
High Level Meeting കുവൈത്ത് സിറ്റി: പുതിയ റെസിഡൻസി നിയമത്തിന് കീഴിലുള്ള തൊഴിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി കുവൈത്തിൽ ഉന്നത തല ഏകോപന യോഗം ചേർന്നു. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമാണ് ഉന്നത തല ഏകോപന യോഗം ചേർന്നത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ എഞ്ചിനീയർ റബാബ് അൽ അസിമി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പുതിയ റെസിഡൻസി നിയമം നടപ്പിലാക്കുക, കുവൈത്തിന്റെ തൊഴിൽ സംവിധാനവും നടപടിക്രമങ്ങളും നവീകരിക്കുക തുടങ്ങിയ വിഷയങ്ങളെല്ലാം യോഗത്തിൽ ചർച്ചയായി. വിദേശികളുടെ താമസ നിയമവും പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങളും സംബന്ധിച്ച 2024 ലെ അമീരി ഡിക്രി നമ്പർ 114 പുറപ്പെടുവിച്ചതിനെ തുടർന്നാണ് യോഗം.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Visa Procedures ഇനി നടപടിക്രമങ്ങൾ കൂടുതൽ ശക്തം; ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ പരിശോധന കർശനമാക്കി ഈ രാജ്യം
Visa Procedures മെൽബൺ: ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നടപടികൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ സർവകലാശാലകളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ ‘റിസ്ക്’ കൂടുതലുള്ള വിഭാഗമായ എവിഡൻസ് ലെവൽ 3 (ഇഎൽ 3) ലേക്ക് ഓസ്ട്രേലിയ മാറ്റി.
വിസ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും പരിശോധനയുടെ ഗൗരവവും വർധിക്കും. വ്യാജ അപേക്ഷകരെ ഒഴിവാക്കി യഥാർഥ വിദ്യാർഥികൾക്ക് അവസരം നൽകാനാണ് നിയന്ത്രണങ്ങളെന്ന് ഹോം അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കി. ജനുവരി എട്ടു മുതൽ പുതിയ നടപടികൾ പ്രാബല്യത്തിൽ വന്നു. വ്യാജ അപേക്ഷകർ കാരണമുള്ള അപകട സാധ്യതകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഈ മാറ്റം സഹായിക്കുമെന്നും ഓസ്ട്രേലിയയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കപ്പെടും. കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതായും വരും. കൂടാതെ വിദ്യാർത്ഥികളുടെ പശ്ചാത്തല പരിശോധനകളും കർശനമായിരിക്കും. ബാങ്ക് സ്റ്റേറ്റ്മെന്റ് മാനുവലി പരിശോധിച്ച് ആധികാരികത ഉറപ്പാക്കുകയും ചെയ്യും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള കൂടുതൽ രേഖകളും സമർപ്പിക്കേണ്ടി വരും. ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും റഫറീസിനെയും വിളിക്കാനും അധികാരം ഉണ്ടാകും. അപേക്ഷകളുടെ പ്രോസസിംഗ് സമയം മൂന്ന് മുതൽ എട്ട് ആഴ്ച വരെ നീണ്ടുനിൽക്കും. ഇന്ത്യയെ റിസ്ക് കൂടുതലുള്ള വിഭാഗത്തിലേക്ക് ഉൾപ്പെടുത്തിയതിന് പ്രത്യേകമായ കാരണങ്ങളൊന്നും ഓസ്ട്രേലിയൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
No Leave റമദാൻ; ഇമാമുമാർക്കും മുഅദ്ദിനുകൾക്കും അവധിയില്ല
No Leave കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും അവധിയില്ല. രാജ്യത്ത് റമദാൻ മാസത്തിൽ ഇമാമുമാരുടെയും മതപ്രഭാഷകരുടെയും മുഅദ്ദിനുകളുടെയും അവധിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ പല്ളി മേഖലാ വകുപ്പ് വ്യക്തമാക്കി. എല്ലാ മത പ്രവർത്തകരും റമദാൻ മാസത്തിൽ അവധി താത്ക്കാലികമായി നിർത്തിവെയ്ക്കണമെന്നും സുഗമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി അവരുടെ ഷെഡ്യൂളുകൾ അതിനനുസരിച്ച് ക്രമീകരിക്കണമെന്നും പള്ളി മേഖലാ വകുപ്പ് അഭ്യർത്ഥിച്ചു. ഇക്കാര്യം വ്യക്തമാക്കി എല്ലാ മതവിഭാഗങ്ങളിലെയും ജീവനക്കാർക്ക് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
അവധി അഭ്യർത്ഥനകൾ കുറഞ്ഞത് ഒരാഴ്ച്ച മുൻപെങ്കിലും വകുപ്പിന് ഔദ്യോഗികമായി സമർപ്പിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ അവധി നീട്ടലുകൾ അനുവദിക്കൂ. ഇതിനായി വകുപ്പ് ഡയറക്ടർ, അവരുടെ പ്രതിനിധി അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗം മേധാവി എന്നിവർക്ക് രേഖാമൂലമുള്ള അഭ്യർത്ഥന സമർപ്പിക്കേണ്ടതാണ്.
Labor Cities അത്യാധുനിക സൗകര്യങ്ങൾ; ജലീബ്, ഖൈത്താൻ താമസ്ഥലങ്ങൾക്ക് പകരം ലേബർ സിറ്റികൾ സ്ഥാപിക്കാൻ കുവൈത്ത്
Labor Cities കുവൈത്ത് സിറ്റി: അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ലേബർ സിറ്റികൾ സ്ഥാപിക്കാൻ കുവൈത്ത്. ജലീബ്, ഖൈത്താൻ താമസ്ഥലങ്ങൾക്ക് പകരമായണ് ലേബർ സിറ്റികൾ സ്ഥാപിക്കാൻ കുവൈത്തൊരുങ്ങുന്നത്. കുവൈത്തിലെ ജനവാസ മേഖലകളിൽ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനായാണ് നടപടി. അത്യാധുനിക സൗകര്യങ്ങളുള്ള ‘ലേബർ സിറ്റികൾ’ സ്ഥാപിക്കാനാണ് തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ-സബാഹ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വാഫ്രയിലെ ഫാമുകൾ സന്ദർശിക്കവെയാണ് രാജ്യത്തെ താമസ-കാർഷിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ തീരുമാനം അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ ജലീബ് അൽ-ഷുയൂഖ്, ഖൈതാൻ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ പൂർണ്ണമായും പുതിയ നഗരങ്ങളിലേക്ക് മാറ്റും. ഇതിനായി പ്രത്യേക കമ്പനികൾ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
നിലവിലുള്ള ലേബർ ക്യാമ്പുകൾ അവയുടെ പരമാവധി ശേഷിയിൽ എത്തിയതായും കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ഇത്രയധികം തൊഴിലാളികൾ താമസിക്കുന്നത് ഒഴിവാക്കണമെന്നുമുള്ള നിലപാടിലാണ് കുവൈത്ത് സർക്കാർ. അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ നീക്കം നടക്കുന്നത്.
Mangaf Fire Case മംഗഫ് തീപിടിത്ത കേസ്; സ്ഥാപന ഉടമയായ കുവൈത്തി പൗരനും നിരവധി പ്രവാസികൾക്കും എതിരെ വിധിച്ച തടവുശിക്ഷ താത്ക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്
Mangaf Fire Case കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് തീപിടിത്ത കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ സ്വദേശി പൗരനും നിരവധി പ്രവാസികൾക്കും എതിരെ വിധിച്ച തടവുശിക്ഷ അപ്പീൽ പരിഗണിക്കുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ്. കാസേഷൻ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് നേരത്തെ ഇവർക്കെതിരെ ശിക്ഷ വിധിച്ചിരുന്നത്. 2024 ജൂൺ 12 നാണ് മംഗഫ് തീപിടുത്ത ദുരന്തം ഉണ്ടായത്. 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 4 ഫിലിപ്പീനോ സ്വദേശികളുമാണ് തീപിടുത്തത്തിൽ മരിച്ചത്.
അതോടൊപ്പം, എൻബിടിസി കമ്പനി ഡയറക്ടറും വ്യവസായിയുമായ മുഹമ്മദ് നാസർ അൽ-ബദാഹയ്ക്ക് എതിരെ നേരത്തെ അപ്പീൽ കോടതി വിധിച്ച ഒരു വർഷത്തെ കഠിനതടവുശിക്ഷ റദ്ദാക്കുകയും പകരം 5,000 ദിനാർ പിഴയായി കുറക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിഭാഷകൻ സുൽത്താൻ ഹമദ് അൽ-അജ്മി സമർപ്പിച്ച അപ്പീൽ പരിഗണിച്ചുകൊണ്ടാണ് നടപടി. നേരത്തെ, അപ്പീൽ കോടതി ചില പ്രതികൾക്ക് വിധിച്ചിരുന്ന മൂന്ന് വർഷത്തെ കഠിന തടവുശിക്ഷ ഒരു വർഷമായി കുറച്ചിരുന്നു. നരഹത്യക്കുറ്റത്തിന് മൂന്ന് പ്രതികൾക്ക് മൂന്ന് വർഷത്തെ കഠിനതടവുശിക്ഷയും, കള്ളസാക്ഷ്യം നൽകിയെന്ന കുറ്റത്തിന് രണ്ട് പ്രതികൾക്ക് ഒരു വർഷത്തെ കഠിനതടവുശിക്ഷയും, ഒളിവിലായ പ്രതികളെ സഹായിച്ചതിന് നാല് പ്രതികൾക്ക് ഒരു വർഷത്തെ കഠിന തടവുശിക്ഷയുമാണ് അപ്പീൽ കോടതി വിധിച്ചിരുന്നത്.
കേസിൽ നിയമം തെറ്റായി പ്രയോഗിച്ചുവെന്നും, കുറ്റാരോപണങ്ങളിൽ പിശകുകളുണ്ടെന്നും, വിധിയുടെ ന്യായീകരണത്തിൽ ഗുരുതരമായ അപാകതകളുണ്ടെന്നുമുള്ള വിവിധ നിയമകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അൽ-അജ്മി കാസേഷൻ കോടതിയെ സമീപിച്ചത്. തന്റെ കക്ഷിക്ക് എതിരെ ചുമത്തിയ കുറ്റാരോപണങ്ങളിൽ ആവശ്യമായ ഘടകങ്ങൾ നിലവിലില്ലെന്നും അപ്പീൽ കോടതിയുടെ ശിക്ഷ അസാധുവാണെന്നും അദ്ദേഹം വാദിച്ചു. അതേസമയം, സംഭവത്തിൽ മനപ്പൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും തീപിടിത്തം അപകടവശാൽ സംഭവിച്ചതാണെന്നും വ്യക്തമാക്കുന്ന സാങ്കേതിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഈ കേസ് ഗുരുതര കുറ്റമായി കണക്കാക്കേണ്ടതില്ലെന്നും നിസാര കുറ്റകൃത്യമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് പബ്ലിക് പ്രോസിക്യൂഷൻ കേസ് കൈമാറിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Seventh Ring Road Bridge യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കബാദിലെ സെവൻത് റിംഗ് റോഡ് പാലം അടച്ചിടും, മുന്നറിയിപ്പുമായി കുവൈത്ത്
Seventh Ring Road Bridge കുവൈത്ത് സിറ്റി: കുവൈത്തിൽ കബാദിലെ സെവൻത് റിംഗ് റോഡ് പാലം അടച്ചിടുമെന്ന് മുന്നറിയിപ്പ്. 2026 ജനുവരി 14 ബുധനാഴ്ച്ച വരെയാണ് അടച്ചിടൽ. ജാസിം മുഹമ്മദ് അൽ ഖറാഫി റോഡിൽ നിന്നും കബാദിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് അറിയിപ്പ് ബാധകം. പാലം പൂർണ്ണമായും അടച്ചിടുമെന്നാണ് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
വെറും 3,000 രൂപയ്ക്ക് നാട്ടിലേക്ക് പറക്കാം; വമ്പൻ പുതുവത്സര ഓഫറുമായി പ്രമുഖ വിമാനക്കമ്പനി
Jazeera Airways കുവൈത്ത് സിറ്റി: പ്രവാസികൾക്കും സഞ്ചാരികൾക്കും പുതുവത്സര സമ്മാനമായി വിമാന നിരക്കിൽ വൻ ഇളവുകളുമായി ജസീറ എയർവേയ്സ്. കുവൈത്തിൽ നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വെറും 10 കുവൈത്ത് ദിനാർ മുതൽ വൺ-വേ ടിക്കറ്റുകൾ ലഭ്യമാകുന്ന ‘മെഗാ സെയിൽ’ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വശത്തേക്ക് 10 കുവൈത്ത് ദിനാർ മുതൽ ആരംഭിക്കുന്നു. ജനുവരി 17 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെബ്രുവരി ഒന്ന് മുതൽ മെയ് 15 വരെയുള്ള തീയതികളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ‘ലൈറ്റ്’ ബുക്കിംഗ് ക്ലാസിന് കീഴിലുള്ള ഈ ഓഫറിൽ 7 കിലോ ഹാൻഡ് ലഗേജ് മാത്രമാണ് സൗജന്യമായി അനുവദിക്കുക. ജനുവരി 13 വരെ ജസീറയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, കസ്റ്റമർ കെയർ (177) എന്നിവ വഴി നേരിട്ട് മാത്രമേ ബുക്കിംഗ് സാധ്യമാകൂ. ജനുവരി 14 മുതൽ 17 വരെ ട്രാവൽ ഏജൻസികൾ ഉൾപ്പെടെയുള്ള എല്ലാ ചാനലുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ്, അബുദാബി, ദോഹ, റിയാദ്, ലണ്ടൻ, മോസ്കോ, കെയ്റോ തുടങ്ങി മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഈ ഓഫർ നിരക്കിൽ യാത്ര ചെയ്യാം. യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ കുടുംബത്തെ സന്ദർശിക്കാനും വിനോദയാത്രകൾ നടത്താനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജസീറ എയർവേയ്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ പോൾ കരോൾ വ്യക്തമാക്കി.
ബാങ്കിങ് തട്ടിപ്പ്: മലയാളി നഴ്സിന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു; തുണയായത് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ
Bank Fraud Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട മലയാളി നഴ്സിന് ആശ്വാസം. സാമൂഹിക പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് എറണാകുളം സ്വദേശിനിയും കെ.ഒ.സി (KOC) ആശുപത്രി ജീവനക്കാരിയുമായ യുവതിക്കാണ് നഷ്ടപ്പെട്ട 482 ദിനാർ (ഏകദേശം 1.3 ലക്ഷം രൂപ) തിരികെ ലഭിച്ചത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് യുവതിയുടെ ഗൾഫ് ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ച് തവണകളായി പണം പിൻവലിക്കപ്പെട്ടത്. അക്കൗണ്ട് ബാലൻസ് പൂജ്യമായെന്ന് കാണിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചെങ്കിലും ജോലിത്തിരക്കിനിടയിൽ യുവതി ഇത് ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞതോടെ ബാങ്കിനെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ലോക കേരളാ സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് വഴി പ്രമുഖ സാമൂഹിക പ്രവർത്തകനും കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡന്റുമായ ഹബീബുള്ള മുറ്റിച്ചൂരിനെ യുവതി ബന്ധപ്പെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിലും സൈബർ സുരക്ഷാ വിഭാഗത്തിലും പരാതി നൽകുകയും ബാങ്ക് അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തു. അധികൃതർ നടത്തിയ അന്വേഷണത്തിനൊടുവിൽ ഈ മാസം എട്ടാം തീയതിയോടെ നഷ്ടപ്പെട്ട മുഴുവൻ തുകയും ബാങ്ക് അധികൃതർ വീണ്ടെടുത്ത് നൽകുകയായിരുന്നു. ബാങ്ക് അക്കൗണ്ട് ‘സീറോ ബാലൻസ്’ ആയെന്ന് കാണിച്ചുള്ള വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരുന്നത് കൊണ്ടാണ് യുവതിക്ക് പണം തിരികെ ലഭിക്കാൻ സാധിച്ചതെന്ന് ഹബീബുള്ള അറിയിച്ചു. ഒടിപി (OTP) നമ്പറുകൾ കൈമാറാതെ തന്നെ പണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
റമദാൻ മുന്നൊരുക്കം: കുവൈത്തിൽ വിപണി പരിശോധന ശക്തമാക്കി
Ramadan കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വാണിജ്യ-ഉപഭോക്തൃ വിപണികളിൽ സമഗ്രമായ പരിശോധനയുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നത് തടയുന്നതിനുമാണ് മന്ത്രാലയം പ്രത്യേക പരിശോധനാ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കോഓപ്പറേറ്റീവ് സൊസൈറ്റികൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലും റമദാനിൽ കൂടുതൽ ആവശ്യക്കാരുള്ള ഈത്തപ്പഴം, മാംസം, കോഴിയിറച്ചി, മാവ്, ചായ, കാപ്പി, ഏലയ്ക്ക തുടങ്ങിയവ വിൽക്കുന്ന കടകളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. വ്യാപാരികൾ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിപണിയിൽ കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്ന രീതികൾ തടയാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് മാർക്കറ്റ് മാനേജർമാർക്കും കടയുടമകൾക്കും മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ഉടനടി നിയമനടപടികൾ സ്വീകരിക്കും. റമദാൻ മാസം മുഴുവൻ വിപണിയിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും മിതമായ വിലയും ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
പരീക്ഷാ തട്ടിപ്പിനായി സോഷ്യൽ മീഡിയ ആപ്പ്; കുവൈത്ത് പൗരനും രണ്ട് പ്രവാസികളും പിടിയിൽ
Kuwait Exam Cheating App കുവൈത്ത് സിറ്റി: ഹൈസ്കൂൾ വിദ്യാർഥികളെ പരീക്ഷകളിൽ ക്രമക്കേട് നടത്താൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്ത സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. കുവൈത്ത് പൗരനും രണ്ട് അറബ് പ്രവാസികളുമാണ് പിടിയിലായത്. പരീക്ഷാ ചോദ്യങ്ങൾ വിൽപനയ്ക്കുണ്ടെന്നും പരീക്ഷയ്ക്കിടെ ഉത്തരങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്താണ് സംഘം വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നത്. പ്രത്യേക സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴിയായിരുന്നു ഇവരുടെ പ്രവർത്തനം. പരീക്ഷാ ഹാളുകളിൽ ചെറിയ ഇയർഫോണുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച നിരവധി വിദ്യാർത്ഥികളെ അധികൃതർ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഫോൺ നമ്പരുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പരീക്ഷാ സാമഗ്രികൾ കൈപ്പറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം വലയിലായത്. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രേഖകളിൽ തിരിമറി: കുവൈത്തില് കുറ്റാരോപിതനായ പൗരനെ കോടതി കുറ്റവിമുക്തനാക്കി
Kuwait Forgery Case കുവൈറ്റ് സിറ്റി: ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചെന്ന കേസിൽ കീഴ്ക്കോടതി വിധിച്ച അഞ്ചു വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. വിമാനത്താവളത്തിലെ യാത്രാ രേഖകളിലും ബോർഡിംഗ് പാസിലും തിരിമറി നടത്തിയെന്ന കുറ്റാരോപണത്തിൽ നിന്നാണ് പൗരനെ കോടതി കുറ്റവിമുക്തനാക്കിയത്. മറ്റൊരാളുടെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച പ്രധാന പ്രതിക്കൊപ്പം വിമാനത്താവളത്തിൽ ഉണ്ടായിരുന്നു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വലീദ് മസൂദ് കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ശ്രദ്ധേയമായി. പ്രതിക്ക് ക്രിമിനൽ ലക്ഷ്യങ്ങളോ രേഖകളിൽ തിരിമറി നടത്തിയതിൽ പങ്കോ ഇല്ല. പ്രധാന പ്രതിയുടെ തട്ടിപ്പിനെക്കുറിച്ച് തന്റെ കക്ഷിക്ക് അറിവുണ്ടായിരുന്നില്ല. ഒരാൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്നത് മാത്രം അയാൾ ആ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നതിന് തെളിവല്ല. ഈ വാദങ്ങൾ അംഗീകരിച്ച അപ്പീൽ കോടതി, കുറ്റാരോപിതനായ പൗരനെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് വെറുതെ വിട്ടത്.
കുവൈത്തിൽ കുട്ടി ഡ്രൈവര്മാർ പിടിയിൽ; നിയമനടപടി കർശനമാക്കി ട്രാഫിക് വിഭാഗം
minor driving kuwait കുവൈറ്റ് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് (GTD) രാജ്യത്തുടനീളം നടത്തുന്ന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ച് കൗമാരക്കാരെ പിടികൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇവരെ പട്രോളിംഗ് സംഘം പിടികൂടിയത്. തുടർ നിയമനടപടികൾക്കായി ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ലൈസൻസില്ലാതെ വാഹനം നിരത്തിലിറക്കുന്ന പ്രായപൂർത്തിയാകാത്തവരെ കണ്ടെത്താൻ കർശനമായ പരിശോധന തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. കുട്ടി ഡ്രൈവർമാരെ പിടികൂടുന്നതിനൊപ്പം അവർക്ക് വാഹനങ്ങൾ നൽകുന്ന ഉടമകൾക്കെതിരെയും കർശന നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ വൻ തീപിടിത്തം റിപ്പോര്ട്ട് ചെയ്തു; നിരവധി ഗാരേജുകൾ കത്തിനശിച്ചു
Kuwait Fire കുവൈത്ത് സിറ്റി: കുവൈറ്റിലെ അഹമ്മദി വ്യവസായ മേഖലയിൽ വൻ തീപിടുത്തമുണ്ടായി. നിരവധി ഗാരേജുകളിലേക്ക് പടർന്ന തീയെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ കറുത്ത പുക ഉയർന്നുപൊങ്ങി. തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തിന്റെ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്ന് വ്യക്തമല്ലെങ്കിലും ഗാരേജുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അടിയന്തര വിഭാഗങ്ങൾ സംഭവസ്ഥലത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.