
Drone Attack കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്തെ ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം ഫയർഫോഴ്‌സ് സംഘങ്ങൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റ രണ്ട് പേരെയും അൽ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് നിസാരമാണ്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ എല്ലാ അടിയന്തര സാഹചര്യങ്ങൾക്കും പൂർണ്ണ സജ്ജമാണെന്നും വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും മാത്രം സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Bread Production ഡിമാൻഡ് കൂടുന്നു; ബ്രെഡ് ഉത്പാദനം റെക്കോർഡ് നിലയിലേക്ക് ഉയർത്തി കുവൈത്ത് ഫ്‌ളവർ മിൽസ്
Bread Production കുവൈത്ത് സിറ്റി: വിപണിയിൽ ബ്രെഡിനുള്ള ആവശ്യം വർധിച്ച സാഹചര്യത്തിൽ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചുവെന്ന് കുവൈത്ത് ഫ്‌ളവർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി സെയിൽസ് മാനേജർ നബീൽ അൽ-ഹാജിൽ. ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിനായി കമ്പനി സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഉൽപ്പാദനത്തിൽ വലിയ വർധനവ് വരുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ പ്രതിദിനം 40 ലക്ഷം മുതൽ 45 ലക്ഷം വരെ ബ്രെഡുകളാണ് ഉൽപ്പാദിപ്പിക്കാറുള്ളത്. റമദാൻ മാസത്തിൽ ഇത് സാധാരണയായി 23 ലക്ഷം മുതൽ 25 ലക്ഷം വരെയായി കുറയാറുമുണ്ട്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിദിന ഉൽപ്പാദനം 53 ലക്ഷത്തിലധികമായി ഉയർത്തി. ഇത് റമദാൻ മാസത്തിലെ സാധാരണ ഉൽപ്പാദനത്തിന്റെ ഇരട്ടിയിലധികം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏത് അടിയന്തര സാഹചര്യത്തിലും ഉൽപ്പാദനം ഇനിയും വർധിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ കമ്പനിയുടെ പക്കലുണ്ട്. അമിതമായ അളവിൽ ബ്രെഡ് വാങ്ങി ശേഖരിച്ചുവെക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു. യഥാർത്ഥ ആവശ്യത്തിന് മാത്രമുള്ള ബ്രെഡ് വാങ്ങുന്നതാണ് ഉചിതം. അത്യാധുനിക സൈലോകളിൽ മൂന്ന് വർഷം വരെ സൂക്ഷിക്കാൻ കഴിയുന്ന ഗോതമ്പ് ഇറക്കുമതി ചെയ്താണ് ഉൽപ്പാദന പ്രക്രിയ ആരംഭിക്കുന്നത്. ഇത് മാവാക്കി മാറ്റിയാൽ ആറുമാസം വരെ കേടുകൂടാതെ ഇരിക്കും. എന്നാൽ നിർമ്മിച്ച ബ്രെഡിന്റെ കാലാവധി ഒരു ദിവസം മാത്രമാണെന്ന കാര്യം ഉപഭോക്താക്കൾ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Rotten Fish ശക്തമായ പരിശോധന; കുവൈത്തിൽ 92 കിലോ ചീഞ്ഞ മത്സ്യം പിടികൂടി
Rotten Fish കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി കുവൈത്ത്. ക്യാപിറ്റൽ ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നിരവധി ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതായി കണക്കാക്കിയ 92 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചതായും പിടിച്ചെടുത്ത മത്സ്യം അംഗീകൃത ചട്ടങ്ങൾക്കനുസൃതമായി നശിപ്പിച്ചതായും അതോറിറ്റി വ്യക്തമാക്കി.
ഉപഭോക്തൃ ആരോഗ്യ സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ പ്രവർത്തനം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
IRAN President സമാധാനത്തിന് തയ്യാർ, പക്ഷെ ചില നിബന്ധനകൾ; മൂന്ന് വ്യവസ്ഥകൾ മുന്നോട്ട് വെച്ച് ഇറാൻ പ്രസിഡന്റ്
IRAN President ടെഹ്‌റാൻ: സമാധാനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം നിബന്ധനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധമൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉറപ്പുനൽകണം തുടങ്ങിയ നിബന്ധനകളാണ് ഇറാൻ മുന്നോട്ട് വച്ചിരിക്കുന്നത്.
എന്നാൽ, ഇറാനിൽ ഒരുവിധം എല്ലാ ലക്ഷ്യസ്ഥാനങ്ങളിലും തകർത്തെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നുമാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ഹോർമുസിലൂടെയുള്ള ഊർജ്ജനീക്കം തടസ്സപ്പെടുത്തിയാൽ ഇതുവരെ കാണാത്ത തീവ്രതയിലെ പ്രത്യാഘാതങ്ങൾ ഇറാൻ കാണേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈത്തിൽ നിന്ന് ഫ്രഞ്ച് പൗരന്മാരുടെ മടക്കം തുടങ്ങി; ആദ്യ സംഘം യാത്ര തിരിച്ചു
French Embassy കുവൈത്ത് സിറ്റി: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് കുവൈത്തിൽ കഴിയുന്ന ഫ്രഞ്ച് പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള സ്വമേധയാ ഉള്ള കുടിയൊഴിപ്പിക്കൽ നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഫ്രഞ്ച് പൗരന്മാരുമായി കുവൈത്തിൽ നിന്നുള്ള ആദ്യ ബസ് പുറപ്പെട്ടതായി കുവൈത്തിലെ ഫ്രഞ്ച് സ്ഥാനപതി ഒലിവിയർ ഗോവിൻ സ്ഥിരീകരിച്ചു. മാനുഷിക പരിഗണന അർഹിക്കുന്നവർക്കും അടിയന്തരമായി മടങ്ങേണ്ടവർക്കുമാണ് മുൻഗണന നൽകുന്നത്. കുവൈത്ത് അധികൃതരുമായും മേഖലയിലെ മറ്റ് ഫ്രഞ്ച് എംബസികളുമായും ഏകോപിപ്പിച്ചാണ് ഈ നടപടികൾ പുരോഗമിക്കുന്നത്. ഏകദേശം 50 ഫ്രഞ്ച് പൗരന്മാരാണ് ആദ്യ ബസ്സിൽ യാത്ര തിരിച്ചത്. ഇവരിൽ ഭൂരിഭാഗവും ട്രാൻസിറ്റ് യാത്രക്കാരാണ്. ഇവർ മറ്റൊരു രാജ്യത്തെ വിമാനത്താവളം വഴി ഫ്രാൻസിലേക്ക് മടങ്ങും. പ്രായമായവർ, രോഗികൾ, മറ്റ് അടിയന്തര സാഹചര്യങ്ങളുള്ളവർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ക്രൈസിസ് ആൻഡ് സപ്പോർട്ട് സെന്ററുമായി ചേർന്നാണ് എംബസി ഈ പ്രവർത്തനം നടത്തുന്നത്. ഫ്രഞ്ച് പൗരന്മാരുടെ സംശയങ്ങൾക്കും സഹായത്തിനുമായി എംബസിയിൽ മുഴുവൻ സമയ കൺട്രോൾ റൂം തുറന്നു. എംബസിയുടെ വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ വഴിയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി നൽകുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രാദേശിക സുരക്ഷാ സമിതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും ആവശ്യമായ എല്ലാ പിന്തുണയും എംബസി തുടർന്നും നൽകുമെന്നും സ്ഥാനപതി വ്യക്തമാക്കി.
ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ഷെല്ലാക്രമണം; എണ്ണ വിതരണം തടസ്സപ്പെടുമെന്ന് പുടിന്റെ മുന്നറിയിപ്പ്
Russian consulate in Iran attacked മോസ്കോ: മേഖലയിൽ ഇസ്രായേൽ – യുഎസ് സൈനിക നീക്കം ശക്തമാകുന്നതിനിടെ ഇറാനിലെ റഷ്യൻ നയതന്ത്ര കാര്യാലയത്തിന് നേരെ ആക്രമണം. ഇസ്ഫഹാനിലുള്ള റഷ്യൻ കോൺസുലേറ്റിന് ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ സ്ഥിരീകരിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെയുള്ള ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യ കുറ്റപ്പെടുത്തി. മേഖലയിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ തകർക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. മാർച്ച് 8-ന് ഇസ്ഫഹാനിലുണ്ടായ ആക്രമണത്തിൽ കോൺസുലേറ്റ് ഓഫീസിന്റെയും ഉദ്യോഗസ്ഥരുടെ താമസസമുച്ചയത്തിന്റെയും ജനാലകൾ തകർന്നു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കാത്തത് വലിയ ഭാഗ്യമാണെന്ന് മരിയ സഖാരോവ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിക്കുകയും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇറാനെതിരായ നീക്കം ലോകത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ഈ മേഖലയിലെ സംഘർഷം കാരണം വരും ആഴ്ചകളിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം പൂർണ്ണമായും നിലച്ചേക്കാം. വിതരണ ശൃംഖല തടസ്സപ്പെടുന്നത് എണ്ണവില കുത്തനെ ഉയരാൻ കാരണമാകും. യൂറോപ്യൻ രാജ്യങ്ങൾ തയ്യാറാണെങ്കിൽ അവരുമായി ദീർഘകാല ഊർജ്ജ സഹകരണത്തിന് റഷ്യ ഇപ്പോഴും സന്നദ്ധമാണ്. നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്താൻ റഷ്യൻ എണ്ണക്കമ്പനികളോട് പുടിൻ നിർദ്ദേശിച്ചു.