
Filipina dies in Kuwait കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കുവൈറ്റിൽ മലയാളി ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തെ സങ്കടത്തിലാഴ്ത്തി ഫിലിപ്പൈൻ സ്വദേശിനിയുടെ അപ്രതീക്ഷിത മരണം. അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ഫിലിപ്പൈൻ സ്വദേശിനി ഗ്ലൈസ റോസൽ അമോർ മരിച്ചത്. ഫിലിപ്പൈൻസിലെ അഗുസാൻ ഡെൽ നോർട്ടെ സ്വദേശിനിയായ ഗ്ലൈസ ഏപ്രിൽ 14-ന് കരാർ കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ജോലിസ്ഥലത്തെ ശുചിമുറിയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മറ്റൊരു സഹപ്രവർത്തകയാണ് ഗ്ലൈസയെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കത്തിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ രാത്രി പത്ത് മണിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഉയർന്ന രക്തസമ്മർദ്ദമാണ് മരണകാരണമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും മേഖലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട സ്ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും ഗ്ലൈസയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. ഈ മാനസിക സമ്മർദ്ദം ആരോഗ്യനില വഷളാക്കാൻ കാരണമായിട്ടുണ്ടാകാമെന്ന് അവർ വിശ്വസിക്കുന്നു. മരണകാരണത്തിൽ ദുരൂഹതകളില്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് കുടുംബം തീരുമാനിച്ചു. ഏപ്രിൽ 14-ന് പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാനിരുന്ന ഗ്ലൈസയുടെ വേർപാട് കുടുംബത്തെ വലിയ തളർച്ചയിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഭീമമായ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് അവർ. ഗ്ലൈസയുടെ മൃതദേഹം ഫിലിപ്പൈൻസിലെത്തിച്ച് അവസാനമായി ഒരു നോക്ക് കാണുന്നതിനായി സുമനസ്സുകളുടെ സാമ്പത്തിക സഹായം തേടുകയാണ് കുടുംബം.