വാഹനത്തിൽ മനഃപൂർവ്വം ഇടിപ്പിച്ചു, പരസ്യമായി അധിക്ഷേപിച്ചു; ഡ്രൈവർ നഷ്ടപരിഹാരം നൽകാൻ യുഎഇ കോടതി ഉത്തരവ്

vehicle collision Abu Dhabi അബുദാബി: റോഡിൽ വെച്ച് മറ്റൊരു ഡ്രൈവറെ പിന്തുടർന്ന് പിടികൂടുകയും അയാളുടെ വാഹനത്തിൽ മനഃപൂർവ്വം ഇടിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്ത ആൾക്ക് കനത്ത പിഴ. അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് പരസ്യമായി അപമാനിച്ചതിനും വാഹനം തകർത്തതിനും ഇരയായ വ്യക്തിക്ക് 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി സിവിൽ കോടതി ഉത്തരവിട്ടു. പ്രതി പരാതിക്കാരനെ റോഡിലൂടെ പിന്തുടരുകയും രണ്ട് തവണ മനഃപൂർവ്വം അയാളുടെ കാറിൽ ഇടിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് വാഹനം പൂർണ്ണമായും ഉപയോഗശൂന്യമായി. വാഹനം ഇടിച്ചതിന് പിന്നാലെ വഴിപോക്കരുടെ മുന്നിൽ വെച്ച് ഇരയെ ഭീഷണിപ്പെടുത്തുകയും മോശം വാക്കുകൾ ഉപയോഗിച്ച് അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ അധിക്ഷേപിക്കുകയും ചെയ്തു. ബനിയാസ് മിസ്‌ഡെമനർ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഈ വിധി പിന്നീട് അപ്പീൽ കോടതിയും കാസേഷൻ കോടതിയും ശരിവെച്ചതോടെയാണ് സിവിൽ കോടതി നഷ്ടപരിഹാരം വിധിച്ചത്. പ്രതി തന്റെ വാഹനത്തെ ഒരു ആയുധമായി ഉപയോഗിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. മനഃപൂർവ്വം പിന്തുടർന്ന് ഇടിച്ചത് ഇരയുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കി. കുറ്റകൃത്യം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും പ്രതി ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ക്രിമിനൽ കേസിന്റെ ഭാഗമായി പ്രതി 10,000 ദിർഹം താൽക്കാലിക നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ വാഹനം നന്നാക്കാൻ കഴിയാത്തതും കേസ് നടന്ന കാലയളവിലുണ്ടായ മറ്റു നഷ്ടങ്ങളും പരിഗണിച്ച് കൂടുതൽ തുക ആവശ്യപ്പെട്ട് ഇര സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് അംഗീകരിച്ച കോടതി, 20,000 ദിർഹം കൂടി അധികമായി നൽകാൻ ഉത്തരവിടുകയായിരുന്നു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം

യുഎഇയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി; തെരച്ചിൽ ഊർജ്ജിതമാക്കി ബന്ധുക്കൾ

malayali missing in abu dhabi അബുദാബി: മലയാളിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെ (47) ആണ് അബുദബിയിൽ കാണാതായത്. അബുദീബി മുസഫ ശാബിയ 12-ലെ ഒരു കഫ്തീരിയയിൽ കഴിഞ്ഞ എട്ട് വർഷമായി ജീവനക്കാരനാണ് മാഹിൻ. ഈ മാസം 18-ാം തീയതി വരെ ഇദ്ദേഹം പതിവുപോലെ ജോലിക്ക് എത്തിയിരുന്നു. എന്നാൽ, അടുത്ത ദിവസം മുതൽ താമസസ്ഥലത്ത് നിന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മാഹിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +971 56 9773169 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പണം വാങ്ങിയിട്ടും വീട് ഒഴിഞ്ഞില്ല; ഉടമയോട് നിര്‍ദേ‌ശവുമായി യുഎഇ കോടതി…

Property dispute Dubai ദുബായ്: പൂർണ്ണമായ തുക കൈപ്പറ്റുകയും ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറുകയും ചെയ്തിട്ടും വില്ല ഒഴിഞ്ഞുകൊടുക്കാതിരുന്ന വിൽപനക്കാരനോട് വസ്തു ഉടൻ കൈമാറാൻ ദുബായ് റിയൽ എസ്റ്റേറ്റ് കോടതി ഉത്തരവിട്ടു. താമസക്കാരില്ലാത്ത നിലയിൽ സുരക്ഷിതമായി വില്ല വാങ്ങിയവർക്ക് നൽകണമെന്നും വിധി ഉടനടി നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് രണ്ട് പേർ ചേർന്ന് ദുബായിലെ ഒരു റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയിലുള്ള വില്ല വാങ്ങാൻ കരാറിൽ ഒപ്പിട്ടത്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വഴി വസ്തു ഇവരുടെ പേരിലേക്ക് ഔദ്യോഗികമായി മാറ്റിയിരുന്നു. കരാർ പ്രകാരമുള്ള മുഴുവൻ തുകയും വാങ്ങിയവർ നൽകിയെങ്കിലും, നിശ്ചയിച്ച തീയതിയിൽ വില്ല ഒഴിഞ്ഞുകൊടുക്കാൻ വിൽപനക്കാരൻ തയ്യാറായില്ല. നിയമപരമായ കാരണങ്ങളൊന്നുമില്ലാതെ നീട്ടിക്കൊണ്ടുപോയതിനെത്തുടർന്നാണ് ജനുവരിയിൽ വാങ്ങിയവർ കോടതിയെ സമീപിച്ചത്. കേസ് വിചാരണയ്ക്കിടെ, താൻ മുഴുവൻ തുകയും കൈപ്പറ്റിയതായും വില്ല കൈമാറാൻ സമ്മതിച്ചതായും വിൽപനക്കാരൻ കോടതിയിൽ നേരിട്ട് സമ്മതിച്ചു. എങ്കിലും തന്റെ ബാധ്യത അദ്ദേഹം നിറവേറ്റിയിരുന്നില്ല. കരാറുകൾ കക്ഷികൾക്ക് ബാധ്യസ്ഥമാണെന്നും അത് പൂർണ്ണ വിശ്വാസത്തോടെ നടപ്പിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. കരാർ പ്രകാരമുള്ള കടമകൾ നിറവേറ്റിയെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം അത് അവകാശപ്പെടുന്ന കക്ഷിക്കാണെന്ന് കോടതി വ്യക്തമാക്കി. വില്ല ഉടൻ കൈമാറുന്നതിനൊപ്പം, കോടതി ഫീസ്, മറ്റ് നിയമപരമായ ചെലവുകൾ എന്നിവയും വിൽപനക്കാരൻ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഈദ് അവധി: വിദേശയാത്രകൾക്ക് പകരം ജിസിസി റോഡ് ട്രിപ്പുകൾക്ക് പ്രിയമേറുന്നു; പ്രധാന ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്

UAE ramadan holidays ദുബായ്: ഇത്തവണത്തെ ഈദുൽ ഫിത്തർ മാർച്ച് പകുതിയോടെ എത്തുമെന്നിരിക്കെ, യുഎഇയിലെയും അയൽരാജ്യങ്ങളിലെയും സുഖകരമായ കാലാവസ്ഥ പ്രയോജനപ്പെടുത്താൻ ഹ്രസ്വദൂര യാത്രകൾ തിരഞ്ഞെടുക്കുകയാണ് പ്രവാസികൾ. അന്താരാഷ്ട്ര വിനോദയാത്രകൾക്ക് പകരം ജിസിസി രാജ്യങ്ങളിലേക്കുള്ള റോഡ് ട്രിപ്പുകൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറുന്നത്. മസ്കറ്റിലെ മത്ര കോർണിഷ്, ഖുറം ബീച്ച്, വാദി ഷാബ്, നിസ്‌വ ഫോർട്ട് എന്നിവിടങ്ങളിലേക്ക് കുടുംബത്തോടൊപ്പം റോഡ് ട്രിപ്പ് പോകാനാണ് പലരും പദ്ധതിയിടുന്നത്. മാർച്ച് മാസത്തിലെ തണുപ്പുള്ള കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യമാണ്. സുഹൃത്തുക്കളും കുടുംബങ്ങളും ഗ്രൂപ്പുകളായി ചേർന്ന് മുസന്ദമിൽ വില്ലകൾ ബുക്ക് ചെയ്ത് കയാക്കിംഗ്, ബാർബിക്യൂ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാൻ പ്ലാൻ ചെയ്യുന്നു. റമദാനിലെ അവസാന പത്തുദിവസം ഉംറ നിർവ്വഹിക്കാനായി സൗദിയിലെത്തുന്നവർ, ഈദ് അവധി കൂടി അവിടെ ചെലവഴിച്ച് മദീന, അബഹ, ജിദ്ദ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനും പദ്ധതിയിടുന്നു. മാർച്ചിലെ സുഖകരമായ കാലാവസ്ഥ ഔട്ട്‌ഡോർ വിനോദങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. വേനലവധിക്കാലത്ത് റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യുന്നവർ, ഈദ് അവധിയിൽ അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിച്ച് പണവും അവധിയും ലാഭിക്കാൻ ശ്രമിക്കുന്നു. അയൽരാജ്യങ്ങളിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിക്കാനുള്ള അവസരമായും പ്രവാസികൾ ഈ അവധിക്കാലത്തെ കാണുന്നു. ഈദ് അവധി പ്രഖ്യാപിക്കുന്നതിനനുസരിച്ച് കൂടുതൽ ആളുകൾ ബുക്കിംഗുമായി രംഗത്തെത്തുമെന്നാണ് ട്രാവൽ ഏജന്റുകൾ വിലയിരുത്തുന്നത്.

യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റും, കൈയില്‍ ലക്ഷക്കണക്കിന് രൂപ, ദുബായില്‍ ഭിക്ഷാടനം നടത്തിയയാളെ പിടികൂടി

v ദുബായ്: നഗരത്തിലെ പാർക്കിങ് ഏരിയ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിവന്നയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം പരിശോധനയിൽ 20,000 ദിർഹം (ഏകദേശം നാലര ലക്ഷം രൂപ) കണ്ടെത്തി. രാജ്യത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ഭിക്ഷാടനത്തെ നേരിടാൻ ദുബായ് പോലീസ് നടത്തുന്ന ‘കോംബാറ്റിംഗ് ബെഗ്ഗിംഗ്’ കാമ്പെയ്‌നിന്റെ ഭാഗമായാണ് നടപടി. പാർക്കിംഗ് ഏരിയകളിലും ട്രാഫിക് സിഗ്നലുകളിലും എത്തുന്ന ആഡംബര കാർ ഉടമകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഭക്ഷണത്തിനും പണത്തിനും അത്യാവശ്യമുണ്ടെന്ന് കാണിച്ച് യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റിയാണ് ഇയാൾ പണം തട്ടിയെടുത്തിരുന്നത്. ഭിക്ഷാടകരുടെ കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനെക്കുറിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞത്. പള്ളികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് വ്യാജ കഥകൾ പറഞ്ഞ് പണം തട്ടുന്നവരോട് സഹതാപം കാണിക്കരുത്. ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം ശിക്ഷാർഹമായ കുറ്റമാണ്. സഹായം ആവശ്യമുള്ളവർക്കായി രാജ്യത്ത് അംഗീകൃത ചാരിറ്റി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ കോൺടാക്ട് സെന്ററായ 901 എന്ന നമ്പരിലോ, സ്മാർട്ട് ആപ്പിലെ ‘Police Eye’ എന്ന ഫീച്ചർ വഴിയോ റിപ്പോർട്ട് ചെയ്യുക. സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന ഇത്തരം വഞ്ചനാപരമായ പ്രവൃത്തികൾക്കെതിരെ നടപടികൾ തുടരുമെന്നും ദുബായ് പോലീസ് അറിയിച്ചു.

റമദാനിൽ മാറിയ ഷോപ്പിങ് ശീലങ്ങൾ; ഇഫ്താറിന് മുന്‍പ് വമ്പൻ ഓർഡറുകൾ, പുലർച്ചെ നാല് മണിക്ക് ലഘുഭക്ഷണങ്ങളുടെ തിരക്ക്

Dubai residents shop Ramadan ദുബായ്: റമദാൻ മാസത്തിൽ യുഎഇയിലെ ജനങ്ങളുടെ ഓൺലൈൻ ഷോപ്പിംഗ് രീതികളിൽ വലിയ മാറ്റം പ്രകടമാകുന്നതായി പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമുകളായ കരീമും നൂണും അറിയിക്കുന്നു. ഇഫ്താർ, അത്താഴം (സുഹൂർ) എന്നിവയെ കേന്ദ്രീകരിച്ച് ഷോപ്പിംഗ് സമയം പുനഃക്രമീകരിക്കപ്പെടുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. സാധാരണ രാത്രി 7-8 മണിക്ക് അനുഭവപ്പെടാറുള്ള തിരക്ക് റമദാനിൽ വൈകുന്നേരം 4-6 മണിയിലേക്ക് മാറുന്നു. ഇഫ്താറിന് തൊട്ടുമുമ്പുള്ള ഈ സമയത്താണ് ഏറ്റവും കൂടുതൽ ഗ്രോസറി ഓർഡറുകൾ ലഭിക്കുന്നത്. റമദാനിൽ ആളുകൾ കൂടുതൽ ആസൂത്രണത്തോടെ ഷോപ്പിംഗ് നടത്തുന്നു. അത്യാവശ്യം വേണ്ട സാധനങ്ങൾ വലിയ അളവിൽ ഓർഡർ ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്.
തറാവീഹ് നമസ്‌കാരത്തിന് ശേഷവും പുലർച്ചെ 4 മണിക്ക് അത്താഴ സമയത്തും ഓർഡറുകളിൽ വലിയ വർദ്ധനവുണ്ടാകുന്നു. അത്താഴ സമയത്ത് ലഘുഭക്ഷണങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഇഫ്താർ സമയത്ത് ഡെലിവറി പങ്കാളികൾക്ക് നോമ്പ് തുറക്കാൻ സമയം നൽകുന്നതിനായി നൂൺ ഓർഡറുകളുടെ വേഗത കുറയ്ക്കുന്നു. റൈഡർമാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി. അത്താഴത്തിന് ആവശ്യമായ സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കരീം പ്രത്യേക ‘സുഹൂർ സെക്ഷൻ’ തന്നെ ആപ്പിൽ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള (Scheduled Orders) സൗകര്യവും നൽകുന്നുണ്ട്. വാഴപ്പഴം, കുപ്പിവെള്ളം, വെള്ളരിക്ക, ബ്ലൂബെറി എന്നിവയാണ് ഈ സീസണിൽ യുഎഇയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്ന അവശ്യസാധനങ്ങളെന്ന് കരീം വെളിപ്പെടുത്തി. റമദാൻ അവസാന വാരമാകുമ്പോൾ പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി വസ്ത്രങ്ങൾക്കും സമ്മാനങ്ങൾക്കും ആവശ്യക്കാർ കൂടുമെന്നും പ്ലാറ്റ്‌ഫോമുകൾ വിലയിരുത്തുന്നു.

റമദാൻ ആദ്യവാരം: ക്ഷീണവും തലവേദനയും പ്രവാസികളെ അലട്ടുന്നു; ‘റമദാൻ ക്രാഷ്’ മറികടക്കാൻ വിദഗ്ധരുടെ നിർദ്ദേശങ്ങൾ

UAE residents Ramadan fasting ദുബായ്: റമദാൻ ആദ്യവാരത്തിലേക്ക് കടക്കുമ്പോൾ യുഎഇയിലെ പല താമസക്കാരും കഠിനമായ തലവേദന, ക്ഷീണം, ഊർജ്ജമില്ലായ്മ എന്നിവ അനുഭവിക്കുന്നതായി റിപ്പോർട്ട്. ഉറക്കം, ഭക്ഷണം, ജലാംശം എന്നിവയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളുമായി ശരീരം പൊരുത്തപ്പെട്ടു വരുന്നതിന്റെ ഭാഗമായാണ് ഈ അസ്വസ്ഥതകൾ ഉണ്ടാകുന്നത്. ഉച്ചയ്ക്ക് ശേഷം 3 മണിയോടുകൂടി പലർക്കും തലവേദനയും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസവും അനുഭവപ്പെടുന്നു. ഇതിനെ പലരും ‘റമദാൻ ക്രാഷ്’ എന്നാണ് വിളിക്കുന്നത് സ്ഥിരമായി ചായയോ കാപ്പിയോ കുടിക്കുന്നവർക്ക് അത് പെട്ടെന്ന് ഒഴിവാക്കുന്നത് മൂലം തലകറക്കവും ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു. വൈകുന്നേരമാകുമ്പോൾ ജോലിയിൽ വേഗത കുറയുന്നതായും കാര്യങ്ങൾ മറന്നുപോകുന്നതായും പലരും പരാതിപ്പെടുന്നു. ആദ്യ ദിവസങ്ങളിൽ ശരീരം പുതിയ രീതികളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണെന്ന് ദുബായ് ഫക്കീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിദഗ്ധ ഡോ. അർച്ചന പുരുഷോത്തമൻ പറയുന്നു. ഇഫ്താറിന് തൊട്ടുമുമ്പ് ശരീരത്തിലെ ഊർജ്ജശേഖരമായ ‘ഗ്ലൈക്കോജൻ’ തീരുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏറ്റവും കുറഞ്ഞ നിലയിലായിരിക്കും. ഇതാണ് കഠിനമായ ക്ഷീണത്തിന് കാരണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും ശരീരത്തിൽ ജലാംശം കുറയുന്നത് തലവേദനയ്ക്കും തളർച്ചയ്ക്കും പ്രധാന കാരണമാകുന്നു. ഇൻസുലിൻ ഉത്പാദനത്തിലും ഊർജ്ജം നിയന്ത്രിക്കുന്ന ഹോർമോണുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തെ സ്വാധീനിക്കുന്നു. നോമ്പ് തുറക്കുമ്പോഴും അത്താഴസമയത്തും ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, അത്താഴത്തിന് സാവധാനം ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് പകൽ സമയത്തെ ഊർജ്ജം നിലനിർത്താൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു.

യുഎഇയിൽ താപനില കുറയും? ഇന്ന് സുഖകരമായ കാലാവസ്ഥ, തീരദേശ മേഖലകളിൽ മൂടൽമഞ്ഞിന് സാധ്യത

UAE weather ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ സുഖകരമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദുബായില്‍ കുറഞ്ഞ താപനില 19°C, ഉയർന്ന താപനില 29°C വരെയായിരിക്കും. അബുദാബിയില്‍ കുറഞ്ഞ താപനില 17°C, ഉയർന്ന താപനില 28°C വരെ രേഖപ്പെടുത്തും. രാജ്യത്തുടനീളം താപനില 30°C-ൽ താഴെയായിരിക്കുമെന്നതിനാൽ ഇന്ന് കാലാവസ്ഥ ഏറെ സുഖകരമായിരിക്കും. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. ചില തീരദേശ-ആഭ്യന്തര മേഖലകളിൽ കനത്ത മൂടൽമഞ്ഞോ നേരിയ മഞ്ഞോ അനുഭവപ്പെട്ടേക്കാം. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് മിതമായ വേഗതയിൽ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും ചിലപ്പോൾ 35 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ മിതമായതോ ആയ നിലയിലായിരിക്കും. ഒമാൻ കടലിൽ തിരമാലകൾ ശാന്തമായിരിക്കും. യാത്ര ചെയ്യുന്നവർ, പ്രത്യേകിച്ച് പുലർച്ചെ വാഹനമോടിക്കുന്നവർ മൂടൽമഞ്ഞ് മുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അമേരിക്കൻ ആക്രമണമുണ്ടായാൽ ഗൾഫിലെ യുഎസ് താവളങ്ങൾ തകർക്കും; മുന്നറിയിപ്പുമായി ഇറാൻ

Iran US Conflict ദുബായ്: അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക നീക്കമുണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ. യുഎന്നിലെ ഇറാൻ സ്ഥാനപതി അമിർ സായിദ് ഇറാവാനി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിന് അയച്ച കത്തിലൂടെയാണ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. മധ്യപൂർവ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ, സ്വത്തുവകകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ തങ്ങളുടെ പ്രത്യാക്രമണ പരിധിയിൽ വരുമെന്ന് ഇറാൻ അറിയിച്ചു. അമേരിക്കൻ നീക്കം മേഖലയിൽ വൻ നാശമുണ്ടാക്കുമെന്നും അന്താരാഷ്ട്ര സമാധാനം തകർക്കുമെന്നും ഇറാൻ സ്ഥാനപതി പറഞ്ഞു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ നയതന്ത്ര പരിഹാരമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ആക്രമണമുണ്ടായാൽ കടുത്ത ഭാഷയിൽ മറുപടി നൽകുമെന്നും കത്തിൽ പറയുന്നു. നിലവിൽ മധ്യപൂർവ മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. യുദ്ധക്കപ്പലുകളും വിമാനങ്ങളും സജ്ജമാക്കിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. എല്ലാ ഗൾഫ് രാജ്യങ്ങളിലും യുഎസ് താവളങ്ങളുണ്ട്. ഇറാൻ പറഞ്ഞതുപോലെ ആക്രമണമുണ്ടായാൽ അത് ഗൾഫ് മേഖലയെ പൂർണ്ണമായും സംഘർഷഭരിതമാക്കും. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ നടക്കുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

റമദാനിൽ സൗജന്യ ആരോഗ്യ പരിശോധന; മൂന്ന് ഘട്ടങ്ങളിലായി ‘സ്റ്റെപ്പ് ഓഫ് ലൈഫ്’ ക്യാമ്പുകൾ

health screenings Dubai ദുബായ്: റമദാൻ മാസത്തോടനുബന്ധിച്ച് ‘എ സ്റ്റെപ്പ് ഓഫ് ലൈഫ്’ (A Step of Life) എന്ന പേരിൽ ദുബായിലെ വിവിധയിടങ്ങളിൽ സൗജന്യ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾ ഒരുക്കുന്നു. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ്, പ്രൈം മെഡിക്കൽ കെയർ, നൂർ ദുബായ് ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഫെബ്രുവരി 26, മാർച്ച് 5, മാർച്ച് 12 എന്നീ തീയതികളിലാണ് പ്രധാനമായും ക്യാമ്പുകൾ നടക്കുന്നത്. വൈകുന്നേരം 4 മണി മുതൽ സൂര്യാസ്തമയം വരെയാണ് പരിശോധനാ സമയം. തിരക്ക് പരിഗണിച്ച് സമയം നീട്ടിനൽകാനും സാധ്യതയുണ്ട്. സൗജന്യ നേത്ര പരിശോധന, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ പരിശോധിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. വിട്ടുമാറാത്ത രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖുറാനിക് പാർക്ക്, കൈറ്റ് ബീച്ച്, നാദ് അൽ ഷെബ പാർക്ക് എന്നിവിടങ്ങളിലാണ് മെഡിക്കൽ സ്റ്റേഷനുകൾ പ്രവർത്തിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന മെഡിക്കൽ ബസുകൾ വഴി ആരോഗ്യ ബോധവൽക്കരണ സന്ദേശങ്ങൾ നൽകും. കുട്ടികൾക്കും കുടുംബങ്ങൾക്കും ലളിതമായ രീതിയിൽ ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തുന്ന ഒരു സുസ്ഥിര സംസ്‌കാരം സമൂഹത്തിൽ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കുടുംബങ്ങളിൽ നിന്നാണ് ആരോഗ്യമുള്ള ഒരു സമൂഹം വളരേണ്ടതെന്ന കാഴ്ചപ്പാടോടെയാണ് ഈ വർഷത്തെ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചാരിറ്റി സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുസ്ബേ ദാഹി പറഞ്ഞു. പൗരന്മാർക്കും താമസക്കാർക്കും ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താമെന്നും കൂടുതൽ വിവരങ്ങൾക്ക് വകുപ്പിന്റെ ഔദ്യോഗിക ചാനലുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group