
Strait of Hormuz Shipping ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക്, ഗൾഫ് മേഖല, ഒമാൻ കടൽ എന്നിവിടങ്ങളിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ‘ആവശ്യമായ എല്ലാ നടപടികളും’ സ്വീകരിക്കാൻ അനുമതി നൽകുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് ഗൾഫ് സഹകരണ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ഇറാന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു. മേഖലയിലെ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ എല്ലാ ‘ലക്ഷ്മണരേഖകളും’ ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഇറാനുമായി ഭാവിയിൽ നടത്തുന്ന ഏതൊരു ചർച്ചയിലും കരാറുകളിലും ആറ് ജിസിസി അംഗരാജ്യങ്ങളെയും നേരിട്ട് ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള ഊർജ്ജ-വ്യാപാര മേഖലകളിൽ നിർണ്ണായകമായ സമുദ്രപാതകളിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി രാജ്യങ്ങൾ ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു. നിലവിൽ യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുന്ന ജിസിസി അംഗമായ ബഹ്റൈൻ പിന്തുണയ്ക്കുന്ന ഈ പ്രമേയം വെള്ളിയാഴ്ച (ഇന്ന്) വോട്ടെടുപ്പിന് എടുത്തേക്കും. രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പ്രമേയത്തെ എതിർക്കുന്നുണ്ട്. ഇത് പ്രമേയം പാസാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ആഗോള എണ്ണവിലയെയും വ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
കുവൈത്തിൽ ഡ്രോണുകളുടെ വിൽപ്പനയ്ക്ക് നിരോധനം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
Kuwait Bans Sale Drones കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വിപണികളിലും ഡ്രോണുകളുടെ (UAV) വിൽപ്പനയും കൈമാറ്റവും നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു. 2026-ലെ 31-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് ഈ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഡ്രോണുകളുടെ വിനിമയം നിയന്ത്രിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. ഏപ്രിൽ 2 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു. എല്ലാത്തരം അൺമാൻഡ് ഏരിയൽ വെഹിക്കിളുകളുടെയും വിൽപ്പനയ്ക്കും വ്യാപാരത്തിനും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കുണ്ടാകും. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 1979-ലെ 10-ാം നമ്പർ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കും. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും നിയമനടപടികൾക്കായി അന്വേഷണ ഏജൻസികൾക്ക് കൈമാറുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. ഈ തീരുമാനത്തിന് വിരുദ്ധമായ മുൻപത്തെ എല്ലാ ഉത്തരവുകളും ഇതോടെ റദ്ദാക്കപ്പെട്ടു.
കുവൈത്തിൽ അറവുശാലകളിൽ പരിശോധന ശക്തം; നിരീക്ഷണം 24 മണിക്കൂറും
Kuwait Slaughterhouse Inspections കുവൈത്ത് സിറ്റി: രാജ്യത്തെ അറവുശാലകളിൽ കർശന പരിശോധന ഉറപ്പാക്കുമെന്ന് കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചു. ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായാണ് നടപടികൾ ശക്തമാക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ സജീവമാണെന്ന് അതോറിറ്റി വക്താവും സ്ലോട്ടർഹൗസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ മുഹമ്മദ് അൽ-സലേം പറഞ്ഞു. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുമായി അതോറിറ്റി മുഴുവൻ സമയവും നിരീക്ഷണം തുടരുകയാണ്. കുവൈത്തിലെ ഭക്ഷ്യശേഖരം നിലവിൽ സുസ്ഥിരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷ്യവിതരണ ശൃംഖലയുടെ സുരക്ഷയെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും അതോറിറ്റി ഉറപ്പുനൽകി. ഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.
കുവൈത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച പ്രവാസിയ്ക്ക് കടുത്തശിക്ഷ
kuwait Spreading False News കുവൈത്ത് സിറ്റി: അനധികൃത താമസക്കാരുടെ പദവി ശരിയാക്കുന്നതിനുള്ള സെൻട്രൽ ഏജൻസിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച ബിദൂനി (രേഖകളില്ലാത്ത സ്വദേശി) യുവാവിന് കോടതി ശിക്ഷ വിധിച്ചു. ക്രിമിനൽ കോടതി നേരത്തെ വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. രാജ്യത്തിന്റെ അന്തസ്സിനെയും നിലനില്പിനെയും ബാധിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് കൃത്യമായ പരിശോധനയും അന്വേഷണവും ആവശ്യമാണെന്ന് ക്രിമിനൽ കോടതി നിരീക്ഷിച്ചു. എന്നാൽ പ്രതി ഈ പരിധികൾ ലംഘിച്ചതായാണ് കോടതി കണ്ടെത്തിയത്. വിശ്വസനീയമായ തെളിവുകളില്ലാതെയും വസ്തുതകൾ പരിശോധിക്കാതെയും പൊതുജനാഭിപ്രായം ഇളക്കിവിടുന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് പ്രതി ഉന്നയിച്ചത്. രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ നിലപാടിനെ തകർക്കുന്നതിനുമുള്ള ശ്രമങ്ങൾ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ശരിയായ രീതിയല്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രവൃത്തികൾ പരിഷ്കരണത്തിനായുള്ളതായിരുന്നില്ല, മറിച്ച് കലഹമുണ്ടാക്കുന്നതിനും പൊതുതാൽപ്പര്യത്തെ ഹനിക്കുന്നതിനുമായിരുന്നുവെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
കുവൈത്തിലെ മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; യൂണിറ്റുകളിൽ തീപിടിത്തം
Drone Attack Mina Al-Ahmadi Refinery കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായി. കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ, അടിയന്തര രക്ഷാസേനയും അഗ്നിശമന വിഭാഗവും ഉടൻ തന്നെ രംഗത്തെത്തുകയും തീ പടരുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. റിഫൈനറിയിലെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതെ സന്ദർഭോചിതമായി ഇടപെടാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ട്. വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുമായി ചേർന്ന് നിരീക്ഷണം തുടരുകയാണ്. ഇതുവരെ പരിസ്ഥിതിക്ക് ദോഷകരമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
പ്രവാസികള്ക്ക് ആശ്വാസം; കുവൈത്തിൽ ‘ഈ വിസ’കളുടെ കാലാവധി നീട്ടി
Kuwait Extends All Visit Visas കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിസിറ്റ് വിസകളുടെ കാലാവധി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസകൾക്ക് ഒരു മാസത്തെ അധിക കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ ഒത്മൻ അൽ-ഗരീബ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി. വിസകൾ പുതുക്കുന്നതിനായി വിസിറ്റർമാരോ സ്പോൺസർമാരോ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. സിസ്റ്റം വഴി ഇത് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരേണ്ടി വരുന്നവർ നിയമപരമായ നടപടികൾ നേരിടുന്നത് ഒഴിവാക്കാനാണ് ഈ മാനവിക നീക്കം. ബിസിനസ് വിസകൾ, ഫാമിലി വിസിറ്റ് വിസകൾ, ടൂറിസ്റ്റ് വിസകൾ എന്നിവയ്ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.
കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; പുലർച്ചെ മുതൽ അപായ സൈറണുകൾ; ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം
Kuwait Missiles and Drones കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുന്നതായി കുവൈറ്റ് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു. പുലർച്ചെ 12.50 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകളും മൊബൈൽ അലേർട്ടുകളും മുഴങ്ങി. ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ തകർക്കാൻ വ്യോമ പ്രതിരോധ യൂണിറ്റുകൾക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പലയിടങ്ങളിലും ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഔദ്യോഗിക സുരക്ഷാ ഏജൻസികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കുക. നിലവിലെ സാഹചര്യം നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.
Jazeera Airways ഇന്ത്യയിലേക്ക് കൂടുതൽ സർവീസുമായി ജസീറ എയർവേയ്സ്; റൂട്ടുകൾ ഇപ്രകാരം
Jazeera Airways കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് കൂടുതൽ സർവ്വീസുമായി ജസീറ എയർവേയ്സ്. സൗദിയിലെ ദമ്മാം വഴി ഇന്ത്യൻ നഗരങ്ങളായ ഗോവയിലേക്കും മധുരയിലേക്കും രണ്ട് പുതിയ റൂട്ടുകളാണ് ജസീറ എയർവേയ്സ് ആരംഭിക്കുന്നത്. ഏപ്രിൽ 15 മുതലാണ് പുതിയ റൂട്ടുകൾ ആരംഭിക്കുന്നതെന്ന് ജസീറ എയർവേയ്സ് അറിയിച്ചു. ഗോവയിലേക്ക് ആഴ്ച്ചയിൽ രണ്ട് സർവ്വീസുകളാണ് ഉണ്ടാകുക. ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ഈ സർവ്വീസുകൾ. മധുരയിലേക്കുള്ള സർവ്വീസ് ഏപ്രിൽ 16 മുതലായിരിക്കും ആരംഭിക്കുക. വ്യാഴാഴ്ച്ചയും ശനിയാഴ്ച്ചയുമായിരിക്കും ഈ സർവ്വീസുകളെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.