
Ramadan 2026 ദുബായ്: മുസ്ലിം ഇതര വിഭാഗങ്ങൾക്കും വിനോദസഞ്ചാരികൾക്കും റമദാൻ കാലത്ത് നോമ്പ് നിർബന്ധമില്ല. നോമ്പെടുക്കാത്തവർ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനോ പാനീയങ്ങൾ കുടിക്കുന്നതിനോ ദുബായിൽ ഇപ്പോൾ നിയന്ത്രണങ്ങളില്ല. എന്നിരുന്നാലും, വ്രതമനുഷ്ഠിക്കുന്നവരോടുള്ള മര്യാദ എന്ന നിലയിൽ പൊതുസ്ഥലങ്ങളിൽ മാന്യമായ പെരുമാറ്റം പുലർത്തുന്നത് ഉചിതമായിരിക്കും.
വസ്ത്രധാരണ രീതികൾ
റമദാൻ മാസത്തിൽ കൂടുതൽ മാന്യമായ വസ്ത്രധാരണം സ്വീകരിക്കുന്നതാണ് ഉചിതം. സാംസ്കാരിക കേന്ദ്രങ്ങളില് തോളും മുട്ടും മറയുന്ന രീതിയിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. പള്ളികൾ സന്ദർശിക്കുമ്പോൾ കൈകാലുകൾ പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രം ധരിക്കണം. സ്ത്രീകൾ തലമറയ്ക്കാൻ സ്കാർഫ് കരുതുന്നത് നല്ലതാണ്. ഹോട്ടൽ പൂളുകളിലും ബീച്ചുകളിലും നീന്തൽ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ തടസ്സമില്ല.
റെസ്റ്റോറന്റുകളുടെ പ്രവർത്തന സമയം
റമദാൻ കാലത്തും നഗരത്തിലെ റെസ്റ്റോറന്റുകളും കഫേകളും പകൽ സമയം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കും. ഉപഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് പ്രവർത്തന സമയത്തിൽ ചില സ്ഥാപനങ്ങൾ മാറ്റം വരുത്തിയേക്കാമെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും പകൽ ഭക്ഷണം ലഭ്യമായിരിക്കും.
ബീച്ചുകൾ, ജിമ്മുകൾ, ഹോട്ടൽ പൂളുകൾ
നോമ്പ് സമയത്തും ദുബായിലെ എല്ലാ ബീച്ചുകളും ജിമ്മുകളും പൂളുകളും സാധാരണപോലെ പ്രവർത്തിക്കും. കൈറ്റ് ബീച്ച്, അൽ മംസാർ ബീച്ച് പാർക്ക്, ജുമൈറ പബ്ലിക് ബീച്ച് എന്നിവയും പ്രമുഖ ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകളും ലഭ്യമാണ്. ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും തുറന്നിരിക്കും. സന്ദർശകർക്ക് പകൽ സമയത്തും പൂളുകൾ ഉപയോഗിക്കാവുന്നതാണ്.
മാളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും
ദുബായിലെ മാളുകളും മറ്റ് ആകർഷണങ്ങളും സാധാരണ പോലെ പ്രവർത്തിക്കും. പല മാളുകളും രാത്രി വൈകുന്നത് വരെ (അർദ്ധരാത്രിക്ക് ശേഷവും) പ്രവർത്തന സമയം നീട്ടാറുണ്ട്. നോമ്പ് തുറക്കുന്ന വൈകുന്നേരങ്ങളിൽ മാളുകൾ കൂടുതൽ സജീവമാകും.
സംഗീതവും വിനോദ പരിപാടികളും
തത്സമയ സംഗീത പരിപാടികളും വിനോദങ്ങളും റമദാൻ സമയത്തും തുടരും. പകൽ സമയം കൂടുതൽ ശാന്തമായ അന്തരീക്ഷമാണെങ്കിലും വൈകുന്നേരങ്ങളിൽ ആഘോഷങ്ങൾ സജീവമാകും. ‘റമദാൻ ഇൻ ദുബായ്’ ആഘോഷങ്ങളുടെ ഭാഗമായി കോമഡി ഷോകൾ, സാംസ്കാരിക പ്രകടനങ്ങൾ, നൃത്തങ്ങൾ, പ്രത്യേക ഷോകൾ എന്നിവ നഗരത്തിലുടനീളം സംഘടിപ്പിക്കാറുണ്ട്.
പൊതുസ്ഥലത്തെ പുകവലി
നോമ്പ് അനുഷ്ഠിക്കുന്നവർ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പുകവലിയിൽ നിന്നും വിട്ടുനിൽക്കുന്നു. നോമ്പ് എടുക്കാത്തവർക്ക് പൊതുസ്ഥലത്ത് പുകവലിക്കുന്നതിന് ഔദ്യോഗികമായി നിരോധനമില്ലെങ്കിലും, നോമ്പ് നോൽക്കുന്നവരുടെ സാമീപ്യമുള്ളപ്പോൾ മാന്യതയും കരുതലും പുലർത്തുന്നത് ഗുണകരമായിരിക്കും.
വിനോദസഞ്ചാരികൾക്ക് ദുബായ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിൽ ഒന്നാണ് റമദാൻ മാസം. നഗരത്തിന്റെ സാംസ്കാരിക പൈതൃകവും ആധുനികതയും ഒത്തുചേരുന്ന വേറിട്ട കാഴ്ചകളാണ് ഈ സമയത്ത് സഞ്ചാരികളെ കാത്തിരിക്കുന്നത്.
സന്ദർശകർക്ക് റമദാൻ സവിശേഷമാകുന്നത് എന്തുകൊണ്ട്?
സാംസ്കാരിക പരിപാടികൾ, പോപ്പ്-അപ്പ് വിപണികൾ, വൈവിധ്യമാർന്ന ഭക്ഷണ രീതികൾ എന്നിവ റമദാൻ കാലത്തെ സവിശേഷതയാണ്. മാളുകൾ പ്രവർത്തിക്കുന്ന സമയം നീട്ടുന്നതിനൊപ്പം വലിയ തോതിലുള്ള വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും ഈ സമയത്ത് ലഭ്യമാണ്. പാരമ്പര്യങ്ങളും പൈതൃകവും പുതുതലമുറയ്ക്ക് കൈമാറുന്ന ഈ സാംസ്കാരിക യാത്രയുടെ ഭാഗമാകാൻ സഞ്ചാരികൾക്കും അവസരമുണ്ട്.
ടൂറിസ്റ്റുകൾക്ക് ഇഫ്താർ വിരുന്നുകളിൽ പങ്കുചേരാമോ?
ദുബായിലെ ഇഫ്താർ വിരുന്നുകളിൽ പങ്കുചേരുന്നത് പ്രാദേശിക സംസ്കാരം അടുത്തറിയാനുള്ള ഏറ്റവും മികച്ച വഴിയാണ്. മുസ്ലിം ഇതര വിഭാഗങ്ങളെയും വിനോദസഞ്ചാരികളെയും ഇവിടേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നഗരത്തിലെ പ്രമുഖ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രത്യേക ഇഫ്താർ വിരുന്നുകൾ ഒരുക്കാറുണ്ട്. ലക്ഷ്വറി ഹോട്ടലുകളിലെ പരമ്പരാഗത റമദാൻ ടെന്റുകൾ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നൽകും.
ഷെയ്ഖ് മുഹമ്മദ് സെന്റർ ഫോർ കൾച്ചറൽ അണ്ടർസ്റ്റാൻഡിംഗ് (SMCCU) പോലുള്ള ഇടങ്ങളിൽ പ്രാദേശിക ആചാരങ്ങൾക്കൊപ്പം ഭക്ഷണം ആസ്വദിക്കാനുള്ള പ്രത്യേക സെഷനുകൾ ലഭ്യമാണ്. സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കുന്നതിന്റെ സൂചനയായി മുഴങ്ങുന്ന പീരങ്കി ശബ്ദം നഗരത്തിലെ ആവേശകരമായ ഒരു കാഴ്ചയാണ്. ചുരുക്കത്തിൽ, ഇസ്ലാമിക പാരമ്പര്യങ്ങളെക്കുറിച്ചും കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കാനും ഒപ്പം ദുബായിലെ വിനോദങ്ങൾ ആസ്വദിക്കാനും റമദാൻ കാലം മികച്ച അവസരമൊരുക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ദുബായ് വാടക വിപണിയിൽ വൻ കുതിപ്പ്; ഏറ്റവും കൂടുതൽ ഡിമാൻഡ്…
Dubai rental ദുബായ്: ജനസംഖ്യാ വർധനവും ആഗോള നിക്ഷേപകരുടെ താൽപ്പര്യവും മുൻനിർത്തി 2025-ൽ ദുബായിലെ വാടക മേഖലയിൽ റെക്കോർഡ് വളർച്ച. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) പുറത്തുവിട്ട കണക്കുകൾ പ്രകാരം വാടക കരാറുകളുടെ ആകെ മൂല്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം വർധനവുണ്ടായി. 2025 ല് 13.8 ലക്ഷം വാടക കരാറുകൾ രജിസ്റ്റർ ചെയ്തു. 126.4 ബില്യൻ ദിർഹം ആണ് ആകെ മൂല്യം. 5.13 ലക്ഷം പുതിയ താമസക്കാർ നഗരത്തിലെത്തി (10% വർധനവ്). നിലവിലുള്ള കരാറുകൾ പുതുക്കിയവരുടെ എണ്ണത്തിൽ 3 ശതമാനം വർധനവുണ്ടായി. മേഖല തിരിച്ചുള്ള കണക്കുകളിൽ അപ്പാർട്മെന്റുകൾക്കാണ് ഏറ്റവും കൂടുതൽ വാടക വർധനവ് രേഖപ്പെടുത്തിയത്. അപ്പാർട്മെന്റുകളില് 21.7% വാർഷിക വർധനവുണ്ടായി. വില്ലകളില് 19.6% വാർഷിക വർധനവുണ്ടായി. ജുമൈറ വില്ലേജ് സർക്കിൾ (JVC), ദുബായ് മറീന, ബിസിനസ് ബേ, ഡൗൺടൗൺ ദുബായ് എന്നിവിടങ്ങളിലാണ് നിരക്കുകൾ കുതിച്ചുയർന്നത്. ദുബായ് സാമ്പത്തിക അജണ്ടയായ ‘ഡി33’ (D33), ലളിതമായ ഗോൾഡൻ വീസ നിയമങ്ങൾ എന്നിവ കൂടുതൽ പ്രവാസികളെ ദുബായിലേക്ക് ആകർഷിച്ചു. കൂടാതെ സ്മാർട്ട് റെന്റൽ ഇൻഡെക്സ് പോലുള്ള സുതാര്യമായ സംവിധാനങ്ങൾ വിപണിയിൽ വിശ്വാസ്യത വർധിപ്പിച്ചു. ടൂറിസം മേഖലയിലെ വളർച്ച ഷോർട്ട് ടേം വാടക വിപണിക്കും വലിയ കരുത്തായി.
വൈകിയത് 11 മണിക്കൂർ, ദുബായ് വിമാനം റദ്ദാക്കി, കുടുങ്ങി യാത്രക്കാർ
flight cancelled ജയ്പൂർ: ജയ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം (SG-57) 11 മണിക്കൂറോളം വൈകിയ ശേഷം റദ്ദാക്കി. കൃത്യമായ വിവരങ്ങൾ നൽകാതെ അധികൃതർ തങ്ങളെ വലച്ചുവെന്ന് ആരോപിച്ച് പ്രായമായവരും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം 9.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ആദ്യം രാത്രി 8.30-ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാത്രിയോടെ വിമാനം റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകൾ സ്ഥിരീകരിച്ചു. പുലർച്ചെ തന്നെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമില്ലാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. കൃത്യമായ അറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ തങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാമായിരുന്നുവെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സാങ്കേതികവും പ്രവർത്തനപരവുമായ കാരണങ്ങളാണ് വിമാനം വൈകാൻ കാരണമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും സ്പൈസ് ജെറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്താവളത്തിന് പുറത്തും ടെർമിനലിനുള്ളിലുമായി മണിക്കൂറുകളോളം ചിലവഴിക്കേണ്ടി വന്ന യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകുന്നതിൽ എയർലൈൻ പരാജയപ്പെട്ടതായും ആക്ഷേപമുണ്ട്.
യുഎഇയിൽ മാർച്ച് മാസത്തിൽ പെട്രോൾ വില വർധിക്കുമോ? യുഎസ്-ഇറാൻ സംഘർഷം ആഗോള വിപണിയെ ബാധിക്കുന്നു
Petrol Price UAE ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, 2026 മാർച്ചിൽ യുഎഇയിൽ ഇന്ധനവില വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വർദ്ധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കാൻ പോകുന്നത്. യുഎസ്-ഇറാൻ സൈനിക നീക്കങ്ങളെത്തുടർന്നുണ്ടായ ആശങ്കയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 71 ഡോളർ കടന്നു. ഫെബ്രുവരിയിൽ ശരാശരി 68.9 ഡോളറായിരുന്നു വില. ഇത് ജനുവരിയിലെ 63.47 ഡോളറിനേക്കാൾ കൂടുതലാണ്. സംഘർഷം കടുക്കുകയാണെങ്കിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാനും വിതരണത്തെ ബാധിക്കാനും കാരണമായിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ യുഎഇ പെട്രോൾ ലിറ്ററിന് 8 മുതൽ 9 ഫിൽസ് വരെ കുറച്ചിരുന്നു. ഫെബ്രുവരിയിലെ നിലവിലെ നിരക്കുകൾ ഇവയാണ്: സൂപ്പർ 98: 2.45 ദിർഹം, സ്പെഷ്യൽ 95: 2.33 ദിർഹം, ഇ-പ്ലസ് 91: 2.26 ദിർഹം. നിലവിൽ വില ഉയർന്നുനിൽക്കുകയാണെങ്കിലും, വർഷമധ്യത്തോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 60 ഡോളറിൽ താഴേക്ക് തിരിച്ചെത്തിയേക്കുമെന്ന് ജൂലിയസ് ബെയറിലെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. എണ്ണ ഉൽപാദനവും സംഭരണവും നിലവിൽ തൃപ്തികരമായ നിലയിലായതിനാൽ വിതരണ തടസ്സം വലിയ തോതിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മാർച്ച് മാസത്തെ ഔദ്യോഗിക ഇന്ധനവില ഫെബ്രുവരി 28-ന് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിക്കും.
ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത ദിനങ്ങൾ; ആത്മഹത്യാശ്രമത്തെയും ജയിൽവാസത്തെയും കുറിച്ച് നടി
ravan bin hussein ദുബായ്: കോടിക്കണക്കിന് ആരാധകരും ആഡംബര ജീവിതവുമുള്ള ഗ്ലാമർ ലോകം പലപ്പോഴും ഒരു മറ മാത്രമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് പ്രമുഖ കുവൈത്തി ഇൻഫ്ലുവൻസറും നടിയുമായ റവാൻ ബിൻ ഹുസൈൻ. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും ആത്മഹത്യാശ്രമത്തിലൂടെയും കടന്നുപോയ തന്റെ ജീവിതകഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച താരം, ജയിൽവാസം തന്നെ എങ്ങനെ മാറ്റിയെന്നും വെളിപ്പെടുത്തി. 2024 നവംബറിൽ താൻ ഐസിയുവിലായിരുന്നുവെന്ന് റവാൻ പറയുന്നു. വിവാഹമോചനവും അമ്മയുടെ മരണവും സൃഷ്ടിച്ച ശൂന്യത മറയ്ക്കാൻ ലഹരിമരുന്നുകളെ ആശ്രയിച്ചതും തെറ്റായ സൗഹൃദങ്ങളിൽ പെട്ടതും ജീവിതം തകർത്തു. പൊതുരംഗത്തെ പെരുമാറ്റവുമായി ബന്ധപ്പെട്ട കേസിൽ യുഎഇയിൽ ആറുമാസത്തെ ജയിൽശിക്ഷ അനുഭവിച്ച് ഈ മാസമാദ്യമാണ് താരം പുറത്തിറങ്ങിയത്. “ആ ജയിൽവാസം എന്നെ രക്ഷിച്ചു, ഇല്ലായിരുന്നെങ്കിൽ എന്റെ അന്ത്യം ദുരന്തമാകുമായിരുന്നു” എന്നാണ് അവർ കുറിച്ചത്. മുൻകാലങ്ങളിൽ ആഡംബര വസ്ത്രങ്ങളും വിരുന്നുകളും ആഘോഷമാക്കിയിരുന്ന റവാൻ, ഇത്തവണത്തെ റമസാൻ പൂർണ്ണമായും സ്രഷ്ടാവിനായി സമർപ്പിക്കുകയാണെന്നും വസ്ത്രങ്ങളോ ഇഫ്താർ കാഴ്ചകളോ പങ്കുവെക്കില്ലെന്നും വ്യക്തമാക്കി. 1996 ഡിസംബർ 30-ന് കുവൈത്തിൽ ആണ് റവാന് ബിന് ഹുസൈന്റെ ജനനം. ലണ്ടനിൽ നിന്ന് നിയമബിരുദം പൂർത്തിയാക്കി. ഹോളിവുഡ് നടി ബ്രൂക്ക് ഷീൽഡ്സുമായുള്ള രൂപസാദൃശ്യം കാരണം ‘കുവൈത്തിലെ ബ്രൂക്ക് ഷീൽഡ്സ്’ എന്ന് അറിയപ്പെടുന്നു. ഇൻസ്റ്റഗ്രാമിൽ 70 ലക്ഷത്തിലേറെ ആരാധകർ. ഗായിക, മോഡൽ, നടി, സംരംഭക എന്നീ നിലകളിൽ പ്രശസ്ത. 2021-ൽ പുറത്തിറങ്ങിയ ‘കാൻ യാ മകാൻ’ എന്ന ആദ്യ ഗാനം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ളതായിരുന്നു.