
Iftar Banquets കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പള്ളികളിൽ നോമ്പുതുറ നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈത്ത്. 7 നിയന്ത്രണങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. ഇസ്ലാമിക കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. റമദാൻ മാസത്തിൽ പള്ളികളിലും പരിസരങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങളും സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
റമദാൻ മാസം അടുത്ത സാഹചര്യത്തിൽ, സാമൂഹിക ഐക്യത്തിന്റെ ഭാഗമായി നോമ്പുതുറ വിരുന്നുകൾ സംഘടിപ്പിക്കുന്നതിൽ പൊതുസമൂഹം കാണിക്കുന്ന വർധിച്ച താൽപര്യം കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി വിജ്ഞാപനത്തിൽ, ഇഫ്താർ വിരുന്നുകളുടെ നടത്തിപ്പ്, മേൽനോട്ട സംവിധാനം, ശുചിത്വം, പൊതുസുരക്ഷ തുടങ്ങിയ ഉൾപ്പെടുത്തിയിരിക്കുന്നു.
ദാനധർമ്മ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പള്ളികളുടെ പവിത്രതയും വിശ്വാസികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനും വിജ്ഞാപനം പ്രാധാന്യം നൽകുന്നുണ്ട്.
നിയന്ത്രണങ്ങൾ:
- പള്ളികളിൽ വെച്ച് ഇഫ്താർ വിരുന്നുകൾ നടത്താൻ ആഗ്രഹിക്കുന്നവർ പള്ളിയിലെ ഇമാമുമായി ഏകോപനം നടത്തി ബന്ധപ്പെട്ട ഭരണവിഭാഗത്തിന് ഔദ്യോഗിക അപേക്ഷ സമർപ്പിച്ച് അനുമതി നേടണം.
- പള്ളിയുടെ അങ്കണങ്ങളിൽ മാത്രമേ നോമ്പുതുറ വിരുന്നുകൾ അനുവദിക്കൂ. ബാങ്ക് വിളിക്കുന്നതിന് അര മണിക്കൂർ മുമ്പ് വിരിപ്പുകൾ വിരിക്കുകയും ഇഫ്താർ കഴിഞ്ഞ ഉടൻ അവ നീക്കം ചെയ്യുകയും വേണം.
- ഇഫ്താർ വിരുന്നുകൾ നടത്തുന്നവർ തന്നെ ഭക്ഷണ വിരിപ്പുകളും മാലിന്യ ശേഖരണ ബാഗുകളും ഒരുക്കണം.
- ശേഷിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് പള്ളിക്ക് പുറത്തുള്ള നിശ്ചിത മാലിന്യപ്പെട്ടികളിൽ നിക്ഷേപിക്കണം.
- ബാങ്ക് കൊടുത്തത്തിന് 15 മിനിറ്റിന് ശേഷം തന്നെ മഗ്രിബ് നമസ്കാരം നടത്തണം.
- പള്ളിയുടെ പരിധിക്കുള്ളിൽ നോമ്പുതുറ ടെന്റുകൾ സ്ഥാപിക്കാൻ അനുവദനീയമല്ല.
- വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത്, പള്ളിയുടെ ഭിത്തിയോട് ചേർന്നുള്ള റമദാൻ ടെന്റുകൾക്ക് പള്ളിയിൽ നിന്ന് വൈദ്യുതി ബന്ധം സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Expatriate Worker Housing പ്രവാസികൾക്ക് ആശ്വാസ നടപടി; കുവൈത്തിൽ പുതിയ തൊഴിലാളി പാർപ്പിട സമുച്ചയങ്ങൾ സ്ഥാപിക്കുന്നു, സ്ഥലങ്ങൾക്ക് അംഗീകാരം
Expatriate Worker Housing കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസ വാർത്ത. പ്രവാസി തൊഴിലാളികൾക്കായി നിയുക്തമാക്കിയ പാർപ്പിട സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിനായി ഷദ്ദാദിയയിൽ മൂന്ന് സ്ഥലങ്ങൾ അനുവദിക്കുന്നതിന് കുവൈത്ത് മുൻസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
അനുവദിക്കപ്പെട്ട ഭൂമി ധനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്മെന്റിന് കൈമാറാനാണ് തീരുമാനം. ഈ സ്ഥലങ്ങൾ പൊതു ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിൽക്കില്ലെന്ന് കൗൺസിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പകരം, പദ്ധതിയുടെ വികസനം നടക്കുക കൃത്യമായ നിയമനടപടികൾ പാലിച്ച് സർക്കാർ മേൽനോട്ടത്തിൽ തന്നെയാകും.
കെട്ടിടങ്ങളുടെ നിർമ്മാണം നഗരാസൂത്രണ വകുപ്പിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. കെട്ടിടങ്ങളുടെ ഉയരം, സുരക്ഷാ ക്രമീകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൃത്യമായ നിബന്ധനകൾ കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. നഗരമധ്യത്തിലെ തിരക്ക് കുറയ്ക്കാനും തൊഴിലാളികൾക്ക് ആരോഗ്യകരമായ സാഹചര്യത്തിൽ താമസസൗകര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.
WhatsApp Chat വാട്സ് ആപ്പ് ചാറ്റ് വിനയായി; കുവൈത്തിൽ മദ്യവിതരണ ശൃംഖല തകർത്തു, രണ്ടു പേർ പിടിയിൽ
WhatsApp Chat കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യവിതരണ ശൃംഖല തകർത്ത് അധികൃതർ. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് മദ്യവിതരണ ശൃംഖല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിലായി. 12 കാർട്ടൺ മദ്യവുമായി കുവൈത്തിൽ ഒരാൾ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മദ്യവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
തനിക്ക് കള്ളക്കടത്തിൽ പങ്കില്ലെന്നായിരുന്നു പിടിയിലായ വ്യക്തി ചോദ്യം ചെയ്യലിൽ ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ, ഇയാളുടെ വാട്ട്സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ ലഭിച്ചു. ഇയാൾ ചാറ്റ് ചെയ്ത വ്യക്തിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പല വിവരങ്ങളും പുറത്തു വന്നത്. ഒരു വിദേശ വിതരണക്കാരനിൽ നിന്നും മദ്യം വാങ്ങി പ്രാദേശികമായി വീണ്ടും വിറ്റുവെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മറ്റൊരു ഇടപാട് നടത്തുവെന്ന വ്യാജേന ഉദ്യോഗസ്ഥർ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് മദ്യവിതരണ ശൃംഖലയെ തകർത്തത്. വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന നിരവധി മദ്യക്കുപ്പികൾ അധികൃതർ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഷ്യൻ പൗരനെ ശിക്ഷാ നടപടികൾ പൂർത്തിയായ ശേഷം രാജ്യത്ത് നിന്നും നാടുകടത്തും.
Vehicles Registration പ്രവാസികളുടെ പേരിൽ എത്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം? പുതിയ തീരുമാനവുമായി കുവൈത്ത്
Vehicles Registration കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോഗത്തിന് പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസ്സാനാണ് ഇക്കാര്യം അറിയിച്ചത്.
മോട്ടോർസൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ, മറ്റ് തരത്തിലുള്ള കാറുകൾ എന്നിവ പ്രവാസികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങളിൽ ഉൾപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് അനുമതി ഉണ്ടായിരിക്കും. എന്നാൽ മൂന്ന് വാഹനങ്ങളിൽ അധികമുള്ള പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിപരമായി സ്വന്തം പേരിൽ ഒരു വാഹനം മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളു.
Illegal Food Manufacturing നിയമ വിരുദ്ധ പ്രവർത്തനം; കുവൈത്തിൽ അനധികൃത ഭക്ഷ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു, കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ
Illegal Food Manufacturing കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ഭക്ഷ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു. പബ്ലിക് ആൻഡ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷണ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ചായിരുന്നു ഭക്ഷ്യ നിർമ്മാണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. പൊതുജനാരോഗ്യ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ സുരക്ഷ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് സ്ഥാപനത്തിൽ നടന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പൊതുസുരക്ഷയ്ക്കുള്ള നേരിട്ടുള്ള ഭീഷണിയും നിയമം അനുശാസിക്കുന്ന ആരോഗ്യ ആവശ്യകതകളോടുള്ള അവഗണനയും കണക്കെടുക്കുമ്പോൾ ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമലംഘനളാണ്. കുവൈത്തിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Money Stolen കമ്പനി പണം തട്ടിയെടുത്തു; കുവൈത്തിൽ പ്രവാസി ജീവനക്കാരനെതിരെ കേസ്
Money Stolen കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനി പണം തട്ടിയെടുത്ത പ്രവാസി ജീവനക്കാരൻ അറസ്റ്റിൽ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള 1,720 കുവൈത്തി ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രവാസി ജീവനക്കാരനെതിരെ കേസെടുത്തത്. അൽ-ഷാബ് ഡിസ്ട്രിക്റ്റിലുള്ള പ്രമുഖ ഭക്ഷ്യക്കമ്പനിയാണ് ജീവനക്കാരനെതിരെ വിശ്വാസവഞ്ചന കുറ്റം ചുമത്തി പരാതി നൽകിയത്.
ഈ തുക കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് പകരം വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൈവശം വെച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി സ്വമേധയാ ഹാജരാകുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പണം ഏറ്റുവാങ്ങിയ കാര്യം ഇയാൾ സമ്മതിച്ചെങ്കിലും, മോഷ്ടിക്കാനോ ദുരുപയോഗം ചെയ്യാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും മനഃപൂർവ്വമല്ല പണം കൈവശം വെച്ചതെന്നുമാണ് ഇയാളുടെ വാദം. എന്നാൽ, അധികൃതർ ഇത് തള്ളിക്കളഞ്ഞു. പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
മകളെ സന്ദര്ശിക്കാനെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Malayali man dies ഒമാനിലെ സലാലയിലുള്ള മകളെ സന്ദർശിക്കാനെത്തിയ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തകഴി കുന്നുമ്മ മങ്ങാട്ടു വീട്ടിൽ കേശവ പണിക്കരുടെ മകൻ രമേശൻ (64) ആണ് മരിച്ചത്. സലാലയിൽ താമസിക്കുന്ന മകൾ നീതുവിനെ കാണാനായി എത്തിയതായിരുന്നു രമേശൻ. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: വാസന്തി അമ്മ, ഭാര്യ: ജയലക്ഷ്മി, മക്കൾ: നീതു, ഗീതു, മരുമക്കൾ: ദത്തൻ, അജയ്. നിലവിൽ മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവർത്തകനായ അബ്ദുൽ സലാം അറിയിച്ചു
കുവൈത്തിൽ വിമാന ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്; 2025-ൽ വിറ്റത് 33 ലക്ഷം ടിക്കറ്റുകൾ, വരുമാനം 336 ദശലക്ഷം ദിനാർ
Kuwait air ticket sales കുവൈത്ത് സിറ്റി: ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-ൽ കുവൈത്തിലെ വിമാന ടിക്കറ്റ് വിൽപ്പനയിൽ വലിയ വർധനവ് രേഖപ്പെടുത്തി. 336.346 ദശലക്ഷം കുവൈത്തി ദീനാർ (ഏകദേശം 1.094 ബില്യൺ ഡോളർ) ആണ് കഴിഞ്ഞ വർഷത്തെ ആകെ ടിക്കറ്റ് വരുമാനം. 2025-ൽ ആകെ 3.308 ദശലക്ഷം ടിക്കറ്റുകൾ വിറ്റു. 2024-ലെ 3.266 ദശലക്ഷം എന്ന കണക്കിനേക്കാൾ കൂടുതലാണിത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് ജൂലൈ മാസത്തിലാണ് (338,000). തൊട്ടുപിന്നാലെ മെയ് (327,000), ഓഗസ്റ്റ് (304,000) മാസങ്ങളാണുള്ളത്. വേനൽക്കാല സീസണിൽ മാത്രം പത്ത് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ ഇഷ്യൂ ചെയ്ത ആകെ ടിക്കറ്റുകളുടെ 5.23 ശതമാനവും കുവൈത്തിൽ നിന്നാണ്. നിലവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 83 വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. രാജ്യത്ത് അംഗീകാരമുള്ള ട്രാവൽ ഏജൻസികളുടെ എണ്ണം 610 ആണ്. വരാനിരിക്കുന്ന വേനൽക്കാല സീസണിലെ തിരക്ക് പരിഗണിച്ച് എയർപോർട്ട് അതോറിറ്റി വിമാനക്കമ്പനികളുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് വിമാനത്താവളത്തിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
ഓൺലൈൻ ചൂതാട്ടവും കള്ളപ്പണം വെളുപ്പിക്കലും; കുവൈത്തില് പ്രവാസികൾക്ക് 10 വർഷം തടവും കോടികൾ പിഴയും
Expat gamblers kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം നടത്തുകയും അതിലൂടെ ലഭിക്കുന്ന പണം നിയമവിരുദ്ധമായി വെളുപ്പിക്കുകയും ചെയ്ത സംഘത്തിന് കോടതി കടുത്ത ശിക്ഷ വിധിച്ചു. ഒരു ബാങ്ക് ഉദ്യോഗസ്ഥനും യുവതിയും ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പത്ത് വർഷം കഠിനതടവും പത്ത് ലക്ഷം ദീനാർ (ഏകദേശം 27 കോടി രൂപ) പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആന്റി ടെററിസം ആൻഡ് മണി ലോണ്ടറിംഗ് വിഭാഗം നടത്തിയ അതീവ രഹസ്യവും കൃത്യവുമായ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. തട്ടിപ്പിന് കൂട്ടുനിന്ന ഒരു ഇംപോർട്ട് കമ്പനിക്ക് 1,839,000 ദീനാർ പിഴ ചുമത്തി. കൂടാതെ, ഈ കമ്പനിയെ എല്ലാവിധ വാണിജ്യ ഇടപാടുകളിൽ നിന്നും കോടതി സ്ഥിരമായി വിലക്കുകയും ചെയ്തു. വിധി ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്ക് (രണ്ട് സ്ത്രീകൾ ഉൾപ്പെടെ) കോടതി താൽക്കാലിക ഇളവ് നൽകി. 500 ദിനാർ ജാമ്യത്തുക കെട്ടിവെക്കാനും ഒരു വർഷത്തേക്ക് സൽസ്വഭാവം പാലിക്കണമെന്ന നിബന്ധനയിലുമാണ് ഇവരെ വിട്ടയച്ചത്. ചൂതാട്ടത്തിലൂടെ ലഭിക്കുന്ന പണം ക്ലിനിക്കുകളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി നിക്ഷേപിച്ചാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ വെബ്സൈറ്റുകൾ വഴിയുള്ള ഇടപാടുകൾ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യാത്രാവിലക്ക് ലംഘിക്കാൻ സഹായിച്ചു; കുവൈത്തിൽ അതിർത്തി ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവും പിഴയും
Kuwait exit permit forgery കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തിയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എക്സിറ്റ് പെർമിറ്റ് (യാത്രാ അനുമതി പത്രം) വ്യാജമായി നിർമ്മിച്ച സർക്കാർ ജീവനക്കാരന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച അപ്പീൽ കോടതി വിധി കുവൈത്ത് കസേഷൻ കോടതി ശരിവെച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും 500 ദീനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. രണ്ട് പൗരത്വമുള്ളതിനെത്തുടർന്ന് യാത്രാവിലക്ക് നേരിട്ടിരുന്ന ഒരു സ്വദേശി പൗരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അതിർത്തി കടക്കാൻ സഹായിച്ചതാണ് ഉദ്യോഗസ്ഥനെതിരെയുള്ള കുറ്റം. ഇവരുടെ നിയമപരമായ പദവി സംബന്ധിച്ച് സൗദി അധികൃതരുമായി ആശയവിനിമയം നടന്നു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥൻ തന്റെ അധികാരം ഉപയോഗിച്ച് ഇവർക്കായി വ്യാജ യാത്രാ രേഖകൾ തയ്യാറാക്കിയത്. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും നിയമപരമായ യാത്രാ നിയന്ത്രണങ്ങൾ മറികടക്കാൻ മറ്റുള്ളവരെ സഹായിച്ചതിനും അഞ്ച് വർഷം തടവും പിരിച്ചുവിടലും ശിക്ഷയായി ലഭിച്ചു. ഈ കേസിൽ ഉൾപ്പെട്ട സ്വദേശി പൗരനും ഭാര്യയും നിലവിൽ ഒളിവിലാണ്. ഇവർക്കും ക്രിമിനൽ കോടതി അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
കുവൈത്തിൽ ഏറ്റവും കൂടുതൽ മഴ അൽ-അബ്ദാലില്, കുറവ്…
highest rainfall Kuwait കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മിതമായ തോതിലുള്ള മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് അബ്ദലിയിലാണ്; 34.8 മില്ലിമീറ്റർ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധാരാർ അൽ-അലി പുറത്തുവിട്ട കണക്കുകൾ പ്രകാരം: അൽ-സബ്രിയ: 14.1 mm, റാസ് അൽ സൽമിയ: 8.9 mm, അൽ-റായ: 8.5 mm, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം: 7.1 mm, മസ്റഅത്ത് അൽ അബ്രഖ്: 5 mm, അൽ ജഹ്റ: 4 mm (ഏറ്റവും കുറഞ്ഞ മഴ). ഉപരിതലത്തിലുണ്ടായ ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലെ ശക്തമായ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണമായതെന്ന് അൽ-അലി വിശദീകരിച്ചു. ഞായറാഴ്ച രാവിലെയോടെ ഈ പ്രതിഭാസം ദുർബലമാവുകയും പകരം ഉച്ചമർദ്ദം ശക്തിപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് രാജ്യത്ത് താപനില ഗണ്യമായി കുറയുകയും കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലധികം വർദ്ധിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് സജ്ജമാണെന്നും സുരക്ഷ മുൻനിർത്തി ഔദ്യോഗിക റിപ്പോർട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.