
Airspace അബുദാബി: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ വ്യോമപാത താത്ക്കാലികമായി അടച്ചു. വിമാനങ്ങളുടെയും എയർക്രൂകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇയുടെ പ്രദേശം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അസാധാരണമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം. യുഎഇ ജനറൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, യുഎഇ ലക്ഷ്യമാക്കി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായും, അവയിൽ പലതും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അബുദാബിയിലെ ഒരു ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ഏഷ്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Donald Trump ഇറാൻ സൈന്യത്തെ തച്ചുടയ്ക്കും; വലിയ മരണം സംഭവിക്കുമെന്ന ഭീഷണിയുമായി ട്രംപ്
Donald Trump വാഷിംഗ്ടൺ: ഇറാൻ സൈന്യത്തിനെതിരെ ഭീഷണി ഉയർത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ ശക്തമായ തിരിച്ചടിയ്ക്ക് പിന്നാലെയാണ് ഇറാൻ സൈന്യത്തെ തച്ചുടയ്ക്കുമെന്ന ഭീഷണി മുഴക്കി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ ആയുധപ്പുരകൾ ഭൂമിയിൽ നിന്ന് തുടച്ച് നീക്കുമെന്നും നേവിയെ ഉൻമൂലനം ചെയ്യുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ‘വലിയ മരണം’ ഇറാനിൽ സംഭവിക്കുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.
ഭരണകൂടത്തെ താഴെയിറക്കാൻ ഇറാൻ ജനത ഇറങ്ങിപ്പുറപ്പെടണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ലോകത്ത് ഇനിമേൽ അസ്ഥിരതയുണ്ടാക്കാൻ, ഭീഷണി മുഴക്കാൻ ഇറാനെ അനുവദിക്കില്ല. കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് പകരം ചോദിക്കും. ആണവായുധം ഒരുകാലത്തും ഉണ്ടാക്കാൻ കഴിയാത്ത രീതിയിലേക്ക് ഇറാനെ മാറ്റും. ആയുധങ്ങൾ താഴെ വച്ചാൽ മാന്യമായി പരിഗണിക്കും. അല്ലെങ്കിൽ മരണമായിരിക്കും ഫലമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇറാൻ ദീർഘദൂര മിസൈലുകൾ വികസിപ്പിച്ചതെന്നും അതെല്ലാം നിർമൂലമാക്കാനാണ് പദ്ധതിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Israel Attack ഇസ്രായേൽ ആക്രമണം; ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്, മിഡിൽ ഈസ്റ്റ് സംഘർഷ ഭൂമിയാകുമോ?
Israel Attack ദുബായ്: യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്‌റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്‌റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്‌റൈനിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈനിൽ ഉഗ്ര സ്‌ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
Israel Attack ഇറാനെ ആക്രമിച്ച് ഇസ്രായേൽ; നടന്നത് അപ്രതീക്ഷിത ആക്രമണം; യുദ്ധമുനയിൽ മിഡിൽ ഈസ്റ്റ്
Israel Attack ടെഹ്‌റാൻ: ഇറാനെ ആക്രമിച്ച് ഇസ്രായേൽ. ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിത ആക്രമണമാണ് നടന്നത്. നിരവധി മിസൈലുകൾ പതിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ടെഹ്റാനിൽ ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു. അതേസമയം, ഇസ്രായേലിന്റെ നീക്കത്തിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Iftar Kit റമദാൻ; ദുബായിലെ ലേബർ ക്യാമ്പുകളിലെ 30,000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്ന് നൽകി പ്രവാസി വ്യവസായി
Iftar Kit ദുബായ്: ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിലെ 30,000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്ന് നൽകി പ്രവാസി വ്യവസായി. വിവിധ ലേബർ ക്യാംപുകളിലായി 30,000 ഇഫ്താർ കിറ്റുകളാണ് റമദാൻ മാസത്തിൽ പ്രവാസി വ്യവസായി സുധാകർ ആർ. റാവുവും കുടുംബവും വിതരണം ചെയ്യുന്നത്. ജെമിനി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്സ് ഉടമയായ സുധാകർ റാവു, സഹോദരൻ പ്രഭാകർ, മകൾ ഐശ്വര്യ എന്നിവർ ചേർന്നാണ് കിറ്റുകൾ നൽകുന്നത്.
കഴിഞ്ഞ 22 വർഷമായി സുധാകർ യുഎഇയിലാണ്. ആറു വർഷത്തോളമായി റമദാൻ മാസത്തിൽ സുധാകർ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. പ്രതിദിനം 250 ഭക്ഷണപ്പൊതികൾ നൽകിക്കൊണ്ടായിരുന്നു തുടക്കം. എന്നാൽ ഇത്തവണ അത് ദിവസം 1,000 എന്ന കണക്കിൽ മുപ്പത് ദിവസവും നൽകാൻ തീരുമാനിക്കുകയായിരുന്നു. ലേബർ ക്യാംപുകളിലെ പാവപ്പെട്ട തൊഴിലാളികളിലേക്ക് നേരിട്ട് സഹായമെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തി അവ വിതരണം ചെയ്യുന്നതിലാണ് ഈ കുടുംബം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘താനും സഹോദരനും മകളും നേരിട്ട് ക്യാംപുകൾ സന്ദർശിക്കാറുണ്ടെന്നും നൽകുന്ന ഭക്ഷണം മികച്ചതാണെന്ന് തങ്ങൾ ഉറപ്പുവരുത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ബിഗ് ടിക്കറ്റ്: 11 ലക്ഷത്തിലധികം രൂപയുടെ സമ്മാനം സ്വന്തമാക്കി നാല് പ്രവാസികൾ
Abu Dhabi Big Ticket ഫെബ്രുവരി മാസത്തെ പ്രതിവാര നറുക്കെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഈ ഭാഗ്യവാന്മാരെ തേടി സമ്മാനമെത്തിയത്. മലയാളിയായ ഗോപകുമാർ ദിവാകരൻ പിള്ള ഓൺലൈൻ വഴിയെടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തിൽ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനിയും ഷാർജ താമസക്കാരിയുമായ സന്ധ്യ പ്രദീപ് 20 പേരടങ്ങുന്ന കൂട്ടായ്മയിലൂടെ എടുത്ത ടിക്കറ്റിലൂടെയാണ് വിജയിയായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡ് വിളിച്ചപ്പോൾ തന്നെ കാര്യം ഏകദേശം മനസ്സിലായെന്നും, എങ്കിലും വെബ്സൈറ്റിൽ കയറി വിഡിയോ കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് വിശ്വസിക്കാനായതെന്നും സന്ധ്യ പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റാണ സൂരജുസ്സമാൻ, അജ്മാനിൽ യൂണിഫോം ഷോപ്പ് നടത്തുന്ന ഇദ്ദേഹം 1987 മുതൽ യുഎഇയിലുണ്ട്. വർഷങ്ങളായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന ശീലമുള്ള ഇദ്ദേഹം കുടുംബത്തോടൊപ്പം ഈ നേട്ടം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അൽ ഐനിൽ താമസിക്കുന്ന 29-കാരനായ എംഡി ജമീൽ ഹുസൈൻ സുഹൃത്തുക്കളോടൊപ്പം ചേർന്നടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യവാനായത്. ഇദ്ദേഹവും ബംഗ്ലാദേശ് സ്വദേശിയാണ്. ഫെബ്രുവരിയിലെ പ്രതിവാര നറുക്കെടുപ്പുകളിൽ ഇനി ഒന്നുകൂടി ബാക്കിയുണ്ട്. മാർച്ചിൽ നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിന്റെ വിശേഷങ്ങൾ ഇവയാണ്: ഒന്നാം സമ്മാനം: 1.5 കോടി ദിർഹം (ഏകദേശം 34 കോടി രൂപ). ആശ്വാസ സമ്മാനം: അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിക്കും. ബൈ 2 ഗെറ്റ് 2 ഓഫർ: രണ്ട് ടിക്കറ്റുകൾ എടുത്താൽ രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന ആകർഷകമായ ഓഫർ ഇപ്പോൾ നിലവിലുണ്ട്. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം.
യുഎഇയിൽ മാര്‍ച്ചില്‍ കനത്ത മഴയ്ക്ക് സാധ്യത; താപനില കുറയും, ജാഗ്രതാ നിർദേശം
UAE weather alert അബുദാബി: ന്യൂനമർദ്ദത്തിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടും. രാജ്യവ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. അറബിക്കടലിൽ ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ഒമാൻ കടലിൽ തിരമാലകൾ മിതമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാം. മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. താപനില കൂടുന്നതിന് മുന്നോടിയായി യുഎഇയിലെ മിക്കയിടങ്ങളിലും പുലർച്ചെ കനത്ത മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ കനത്ത മഞ്ഞിനെത്തുടർന്ന് കാഴ്ചപരിധി പൂജ്യത്തിനടുത്തെത്തിയിരുന്നു. ട്രാഫിക് കുരുക്ക്: മഞ്ഞ് കാരണം വാഹനങ്ങൾ വളരെ സാവധാനത്തിൽ നീങ്ങിയത് ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകുന്നവരെ ബാധിച്ചു. അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദവും ശാന്തമായ കാറ്റുമാണ് കനത്ത മഞ്ഞിന് കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ അനുഭവപ്പെട്ടതിന് സമാനമായ മഴയായിരിക്കും ഇത്തവണയും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് ‘പേ ഡേ സെയിൽ’; പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം
Air India Express Pay Day Sale ദുബായ്: ശമ്പളം ലഭിക്കുന്ന മാസത്തിന്റെ തുടക്കത്തിൽ പ്രവാസികൾക്ക് കൈത്താങ്ങായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘പേ ഡേ സെയിൽ’ (PayDay Sale) ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കടക്കം കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഈ ഓഫർ സഹായിക്കും.നാട്ടിലേക്ക് പോകാൻ കുറഞ്ഞ നിരക്ക്; എയർ ഇന്ത്യ എക്സ്പ്രസ് ‘പേ ഡേ സെയിൽ’ പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലുള്ളവർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മാർച്ച് 1 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ ഒക്ടോബർ 8 വരെയുള്ള യാത്രകൾക്ക് ഈ ഇളവ് ലഭ്യമാണ്. ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത ‘ലൈറ്റ്’ ഫെയറുകൾ യുഎഇ: 323 ദിർഹം, ഒമാൻ: 22.8 റിയാൽ, ബഹ്റൈൻ: 47 ദിനാർ, ഖത്തർ: 468 റിയാൽ, കുവൈത്ത്: 28 ദിനാർ, സൗദി അറേബ്യ: 286 റിയാൽ എന്നിങ്ങനെയാണ്. എയർലൈൻ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ നൽകേണ്ടതില്ല. ‘ഫ്ലെക്സി ഫെയർ’ തിരഞ്ഞെടുക്കുന്നവർക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ് വരെ സൗജന്യമായി യാത്രാ തീയതി മാറ്റാം. ടാറ്റ നിയൂപാസ് അംഗങ്ങൾക്ക് ബുക്കിംഗിൽ 300 രൂപ വരെ അധിക ഇളവ് ലഭിക്കും. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സൈനികർ എന്നിവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്. റമദാൻ കാലത്തും വേനലവധി സമയത്തും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് എയർലൈനിന്റെ വെബ്‌സൈറ്റ് (www.airindiaexpress.com) വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
യുഎഇയിൽ പുതിയ അധ്യയന കലണ്ടർ; ശൈത്യകാല അവധി കുറച്ചു, രക്ഷിതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം
winter break in UAE schools യുഎഇയില്‍ പുതിയ അധ്യയന കലണ്ടര്‍ പ്രകാരം, ശൈത്യകാല അവധി കുറച്ചു. വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തത നൽകുന്നതിനും പഠനവും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പുതിയ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പ് നാല് ആഴ്ചയുണ്ടായിരുന്ന വിന്റർ ബ്രേക്ക് (ശൈത്യകാല അവധി) മൂന്നാഴ്ചയായി ചുരുക്കി. പുതുക്കിയ വസന്തകാല അവധി പ്രകാരം, സ്പ്രിംഗ് ഹോളിഡേയുടെ സമയക്രമത്തിൽ മാറ്റം വരുത്തി. സ്കൂൾ തുറക്കുന്ന തീയതികളിൽ നേരിയ മാറ്റമുണ്ടാകും. മിഡ്-ടേം ബ്രേക്കുകളിലും പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നവരും ആശങ്ക പ്രകടിപ്പിക്കുന്നവരും ഒരുപോലെയുണ്ട്. ജോലിക്ക് പോകുന്ന പല രക്ഷിതാക്കളും ഈ തീരുമാനത്തിൽ സന്തോഷവാന്മാരാണ്. നാല് ആഴ്ചത്തെ അവധി കുട്ടികളുടെ പഠനക്രമത്തെയും ചിട്ടയെയും ബാധിക്കുമെന്നും, വേനൽക്കാല അവധിക്ക് പുറമെ ഇത്രയും നീണ്ട ഇടവേള ആവശ്യമില്ലെന്നും ഇവർ കരുതുന്നു. കുട്ടികളെ ദീർഘകാലമായി നിർത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ഇവർ ചൂണ്ടിക്കാട്ടുന്നു. 11-ാം ക്ലാസിലും അതിനുമുകളിലും പഠിക്കുന്ന മുതിർന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ മാറ്റം അല്പം ആശങ്കയുണ്ടാക്കുന്നു. ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ശൈത്യകാലത്തെ ഈ ഒരാഴ്ചത്തെ കുറവ് വലിയൊരു നഷ്ടമാണെന്ന് ഇവർ വാദിക്കുന്നു. കൂടാതെ, ക്രിസ്മസ് സമയത്ത് ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കുറഞ്ഞ സമയം മാത്രമേ ലഭിക്കൂ എന്നതും ഒരു പോരായ്മയായി ഇവർ കാണുന്നു. അടുത്ത മൂന്ന് വർഷത്തെ ഈ കൃത്യമായ പ്ലാനിംഗ് കുടുംബങ്ങൾക്ക് മുൻകൂട്ടി യാത്രകളും മറ്റും പ്ലാൻ ചെയ്യാൻ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
യുഎഇയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം: പ്രധാന പാതകളിൽ കനത്ത തിരക്ക്
Heavy traffic slows ഷാർജയിൽ നിന്നും ദുബായിലേക്കുമുള്ള പ്രധാന പാതകളിലും ആന്തരിക റോഡുകളിലും രാവിലെ അനുഭവപ്പെടുന്ന തിരക്ക് വർദ്ധിക്കുന്നു. വാഹനയാത്രികർ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ സമയം കണക്കാക്കി യാത്ര പുറപ്പെടണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡ് (E11) പാതയിൽ ഷാർജയിലെ അൽ നഹ്‌ദ മുതൽ ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് വരെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ (E311) മുവൈല കൊമേഴ്സ്യൽ ഏരിയയിൽ നിന്ന് മുഹൈസിന സെക്കൻഡിലേക്കുള്ള യാത്രയിൽ വാഹനങ്ങൾ വളരെ സാവധാനത്തിലാണ് നീങ്ങുന്നത്. ചിലയിടങ്ങളിലുണ്ടായ ചെറിയ അപകടങ്ങൾ കുരുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. റാസൽഖോർ റോഡില്‍ (E44) ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിന് സമീപം ബിസിനസ് ബേ ലക്ഷ്യമാക്കി പോകുന്ന ഭാഗത്ത് കനത്ത തിരക്ക് അനുഭവപ്പെടുന്നു. എമിറേറ്റ്സ് റോഡില്‍ (E611) ഇവിടെ ഗതാഗതം സുഗമമാണ്; പ്രധാന തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോർണിഷ് റോഡിൽ (D92) ഹമ്രിയ പോർട്ട് മുതൽ ദുബായ് ഹോസ്പിറ്റൽ വരെ ഗതാഗതം മന്ദഗതിയിലാണ്. അൽ ഖലീജ് സ്ട്രീറ്റിൽ നിന്ന് അൽ ബറാഹയിലേക്കുള്ള റോഡുകളിലും കാലതാമസമുണ്ട്. അൽ ഖുദ്‌സ് സ്ട്രീറ്റ്, അൽ നഹ്‌ദ സ്ട്രീറ്റ്, ബെയ്റൂട്ട് സ്ട്രീറ്റ്, ഹലബ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ റോഡുകളിലും വാഹനങ്ങൾ സാവധാനത്തിലാണ് നീങ്ങുന്നത്.
ഭിക്ഷാടനത്തിനെതിരെ കർശന നടപടി; ദുബായിൽ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റിലായത്…
Beggars Arrest Dubai ദുബായ്: റമദാൻ മാസത്തിന്റെ ആദ്യവാരത്തിൽ ദുബായ് പോലീസ് വിവിധ രാജ്യക്കാരായ 26 യാചകരെ അറസ്റ്റ് ചെയ്തു. നഗരത്തിലുടനീളം ഭിക്ഷാടനം തടയുന്നതിനായി ആരംഭിച്ച പ്രത്യേക പരിശോധനയുടെ (ക്രാക്ക്ഡൗൺ) ഭാഗമായാണ് ഈ നടപടി. ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ‘സസ്പീഷ്യസ് പേഴ്സൺസ് ആൻഡ് ക്രിമിനൽ ഫിനോമിന’ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. “ഭിക്ഷാടനമില്ലാത്ത ബോധവൽക്കരിക്കപ്പെട്ട സമൂഹം” എന്ന പ്രമേയത്തിൽ വർഷം തോറും നടത്തുന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് നടപടികൾ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്. റമദാൻ മാസത്തിലെ ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്യാൻ ചിലർ കുട്ടികളെയും രോഗികളെയും നിശ്ചയദാർഢ്യമുള്ളവരെയും (ഭിന്നശേഷിക്കാർ) മുൻനിർത്തി സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭിക്ഷാടകർക്ക് നേരിട്ട് പണം നൽകുന്നതിന് പകരം, അംഗീകൃത ചാരിറ്റി സംഘടനകൾ വഴി മാത്രം സഹായങ്ങൾ നൽകാൻ പോലീസ് നിർദ്ദേശിച്ചു. ഡിജിറ്റൽ വഴിയുള്ള ഭിക്ഷാടനത്തെക്കുറിച്ചും ജാഗ്രത പാലിക്കണം. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന വഴികളിലൂടെ പോലീസിനെ അറിയിക്കാം. 901 എന്ന നമ്പറിൽ വിളിക്കുക. ദുബായ് പോലീസ് ആപ്പിലെ ‘Police Eye’ എന്ന ഫീച്ചർ ഉപയോഗിക്കുക. ഓൺലൈൻ: ഇലക്ട്രോണിക് ഭിക്ഷാടനത്തെക്കുറിച്ചുള്ള പരാതികൾ e-Crime പ്ലാറ്റ്‌ഫോം വഴി നൽകാം.
ഇന്ത്യയുടെ കസ്റ്റംസ് നിയമ പരിഷ്കാരം: യുഎഇ സ്വർണവിപണിയിൽ ‘ഈ’ ആഭരണങ്ങൾക്ക് പ്രിയമേറുന്നു
India’s customs rules ദുബായ്: ഇന്ത്യൻ സർക്കാർ ഈയിടെ പരിഷ്കരിച്ച ബാഗേജ് നിയമങ്ങൾ പ്രകാരം, സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാം. സ്വർണവില വർദ്ധനവും കസ്റ്റംസ് പരിധിയും കണക്കിലെടുത്ത് ഭാരം കുറഞ്ഞ ആഭരണങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. മുൻപ് 22 ക്യാരറ്റ് സ്വർണ്ണത്തിനായിരുന്നു പ്രിയമെങ്കിൽ, ഇപ്പോൾ 18 ക്യാരറ്റ് ആഭരണങ്ങളിലേക്ക് ആളുകൾ മാറുന്നുണ്ട്. ഇവയ്ക്ക് 22 ക്യാരറ്റിനേക്കാൾ 30 മുതൽ 40 ശതമാനം വരെ വില കുറവാണ്. ഇന്ത്യൻ വിനോദസഞ്ചാരികൾ ദുബായിൽ നിന്ന് ടർക്കിഷ്, ഇറ്റാലിയൻ, യൂറോപ്യൻ ഡിസൈനുകൾ വാങ്ങാൻ താല്പര്യപ്പെടുന്നു. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഇത്തരം വ്യത്യസ്ത ഡിസൈനുകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. കല്യാണ സീസൺ പ്രമാണിച്ച് വലിയ അളവിൽ സ്വർണ്ണം വാങ്ങുന്നവർ ഇപ്പോൾ അത് കുടുംബാംഗങ്ങൾക്കിടയിൽ പങ്കിട്ട് വാങ്ങുന്നു. കസ്റ്റംസ് പരിധി മറികടക്കാതിരിക്കാൻ ഒന്നിലധികം യാത്രക്കാരുടെ പേരിൽ ചെറിയ അളവിൽ സ്വർണ്ണം വാങ്ങുന്ന രീതിയാണിത്. നിക്ഷേപം ലക്ഷ്യമിടുന്നവർ ഇപ്പോൾ ആഭരണങ്ങൾക്ക് പകരം 24 ക്യാരറ്റ് ഗോൾഡ് ബാറുകളും കോയിനുകളും വാങ്ങാനാണ് താല്പര്യപ്പെടുന്നത്. ഇവയ്ക്ക് വാറ്റ് (VAT) ഇല്ലാത്തതാണ് പ്രധാന കാരണം. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഇറക്കുമതി തീരുവയിലെ വ്യത്യാസം 15 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞെങ്കിലും ഇപ്പോഴും യുഎഇയിൽ വിലക്കുറവുണ്ട്. കൂടാതെ വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന വാറ്റ് റീഫണ്ടും ലാഭകരമാണ്. സ്വർണ്ണവുമായി യാത്ര ചെയ്യുമ്പോൾ ജ്വല്ലറികളിൽ നിന്നുള്ള കൃത്യമായ ഇൻവോയ്സ് (ബില്ല്) കയ്യിൽ കരുതേണ്ടത് അനിവാര്യമാണെന്ന് നിഷ്ക ജ്വല്ലറി സിഇഒ നിഷിൻ തസ്ലിം ഓർമ്മിപ്പിച്ചു. വിമാനത്താവളങ്ങളിൽ പരിശോധനയുണ്ടാകുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കേണ്ടി വരും.