
Zakat Al Fitr; 2026-ലെ (ഹിജ്‌റ 1447) വിശുദ്ധ റമദാൻ മാസത്തിലേക്കുള്ള സകാത്ത് അൽ ഫിത്തർ, ഫിദ്യ (നോമ്പ് നോൽക്കാൻ കഴിയാത്തവർക്കുള്ള പ്രായശ്ചിത്തം), കഫാറ (നോമ്പ് ലംഘനത്തിനുള്ള പിഴ), ഇഫ്താർ ഭക്ഷണ നിരക്കുകൾ യുഎഇ കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് പ്രഖ്യാപിച്ചു. സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് വിപണിയിലെ വിലനിലവാരം പഠിച്ച ശേഷമാണ് തുക നിശ്ചയിച്ചിരിക്കുന്നത്.
പ്രധാന നിരക്കുകൾ ഇവയൊക്കെ….
സകാത്ത് അൽ ഫിത്തർ: ഒരാൾക്ക് 2.5 കിലോഗ്രാം അരി അല്ലെങ്കിൽ അതിന്റെ പണമൂല്യമായ 25 ദിർഹം.
ഫിദ്യ (നോമ്പ് എടുക്കാൻ സാധിക്കാത്തവർ): ഒരു ദിവസത്തേക്ക് 3.25 കിലോഗ്രാം ബാർലി അല്ലെങ്കിൽ 20 ദിർഹം.
ഇഫ്താർ ഭക്ഷണം: ഒരു നോമ്പുകാരന് ഇഫ്താർ നൽകുന്നതിന് കുറഞ്ഞത് 20 ദിർഹം (ഒരു നേരം).
കഫാറ (നോമ്പ് മുടക്കിയാൽ): മനഃപൂർവ്വം നോമ്പ് മുടക്കുന്നവർ 60 ദരിദ്രർക്ക് 20 ദിർഹം വീതം ആകെ 1,200 ദിർഹം നൽകണം.
സത്യപ്രതിജ്ഞ ലംഘിച്ചാൽ: 10 ദരിദ്രർക്ക് 20 ദിർഹം വീതം ആകെ 200 ദിർഹം നൽകണം.
ഹജ്ജ്, ഉംറ വേളകളിലെ പിഴകൾ: ആറ് ദരിദ്രർക്കായി ആകെ 120 ദിർഹം.
സകാത്ത് നൽകേണ്ട സമയം
പെരുന്നാൾ ദിവസം സുബ്ഹി നമസ്‌കാരത്തിന് ശേഷം സകാത്ത് നൽകുന്നതാണ് ഏറ്റവും ഉചിതമെന്ന് കൗൺസിൽ നിർദ്ദേശിച്ചു. എന്നാൽ സൗകര്യാർത്ഥം നേരത്തെ നൽകുന്നതിനും തടസ്സമില്ല. പെരുന്നാൾ ദിവസം സൂര്യൻ അസ്തമിക്കുന്നത് വരെ ഇതിന് സമയമുണ്ട്. അതിനുശേഷം നൽകുന്നത് സാധാരണ ധർമ്മമായി മാത്രമേ കണക്കാക്കുകയുള്ളൂ.
ധാന്യമായോ പണമായോ നൽകാം
സകാത്ത് അൽ ഫിത്തർ ധാന്യമായോ അല്ലെങ്കിൽ അതിന് തുല്യമായ പണമായോ നൽകാവുന്നതാണ്. പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലെ സാഹചര്യത്തിൽ പണമായി നൽകുന്നത് കൂടുതൽ പ്രായോഗികമാണെന്ന് കൗൺസിൽ വ്യക്തമാക്കി.
അംഗീകൃത ചാനലുകൾ വഴി മാത്രം നൽകുക
സകാത്തും മറ്റ് ധർമ്മങ്ങളും യുഎഇയിലെ അംഗീകൃത സന്നദ്ധ സംഘടനകൾ വഴി മാത്രമേ നൽകാവൂ എന്ന് അധികൃതർ വിശ്വാസികളെ ഓർമ്മിപ്പിച്ചു. സകാത്ത് ഫണ്ട്, എമിറേറ്റ്‌സ് റെഡ് ക്രസന്റ്, മറ്റ് അംഗീകൃത ചാരിറ്റി സെന്ററുകൾ എന്നിവ വഴി സഹായങ്ങൾ കൈമാറാവുന്നതാണ്. എല്ലാ വിശ്വാസികളുടെയും ആരാധനകൾ അള്ളാഹു സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് കൗൺസിൽ വാർത്താക്കുറിപ്പ് അവസാനിപ്പിച്ചത്.