
Domestic Worker Recruitment ദുബായ്: ലൈസൻസില്ലാതെ ഗാർഹിക റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകിയ 230 സോഷ്യൽ മീഡിയാ അക്കൗണ്ടുകൾക്ക് യുഎഇയിൽ പൂട്ടുവീണു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ ഉടമകൾ നേടിയിട്ടില്ലെന്നും ഈ വിഭാഗത്തിലുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അധികാരപ്പെടുത്തിയ ഏതെങ്കിലും ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളുമായി അവർക്ക് ബന്ധമില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ഈ അക്കൗണ്ടുകൾ അടച്ചുപൂട്ടിയത് .
ഗാർഹിക തൊഴിലാളി നിയമത്തിന്റെ വ്യക്തമായ ലംഘനമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ മേൽ മന്ത്രാലയം കർശനമായ മേൽനോട്ടം തുടരുമെന്ന് അധികൃതർ ആവർത്തിച്ചു. നേരിട്ടുള്ള പരിശോധനകളും ഡിജിറ്റൽ സംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു നിയന്ത്രണ സംവിധാനമാണ് മന്ത്രാലയം ഇതിനായി ഒരുക്കിയിരിക്കുന്നത്.
ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് ഓഫീസുകളുമായി ഇടപഴകുന്ന തൊഴിലുടമകൾ നേരിടേണ്ടി വരുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ദോഷഫലങ്ങളെക്കുറിച്ചും മന്ത്രാലയം പ്രത്യേകം മുന്നറിയിപ്പ് നൽകി. അനധികൃത ഏജൻസികൾ വഴി തൊഴിലാളികളെ നിയമിക്കുമ്പോൾ തൊഴിലുടമയ്ക്ക് ലഭിക്കേണ്ട നിയമപരമായ യാതൊരു പരിരക്ഷ ലഭിക്കില്ല. നിർബന്ധിത വൈദ്യപരിശോധനകൾ, തൊഴിലാളിയുടെ പശ്ചാത്തല പരിശോധന, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ കൃത്യമായി നടക്കാത്തത് കുടുംബങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പൂട്ടിച്ചത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Morning Rush ദുബായ്-ഷാർജ യാത്ര; പ്രധാന റോഡുകളിൽ രാവിലെ തിരക്കേറുന്നു, ചിലയിടങ്ങളിൽ ഗതാഗത കുരുക്കും
Morning Rush ദുബായ്: ദുബായ്-ഷാർജ യാത്രയിലെ പ്രധാന റോഡുകളിൽ രാവിലെ ഗതാഗത തിരക്കേറുന്നു. ഷെയ്ഖ് സായിദ് റോഡിന്റെ (E11) ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള ഭാഗത്ത്, പ്രത്യേകിച്ച് ട്രേഡ് സെന്ററിന് ചുറ്റുപാടും ബിസിനസ് ബേയ്ക്കും അൽ ബർഷയ്ക്കും ഇടയിലുള്ള ഭാഗങ്ങളിൽ കാലതാമസം റിപ്പോർട്ട് ചെയ്യപ്പെടുന്നു. അൽ ഖൈൽ റോഡിൽ (E44), റാസ് അൽ ഖോറിൽ നിന്ന് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലേക്കും മെയ്ഡാനും ദുബായ് ഹിൽസിനും ഇടയിലുള്ള ഗതാഗതം മന്ദഗതിയിലാണ് നീങ്ങുന്നത്.
അൽ മെയ്ദാൻ റോഡ് (D69), ഉം സുഖീം സ്ട്രീറ്റ് (D63) എന്നിവയുൾപ്പെടെയുള്ള കണക്ഷൻ റൂട്ടുകളെയും ഗതാഗതം ബാധിക്കുന്നു. അതേസമയം, ഹെസ്സ സ്ട്രീറ്റ് (D61), അൽ ജമായേൽ സ്ട്രീറ്റ് (D59) എന്നിവിടങ്ങളിൽ ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) ദുബായ് സിലിക്കൺ ഒയാസിസ്, അറേബ്യൻ റാഞ്ചസ്, ദുബായ് സ്‌പോർട്‌സ് സിറ്റി എന്നിവയ്ക്ക് ചുറ്റും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. എമിറേറ്റ്‌സ് റോഡിൽ (E611), പൊതുവെ ഗതാഗതം നല്ല രീതിയിൽ നടക്കുന്നുണ്ട്. അൽ വാഹയ്ക്ക് ചുറ്റുമായി ചിലപ്പോൾ ചെറിയത തിരക്കും ചിലസമയങ്ങളിൽ കനത്ത തിരക്കും അനുഭവപ്പെടാറുണ്ട്. അൽ യലായിസ് സ്ട്രീറ്റിലേക്കുള്ള (D57) എക്‌സിറ്റിലും സമാന അവസ്ഥയാണ്. രാവിലെ തിരക്ക് കൂടുന്ന സമയത്ത് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ നേരത്തെയിറങ്ങാൻ ശ്രദ്ധിക്കണം. ഡ്രൈവ് ചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
Ramadan Time Schedule റമദാൻ; യുഎഇയിലെ ജോലി, സ്‌കൂൾ, പാർക്കിംഗ് സമയക്രമങ്ങളിൽ മാറ്റം, വിശദ വിവരങ്ങൾ അറിയാം
Ramadan Time Schedule ദുബായ്: യുഎഇയിൽ റമദാൻ മാസം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പ്രകാരം 2026 ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കാനാണ് കൂടുതൽ സാധ്യത. എങ്കിലും മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് യുഎഇ മൂൺ സൈറ്റിംഗ് കമ്മിറ്റിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇത്തവണ റമദാൻ 29 ദിവസം നീണ്ടുനിൽക്കാനാണ് സാധ്യതയെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ സൂചിപ്പിക്കുന്നു. റമദാൻ 29 ദിവസം പൂർത്തിയാവുകയാണെങ്കിൽ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ.
റമദാനിലെ ജോലി സമയം
സ്വകാര്യ മേഖല
2022 ലെ മന്ത്രിസഭാ പ്രമേയം നമ്പർ 1 പ്രകാരം, എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും റമദാനിൽ ദൈനംദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ നിർബന്ധിത കുറവ് ലഭിക്കും. ജോലിയുടെ റോളോ സീനിയോറിറ്റിയോ പരിഗണിക്കാതെ, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) നിയന്ത്രിക്കുന്ന മുസ്ലീം, മുസ്ലീം ഇതര ജീവനക്കാർക്ക് ഇത് ബാധകമാണ്. ആവശ്യാനുസരണം തൊഴിലുടമകൾക്ക് ഷിഫ്റ്റുകളും വിദൂര ജോലി ക്രമീകരണങ്ങളും സംഘടിപ്പിക്കാം.
ഫെഡറൽ ഗവൺമെന്റ് മേഖല
തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
വെള്ളിയാഴ്ച: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ
പ്രവർത്തന ആവശ്യകതകളെ ആശ്രയിച്ച്, സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വിദൂര ജോലി അനുവദനീയമാണ്.
റമദാനിലെ സ്‌കൂൾ സമയം
ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) സ്വകാര്യ സ്‌കൂളുകൾക്കായി താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
പരമാവധി സ്‌കൂൾ ദിവസം: 5 മണിക്കൂർ
നോമ്പ് എടുക്കുന്ന വിദ്യാർഥികളെ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളിൽ നിന്നും കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണം.
വെള്ളിയാഴ്ച ഷെഡ്യൂൾ: വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വെള്ളിയാഴ്ച പ്രാർത്ഥനയിൽ ഉച്ചയ്ക്ക് 12:45 ന് പങ്കെടുക്കാൻ അനുവദിക്കുന്നതിന് സ്‌കൂളുകൾ രാവിലെ 11:30 ന് മുമ്പ് അവസാനിക്കണം.
സാലിക് വേരിയബിൾ ടോൾ നിരക്കുകൾ
കുറഞ്ഞ പ്രവൃത്തി സമയവും മാറിയ യാത്രാ രീതികളും കണക്കിലെടുത്ത് ദുബായിലെ സാലിക് ടോൾ സംവിധാനം റമദാനിൽ വേരിയബിൾ നിരക്കുകൾ ക്രമീകരിക്കുന്നു.
തിങ്കൾ മുതൽ ശനി വരെ
സമയവും നിരക്കും
രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ (പീക്ക്) ദിർഹം 6
രാവിലെ 7:00 മുതൽ 9:00 വരെ & വൈകുന്നേരം 5:00 മുതൽ പുലർച്ചെ 2:00 വരെ (ലോ പീക്ക്) ദിർഹം 4
പുലർച്ചെ 2:00 മുതൽ 7:00 വരെ (ഓഫ്-പീക്ക്) സൗജന്യം
ഞായറാഴ്ച
സമയവും നിരക്കും
രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ (പീക്ക്) ദിർഹം 4
രാവിലെ 7:00 മുതൽ 9:00 വരെ & വൈകുന്നേരം 5:00 മുതൽ പുലർച്ചെ 2:00 വരെ (ലോ പീക്ക്) ദിർഹം 4
പുലർച്ചെ 2:00 മുതൽ 7:00 വരെ (ഓഫ്-പീക്ക്) സൗജന്യം
ദുബായിലെ പൊതു പാർക്കിംഗ് സമയം
ദുബായിലെ ഏറ്റവും വലിയ പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ റമദാനിൽ പാർക്കിംഗ് സമയം ക്രമീകരിക്കുന്നു. മുൻ വർഷങ്ങളെ അടിസ്ഥാനമാക്കി:
ക്രമീകരിച്ച പണമടച്ചുള്ള പാർക്കിംഗ് സമയം: രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെയും രാത്രി 8:00 മുതൽ രാത്രി 10:00 വരെയും
ഇഫ്താർ സമയത്ത് സൗജന്യ പാർക്കിംഗ്: വൈകുന്നേരം 6:00 മുതൽ 8:00 വരെ
പീക്ക് അവർ നിരക്ക്: 6 ദിർഹം (2025 ഏപ്രിൽ മുതൽ വേരിയബിൾ പാർക്കിംഗ് നിരക്കുകൾ ഉൾപ്പെടെ)
പ്രധാനം: ബഹുനില പാർക്കിംഗ് കെട്ടിടങ്ങൾക്ക് റമദാനിലുടനീളം 24/7 ഫീസ് നൽകേണ്ടിവരും.
Food Price റമദാൻ; ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കാൻ യുഎഇ; നിയമലംഘകർക്കെതിരെ കർശന നടപടി
Food Price ദുബായ്: 2026 ലെ റമദാൻ മാസത്തോട് അനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിരീക്ഷിക്കാൻ യുഎഇ. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ് നിരീക്ഷിക്കുന്നതിനുള്ള കാമ്പയിൻ യുഎഇ സാമ്പത്തിക മന്ത്രാലയം തുടരും. പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ അടിസ്ഥാന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ഈ 9 അടിസ്ഥാന ഉപഭോക്തൃ ഇനങ്ങൾക്ക് വില അന്യായമായി ഉയർത്താൻ പാടില്ല. ഈ മാസം മുഴുവൻ ക്യാമ്പെയ്ൻ തുടരും. നിയമ ലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി വ്യക്തമാക്കി.
2025 മുതൽ അടിസ്ഥാന ഉൽപ്പന്നങ്ങളുടെ തുടർച്ചയായ രണ്ട് വില വർദ്ധനവുകൾക്കിടയിൽ കുറഞ്ഞത് ആറ് മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയ അധികൃതർ നിർദ്ദേശിച്ചിരുന്നു. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ചില്ലറ വ്യാപാരികൾ അന്യായമായി വില വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ ഒമ്പത് അടിസ്ഥാന ഉൽപ്പന്നങ്ങളുടെയും വില നിരീക്ഷിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമും ആരംഭിച്ചിരുന്നു.
ദുബായിൽ ഇനി ‘സ്വർണനഗരം’; ലോകത്തിലെ ആദ്യ ‘ഗോൾഡ് ഡിസ്ട്രിക്ട്’ ഉൾപ്പെടെ വമ്പൻ വിസ്മയങ്ങൾ വരുന്നു
Dubai’s new Gold District ദുബായ്: സ്വർണ്ണ വ്യാപാരത്തിന്റെ ആഗോള കേന്ദ്രമെന്ന ഖ്യാതി ഉറപ്പിച്ചു കൊണ്ട് ദുബായിൽ പുതിയ ‘ഗോൾഡ് ഡിസ്ട്രിക്റ്റ്’ യാഥാർത്ഥ്യമാകുന്നു. സ്വർണ്ണാഭരണ വിപണനം, മൊത്തവ്യാപാരം, നിക്ഷേപം, നിർമ്മാണം തുടങ്ങി സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്താണ് ‘ഗോൾഡ് സ്ട്രീറ്റ്’ – ഈ പദ്ധതിയിലെ ഏറ്റവും വലിയ ആകർഷണം ലോകത്തിലെ ആദ്യത്തെ ‘ഗോൾഡ് സ്ട്രീറ്റ്’ ആണ്. സ്വർണ്ണം ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ തെരുവ് ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറും. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും ഘട്ടങ്ങളിൽ പുറത്തുവിടും. ഇവിടെ സ്വർണ്ണം മാത്രമാണോ ലഭിക്കുക – അല്ല. പേര് ഗോൾഡ് ഡിസ്ട്രിക്റ്റ് എന്നാണെങ്കിലും ഇതൊരു സമ്പൂർണ്ണ ലൈഫ്‌സ്റ്റൈൽ കേന്ദ്രമാണ്. ഇവിടെ ലഭിക്കുന്ന മറ്റ് സേവനങ്ങൾ: ആഭരണങ്ങൾ: വജ്രങ്ങൾ, വിലപിടിപ്പുള്ള രത്നങ്ങൾ, വാച്ചുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ: സുഗന്ധദ്രവ്യങ്ങൾ, കോസ്മെറ്റിക്സ്, ഫാഷൻ: പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രങ്ങളും ഫാഷൻ ഉൽപ്പന്നങ്ങളും, പരമ്പരാഗതമായ ഹെറിറ്റേജ് ആഭരണങ്ങളുടെ വിപുലമായ ശേഖരവും ലഭിക്കും. ഒരു വ്യാപാര കേന്ദ്രം എന്നതിലുപരി സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്: കഫേകൾ മുതൽ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾ വരെ, അന്താരാഷ്ട്ര സന്ദർശകർക്കായി ആറ് ഹോട്ടലുകളിലായി ആയിരത്തിലധികം മുറികൾ എന്നിവ ഉണ്ടാകും. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, തനിഷ്ക്, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സാന്നിധ്യം. ജോയ് ആലുക്കാസ് തങ്ങളുടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഷോറൂം ഇവിടെ ആരംഭിക്കും. ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ പ്രവർത്തന സമയം. ആയിരത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന ഈ പ്രദേശം ദുബായിലെ സ്വർണ്ണ വ്യാപാര രംഗത്ത് പുതിയൊരു അധ്യായം കുറിക്കുമെന്നുറപ്പാണ്.
യുഎഇയിൽ ചൂട് കൂടും; മൂടൽമഞ്ഞ് ജാഗ്രതയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
UAE Fog അബുദാബി/ദുബായ്: യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാവിലെ പത്ത് മണി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിലെ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകളിൽ കാണിക്കുന്ന പരിഷ്കരിച്ച വേഗപരിധി കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 30°C വരെ ഉയർന്നേക്കാം. അബുദാബിയിൽ 29°C-ഉം ദുബായിൽ 28°C-ഉം ആയിരിക്കും കൂടിയ താപനില. അബുദാബിയിൽ 17°C വരെയും ദുബായിൽ 18°C വരെയും താപനില കുറയാൻ സാധ്യതയുണ്ട്. രാത്രിയിലും വ്യാഴാഴ്ച രാവിലെയോടെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. രാജ്യത്തുടനീളം തെക്ക്-കിഴക്ക്, വടക്ക്-കിഴക്ക് ദിശകളിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ ഇത് 30 കിലോമീറ്റർ വരെ ഉയർന്നേക്കാം. പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ചായ കുടിക്കുന്ന നേരം കൊണ്ട് ദുബായിൽ നിന്ന് ഫുജൈറയിലെത്താം; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ പരീക്ഷണയോട്ടം വിജയം
dubai fujairah etihad rail അബുദാബി/ദുബായ്: യുഎഇയുടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ചു കൊണ്ട് കൂകിപ്പായാൻ ഒരുങ്ങുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാസമയം പകുതിയിലധികം കുറയുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. ദുബായ് – ഫുജൈറയില്‍ കാറിൽ രണ്ട് മണിക്കൂർ എടുക്കുന്ന ദൂരം ട്രെയിനിൽ വെറും 50 മിനിറ്റ് കൊണ്ട് എത്താം. അബുദാബി – ദുബായ് യാത്ര വെറും 57 മിനിറ്റ്, അബുദാബി – ഫുജൈറ: 105 മിനിറ്റ്. യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്, ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, ഇക്കോണമി എന്നിങ്ങനെ വ്യത്യസ്ത തരം സീറ്റുകൾ, സീറ്റുകളിൽ ചാർജിംഗ് പോയിന്റുകളും ഹൈ-സ്പീഡ് വൈഫൈയും ലഭ്യമാണ്. ടിക്കറ്റിനായി ക്യൂ നിൽക്കേണ്ടതില്ല, ദുബായിലെ നോൾ (nol) കാർഡ് ടാപ്പ് ചെയ്ത് യാത്ര ചെയ്യാം. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് താഴെ പറയുന്ന സ്റ്റേഷനുകൾ വഴിയായിരിക്കും ആദ്യ സർവീസുകൾ: അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായ്: ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഫുജൈറ: അൽ ഹിലാൽ സിറ്റി. രണ്ടാം ഘട്ടത്തിൽ ഷാർജ (യൂണിവേഴ്സിറ്റി സിറ്റി, അൽദൈദ്), റാസൽഖൈമ എന്നിവിടങ്ങളിലും സ്റ്റേഷനുകൾ വരും. ഒരു ട്രെയിനിൽ 400 പേർക്ക് സഞ്ചരിക്കാം. ആകെ 13 ട്രെയിനുകളിൽ 10 എണ്ണം യുഎഇയിൽ എത്തിക്കഴിഞ്ഞു. കടുത്ത ചൂടിനെയും മണൽക്കാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഡീസൽ-ഇലക്ട്രിക് ഹൈബ്രിഡ് എൻജിനുകളാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റമാണ് (ETCS) ഇതിൽ സജ്ജമാക്കിയിരിക്കുന്നത്. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരീക്ഷണയോട്ടം പൂർണ്ണ വിജയമായിരുന്നു. വരും മാസങ്ങളിൽ തന്നെ പൊതുജനങ്ങൾക്ക് ട്രെയിൻ യാത്ര ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജീവനക്കാർക്ക് 30% ശമ്പളവർധന, മാനേജർമാർക്ക് എസ്‌യുവി കാറുകൾ; വമ്പൻ പ്രഖ്യാപനവുമായി യുഎഇയിലെ ഈ മലയാളി കമ്പനി
Salary Hike UAE ദുബായ്: പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ബിസിസി (BCC) ഗ്രൂപ്പ് ഇന്റർനാഷണൽ തങ്ങളുടെ ജീവനക്കാർക്കായി വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ വളർച്ചയിൽ പങ്കാളികളായ ജീവനക്കാർക്ക് ശമ്പളവർധനയും സമ്മാനങ്ങളും നൽകിക്കൊണ്ട് മാതൃകയാവുകയാണ് ഈ മലയാളി ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധന നടപ്പിലാക്കും. കമ്പനിയിലെ എല്ലാ മാനേജർമാർക്കും പ്രീമിയം എസ്‌യുവി (SUV) കാറുകൾ സമ്മാനമായി നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാസവേതനത്തിന് പുറമെ ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതെന്ന് ചെയർമാൻ അംജദ് സിതാര വ്യക്തമാക്കി. നിർമ്മാണം, മാൻപവർ, ഫസിലിറ്റീസ് മാനേജ്‌മെന്റ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലായി യുഎഇയിൽ മാത്രം 20,000-ത്തിലധികം ജീവനക്കാരാണ് ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 130 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. അടുത്തിടെ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ബിസിസി സ്വന്തമാക്കിയിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് 100 ശതമാനം കമ്മീഷൻ നൽകുന്ന വിപ്ലവകരമായ ബിസിനസ് രീതിയും ഗ്രൂപ്പ് അവതരിപ്പിച്ചിട്ടുണ്ട്. യുഎഇക്ക് പുറമെ ഇന്ത്യ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും ബിസിസി ഗ്രൂപ്പിന് ശക്തമായ ബിസിനസ് സാന്നിധ്യമുണ്ട്. സാധാരണക്കാരനായി ഗൾഫിലെത്തി കഠിനാധ്വാനത്തിലൂടെ വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അംജദ് സിതാരയുടെ ഈ നീക്കം പ്രവാസി ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
തണലായി ‘കേളി’; വിമാനത്തിൽ വെച്ച് അന്തരിച്ച പ്രവാസി സത്യന്‍റെ കുടുംബത്തിന് സഹായധനം കൈമാറി
expat Sathyan തൃശൂർ: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് അന്തരിച്ച റിയാദിലെ കേളി പ്രവർത്തകൻ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ട് കൈമാറി. തൃശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് തുക കൈമാറിയത്. റിയാദിലെ ശുമൈസി ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന സത്യൻ, ആഞ്ജിയോഗ്രാം പൂർത്തിയാക്കിയ ശേഷമാണ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വെച്ച് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തൃശൂർ പോർക്കളം പള്ളിക്കര സ്വദേശിയാണ് സത്യൻ. കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും, പൊതുസമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് കുടുംബത്തിന് കൈമാറിയത്. കേളി രക്ഷാധികാരി സമിതി അംഗവും എൻ.ആർ.കെ. കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.