
Oman Airports മസ്‌കത്ത്: പശ്ചിമേഷ്യയിൽ വ്യോമഗതാഗത തടസ്സങ്ങൾ തുടരുന്നതിനിടയിലും ഒമാനിലെ വിമാനത്താവളങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാണെന്ന് ഒമാൻ എയർപോർട്ട്സ് അതോറിറ്റി അറിയിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, സലാല, സോഹാർ വിമാനത്താവളങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി. മേഖലയിലെ മറ്റ് വിമാനത്താവളങ്ങൾ നിയന്ത്രണങ്ങൾ നേരിടുമ്പോഴും ഒമാനിൽ 24 മണിക്കൂറും വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും സൗകര്യമുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് ഒമാൻ ഒരു ബദൽ കവാടമായി ഉപയോഗിക്കാം. ഒമാനിൽ വിമാനമിറങ്ങി റോഡ് മാർഗ്ഗം മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. സർവീസുകളിൽ മാറ്റം വരുത്താനോ കൂടുതൽ വിമാനങ്ങൾ ഓടിക്കാനോ ആഗ്രഹിക്കുന്ന വിമാനക്കമ്പനികൾക്ക് ഒമാൻ വിമാനത്താവളങ്ങൾ ആവശ്യമായ പിന്തുണ നൽകും. ഒമാനിലേക്ക് പുതുതായി സർവീസ് തുടങ്ങാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് വേഗത്തിൽ അനുമതി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LIFfag1qA2X0vkfobY76hr വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ മറ്റ് ഗൾഫ് വിമാനക്കമ്പനികളും അതീവ ജാഗ്രതയോടെ സർവീസുകൾ പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. ലണ്ടൻ, പാരിസ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സൗദി അറേബ്യ വഴി നാട്ടിലെത്തിക്കാൻ കുവൈത്ത് എയർവേയ്‌സിന്‍റെ പ്രത്യേക സർവീസുകൾ ആരംഭിച്ചു. ദുബായിൽ നിന്ന് യാത്രക്കാരെയും അത്യാവശ്യ സാധനങ്ങളെയും എത്തിക്കുന്നതിനായി എമിറേറ്റ്‌സ് നൂറിലധികം വിമാനങ്ങൾ സർവീസ് നടത്തി. ഈജിപ്ത് എയറിന്‍റെ ചില സർവീസുകൾ പുനരാരംഭിച്ചെങ്കിലും ഗൾഫിലെ ചില നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ഇപ്പോഴും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സാഹചര്യങ്ങൾ സാധാരണ നിലയിലായി വരുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പല രാജ്യങ്ങളും വിമാന സർവീസുകളിൽ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപ് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.