
Dubai beaches അബുദാബി: 2026 പുതുവർഷത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങുമ്പോൾ, താമസക്കാർക്കും സന്ദർശകർക്കും സുഗമവും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തുന്നത്. കുടുംബങ്ങൾക്ക് സമാധാനപരമായി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി, പുതുവർഷ രാവിൽ ദുബായിലെ പ്രധാന പൊതു കടൽതീരങ്ങൾ കുടുംബങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 1 വരെയാണ് ഈ നിയന്ത്രണം ബാധകമാകുക. ജുമൈറ ബീച്ച് 2 (Jumeirah Beach 2), ജുമൈറ ബീച്ച് 3 (Jumeirah Beach 3), ഉം സുഖീം ബീച്ച് 1 (Umm Suqeim Beach 1), ഉം സുഖീം ബീച്ച് (Umm Suqeim Beach) എന്നിവയാണ് കുടുംബങ്ങൾക്കായി മാത്രം നീക്കിവെച്ചിരിക്കുന്ന ബീച്ചുകൾ. പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി ദുബായ് പോലീസ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് റെസിലിയൻസ് സെന്റർ എന്നിവയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ബീച്ചുകൾക്ക് പുറമെ പൊതു പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, മാലിന്യ സംസ്‌കരണം, പൊതുജനാരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
ദേശീയ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത അടിയന്തര മോക് ഡ്രിൽ; ഇത്തിഹാദ് റെയിലുമായി സഹകരിച്ച് പരിശോധന
UAE Civil Defenceഅബുദാബി: യുഎഇ സിവിൽ ഡിഫൻസ്, ഇത്തിഹാദ് റെയിൽ, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ച് രാജ്യവ്യാപകമായി തന്ത്രപ്രധാനമായ അടിയന്തര മോക് ഡ്രിൽ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷാ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും വിവിധ എമർജൻസി റെസ്‌പോൺസ് ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ പരിശീലനം നടത്തിയത്. വിവിധ സർക്കാർ വകുപ്പുകൾ, രാജ്യത്തുടനീളമുള്ള സിവിൽ ഡിഫൻസ് യൂണിറ്റുകൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവ പരിശീലനത്തിൽ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളിൽ തീരുമാനങ്ങൾ വേഗത്തിൽ എടുക്കുന്നതിനും കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഇത് മുൻഗണന നൽകിയത്. ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള ഒരു പാസഞ്ചർ ട്രെയിൻ മലനിരകളിലെ തുരങ്ക കവാടത്തിന് സമീപം അപകടത്തിൽപ്പെടുന്ന രീതിയിലാണ് മോക് ഡ്രിൽ ആസൂത്രണം ചെയ്തത്. തീപിടിത്തവും യന്ത്രതകരാറും ഉണ്ടായതായി തോന്നിപ്പിക്കാൻ വെളുത്ത പുക ഉയർത്തി കൃത്രിമമായ അപകടസാഹചര്യം സൃഷ്ടിച്ചു. കാണാഴ്ചാ പരിധി കുറഞ്ഞതും എത്തിച്ചേരാൻ പ്രയാസകരവുമായ കുത്തനെയുള്ള മലഞ്ചെരുവുകളിലായിരുന്നു ഈ ‘ഹോട്ട് സോൺ’ ഒരുക്കിയത്. അത്യാധുനിക സന്നാഹങ്ങൾ: സിവിൽ ഡിഫൻസ്, നാഷണൽ ആംബുലൻസ്, പോലീസ് എന്നിവർ സംയുക്തമായി അതിവേഗം സ്ഥലത്തെത്തി. ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന അത്യാധുനിക റെസ്ക്യൂ വാഹനങ്ങൾ, ഹെവി ഡ്യൂട്ടി ഫയർ എഞ്ചിനുകൾ, മെഡിക്കൽ ഇവാക്വേഷൻ സൗകര്യമുള്ള ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. രാജ്യത്തെ അടിയന്തര സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും പരിശോധിക്കാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ സുരക്ഷാ സേനയെ സജ്ജമാക്കാനും ഈ പരിശീലനം സഹായിച്ചതായി അധികൃതർ വിലയിരുത്തി.
ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണുന്നുണ്ടോ? ഏതൊക്കെ റോഡുകള്‍ അടയ്ക്കും? വിശദ വിവരങ്ങള്‍
NYE 2026 Dubai road closures 2026-നെ വരവേൽക്കാൻ ദുബായ് ഒരുങ്ങുമ്പോൾ, ബുർജ് ഖലീഫ ഉൾപ്പെടെയുള്ള ഇടങ്ങളിൽ എത്തുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഏകദേശം 27 ലക്ഷം ആളുകൾ നഗരത്തിലൂടെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങൾ (ഡിസംബർ 31 മുതൽ) തിരക്ക് നിയന്ത്രിക്കുന്നതിനായി ഡൗൺടൗൺ ദുബായിൽ ഘട്ടം ഘട്ടമായി റോഡുകൾ അടയ്ക്കും. വൈകുന്നേരം 4 മണി മുതൽ അൽ അസായേൽ സ്ട്രീറ്റ്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ്, ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ് എന്നീ റോഡുകള്‍ അടയ്ക്കും. രാത്രി 8 മണി മുതൽ: അൽ മുൽതഖ സ്ട്രീറ്റ്, രാത്രി 9 മണി മുതൽ: അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ്, രാത്രി 11 മണി മുതൽ: ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം അടയ്ക്കും. പുതുവർഷത്തോടനുബന്ധിച്ച് മെട്രോ ട്രെയിനുകൾ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. തിരക്ക് വർദ്ധിച്ചാൽ ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷൻ വൈകുന്നേരം 5 മണിക്ക് അടച്ചേക്കാം. പകരം ഫിനാൻഷ്യൽ സെന്റർ അല്ലെങ്കിൽ ബിസിനസ് ബേ സ്റ്റേഷനുകൾ ഉപയോഗിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. ജനുവരി 1-ന് നഗരത്തിലുടനീളം പൊതു പാർക്കിംഗ് സൗജന്യമായിരിക്കും (മൾട്ടി-സ്റ്റോറി പാർക്കിംഗുകളും അൽ ഖൈൽ ഗേറ്റും ഒഴികെ). ജനുവരി 2 മുതൽ ഫീസ് പുനരാരംഭിക്കും. ആഘോഷങ്ങൾക്ക് ശേഷം യാത്രക്കാരെ മെട്രോ സ്റ്റേഷനുകളിലും പാർക്കിംഗ് ഏരിയകളിലും എത്തിക്കാൻ സൗജന്യ ബസുകൾ ഉണ്ടാകും. സ്വിസ് ഹോട്ടൽ അൽ മുറൂജിൽ നിന്ന് അൽ വസൽ ക്ലബ്, അൽ കിഫാഫ് എന്നിവിടങ്ങളിലേക്ക് സൗജന്യ ബസ് സർവീസ് ലഭ്യമാണ്. ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം സർവീസ് നിർത്തിവെക്കും. ജനുവരി 4-ന് മാത്രമേ ഇത് പുനരാരംഭിക്കൂ. ഈ കാലയളവിൽ അബുദാബിയിലേക്ക് പോകാൻ E101 ബസ് ഉപയോഗിക്കുക. E102 ബസ് ഡിസംബർ 31 ഉച്ചയ്ക്ക് 2 മണി മുതൽ ലഭ്യമായിരിക്കും. ബുർജ് ഖലീഫ, പാം ജുമൈറ, ദുബായ് ഫെസ്റ്റിവൽ സിറ്റി, എക്‌സ്‌പോ സിറ്റി ഉൾപ്പെടെയുള്ള 40 പ്രധാന സ്ഥലങ്ങളിൽ 48 പടക്ക പ്രകടനങ്ങൾ നടക്കും. തിരക്ക് കുറയ്ക്കുന്നതിനായാണ് ഇത്രയധികം സ്ഥലങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും അധികൃതർ നിർദ്ദേശിക്കുന്നു.
യാത്രക്കാരന്‍റെ മര്‍ദനത്തില്‍ മൂക്ക് ഇടിച്ചു പഞ്ചറാക്കി; പൈലറ്റ് അറസ്റ്റില്‍
air india express pilot arrested ഡൽഹി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ ആക്രമിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഡിസംബർ 19-ന് ഡൽഹി ഐജിഐ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലായിരുന്നു സംഭവം. അങ്കിത് ദേവൻ എന്ന യാത്രക്കാരൻ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സുരക്ഷാ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് തർക്കം തുടങ്ങിയത്. സ്റ്റാഫ് ലെയ്‌നിലൂടെ ജീവനക്കാർ ക്യൂ തെറ്റിക്കാൻ ശ്രമിച്ചത് അങ്കിത് ചോദ്യം ചെയ്തതാണ് പൈലറ്റിനെ പ്രകോപിപ്പിച്ചത്. പൈലറ്റ് തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി അങ്കിത് പരാതിപ്പെട്ടു. മർദനത്തിൽ അങ്കിതിന്റെ മൂക്കിന് പരിക്കേറ്റിരുന്നു. എന്നാൽ, യാത്രക്കാരൻ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് പൈലറ്റിന്റെ ആരോപണം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 22-ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും ബിസിഎഎസ് (BCAS), സിഐഎസ്എഫ് (CISF) എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
മുന്നറിയിപ്പ്; യുഎഇയില്‍ താപനില കുറയുന്നതോടെ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത
UAE Wind അബുദാബി: യുഎഇയില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും ഒമാൻ കടലിൽ പ്രക്ഷുബ്ധമായ സാഹചര്യങ്ങൾക്കും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ ഈ സാഹചര്യം തുടരുമെന്നാണ് റിപ്പോർട്ട്. ഒമാൻ കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തിരമാലകൾ ആറടി വരെ ഉയർന്നേക്കാം. അതിനാൽ ഡിസംബർ 31 ബുധനാഴ്ച പുലർച്ചെ 12:45 വരെ കടലിൽ കുളിക്കാനോ ഡൈവിംഗിനോ മറ്റ് വിനോദങ്ങൾക്കോ പോകരുതെന്ന് അധികൃതർ നിർദേശിച്ചു. ദുബായിലും അബുദാബിയിലും താപനിലയിൽ നേരിയ കുറവുണ്ടാകും. പരമാവധി താപനില 24°C-ഉം കുറഞ്ഞ താപനില 19°C മുതൽ 20°C വരെയും ആയിരിക്കും. അബുദാബിയിലും ദുബായിലും ആകാശം മേഘാവൃതമായിരിക്കാനും പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ ചിതറിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു. ശക്തമായ കാറ്റ് മൂലം തുറസ്സായ സ്ഥലങ്ങളിൽ മണ്ണും പൊടിയും ഉയരാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക കാലാവസ്ഥാ റിപ്പോർട്ടുകളെ മാത്രം ആശ്രയിക്കണമെന്നും കാലാവസ്ഥയെക്കുറിച്ച് തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും എൻ.സി.എം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യുഎഇ ഗതാഗത അപ്‌ഡേറ്റ്: ഈ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്
UAE Heavy traffic അബുദാബി: ചൊവ്വാഴ്ച രാവിലെ ദുബായിലെ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളും പ്രധാന റോഡുകളിലെ കടുത്ത ഗതാഗതക്കുരുക്കും കാരണം യുഎഇയിലുടനീളമുള്ള വാഹനയാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിട്ടു. ഗൂഗിൾ മാപ്‌സിൽ നിന്നുള്ള തത്സമയ വിവരങ്ങൾ പ്രകാരം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജബൽ അലി ഇൻഡസ്ട്രിയൽ സെക്കൻഡ്, ദുബായ് സൗത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടങ്ങൾ നടന്നത്. ഇതിനുപുറമെ, അൽ ബർഷ സൗത്തിലെ അൽ ഖൈൽ റോഡിലുണ്ടായ മറ്റൊരു അപകടം നഗരത്തിലെ ബിസിനസ് മേഖലകളിലേക്കുള്ള ഗതാഗതത്തെയും ബാധിച്ചു. ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന റോഡുകളിൽ രാവിലെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അൽ ഇത്തിഹാദ് റോഡിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെ ഷാർജ ഭാഗത്തും കിലോമീറ്ററുകളോളം നീളുന്ന വാഹനനിര ദൃശ്യമായിരുന്നു. ദുബായ് നഗരത്തിനുള്ളിലെ ദമാസ്കസ് സ്ട്രീറ്റ്, ബെയ്‌റൂട്ട് സ്ട്രീറ്റ് എന്നിവിടങ്ങളിലും ഗതാഗതം വളരെ സാവധാനത്തിലാണ് നീങ്ങിയത്. യാത്രക്കാർ ക്ഷമ പാലിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കണമെന്നും ദുബായ് പോലീസ് എക്സിലൂടെ (ട്വിറ്റർ) നിർദ്ദേശിച്ചു. “ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും യാത്ര സുഗമമാക്കാനും നാവിഗേഷൻ ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ യാത്രയും റൂട്ടും മുൻകൂട്ടി പ്ലാൻ ചെയ്യുക,” ദുബായ് പോലീസ് ഉപദേശിച്ചു. അതേസമയം, കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും ഇത് കാഴ്ചപരിധി കുറയ്ക്കാനും ഇടയാക്കുമെന്ന് മുന്നറിയിപ്പുണ്ട്. വൈകുന്നേരത്തെ യാത്രകളിൽ ഇത് അപകടസാധ്യത വർദ്ധിപ്പിക്കും. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്ന് എൻസിഎം നിർദ്ദേശിച്ചു. അപകടസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
യുഎഇ: പുതുവത്സരത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുറയും; വെറും 114 ദിർഹത്തിന് ഈ ജനപ്രിയ ഇടങ്ങളിലേയ്ക്ക് പറക്കാം
UAE airfares dip അബുദാബി: യുഎഇയിൽ നിന്നുള്ള വിമാന നിരക്കുകളിൽ ജനുവരി ഒന്നിന് വലിയ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്. പുതുവർഷ ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ കുറഞ്ഞ ചെലവിൽ വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഇത് മികച്ച അവസരമാണ് നൽകുന്നത്. യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമായ ‘makemytrip.com’ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിൽ, തിരക്കേറിയ അവധിക്കാലത്തെ നിലവിലെ നിരക്കുകളെ അപേക്ഷിച്ച് ജനുവരി ഒന്നിന് പല പ്രമുഖ നഗരങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുറയുന്നതായി കാണുന്നു. ബെയ്‌റൂട്ടിലേക്കുള്ള വിമാനങ്ങളിൽ ഏറ്റവും വലിയ ഇടിവാണ് കാണപ്പെടുന്നത്. ജനുവരി ഒന്നിന് അബുദാബിയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വെറും 114 ദിർഹത്തിൽ നിന്ന് ആരംഭിക്കുന്നു. ഇതേ റൂട്ടിന് നിലവിൽ 700 ദിർഹത്തിൽ കൂടുതൽ ചിലവാകും, ജനുവരി 3 ന് ശേഷം വില വീണ്ടും ഉയരും. പുതുവർഷ ആഘോഷങ്ങൾ കഴിയുന്നതോടെ എല്ലാ വർഷവും ഇത്തരത്തിൽ നിരക്ക് കുറയാറുണ്ടെന്ന് യാത്രാരംഗത്തെ വിദഗ്ധർ പറയുന്നു. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്: ജനുവരി 1 സാധാരണയായി ഒരു ‘നിശബ്ദ’ യാത്രാ ദിനമാണ്. മിക്കവരും പുതുവർഷ തലേന്ന് വൈകി വരെ ആഘോഷങ്ങളിൽ മുഴുകുന്നതിനാൽ പിറ്റേദിവസം വിശ്രമിക്കാൻ താൽപ്പര്യപ്പെടുന്നു. ഇത് ഡിമാൻഡ് കുറയാനും വിമാനക്കമ്പനികൾ നിരക്ക് കുറയ്ക്കാനും കാരണമാകുന്നു. ക്രിസ്മസ്, പുതുവർഷ കാലയളവിൽ യുഎഇയിൽ നിന്ന് പുറത്തേക്ക് പോകുന്നവരേക്കാൾ കൂടുതൽ ആളുകൾ ഇവിടേക്ക് വരാനാണ് താൽപ്പര്യപ്പെടുന്നത്. ദുബായ് ഒരു പ്രധാന ആഘോഷ കേന്ദ്രമായതിനാൽ ഡിസംബറിൽ പുറത്തേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നു.
2026 ലെ പുതുവത്സരാഘോഷത്തിന് ദുബായിൽ സൗജന്യ പൊതുപാർക്കിങ്; അറിയേണ്ട കാര്യങ്ങള്‍
Dubai free public parking അബുദാബി: 2026 പുതുവത്സര അവധിയോടനുബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സേവന സമയക്രമങ്ങൾ പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ, അൽ ഖൈൽ ഗേറ്റ് (N-365) എന്നിവയൊഴികെയുള്ള എല്ലാ പൊതു പാർക്കിങ് സ്ഥലങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ജനുവരി 2, വെള്ളിയാഴ്ച: പാർക്കിങ് ഫീസ് പുനരാരംഭിക്കും. റൂട്ട് E100 ല്‍ ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് ഉണ്ടായിരിക്കില്ല. അവസാന ട്രിപ്പ് അബുദാബിയിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്കും അൽ ഗുബൈബയിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്കും ആയിരിക്കും. ഈ റൂട്ടിലെ സർവീസുകൾ ജനുവരി 4 വരെ താത്കാലികമായി നിർത്തിവെക്കും. റൂട്ട് E101 ന് ഈ കാലയളവിൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള E101 ബസ് ഉപയോഗിക്കേണ്ടതാണ്. റൂട്ട് E102 ന് ഡിസംബർ 31 ഉച്ചയ്ക്ക് 2 മണി മുതൽ അന്നേ ദിവസം അവസാനിക്കുന്നത് വരെ ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും. ദുബായ് മെട്രോ: റെഡ് ലൈനിലും ഗ്രീൻ ലൈനിലും ട്രെയിനുകൾ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 (ബുധൻ) രാവിലെ 5 മണി മുതൽ ജനുവരി 1 (വ്യാഴം) രാത്രി 11:59 വരെ ഇടവേളകളില്ലാതെ മെട്രോ ഓടും. ദുബായ് ട്രാം: ഡിസംബർ 31 രാവിലെ 6 മണി മുതൽ ജനുവരി 1 പുലർച്ചെ 1 മണി വരെ സർവീസ് ഉണ്ടായിരിക്കും. എല്ലാ വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററുകളും ജനുവരി 1-ന് അവധിയായിരിക്കും. ജനുവരി 2 മുതൽ ഇവ സാധാരണ നിലയിൽ പ്രവർത്തിക്കും. എല്ലാ ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ജനുവരി 1-ന് അടച്ചിടും. അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് ഏരിയകൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും.
ഗിന്നസ് റെക്കോർഡുകളുമായി യുഎഇ; 2026-നെ വരവേൽക്കാൻ ആകാശവിസ്മയങ്ങൾ ഒരുങ്ങുന്നു
UAE New Year’s Eve ദുബായ്: ലോകത്തെ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളുമായി 2026-നെ വരവേൽക്കാൻ യുഎഇ സജ്ജമായി. ഡിസംബർ 31-ന് രാത്രി ആകാശത്ത് അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് ഇത്തവണത്തെ ഏറ്റവും വലിയ അത്ഭുതം കാത്തിരിക്കുന്നത്. തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിൽക്കുന്ന റെക്കോർഡ് വെടിക്കെട്ടാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ പ്രകടനം ഇവിടെ നടക്കും. 6,500 ഡ്രോണുകൾ ആകാശത്ത് വ്യത്യസ്ത കലാരൂപങ്ങൾ തീർക്കും. ഒരേസമയം 5 ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം. തീരദേശത്തുടനീളം 6 കിലോമീറ്റർ ദൈർഘ്യത്തിൽ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടാണ് റാസൽഖൈമ ഒരുക്കുന്നത്. ലോകത്തു ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഏറ്റവും വലിയ സിംഗിൾ ഫയർവർക്ക് വിക്ഷേപിച്ച് പുതിയ ഗിന്നസ് റെക്കോർഡ് നേടാൻ റാസൽഖൈമ ഒരുങ്ങുന്നു. 2,300-ലധികം ഡ്രോണുകൾ മർജാൻ ഐലൻഡിന് മുകളിൽ വിസ്മയങ്ങൾ തീർക്കും. ഇതിനോടകം 14 ഗിന്നസ് റെക്കോർഡുകൾ റാസൽഖൈമയുടെ പേരിലുണ്ട്. ദുബായ് നഗരത്തിലുടനീളം ഏകദേശം 40 ഇടങ്ങളിലായാണ് വെടിക്കെട്ട് നടക്കുന്നത്. ലോകപ്രസിദ്ധമായ ബുർജ് ഖലീഫ വെടിക്കെട്ടും ലേസർ ഷോയും തന്നെയാണ് പ്രധാന ആകർഷണം. ഗ്ലോബൽ വില്ലേജ്, അറ്റ്‌ലാന്റിസ് ദ പാം, ബ്ലൂ വാട്ടേഴ്‌സ്, ജെബിആർ ബീച്ച്, ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ സീഫ് എന്നിവിടങ്ങളിലും വിപുലമായ ആഘോഷങ്ങൾ നടക്കും. ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട്, അബുദാബി കോർണിഷ് എന്നിവിടങ്ങളിലും വർണ്ണാഭമായ ചടങ്ങുകൾ നടക്കും. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ വിസ്മയക്കാഴ്ചകൾ കാണാൻ യുഎഇയിലേക്ക് എത്തുന്നത്.