണ്ട്. ഇതിന്റെ മൂല്യം ഒരു ലക്ഷം രൂപയായി കണക്കാക്കുന്നു. പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണ്ണം കൊണ്ടുവരാം. ഇതിന്റെ മൂല്യം 50,000 രൂപയാണ്. ഈ പരിധിക്ക് മുകളിൽ സ്വർണം കൊണ്ടുവരുന്നവർ നികുതി അടയ്ക്കണം. 2016 ൽ ഈ നിയമം വന്നപ്പോൾ 50,000 രൂപയ്ക്ക് 20 ഗ്രാം സ്വർണം ലഭിക്കുമായിരുന്നു. എന്നാൽ, നിലവിലെ സ്വർണവില അനുസരിച്ച് അഞ്ച് ഗ്രാം പോലും ഈ തുകയ്ക്ക് ലഭിക്കില്ല. അതിനാൽ, ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വർണം കൊണ്ടുവരാനുള്ള പരിധി ഉയർത്തണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. നികുതി അടയ്ക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ അളവ് വർധിപ്പിക്കുകയാണെങ്കിൽ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും.
ദുബായിൽ ജോലി കണ്ടെത്തണോ? ജോബ്‌സീക്കർ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം
Dubai Jobseeker Visa ദുബായ്: ജോലി അന്വേഷിക്കുന്നവർക്കായി ദുബായ് പ്രത്യേക വിസിറ്റ് വിസ അവതരിപ്പിച്ചു. ഈ വിസ ഉപയോഗിച്ച് യുഎഇയിൽ സ്പോൺസറില്ലാതെ 60, 90, 120 ദിവസങ്ങൾ വരെ തങ്ങാനും തൊഴിലവസരങ്ങൾ കണ്ടെത്താനും സാധിക്കും. 2022 ഏപ്രിലിൽ യുഎഇ സർക്കാർ നടപ്പാക്കിയ പുതിയ വിസ സംവിധാനത്തിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ വിസ നിലവിൽ വന്നത്. യുവപ്രതിഭകളെയും വിദഗ്ധരായ തൊഴിലാളികളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഈ വിസയുടെ ലക്ഷ്യം. ആർക്കൊക്കെ അപേക്ഷിക്കാം? ഈ വിസയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: വിദഗ്ധ തൊഴിലാളികൾ: ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസം: കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ഡിഗ്രിയോ അതിന് തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും യോഗ്യതയുണ്ട്. അപേക്ഷിക്കേണ്ട രീതി: ജിഡിആർഎഫ്.എ-ദുബായ് വെബ്സൈറ്റ് (gdrfad.gov.ae/en) വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിലെ ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ‘Access the service’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. പേര്, ഇമെയിൽ, രാജ്യം, ജനനത്തീയതി, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കുക, അല്ലെങ്കിൽ യു.എ.ഇ. പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫീസ് അടയ്ക്കുക. പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനുള്ള നമ്പർ ലഭിക്കും. ആവശ്യമായ രേഖകൾ: പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി (കുറഞ്ഞത് 6 മാസം കാലാവധിയുള്ളത്), യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്. വിസ ചെലവ്: വിസയുടെ കാലാവധി അനുസരിച്ച് ഫീസിൽ മാറ്റമുണ്ട്: 60 ദിവസത്തെ വിസ: Dh200, 90 ദിവസത്തെ വിസ: Dh300, 120 ദിവസത്തെ വിസ: Dh400, എല്ലാ ഓപ്ഷനുകൾക്കും 5% വാറ്റ് (VAT) ബാധകമാണ്. മറ്റ് ഫീസുകൾ: റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ്: Dh1,000, വാറണ്ടി സർവീസ് ഫീസ്: Dh20, ഗ്യാരണ്ടി തിരികെ വാങ്ങുന്നതിനുള്ള ഫീസ്: Dh40. യു.എ.ഇയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ അധിക ഫീസുകൾ: നോളജ് ദിർഹം: Dh10, ഇന്നൊവേഷൻ ദിർഹം: Dh10, ഇൻ-കൺട്രി ആപ്ലിക്കേഷൻ ഫീസ്: Dh500.