
GCC Rail അബുദാബി/റിയാദ്: ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രയിലും ചരക്കുനീക്കത്തിലും വിപ്ലവകരമായ മാറ്റം കുറിക്കുന്ന ജിസിസി റെയിൽ പദ്ധതി നാല് വർഷത്തിനകം (2030) പ്രവർത്തനസജ്ജമാകും. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ ആറ് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന 2,117 കിലോമീറ്റർ നീളമുള്ള ബൃഹദ് ശൃംഖലയാണിത്. പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിലും, ചരക്ക് ട്രെയിനുകൾ 80-120 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ അബുദാബിയിൽ നിന്ന് റിയാദിലേക്ക് വെറും അഞ്ച് മണിക്കൂർ കൊണ്ട് ട്രെയിനിൽ എത്താം. കുവൈത്തിൽ നിന്ന് തുടങ്ങി സൗദിയിലെ ദമാം വഴി ബഹ്റൈനിലേക്കും, അവിടെ നിന്ന് ഖത്തർ, യുഎഇ വഴി ഒമാനിലേക്കും നീളുന്നതാണ് ഈ പാത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഇത്തിഹാദ് റെയിലിന്റെ നിർമ്മാണം പൂർത്തിയാക്കി പാസഞ്ചർ സർവീസിലേക്ക് കടക്കുന്നു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ‘ഹഫീത് റെയിൽ’ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. സൗദി – ഒമാൻ റെയിൽ ബന്ധം സ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമാക്കി. യാത്രാ-ചരക്ക് നീക്കത്തിനുള്ള ചെലവ് ഗണ്യമായി കുറയും. തൊഴിലവസരങ്ങളും വ്യാപാര-ടൂറിസം മേഖലയും വിപുലപ്പെടും. റോഡ് യാത്രകൾ കുറയുന്നതോടെ അപകടങ്ങളും മരണനിരക്കും കുറയും. സ്വകാര്യ വാഹനങ്ങൾ കുറയുന്നത് മലിനീകരണം കുറയ്ക്കാൻ സഹായിക്കും. 2030-ൽ ഏകദേശം 60 ലക്ഷം പേർ ഈ റെയിൽ ശൃംഖല ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്. 2045-ഓടെ ഇത് 80 ലക്ഷമായി ഉയരും. ചരക്കുനീക്കം 20.1 കോടി ടണ്ണിൽ നിന്ന് 27.1 കോടി ടണ്ണായി വർദ്ധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാങ്കേതിക ഏകോപനവും കസ്റ്റംസ് പരിശോധനകൾക്കായുള്ള ക്രമീകരണങ്ങളും പൂർത്തിയാകുന്നതോടെ 2030-ൽ ഗൾഫ് നാടുകളിലൂടെ ഈ സ്വപ്ന ട്രെയിൻ കുതിച്ചുപായും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
യുഎഇയിലേക്ക് മലയാളികളുടെ ഒഴുക്ക് തുടരുന്നു; തൊഴിൽ വിപണിയിൽ യുവതികളുടെ സാന്നിധ്യം ഏറുന്നു
UAE Job Market ദുബായ്: കോവിഡിന് ശേഷം യുഎഇയിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ജോലി ഒഴിവുകളിൽ വൻ വർധനവ് ഉണ്ടായിട്ടില്ലെങ്കിലും ജോലി തേടി എത്തുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണുള്ളത്. പ്രത്യേകിച്ച്, ഉന്നത വിദ്യാഭ്യാസവും പ്രവൃത്തിപരിചയവുമുള്ള മലയാളി യുവതികൾ ഒറ്റയ്ക്ക് യുഎഇയിൽ എത്തി ജോലി കണ്ടെത്തുന്നത് പ്രവാസ ലോകത്തെ പുതിയ കാഴ്ചയായി മാറിക്കഴിഞ്ഞു. മുൻപ് പുരുഷന്മാർ മാത്രമായിരുന്നു ജോലി തേടി ഒറ്റയ്ക്ക് എത്തിയിരുന്നതെങ്കിൽ, ഇന്ന് ഐടി, ഹെൽത്ത് കെയർ, ഫിനാൻസ് മേഖലകളിൽ ജോലി ലക്ഷ്യമിട്ട് എത്തുന്ന യുവതികളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ യുഎഇയിൽ ഉണ്ടെങ്കിൽ പോലും, സ്വന്തം കാലിൽ നിൽക്കണമെന്ന വാശിയോടെ ഒറ്റയ്ക്ക് താമസിച്ച് ജോലി അന്വേഷിക്കുന്ന രീതി യുവതികൾക്കിടയിൽ കൂടിവരുന്നു. നാട്ടിലെ തൊഴിലില്ലായ്മയും യോഗ്യതയ്ക്കനുസരിച്ചുള്ള ശമ്പളം ലഭിക്കാത്തതുമാണ് യുവാക്കളെ വലിയ തോതിൽ യുഎഇയിലേക്ക് ആകർഷിക്കുന്നത്. ജോലി ലഭിക്കാൻ സമയമെടുത്തേക്കാം എന്നതിനാൽ കുറഞ്ഞത് മൂന്ന് മാസത്തെ ഭക്ഷണ-താമസ ചെലവിനുള്ള തുക കൈവശം കരുതണം. സന്ദർശക വീസയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ജോലി ഉറപ്പായാൽ ഉടൻ അത് എംപ്ലോയ്മെന്റ് വീസയിലേക്ക് മാറ്റണം. വ്യാജ ഓഫർ ലെറ്ററുകളിൽ വീഴാതിരിക്കാൻ യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (MOHRE) വെബ്സൈറ്റ് വഴി പരിശോധന നടത്തുക. ഒറ്റയ്ക്ക് താമസിക്കുന്നവർ അംഗീകൃത ലേബർ ക്യാമ്പുകളോ സുരക്ഷിതമായ ഫ്ലാറ്റുകളോ മാത്രം തിരഞ്ഞെടുക്കുക. യുഎഇയില് ആകെ 94 ലക്ഷം (ഇതിൽ 90 ശതമാനവും വിദേശികളാണ്) തൊഴിലാളികളാണുള്ളത്. തൊഴിൽ മേഖലയിൽ 12.4% വളർച്ച രേഖപ്പെടുത്തി. ഒരു വർഷത്തിനിടെ ഏകദേശം 10 ലക്ഷം പേർ പുതുതായി തൊഴിൽ വിപണിയുടെ ഭാഗമായി. യുഎഇ ജനസംഖ്യയുടെ 38% (43.6 ലക്ഷം) ഇന്ത്യക്കാരാണ്. അവിദഗ്ധ തൊഴിലാളികളെക്കാൾ 18-35 പ്രായപരിധിയിലുള്ള വിദഗ്ധ തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തിലധികം വർദ്ധിച്ചു. കൃത്യമായ ആസൂത്രണവും നൂതന സാങ്കേതിക വിദ്യകളിലെ അറിവും ഉണ്ടെങ്കിൽ മാത്രമേ കടുത്ത മത്സരമുള്ള ഈ വിപണിയിൽ വിജയിക്കാൻ സാധിക്കൂ എന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
റമസാൻ ഷോപ്പിങ് ആവേശം: 6,000 ഉത്പന്നങ്ങൾക്ക് 65% വരെ കിഴിവുമായി ലുലു
lulu ramadan shopping ദുബായ്: വിശുദ്ധ റമസാനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ്. ഭക്ഷ്യോത്പന്നങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ ആറായിരത്തിലേറെ ഉൽപ്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, അവശ്യസാധനങ്ങൾക്ക് റമസാൻ മാസത്തിൽ വില വർധിക്കില്ലെന്ന് ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതിയും ലുലു നടപ്പിലാക്കുന്നു. മിതമായ നിരക്കിൽ സുഹൂർ ബോക്സ്, റമസാൻ ഗ്രോസറി കിറ്റ്, ഫ്രൂട്ട് ബോക്സ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഈന്തപ്പഴങ്ങളുടെ വിപുലമായ ശേഖരവുമായി ‘ഡേറ്റ്സ് ഫെസ്റ്റിവൽ’, ആരോഗ്യ സംരക്ഷകർക്കായി ‘ഹെൽത്തി റമസാൻ’ (ഷുഗർഫ്രീ ഉൽപ്പന്നങ്ങൾ), മധുരപലഹാരങ്ങൾക്കായി ‘സ്വീറ്റ് ട്രീറ്റ്’ എന്നിവ ഒരുക്കിയിട്ടുണ്ട്. മലബാറി സ്നാക്സ്, അറബിക് ഗ്രില്ലുകൾ, പ്രത്യേക കോംബോ ബോക്സുകൾ എന്നിവ ലുലുവിന്റെ ഹോട്ട് ഫുഡ് വിഭാഗത്തിൽ സജ്ജമാണ്. ലുലു വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓർഡർ ചെയ്യുന്നവർക്ക് മികച്ച ഡിജിറ്റൽ ഓഫറുകൾ ലഭിക്കും. ഹോം ഡെലിവറി സേവനത്തിനൊപ്പം, ഓൺലൈനായി ബുക്ക് ചെയ്ത് സ്റ്റോറിൽ നിന്ന് വാങ്ങാവുന്ന ‘ക്ലിക് ആൻഡ് കളക്റ്റ്’ സൗകര്യവും ലഭ്യമാണ്. 27-ലധികം രാജ്യങ്ങളിലെ ലുലുവിന്റെ സ്വന്തം സംഭരണ കേന്ദ്രങ്ങൾ വഴി ലോകോത്തര ഉൽപ്പന്നങ്ങളാണ് റമസാനായി എത്തിച്ചിരിക്കുന്നത്. ആഗോള നിലവാരമുള്ള ഉൽപ്പന്നങ്ങൾ മുഴുവൻ സമയവും സ്റ്റോറുകളിൽ ലഭ്യമാണെന്നും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി പറഞ്ഞു. ലുലു ‘ഹാപ്പിനെസ്’ ലോയൽറ്റി അംഗങ്ങൾക്ക് ഓരോ പർച്ചേസിനും പ്രത്യേക റിവാർഡ് പോയിന്റുകൾ ലഭിക്കും. ഇതിനുപുറമെ വിവിധ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. റമസാൻ രാത്രികളിൽ പ്രത്യേക ‘നൈറ്റ് സൂഖ്’ വിപണിയും ലുലുവിന്റെ പ്രധാന ആകർഷണമായിരിക്കും.
പ്രവാസി യാത്രകൾ ഇനി അതിവേഗം; യുഎഇയിലെ ഇന്ത്യൻ വംശജർ ഇ-പാസ്പോർട്ടിലേക്ക് മാറുന്നു
India’s new e-passports അബുദാബി/ദുബായ്: യാത്രാ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾക്ക് പ്രിയമേറുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും 2025 ഒക്ടോബർ മുതൽ ആരംഭിച്ച മൂന്നാം തലമുറ ഇ-പാസ്പോർട്ടുകളുടെ വിതരണം പ്രവാസികൾക്ക് വലിയ ആശ്വാസമാവുകയാണ്. എന്താണ് ഇ-പാസ്പോർട്ട്? പാസ്പോർട്ടിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ആർ.എഫ്.ഐ.ഡി (RFID) ചിപ്പാണ് ഇതിന്റെ പ്രധാന സവിശേഷത. യാത്രക്കാരന്റെ വിരലടയാളം, മുഖചിത്രം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഈ ചിപ്പിൽ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ഇ-പാസ്പോർട്ടിലേക്ക് മാറുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: 1. ഉയർന്ന സുരക്ഷ: നൂതനമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ പാസ്പോർട്ട് വ്യാജമായി നിർമ്മിക്കാനോ വിവരങ്ങൾ ചോർത്താനോ സാധിക്കില്ല. ഇത് ഐഡന്റിറ്റി മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു. 2. അതിവേഗ എമിഗ്രേഷൻ: വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ നീണ്ട ക്യൂ നിൽക്കുന്നത് ഒഴിവാക്കാം. സാധാരണ ഇമിഗ്രേഷന് വേണ്ടിവരുന്ന ശരാശരി 25 മിനിറ്റ് സമയം ഇ-പാസ്പോർട്ട് വഴി 5 മിനിറ്റിൽ താഴെയായി കുറയും. സ്മാർട്ട് ഗേറ്റുകളും ഓട്ടോമേറ്റഡ് ഇ-ഗേറ്റുകളും ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ നടപടിക്രമങ്ങൾ സുഗമമാകും. 3. ആഗോള സ്വീകാര്യത: യുഎഇ, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഇന്ത്യൻ ഇ-പാസ്പോർട്ട് ഉടമകൾക്ക് ഓട്ടോമേറ്റഡ് ലൈനുകൾ വഴി വേഗത്തിൽ കടന്നുപോകാം. ഇന്ത്യയിലെ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ബിസിനസ് ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും അവധിക്കാല യാത്രകൾക്ക് പോകുന്ന കുടുംബങ്ങൾക്കും ഇ-പാസ്പോർട്ട് വലിയ രീതിയിൽ സമയം ലാഭിക്കാൻ സഹായിക്കുന്നു.