
Hotel Apartments കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിലെ ഹോട്ടൽ അപ്പാർട്ട്‌മെന്റുകളാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകോപനത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അടിയന്തര സംഘം അടച്ചുപൂട്ടിയത്. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ചായിരുന്നു സ്ഥപനത്തിന്റെ പ്രവർത്തനം. സാധുവായ ലൈസൻസില്ലാതെയായിരുന്നു 2023 മുതൽ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
പൊതുക്രമം നിലനിർത്തുന്നതിനും ഉപഭോക്താക്കളുടെയും അതിഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. ടൂറിസ്റ്റ് സ്ഥാപനങ്ങളും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളും പരിശോധിക്കുന്നതിന് ഉത്തരവാദിത്തമുള്ള കമ്മിറ്റിയുടെ ചുമതലകളുടെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസ്റ്റ് സ്ഥാപനങ്ങളിലെയും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളിലെയും അവസ്ഥ നിരീക്ഷിക്കുന്നതിലും ലൈസൻസുകളുടെ സാധുത ഉറപ്പാക്കുന്നതിലും അതിഥികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിലും രാജ്യത്തെ ടൂറിസം സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനുമുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലും ഈ കമ്മിറ്റി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സാധുവായ ലൈസൻസില്ലാതെ ഏതെങ്കിലും വാണിജ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് അടിയന്തര നിയമ നടപടി ആവശ്യമുള്ള ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Fraud വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; കുവൈത്തിൽ പ്രവാസിയിൽ നിന്നും 340 ദിനാർ തട്ടിയെടുത്തു
Fraud കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ പോലീസ് ചമഞ്ഞ് പ്രവാസിയിൽ നിന്നും പണം തട്ടിയെടുത്തു. ഹവല്ലിയിലാണ് സംഭവം. സിറിയൻ പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. 340 കുവൈത്ത് ദിനാറാണ് ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത്. പ്രവാസിയുടെ കാർ തടഞ്ഞു നിർത്തി തട്ടിപ്പുകാരൻ പണവുമായി കടന്നുകളയുകയായിരുന്നു.
പോലീസുകാരനാണെന്ന വ്യാജേനയാണ് ഇയാൾ പ്രവാസിയുടെ കാർ തടഞ്ഞത്. പിന്നീട് പ്രവാസിയോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. മയക്കുമരുന്ന് സംശയം ആരോപിച്ച് വ്യാജ വാഹന പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് പണം തട്ടിയെടുത്ത ശേഷം ഒരു പിക്കപ്പ് വാനിൽ ഇയാൾ സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. ഈ പിക്കപ്പ് വാൻ മോഷ്ടിച്ചതോ അല്ലെങ്കിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതോ ആണെന്നാണ് കരുതുന്നത്.
സംഭവത്തിൽ പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അൽ ഷാബ് പോലീസ് സ്‌റ്റേഷനിൽ മോഷണത്തിനും ആൾമാറാട്ടത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറിയിരിക്കുകയാണ്.
Student Visa വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത; സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിന് തടസങ്ങളില്ലെന്ന് കുവൈത്ത്
Student Visa കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത. സ്റ്റുഡന്റ് വിസകൾ അനുവദിക്കുന്നതിനോ അത് നിലനിർത്തുന്നതിനോ നിലവിൽ യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിസ ലഭ്യതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമാണ് വിദേശ രാജ്യങ്ങൾ വിസ റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കാറുള്ളത്. മന്ത്രാലയം സംഘടിപ്പിച്ച ‘ഗൈഡ് മി’ കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബദർ അൽ ബസീരിയാണ് ഇക്കാര്യം അറിയിച്ചത്.
വിദേശ രാജ്യങ്ങളിലെ എംബസികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും മന്ത്രാലയം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദ്യാർത്ഥികളുടെ പഠനയാത്ര സുഗമമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സാധാരണ നിലയിലുള്ള സ്‌കോളർഷിപ്പുകൾക്ക് പുറമെ ലോകത്തെ മുൻനിര സർവകലാശാലകളിൽ പഠനം ഉറപ്പാക്കാൻ സഹായിക്കുന്ന പ്രത്യേക മെറിറ്റ് സ്‌കോളർഷിപ്പുകളും മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക് വലുതാണെന്നും അവർ കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണ നൽകണമെന്നും മന്ത്രാലയം അറിയിച്ചു. പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ മുതൽ വിസ നടപടികൾ വരെ കൃത്യമായി മനസ്സിലാക്കാൻ ഏപ്രിൽ മാസം മുതൽ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. വിദേശ രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാനും അവർക്ക് ആവശ്യമായ സാങ്കേതിക സഹായം ഉറപ്പാക്കാനും മന്ത്രാലയം സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Worker Housing Complexes കുവൈത്തിലെ ഷദ്ദാദിയയിൽ മൂന്ന് തൊഴിലാളി പാർപ്പിട സമുച്ചയങ്ങൾ വരുന്നു; അംഗീകാരം നൽകി മുൻസിപ്പൽ കൗൺസിൽ
Worker Housing Complexes കുവൈത്ത് സിറ്റി: കുവൈത്തിലെ ഷദ്ദാദിയയിൽ മൂന്ന് തൊഴിലാളി പാർപ്പിട സമുച്ചയങ്ങൾ വരുന്നു. പ്രവാസി തൊഴിലാളികൾക്കായി അഹമ്മദി ഗവർണറേറ്റിലെ അൽ ഷദാദിയയിൽ മൂന്ന് വലിയ താമസ സമുച്ചയങ്ങൾ നിർമ്മിക്കാൻ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കൗൺസിൽ ചെയർമാൻ അബ്ദുള്ള അൽ-മഹ്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
മുൻപ് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്ന ഭൂമി, മന്ത്രിസഭയുടെ പ്രത്യേക നിർദ്ദേശപ്രകാരം സ്റ്റേറ്റ് പ്രോപ്പർട്ടി അഡ്മിനിസ്ട്രേഷന് കൈമാറാൻ തീരുമാനിച്ചു. ലേലം ഒഴിവാക്കി സർക്കാർ നേരിട്ട് ഭൂമി പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ മികച്ച താമസ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
കെട്ടിടങ്ങളുടെ ഉയരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലേബർ ക്യാമ്പ് നിർമ്മാണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് കൗൺസിൽ നിർദ്ദേശിച്ചു. അതേസമയം, മുത്ല സിറ്റിയിലെ ഗൂഗിൾ ക്ലൗഡ് ഡാറ്റാ സെന്ററിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകൾക്കും സൗത്ത് മുത്ലയിലെ അണ്ടർഗ്രൗണ്ട് കേബിൾ റൂട്ടുകൾക്കും അംഗീകാരം ലഭിച്ചു. സുലൈബിയ കാർഷിക മേഖലയിലെ ‘കബ്ദ്’ മലിനജല സംസ്‌കരണ പ്ലാന്റ് വിപുലീകരിക്കാനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അപേക്ഷയ്ക്കും കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.
Cigarettes Hunt കുവൈത്തിൽ വൻ സിഗരറ്റ് വേട്ട; ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1400 കാർട്ടണുകൾ പിടിച്ചെടുത്തു
Cigarettes Hunt കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ സിഗരറ്റ് വേട്ട. കരമാർഗ്ഗം വൻതോതിൽ സിഗരറ്റ് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങളാണ് നുവൈസീബ് അതിർത്തിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്. പരിശോധനയിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 1,400 കാർട്ടൺ സിഗരറ്റുകൾ പിടികൂടിയത്. രാജ്യം വിടാനായി അതിർത്തിയിലെത്തിയ രണ്ട് വാഹനങ്ങളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന്റെ ടയറുകൾക്കുള്ളിൽ സിഗരറ്റ് കാർട്ടണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി ടയറുകൾ മുറിച്ച് അകത്ത് സിഗരറ്റ് പായ്ക്കറ്റുകൾ നിറച്ച ശേഷം സീൽ ചെയ്ത നിലയിലായിരുന്നു ഇവ. രണ്ട് കേസുകളിലുമായി പിടിച്ചെടുത്ത സിഗരറ്റ് ശേഖരം കസ്റ്റംസ് കണ്ടുകെട്ടി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും തുടരന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ കർശനമായി നേരിടുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയതായും അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Buildings in Jalib തകർന്നു വീഴാൻ സാധ്യത; ജിലീബിൽ പത്ത് അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റും
Buildings in Jalib കുവൈത്ത് സിറ്റി: കുവൈത്തിലെ ജിലീബിൽ പത്ത് അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റും. കുവൈത്തിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജിലീബ് അൽ ശുയൂഖ് പ്രദേശത്തെ പത്ത് അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് മന്ത്രാലയം പട്ടിക തയ്യാറാക്കി. ഘടനാപരമായി ദുർബലമായ ഈ കെട്ടിടങ്ങൾ തകർന്നു വീഴാൻ സാധ്യതയുള്ളതായി പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്നും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അടുത്ത ആഴ്ചയോടെ ഈ കെട്ടിടങ്ങളുടെ പൊളിച്ചു മാറ്റൽ പ്രക്രിയ നഗര സഭയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കെട്ടിടങ്ങൾ പൊതുമരാമത്ത് മന്ത്രാലയം പരിശോധിച്ചതായും ഇവയിൽ ചില കെട്ടിടങ്ങൾ നിയമ ലംഘനം നടത്തി വാണിജ്യപരമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. നഗരസഭാ ഇൻസ്‌പെക്ടർമാർ നടത്തുന്ന ഫീൽഡ് പരിശോധനകളുടെ കണ്ടെത്തലുകൾക്കനുസൃതമായി ഇവ കൈകാര്യം ചെയ്യുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ നവംബർ മാസം പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതിന് പിന്നാലെയാണ് കൂടുതൽ കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത്.
Illegal Food Unit കുവൈത്തിൽ ലൈസൻസില്ലാതെ വീടുകളിൽ ഭക്ഷ്യവിൽപ്പന; പരിശോധയിൽ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ
Illegal Food Unit കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വീടുകളിൽ ഭക്ഷ്യവിൽപ്പന നടത്തിയിരുന്ന കേന്ദ്രത്തിന് പൂട്ടുവീണു. പബ്ലിക് ആൻഡ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷണ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. മുബാറക് അൽ കബീർ ഗവർണറേറ്റിലെ സ്വകാര്യ വസതിയിലായിരുന്നു ഭക്ഷ്യ വിൽപ്പന കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ആവശ്യമായ ലൈസൻസില്ലാതെ ഭക്ഷ്യ ഉത്പന്നങ്ങൾ വ്യാപാരം ചെയ്യുകയായിരുന്നു ഇവിടെയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ സുരക്ഷ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് സ്ഥാപനത്തിൽ നടന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പൊതുസുരക്ഷയ്ക്കുള്ള നേരിട്ടുള്ള ഭീഷണിയും നിയമം അനുശാസിക്കുന്ന ആരോഗ്യ ആവശ്യകതകളോടുള്ള അവഗണനയും കണക്കെടുക്കുമ്പോൾ ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമലംഘനങ്ങളാണ്. കുവൈത്തിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Iftar Banquets റമദാൻ: പള്ളികളിൽ നോമ്പുതുറ നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈത്ത്
Iftar Banquets കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പള്ളികളിൽ നോമ്പുതുറ നടത്തുന്നതിന് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈത്ത്. 7 നിയന്ത്രണങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. ഇസ്ലാമിക കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. റമദാൻ മാസത്തിൽ പള്ളികളിലും പരിസരങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങളും സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
റമദാൻ മാസം അടുത്ത സാഹചര്യത്തിൽ, സാമൂഹിക ഐക്യത്തിന്റെ ഭാഗമായി നോമ്പുതുറ വിരുന്നുകൾ സംഘടിപ്പിക്കുന്നതിൽ പൊതുസമൂഹം കാണിക്കുന്ന വർധിച്ച താൽപര്യം കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി വിജ്ഞാപനത്തിൽ, ഇഫ്താർ വിരുന്നുകളുടെ നടത്തിപ്പ്, മേൽനോട്ട സംവിധാനം, ശുചിത്വം, പൊതുസുരക്ഷ തുടങ്ങിയ ഉൾപ്പെടുത്തിയിരിക്കുന്നു.
ദാനധർമ്മ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പള്ളികളുടെ പവിത്രതയും വിശ്വാസികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനും വിജ്ഞാപനം പ്രാധാന്യം നൽകുന്നുണ്ട്.
നിയന്ത്രണങ്ങൾ:
- പള്ളികളിൽ വെച്ച് ഇഫ്താർ വിരുന്നുകൾ നടത്താൻ ആഗ്രഹിക്കുന്നവർ പള്ളിയിലെ ഇമാമുമായി ഏകോപനം നടത്തി ബന്ധപ്പെട്ട ഭരണവിഭാഗത്തിന് ഔദ്യോഗിക അപേക്ഷ സമർപ്പിച്ച് അനുമതി നേടണം.
- പള്ളിയുടെ അങ്കണങ്ങളിൽ മാത്രമേ നോമ്പുതുറ വിരുന്നുകൾ അനുവദിക്കൂ. ബാങ്ക് വിളിക്കുന്നതിന് അര മണിക്കൂർ മുമ്പ് വിരിപ്പുകൾ വിരിക്കുകയും ഇഫ്താർ കഴിഞ്ഞ ഉടൻ അവ നീക്കം ചെയ്യുകയും വേണം.
- ഇഫ്താർ വിരുന്നുകൾ നടത്തുന്നവർ തന്നെ ഭക്ഷണ വിരിപ്പുകളും മാലിന്യ ശേഖരണ ബാഗുകളും ഒരുക്കണം.
- ശേഷിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് പള്ളിക്ക് പുറത്തുള്ള നിശ്ചിത മാലിന്യപ്പെട്ടികളിൽ നിക്ഷേപിക്കണം.
- ബാങ്ക് കൊടുത്തത്തിന് 15 മിനിറ്റിന് ശേഷം തന്നെ മഗ്രിബ് നമസ്‌കാരം നടത്തണം.
- പള്ളിയുടെ പരിധിക്കുള്ളിൽ നോമ്പുതുറ ടെന്റുകൾ സ്ഥാപിക്കാൻ അനുവദനീയമല്ല.
- വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത്, പള്ളിയുടെ ഭിത്തിയോട് ചേർന്നുള്ള റമദാൻ ടെന്റുകൾക്ക് പള്ളിയിൽ നിന്ന് വൈദ്യുതി ബന്ധം സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
Expatriate Worker Housing പ്രവാസികൾക്ക് ആശ്വാസ നടപടി; കുവൈത്തിൽ പുതിയ തൊഴിലാളി പാർപ്പിട സമുച്ചയങ്ങൾ സ്ഥാപിക്കുന്നു, സ്ഥലങ്ങൾക്ക് അംഗീകാരം
Expatriate Worker Housing കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസ വാർത്ത. പ്രവാസി തൊഴിലാളികൾക്കായി നിയുക്തമാക്കിയ പാർപ്പിട സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിനായി ഷദ്ദാദിയയിൽ മൂന്ന് സ്ഥലങ്ങൾ അനുവദിക്കുന്നതിന് കുവൈത്ത് മുൻസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
അനുവദിക്കപ്പെട്ട ഭൂമി ധനമന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് പ്രോപ്പർട്ടി ഡിപ്പാർട്ട്മെന്റിന് കൈമാറാനാണ് തീരുമാനം. ഈ സ്ഥലങ്ങൾ പൊതു ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിൽക്കില്ലെന്ന് കൗൺസിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പകരം, പദ്ധതിയുടെ വികസനം നടക്കുക കൃത്യമായ നിയമനടപടികൾ പാലിച്ച് സർക്കാർ മേൽനോട്ടത്തിൽ തന്നെയാകും.
കെട്ടിടങ്ങളുടെ നിർമ്മാണം നഗരാസൂത്രണ വകുപ്പിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. കെട്ടിടങ്ങളുടെ ഉയരം, സുരക്ഷാ ക്രമീകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൃത്യമായ നിബന്ധനകൾ കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. നഗരമധ്യത്തിലെ തിരക്ക് കുറയ്ക്കാനും തൊഴിലാളികൾക്ക് ആരോഗ്യകരമായ സാഹചര്യത്തിൽ താമസസൗകര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.
WhatsApp Chat വാട്‌സ് ആപ്പ് ചാറ്റ് വിനയായി; കുവൈത്തിൽ മദ്യവിതരണ ശൃംഖല തകർത്തു, രണ്ടു പേർ പിടിയിൽ
WhatsApp Chat കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യവിതരണ ശൃംഖല തകർത്ത് അധികൃതർ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് മദ്യവിതരണ ശൃംഖല കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിലായി. 12 കാർട്ടൺ മദ്യവുമായി കുവൈത്തിൽ ഒരാൾ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മദ്യവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
തനിക്ക് കള്ളക്കടത്തിൽ പങ്കില്ലെന്നായിരുന്നു പിടിയിലായ വ്യക്തി ചോദ്യം ചെയ്യലിൽ ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ, ഇയാളുടെ വാട്ട്‌സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ ലഭിച്ചു. ഇയാൾ ചാറ്റ് ചെയ്ത വ്യക്തിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പല വിവരങ്ങളും പുറത്തു വന്നത്. ഒരു വിദേശ വിതരണക്കാരനിൽ നിന്നും മദ്യം വാങ്ങി പ്രാദേശികമായി വീണ്ടും വിറ്റുവെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മറ്റൊരു ഇടപാട് നടത്തുവെന്ന വ്യാജേന ഉദ്യോഗസ്ഥർ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് മദ്യവിതരണ ശൃംഖലയെ തകർത്തത്. വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന നിരവധി മദ്യക്കുപ്പികൾ അധികൃതർ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഷ്യൻ പൗരനെ ശിക്ഷാ നടപടികൾ പൂർത്തിയായ ശേഷം രാജ്യത്ത് നിന്നും നാടുകടത്തും.
Vehicles Registration പ്രവാസികളുടെ പേരിൽ എത്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം? പുതിയ തീരുമാനവുമായി കുവൈത്ത്
Vehicles Registration കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിപരമായ ഉപയോഗത്തിന് പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൂഹസ്സാനാണ് ഇക്കാര്യം അറിയിച്ചത്.
മോട്ടോർസൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ, മറ്റ് തരത്തിലുള്ള കാറുകൾ എന്നിവ പ്രവാസികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന വാഹനങ്ങളിൽ ഉൾപ്പെടാമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അനുമതി ഉണ്ടായിരിക്കും. എന്നാൽ മൂന്ന് വാഹനങ്ങളിൽ അധികമുള്ള പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിപരമായി സ്വന്തം പേരിൽ ഒരു വാഹനം മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളു.
Illegal Food Manufacturing നിയമ വിരുദ്ധ പ്രവർത്തനം; കുവൈത്തിൽ അനധികൃത ഭക്ഷ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു, കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ
Illegal Food Manufacturing കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത ഭക്ഷ്യനിർമ്മാണ കേന്ദ്രം പൂട്ടിച്ചു. പബ്ലിക് ആൻഡ് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഭക്ഷണ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ചായിരുന്നു ഭക്ഷ്യ നിർമ്മാണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ. പൊതുജനാരോഗ്യ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ സുരക്ഷ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് സ്ഥാപനത്തിൽ നടന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പൊതുസുരക്ഷയ്ക്കുള്ള നേരിട്ടുള്ള ഭീഷണിയും നിയമം അനുശാസിക്കുന്ന ആരോഗ്യ ആവശ്യകതകളോടുള്ള അവഗണനയും കണക്കെടുക്കുമ്പോൾ ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമലംഘനളാണ്. കുവൈത്തിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Money Stolen കമ്പനി പണം തട്ടിയെടുത്തു; കുവൈത്തിൽ പ്രവാസി ജീവനക്കാരനെതിരെ കേസ്
Money Stolen കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനി പണം തട്ടിയെടുത്ത പ്രവാസി ജീവനക്കാരൻ അറസ്റ്റിൽ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള 1,720 കുവൈത്തി ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രവാസി ജീവനക്കാരനെതിരെ കേസെടുത്തത്. അൽ-ഷാബ് ഡിസ്ട്രിക്റ്റിലുള്ള പ്രമുഖ ഭക്ഷ്യക്കമ്പനിയാണ് ജീവനക്കാരനെതിരെ വിശ്വാസവഞ്ചന കുറ്റം ചുമത്തി പരാതി നൽകിയത്.
ഈ തുക കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് പകരം വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൈവശം വെച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി സ്വമേധയാ ഹാജരാകുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പണം ഏറ്റുവാങ്ങിയ കാര്യം ഇയാൾ സമ്മതിച്ചെങ്കിലും, മോഷ്ടിക്കാനോ ദുരുപയോഗം ചെയ്യാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും മനഃപൂർവ്വമല്ല പണം കൈവശം വെച്ചതെന്നുമാണ് ഇയാളുടെ വാദം. എന്നാൽ, അധികൃതർ ഇത് തള്ളിക്കളഞ്ഞു. പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.