Mobile App പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി ഇനി മൊബൈൽ ആപ്പും. നോർക്ക കെയർ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും.
നിലവിൽ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോർക്ക കെയർ. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
e-passport ഇമിഗ്രേഷൻ നടപടികൾ ഇനി കൂടുതൽ ലളിതം; കുവൈത്തിൽ ആദ്യ ഇന്ത്യൻ ഇ-പാസ്‌പോർട്ട് ഇഷ്യു ചെയ്തു
e-passport കുവൈത്ത് സിറ്റി: ഇമിഗ്രേഷൻ നടപടികൾ ഇനി കൂടുതൽ എളുപ്പം. കുവൈത്തിൽ ആദ്യ ഇന്ത്യൻ ഇ-പാസ്പോർട്ട് ഇഷ്യൂ ചെയ്തു. ആയിഷ റുമാൻ എന്ന ഇന്ത്യൻ വനിതക്കാണ് ആദ്യ പാസ്‌പോർട്ട് ഇഷ്യൂ ചെയ്തത്. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വെച്ചാണ് ആദ്യ ഇ-പാസ്്‌പോർട്ട് അനുവദിച്ചത്.
ഇന്ത്യൻ പൗരന്മാർക്ക് അന്താരാഷ്ട്ര യാത്രകളിൽ ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കുവാനും യാത്രകൾ എളുപ്പമാക്കുവാനും ഇ-പാസ്‌പോർട്ട് സഹായിക്കും. ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഇ-പാസ്‌പോർട്ട് സൗകര്യം സജ്ജമാക്കിയതെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
Expatriate Arrest നാണക്കേട്; കുവൈത്തിൽ മദ്യക്കടത്ത് നടത്തിയ പ്രവാസി അറസ്റ്റിൽ, 450 കുപ്പികൾ പിടിച്ചെടുത്തു
Expatriate Arrest കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യവേട്ട. മദ്യക്കടത്ത് നടത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിലായി. 97 ബാരലുകളും 450 കുപ്പികളും ഇയാളുടെ പക്കൽ നിന്നും അധികൃതർ പിടിച്ചെടുത്തു. അഹ്‌മദി മുൻസിപ്പാലിറ്റി ഡയറക്ടർ സാദ് അൽ ഖുറൈൻജും മുൻസിപ്പൽ ഉദ്യോഗസ്ഥൻ ഹമൗദ് അക്രേഷും ഫഫാഹീൽ ഡിക്ടറ്റീവുകളും കുവൈത്ത് മുൻസിപ്പാലിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഏഷ്യൻ പ്രവാസിയാണ് അറസ്റ്റിലായത്. നിയമ വിരുദ്ധക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
Bail Rejects ലഹരിക്കടത്ത് കേസ്; അഭിഭാഷകന്റെ ജാമ്യം നിഷേധിച്ച് കുവൈത്ത് കോടതി
Bail Rejects കുവൈത്ത് സിറ്റി: ലഹരിക്കടത്ത് കേസിലെ പ്രതിയായ അഭിഭാഷകന്റെ ജാമ്യം നിഷേധിച്ച് കുവൈത്ത് കോടതി. ക്രിമിനൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിയായ മറ്റൊരു യുവാവിന്റെയും യുവതിയുടെയും ജാമ്യാപേക്ഷയും കോടതി നിരസിച്ചു. പ്രതികളുടെ പ്രവർത്തനങ്ങളെ കുറിച്ച് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
കേസിന്റെ വാദത്തിനിടെ കേൾക്കുന്നതിനിടെ പ്രതികളെ ജാമ്യത്തിൽ വിടണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതി ഈ അപേക്ഷ നിരസിക്കുകയും തടങ്കൽ തുടരാൻ ഉത്തരവിടുകയുമായിരുന്നു.
Man Missing കുവൈത്ത് മദ്യദുരന്തത്തിൽ ഓർമ്മ നഷ്ടമായി; ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിട്ട പ്രവാസിയെ കാണാതായി, പോലീസിൽ പരാതി നൽകി കുടുംബം
Man Missing കൊച്ചി: കുവൈത്ത് മദ്യദുരന്തത്തെ തുടർന്ന് ഓർമ നഷ്ടപ്പെട്ട പ്രവാസിയെ കാണാതായി. ഒറ്റയ്ക്ക് നാട്ടിലേക്ക് കയറ്റിവിട്ട പ്രവാസിയെ ആലുവയിൽ നിന്നാണ് കാണാതായത്. ബെംഗളൂരു സ്വദേശി സൂരജ് ലാമയെ ആണ് കാണാതായത്. ബന്ധുക്കളെ അറിയിക്കാതെ, സഹായത്തിന് ആരുമില്ലാതെ ഈ മാസം അഞ്ചിന് പുലർച്ചെ സൂരജിനെ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതാണ് പിതാവിനെ കാണാതാവാൻ കാരണമെന്നാണ് മകൻ സന്ദൻ ലാമ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
നെടുമ്പാശ്ശേരി പോലീസിലാണ് പരാതി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യമാണ് 23 പേരുടെ മരണത്തിന് ഇടയാക്കിയ കുവൈത്ത് മദ്യദുരന്തം നടന്നത്. ദുരന്തത്തെ തുടർന്ന് ഓർമ പൂർണമായി നഷ്ടപ്പെട്ട സൂരജ് ലാമയെ സഹായികളില്ലാതെയാണ് കുവൈത്തിൽ നിന്ന് വിമാനം കയറ്റിവിട്ടത്. ഈ വിവരം നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നില്ല. സൂരജിന്റെ സ്വദേശമായ ബെംഗളൂരുവിലേക്ക് വിടാതെ, ബന്ധുക്കളാരുമില്ലാത്ത കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുത്തു കയറ്റിവിട്ടതിലും ദുരൂഹതയുണ്ടെന്ന് മകൻ വ്യക്തമാക്കി.
വിമാനം ഇറങ്ങിയ സൂരജ് മെട്രോ റെയിൽ കോർപറേഷന്റെ ഫീഡർ ബസിൽ കയറി ആലുവ മെട്രോ സ്റ്റേഷൻ വരെ എത്തിയതായി നെടുമ്പാശ്ശേരിയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതിനുശേഷം സൂരജ് എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
Drug Case കാറിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ലഹരി ഗുളികകളുമായി പ്രവാസി സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ
Drug Case കുവൈത്ത് സിറ്റി: ലഹരി ഗുളികകളുമായി കുവൈത്തിൽ പ്രവാസി സ്ത്രീ അറസ്റ്റിൽ. കാറിന്റെ സ്‌പെയർ ടയറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ലഹരി മരുന്ന് കടത്താനായിരുന്നു ശ്രമം. 7,952 ലിറിക്ക ഗുളികകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. അബ്ദലി അതിർത്തി ചെക്ക്പോസ്റ്റിൽ കസ്റ്റംസ് അധികൃതരാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽരാജ്യത്തു നിന്നെത്തിയ പ്രവാസി വനിതയാണ് അറസ്റ്റിലായത്. കുവൈത്തിലേക്ക് പ്രവേശിച്ച വനിത ഓടിച്ചിരുന്ന വാഹനത്തെക്കുറിച്ച് സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. പ്രത്യേക ഉപകരണങ്ങളുടെയും സ്‌നിഫർ നായയുടെയും സഹായത്തോടെയായിരുന്നു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാൻ ടയറിനകത്ത് അതീവ രഹസ്യമായാണ് ഇവ ഒളിപ്പിച്ചിരുന്നത്. വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ലഹരിവസ്തുക്കൾ കടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Terrorism Funding തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകി; കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ
Terrorism Funding കുവൈത്ത് സിറ്റി: ഭീകര സംഘടനയ്ക്ക് ധനസഹായം നൽകിയ നിരവധി പേർ കുവൈത്തിൽ അറസ്റ്റിൽ. നിരോധിത സംഘടയുമായി ബന്ധമുള്ള ഒരു തീവ്രവാദ ധനസഹായ ശൃംഖലയെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനും ക്രമസമാധാന നില അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പിന് ധനസഹായം നൽകി വരുന്ന സംഘമാണ് പിടിയിലായത്.
ഇവർ ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയിരുന്നത് സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഫാർമസി കേന്ദ്രീകരിച്ചാണ്. പ്രതികൾ രാജ്യത്തിന് പുറത്തേക്ക് മരുന്നുകളും പണവും കടത്തി വരികയായിരുന്നുവെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു പ്രവർത്തിയും വെച്ചു പൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്കെതിരെ കർശന ശിക്ഷാ നടപടികളായിരിക്കും സ്വീകരിക്കുക.
Fake Rental Contracts പ്രവാസികളിൽ നിന്നും പണം വാങ്ങി വ്യാജ വാടക കരാർ നിർമ്മിച്ചു നൽകി; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ
Fake Rental Contracts കുവൈത്ത് സിറ്റി: പ്രവാസികളിൽ നിന്നും പണം വാങ്ങി വ്യാജ വാടക കരാർ നിർമ്മിച്ചു നൽകിയ ഒരാൾ കുവൈത്തിൽ അറസ്റ്റിൽ. പ്രവാസികളിൽ നിന്നും പണം വാങ്ങി വ്യാജമായി താമസ വാടക കരാർ നിർമ്മിച്ചു നൽകിയ ഈജിപ്തുകാരനാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. പ്രവാസികൾക്ക് സിവിൽ ഐഡി കാർഡുകൾ ലഭിക്കുന്നതിനായി ഇത്തരത്തിൽ ഡസൻ കണക്കിന് വാടക കരാറുകൾ ഇയാൾ നിർമ്മിച്ചു നൽകിയതായി അധികൃതർ കണ്ടെത്തി.
ഇയാൾ നേരത്തെ കുവൈത്തിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ മന്ദൂപ് ആയി ജോലി ചെയ്തിരുന്നു. സ്ഥാപനത്തിൽ ക്രമക്കേട് നടത്തിയതിനെ തുടർന്ന് ഒരു വർഷം മുമ്പ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ സ്ഥാപനത്തിന്റെ സീലും മറ്റു രേഖകളും ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ഒരേ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ നിരവധി പ്രവാസികൾ നിരന്തരമായി വാടക കരാർ സമർപ്പിച്ചതിനെ തുടർന്ന് സിവിൽ ഐഡി ഓഫീസ് അധികൃതർ അപേക്ഷകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വലയിലാകുകയും ചെയ്തു.
ഓരോ ഇടപാടിനും ഇയാൾ പ്രവാസികളിൽ നിന്നും 180 ദിനാർ ആണ് ഈടാക്കിയിരുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇത്തരമൊരു തട്ടിപ്പ് നടത്താൻ താൻ നിർബന്ധിതനായതെന്ന് അധികൃതരോട് ഇയാൾ കുറ്റസമ്മതം നടത്തി.
Illegal Parking ആശുപത്രികൾക്ക് സമീപം അനധികൃത പാർക്കിംഗ്; പരിശോധന ശക്തമാക്കി കുവൈത്ത്, നിയമലംഘകരുടെ വാഹനങ്ങൾ പിടിച്ചെടുക്കും
Illegal Parking കുവൈത്ത് സിറ്റി: ആശുപത്രികൾക്ക് സസമീപം അനധികൃത പാർക്കിംഗ് നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള ആശുപത്രികൾക്ക് മുന്നിൽ ജനറൽ ട്രാഫിക് വകുപ്പ് ഫീൽഡ് കാമ്പെയ്നുകൾ ആരംഭിച്ചു. നിയമലംഘകർക്കെതിരെ ശ്കതമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഗതാഗതത്തെ തടസ്സപ്പെടുത്തുകയും അടിയന്തര വാഹനങ്ങൾ ആശുപത്രികളിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്ന തരത്തിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകും.
ആശുപത്രികളുടെ പ്രവേശന കവാടങ്ങളിലും എക്‌സിറ്റുകളിലും നിയുക്ത പാസേജുകളിലും പാർക്കിംഗ് മൂലം രോഗികൾക്ക് അസൗകര്യം ഉണ്ടാകുന്നുണ്ടെങ്കിലും നടപടി നേരിടേണ്ടി വരും. ഗതാഗത നിയമത്തിന്റെ വ്യക്തമായ ലംഘനമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ അനുവദിക്കുന്ന ഗതാഗത നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ (207) അനുസരിച്ച്, നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും നിയമലംഘന വാഹനങ്ങൾ രണ്ട് മാസത്തിൽ കൂടാത്ത കാലയളവിൽ പിടിച്ചെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഗതാഗത അച്ചടക്കം വർദ്ധിപ്പിക്കുന്നതിനും ആശുപത്രികൾക്ക് മുന്നിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ ക്യാമ്പെയ്ൻ നടക്കുന്നത്. എല്ലാ ഗവർണറേറ്റുകളിലും ഈ കാമ്പെയ്നുകൾ തുടരുമെന്നും ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമം പാലിക്കണമെന്നും നിയുക്ത പാർക്കിംഗ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പിലാക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഗതാഗത അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾ നടത്തുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ഉയർത്തിക്കാട്ടി.
ഈദ് ദിനത്തില്‍ കുവൈത്തിലെ മരുഭൂമിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വിചാരണ മാറ്റി
Kuwait Desert Murder കുവൈത്ത് സിറ്റി: ഈദ് അൽ-ഫിത്ർ (ചെറിയ പെരുന്നാൾ) ദിനത്തിൽ മുത്‌ല മരുഭൂമിയിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പൗരന്റെ വിചാരണ ക്രിമിനൽ കോടതി ഒക്ടോബർ 27-ലേക്ക് മാറ്റി. കേസ് രേഖകൾ പ്രകാരം, പ്രതി ഭാര്യയെ മുത്‌ലയിലെ വിജനമായ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി, മനഃപൂർവം വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയെന്നാണ് ആരോപണം. യുവതി ഉടൻ തന്നെ മരണപ്പെട്ടിരുന്നു. സംഭവം നടന്നതിന് മണിക്കൂറുകൾക്കകം സുരക്ഷാ സേന പ്രതിയെ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി, പൂർണമായും ആസൂത്രിതവും മനഃപൂർവവുമായ കൊലപാതകത്തിന് ഇയാൾക്കെതിരെ കുറ്റം ചുമത്തിയ ശേഷമാണ് കേസ് ക്രിമിനൽ കോടതിയിലേക്ക് കൈമാറിയത്.
ആരുമറിയാതെ വിജനമായ മരുഭൂമിയിൽ മദ്യശാല നടത്തി; കുവൈത്തിൽ ഏഷ്യക്കാർ അറസ്റ്റിൽ
Liquor Factory Desert kuwait കുവൈത്ത് സിറ്റി: അബ്ദലിയിലെ വിജനമായ മരുഭൂമിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യനിർമാണശാലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും റെയ്ഡ് നടത്തി. മദ്യശാല നടത്തിയിരുന്ന ആറ് ഏഷ്യൻ പൗരന്മാരെ റെയ്ഡിനിടെ അറസ്റ്റ് ചെയ്തു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, അനധികൃത പ്രവർത്തനം സംബന്ധിച്ച് അധികൃതർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സൂക്ഷ്മ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ, മദ്യം വാറ്റിയെടുക്കാൻ ഉപയോഗിച്ചിരുന്ന നിരവധി ബാരലുകൾ, മദ്യനിർമാണത്തിനുള്ള വിവിധ ഉപകരണങ്ങൾ, വസ്തുക്കൾ എന്നിവ പോലീസ് കണ്ടെടുത്തു. കൂടാതെ, വിൽപനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന ധാരാളം കുപ്പികളിലാക്കിയ നാടൻ മദ്യവും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ ആറ് പേരും ചോദ്യം ചെയ്യലിൽ തങ്ങളാണ് മദ്യം നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തതെന്ന് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത ഉപകരണങ്ങളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നേരത്തെ, ഓഗസ്റ്റ് മാസത്തിൽ, ആഭ്യന്തര മന്ത്രാലയം 10 അനധികൃത മദ്യനിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും നാടൻ മദ്യത്തിന്റെ നിർമാണവുമായും വിൽപനയുമായും ബന്ധപ്പെട്ട് 67 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ആറ് കേന്ദ്രങ്ങൾ നിർമാണത്തിന് മാത്രമായും നാലെണ്ണം താമസ-വ്യാവസായിക മേഖലകളിൽ പ്രവർത്തിക്കുന്നവയുമായിരുന്നു.
അറിയിപ്പ്; ഈ മരുന്നുകളുടെ വിൽപ്പനയില്‍ കുവൈത്തില്‍ നിയന്ത്രണം
Medicines Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വെൻഡിങ് മെഷീനുകൾ വഴി വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി 2025-ലെ 240-ാം നമ്പർ മന്ത്രിതല ഉത്തരവ് പുറത്തിറക്കി. സ്ഥിരമല്ലാത്ത വിൽപന കേന്ദ്രങ്ങളിൽ സെൽഫ് സർവീസ് വെൻഡിങ് മെഷീനുകൾ വഴി മരുന്നുകൾ പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതുമാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്. സ്വകാര്യ മേഖലയിലെ മരുന്നുകളുടെ വിതരണത്തെ നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂട് പൂർത്തിയാക്കുന്നതിനും അംഗീകൃത ആരോഗ്യ, റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മന്ത്രിതല ഉത്തരവ് പ്രകാരം, സ്വകാര്യ ഫാർമസികൾക്ക് വെൻഡിങ് മെഷീനുകൾ വഴി മരുന്നുകളോ മെഡിക്കൽ ഉത്പന്നങ്ങളോ വിൽക്കണമെങ്കിൽ ചില നിബന്ധനകൾ പാലിക്കണം. 2025-ലെ 238-ാം നമ്പർ മന്ത്രിതല ഉത്തരവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മരുന്നുകളും ഉത്പന്നങ്ങളും മാത്രമേ വിൽക്കാൻ പാടുള്ളൂ. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുകയും ഡ്രഗ് കൺട്രോൾ സെക്ടറിലെ ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന് അപേക്ഷകൾ ഇലക്ട്രോണിക് ആയി സമർപ്പിക്കുകയും വേണം. ഫാർമസിക്ക് സാധുവായ പ്രവർത്തന ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, ഈ മെഷീനുകളുടെ മേൽനോട്ടം വഹിക്കുന്നതിനായി ലൈസൻസുള്ള ഒരു ഫാർമസിസ്റ്റിനെയോ ടെക്നീഷ്യനെയോ ചുമതലപ്പെടുത്തണം. മെഷീനുകളുടെ ഉടമസ്ഥാവകാശം അല്ലെങ്കിൽ പാട്ടക്കരാർ, അവ സ്ഥാപിക്കുന്ന കൃത്യമായ സ്ഥലം, മരുന്ന് വിതരണത്തിനായി ഒരു പ്രത്യേക പെർമിറ്റ് എന്നിവയുടെ തെളിവുകൾ സമർപ്പിക്കണം.
അബദ്ധത്തില്‍ വാഹനം മാറി തുറന്നു, കുവൈത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
Spreading Misleading Video കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയാ ഉള്ളടക്കങ്ങൾ നിരീക്ഷിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, തെറ്റിദ്ധാരണ പരത്തുന്ന ഒരു വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ഒരാളെ ക്രിമിനൽ സുരക്ഷാ വിഭാഗം (തലസ്ഥാന ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് വഴി) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ ക്ലിപ്പിൽ, തലസ്ഥാന ഗവർണറേറ്റിലെ ഒരു പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ വാതിൽ തുറക്കാൻ സ്ത്രീ ശ്രമിക്കുന്നതാണ് കാണിച്ചിരുന്നത്. ഈ വീഡിയോ വൈറലായതിനെ തുടർന്ന്, റോദ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് സംഭവത്തിന്റെ വസ്തുതകൾ പരിശോധിക്കുന്നതിനായി അടിയന്തര അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിന്റെ ഡ്രൈവറെ വിളിച്ചുവരുത്തി. സംഭവം നടന്നിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും സ്ത്രീയെ തനിക്ക് അറിയില്ലെന്നും വ്യക്തമാക്കി. സ്ത്രീ തനിക്കറിയാവുന്ന ഒരാളുടേതാണെന്ന് കരുതി അബദ്ധത്തിൽ വാഹനം മാറി തുറക്കാൻ ശ്രമിച്ചതാണെന്നാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കുറച്ചു സമയത്തിന് ശേഷം അവിടെയെത്തി സ്ത്രീയെ കൊണ്ടുപോയ വ്യക്തിയെയും അധികൃതർ തിരിച്ചറിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ, വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വ്യക്തി പൊതുജന ശ്രദ്ധ ആകർഷിക്കാനും സോഷ്യൽ മീഡിയാ എൻഗേജ്മെന്റ് വർധിപ്പിക്കാനുമായി തെറ്റായതും വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകി അത് മനഃപൂർവം പ്രചരിപ്പിച്ചതായി കണ്ടെത്തി. വീഡിയോ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഇയാൾ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചില്ല. തുടർന്ന്, പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും കേസ് കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. പരിശോധിച്ചുറപ്പിക്കാത്ത വിവരങ്ങളോ വീഡിയോ ക്ലിപ്പുകളോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും പൊതുജനം വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
കുവൈത്തിൽ ‘ഈ വിസ’ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണം; കാലതാമസം നേരിടുന്നു
Kuwait Visa കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് തങ്ങളുടെ മാതാപിതാക്കളെ ആശ്രിത വിസയിൽ (ആർട്ടിക്കിൾ 22) കൊണ്ടുവരുന്നതിന് ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മതിയായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള അപേക്ഷകൾ പോലും, പ്രത്യേകിച്ച് പ്രായമായവരോ വിധവകളോ ആയ മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ളവ, വ്യാപകമായി നിരസിക്കുന്നതായാണ് വിവരം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിനുള്ള അപേക്ഷകൾക്ക് ഇപ്പോഴും അനുമതി നൽകുന്നുണ്ട്. വിദേശികളുടെ കുടുംബ വിസയുമായി ബന്ധപ്പെട്ട് ഈ വർഷം മുതൽ ആഭ്യന്തര മന്ത്രാലയം താരതമ്യേന ഉദാരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. മാനുഷിക പരിഗണന മുൻനിർത്തി, വിധവയായോ ഒറ്റയ്‌ക്കോ നാട്ടിൽ കഴിയുന്ന മാതാപിതാക്കളെ പരിപാലിക്കാൻ മറ്റാരുമില്ലാത്തവർക്ക് ആശ്രിത വിസയിൽ കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി നൽകിയിരുന്നു. മാതാവിന്റെയോ പിതാവിന്റെയോ മരണ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ, ശമ്പള സർട്ടിഫിക്കറ്റ്, സിവിൽ ഐഡി, വർക്ക് പെർമിറ്റ്, വാടകകരാർ, ആശ്രിതനായി വരുന്ന വ്യക്തിയുടെ പ്രത്യേക മെഡിക്കൽ ഇൻഷുറൻസ് എന്നീ രേഖകൾ സമർപ്പിക്കണമായിരുന്നു. എന്നാൽ, ഈ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള നിരവധി അപേക്ഷകൾ പോലും അടുത്തിടെയായി നിരസിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കുടുംബ സന്ദർശന വിസകൾ ലഭിക്കുന്നതിനും വലിയ കാലതാമസം നേരിടുന്നതായി പ്രവാസികൾ പരാതിപ്പെടുന്നുണ്ട്. സാധാരണഗതിയിൽ അപേക്ഷിച്ച് 3 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ ലഭിച്ചിരുന്ന സന്ദർശന വിസകൾക്ക് ഇപ്പോൾ ഒരു മാസം വരെ സമയം എടുക്കുന്നുണ്ടെന്നാണ് പരാതി. രാജ്യത്തെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി, നവംബർ ഒന്നിന് സർക്കാർ ‘കുവൈത്ത് വിസിറ്റ്’ (Kuwait Visit) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നുണ്ട്. നിലവിലെ കാലതാമസത്തിന് കാരണം, എല്ലാതരം സന്ദർശന വിസ അപേക്ഷകളും ‘കുവൈത്ത് വിസിറ്റ്’ എന്ന ഒറ്റ കുടക്കീഴിലേക്ക് മാറ്റുന്നതിന്റെ സാങ്കേതികപരമായ പരിവർത്തനമാണ് എന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന വിശദീകരണം.
Kuwait Liquor Arrest വാഹനം പോലീസ് തടഞ്ഞു, കുവൈത്തിൽ ഹെറോയിനും ഇറക്കുമതി ചെയ്ത മദ്യവും പിടികൂടി
Kuwait Liquor Arrest കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ ഹെറോയിനും ഒരു കുപ്പി വിദേശമദ്യവുമായി കണ്ടെത്തിയ രണ്ട് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് (GDDC) കൈമാറി. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, ലഹരി ബാധിച്ചതായി തോന്നിയ രണ്ട് പേർ സഞ്ചരിച്ച ഫോർ വീൽ ഡ്രൈവ് വാഹനം പട്രോളിങ് യൂണിറ്റ് തടഞ്ഞുനിർത്തിയപ്പോഴാണ് സംഭവം. പരിശോധനയിൽ, പ്രതികളിലൊരാൾക്ക് മുൻപ് മയക്കുമരുന്ന് കേസുകളിൽ റെക്കോർഡുകൾ ഉള്ളതായി കണ്ടെത്തി. തന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, സംശയകരമായ രീതിയിൽ ബാഗ് ഉപേക്ഷിക്കാൻ ഇയാൾ ശ്രമിച്ചു. ഉടൻ തന്നെ പട്രോളിങ് സംഘം വാഹനവും പ്രതികളെയും വിശദമായി പരിശോധിച്ചതിനെ തുടർന്ന് ഹെറോയിൻ അടങ്ങിയ മറ്റൊരു ബാഗും ഒരു കുപ്പി വിദേശ മദ്യവും കണ്ടെത്തി. പിടിയിലായ രണ്ട് പേരെയും കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
Kuwait International Airport കുവൈത്ത് വിമാനത്താവളത്തിലെ വിവിധ വികസനപദ്ധതികള്‍; ഉടന്‍ ഉദ്ഘാടനം ചെയ്യും
Kuwait International Airport കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്റെ വികസനത്തിനായി പുതിയ പദ്ധതികളുമായി മുന്നോട്ട്. മൂന്നാം റൺവേയും എയർ ട്രാഫിക് കൺട്രോൾ ടവറും ഒക്ടോബർ 30ന് പ്രവർത്തനമാരംഭിക്കും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിലെ (DGCA) ആസൂത്രണ-പ്രോജക്ട്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ സഅദ് അൽ-ഒതൈബി അറിയിച്ചതനുസരിച്ച്, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രവർത്തനക്ഷമത, വ്യോമയാന സുരക്ഷ, ദേശീയ തൊഴിലവസരങ്ങൾ എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഒക്ടോബർ 30ന് വിമാനത്താവളത്തിലെ മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും തുറന്ന് പ്രവർത്തനമാരംഭിക്കാൻ DGCA തയ്യാറെടുക്കുകയാണെന്ന് അൽ-ഒതൈബി വെളിപ്പെടുത്തി. ഇത് കുവൈത്തിന്റെ വ്യോമയാന നവീകരണ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലാണ്. “ഈ രണ്ട് പദ്ധതികളും കുവൈത്ത് സംസ്ഥാനത്തിന്റെ വ്യോമഗതാഗത സംവിധാനത്തിന്റെ വികസനത്തിലെ ഒരു മുന്നേറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. കൂടാതെ, വ്യോമഗതാഗതത്തിനും ലോജിസ്റ്റിക്സ് സേവനങ്ങൾക്കുമുള്ള പ്രാദേശിക ഹബ്ബ് എന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു. വിമാനത്താവള വികസന പദ്ധതികൾ ഒരു സമഗ്രമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു. യാത്രക്കാരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുക, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, കൂടാതെ വിമാനത്താവള സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ വരുമാനം വർധിപ്പിക്കുക എന്നിവയെല്ലാം ഈ തന്ത്രം ലക്ഷ്യമിടുന്നു. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനത്താവള സൗകര്യങ്ങൾ കൈകാര്യം ചെയ്യാനും പ്രവർത്തിപ്പിക്കാനുമായി ദേശീയ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനും യോഗ്യരാക്കുന്നതിനും ഈ തന്ത്രം പ്രാധാന്യം നൽകുന്നു.
Kuwait Liquor Factories ഫാമില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്ത് മദ്യനിര്‍മ്മാണശാല, കുവൈത്തില്‍ ഏഷ്യന്‍ പ്രവാസികള്‍ പിടിയില്‍
Kuwait Liquor Factories കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിൻ്റെയും പിഎഎഎഫ്ആറിന്‍റെ സംയുക്ത നീക്കത്തില്‍ അൽ-അബ്ദലിയിൽ രണ്ട് അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിച്ചു അൽ-അബ്ദലി മേഖലയിലെ വാടകക്കെടുത്ത ഫാമുകൾക്കുള്ളില്‍ അനധികൃതമായി മദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യത്തുടനീളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടി. അൽ-അബ്ദലി ഫാമുകളിൽ പിഎഎഎഫ്ആർ ഇൻസ്പെക്ടർ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് മദ്യനിര്‍മാണശാല കണ്ടെത്തിയത്. പ്രത്യേക സ്ഥലത്ത് സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഫാമിലെ തൊഴിലാളി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ ഉടൻ തന്നെ പിടികൂടി അൽ-ഖാശ്ആനിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഫാമില്‍ മദ്യനിർമ്മാണത്തിനായി പൂർണ്ണമായി സജ്ജീകരിച്ച ഒരു മുറി കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് പ്രാദേശികമായി നിർമ്മിച്ച മദ്യം നിറച്ച നിരവധി പ്ലാസ്റ്റിക് കുപ്പികൾ, പുളിപ്പിക്കാനുള്ള ഉപകരണങ്ങൾ, കുപ്പികളിലാക്കാനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഫാം പ്രവാസിക്ക് ഔദ്യോഗിക വാടകക്കരാർ ഇല്ലാതെയാണ് നൽകിയിരുന്നതെന്നും അതിൻ്റെ ഒരു ഭാഗം അനധികൃത മദ്യനിർമ്മാണ ശാലയാക്കി മാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. അൽ-ഖാശ്ആനിയയിലെ ഡിറ്റക്ടീവുകൾ ഊർജ്ജിതമായ അന്വേഷണത്തിലൂടെ അൽ-സബാഹിയ മേഖലയിൽ നിന്ന് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഫാമിലെ ഒരു ഭാഗം വാടകയ്ക്ക് എടുത്ത് മദ്യനിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നതായി ഇയാൾ സമ്മതിച്ചു. അൽ-അബ്ദലിയിൽ സമാനമായ മറ്റൊരു മദ്യനിർമ്മാണ ശാലയെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ വെളിപ്പെടുത്തി.
BLS INTERNATIONAL പുതിയ ടെണ്ടറുകളിൽ ബിഡ് ചെയ്യുന്നതിൽ ബിഎൽഎസ് ഇന്റർനാഷണലിന് രണ്ട് വർഷത്തേക്ക് വിലക്ക്; തീരുമാനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, എൻആർഐ സേവനങ്ങൾക്ക് തടസമുണ്ടാകുമോ?
BLS INTERNATIONAL വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ പുറപ്പെടുവിക്കുന്ന പുതിയ ടെണ്ടറുകളിൽ അടുത്ത രണ്ട് വർഷത്തേക്ക് ബിഡ് ചെയ്യുന്നതിൽ നിന്നും ബിഎൽഎസ് ഇന്റർനാഷണൽ സർവ്വീസ് ലിമിറ്റഡിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിലക്കി. വെള്ളിയാഴ്ച്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ലോകമെമ്പാടുമുള്ള എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും നയതന്ത്ര തസ്തികകൾക്കും വിലക്ക് ബാധകമാണ്. കോടതി കേസുകളും അപേക്ഷകരുടെ പരാതികളും കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിയന്ത്രണ കാലയളവിൽ പുതിയ ടെണ്ടറുകൾ പുതിയ വെൻഡേഴ്‌സിന് നൽകുമെങ്കിലും എൻആർഐകൾക്കും ഇന്ത്യൻ യാത്രക്കാർക്കും നിലവിലുള്ള സേവനങ്ങളിൽ യാതൊരു തടസവും ഉണ്ടാകില്ല. സേവന നിലവാരം നിലനിർത്തുന്നതിലും വിദേശ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലുമുള്ള കമ്പനിയുടെ പ്രകടനം രണ്ട് വർഷത്തെ വിലക്ക് മറികടക്കുന്നതിൽ നിർണായകമാകും. നിലവിലുള്ള ബിഎൽഎസ് കേന്ദ്രങ്ങൾ വഴി പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസിംഗ്, ഡോക്യുമെന്റ് അറ്റസ്‌റ്റേഷൻ എന്നിവയ്ക്കായി പ്രവാസി ഇന്ത്യക്കാർക്ക് ഇപ്പോഴും അപേക്ഷിക്കാം. വിദേശത്തുള്ള ഇന്ത്യക്കാർക്ക് തടസമില്ലാത്ത വിസ, പാസ്‌പോർട്ട്, ബയോമെട്രിക് സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ മിഷനുകളുമായുള്ള നിലവിലുള്ള കരാറുകൾ പ്രാബല്യത്തിൽ തുടരുമെന്ന് കമ്പനി അറിയിച്ചു.