Iran Missile Attack അബുദാബി: അബുദാബിയിലെ ഇറാൻ മിസൈലാക്രമണത്തിൽ ഒരാൾ മരിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. അബുദാബി നഗരത്തിലെ ജനവാസ മേഖലയിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്.
മരണപ്പെട്ട പാകിസ്ഥാൻ പൗരന്റെ കുടുംബത്തിന് യുഎഇ അനുശോചനം അറിയിച്ചു. യുഎഇയെയും മേഖലയിലെ നിരവധി സഹോദര രാഷ്ട്രങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണങ്ങൾ നടത്തിയതിനെ യുഎഇ ശക്തമായി അപലപിക്കുകയും ചെയ്തു. ഈ പ്രവൃത്തികൾ ദേശീയ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനവുമാണെന്ന് യുഎഇ വ്യക്തമാക്കി.
മേഖലയിലെ ആക്രമണങ്ങൾ ബാധിച്ച രാജ്യങ്ങൾക്ക് യുഎഇയുടെ പൂർണ ഐക്യദാർഢ്യവും അചഞ്ചലമായ പിന്തുണയും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു. അവരുടെ സുരക്ഷ അവിഭാജ്യമാണെന്നും ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും മുഴുവൻ മേഖലയുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
തർക്കങ്ങൾ പരിഹരിക്കുന്നതിനോ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനോ ഉള്ള വേദികളായി പ്രാദേശിക സംസ്ഥാനങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കുന്നത് യുഎഇ ശക്തമായി നിരസിച്ചു, തുടർച്ചയായ ലംഘനങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഇത് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയെ ദുർബലപ്പെടുത്തുകയും ആഗോള സാമ്പത്തിക സ്ഥിരതയ്ക്കും ഊർജ്ജ സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്യും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Stay Safe അനാവശ്യമായി പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരണം, ഗൾഫ് രാജ്യങ്ങളിലുള്ള പൗരന്മാർക്ക് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്
Stay Safe ഗൾഫ് രാജ്യങ്ങളിലുള്ള പൗരൻമാർക്ക് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഗൾഫ് രാജ്യങ്ങളിലുള്ള ഇറാൻ പൗരന്മാർക്കാണ് ഇറാൻ റവല്യൂഷനറി ഗാർഡ് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ജോർദൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കാണ് മുന്നറിയിപ്പ്.
ഈ അഞ്ചു രാജ്യങ്ങളിൽ നിന്നും ഇതുവരെ പുറത്ത് കടക്കാൻ കഴിയാത്ത പൗരൻമാർ ജാഗ്രതയോടെയിരിക്കണമെന്നും സൈനിക കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി അമേരിക്കയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ പോവുകയോ അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യരുതെന്നും ഇറാൻ സൈന്യം അറിയിച്ചു.
Abu Dhabi Airports മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ; വിമാനയാത്രികർക്ക് നിർദ്ദേശവുമായി അബുദാബി എയർപോർട്സ്

Abu Dhabi Airports അബുദാബി: വിമാനയാത്രികർക്ക് നിർദ്ദേശവുമായി അബുദാബി വിമാനത്താവളം. യുഎഇ വ്യോമാതിർത്തി താത്ക്കാലികമായി അടച്ചതിനാൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾക്ക് കാലതാമസം, വഴിതിരിച്ചുവിടൽ അല്ലെങ്കിൽ റദ്ദാക്കൽ എന്നിവ അനുഭവപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. സാഹചര്യം കൈകാര്യം ചെയ്യുന്നതിനും സാധ്യമാകുന്നിടത്തെല്ലാം തടസ്സങ്ങൾ കുറയ്ക്കുന്നതിനും തങ്ങൾ എയർലൈനുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് അബുദാബി എയർപോർട്‌സ് അറിയിച്ചു.
ഇന്ന് യാത്ര ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ എയർലൈനുമായി നേരിട്ട് ബന്ധപ്പെട്ട് സ്റ്റാറ്റസ് പരിശോധിക്കണം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ അപ്ഡേറ്റുകൾ പങ്കിടുമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ തേടണമെന്നും അബുദാബി എയർപോർട്‌സ് അഭ്യർത്ഥിച്ചു.
Air India Flights സംഘർഷാവസ്ഥ; മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും നിർത്തിവെച്ച് എയർ ഇന്ത്യ
Air India Flights ദുബായ്: യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും നിർത്തിവെച്ച് എയർ ഇന്ത്യ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവച്ചിരിക്കുകയാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ എയർലൈൻ കമ്പനി അറിയിച്ചു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിലെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള എല്ലാ എയർ ഇന്ത്യ വിമാനങ്ങളും നിർത്തിവച്ചിരിക്കുന്നു. തങ്ങളുടെ യാത്രക്കാർക്കും ജീവനക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികളും സുരക്ഷാ അന്തരീക്ഷങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും ആവശ്യാനുസരണം സേവനങ്ങൾ മുൻകൂട്ടി ക്രമീകരിക്കുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.
Missile Attack UAE മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ യുഎഇ ആഭ്യന്തര മന്ത്രാലയം
Missile Attack UAE അബുദാബി: യുഎഇയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ തിരിച്ചടിയുടെ ഭാഗമായുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ യുഎഇ ആഭ്യന്തര മന്ത്രാലയം. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പൊതുജന സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. എന്തെങ്കിലും സംഭവവികാസങ്ങളെക്കുറിച്ചും ആവശ്യമുള്ളപ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.
വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും, കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവരുമായി സഹകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Widespread Attacks ഗൾഫിൽ വ്യാപക ആക്രമണം; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു
Widespread Attacks അബുദാബി: ഗൾഫ് മേഖലകളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. രാജ്യത്തുടനീളം യുഎഇ അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വ്യോമപാത അടച്ചതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും നിലച്ചു.
Donald Trump ഇറാൻ സൈന്യത്തെ തച്ചുടയ്ക്കും; വലിയ മരണം സംഭവിക്കുമെന്ന ഭീഷണിയുമായി ട്രംപ്
Donald Trump വാഷിംഗ്ടൺ: ഇറാൻ സൈന്യത്തിനെതിരെ ഭീഷണി ഉയർത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ ശക്തമായ തിരിച്ചടിയ്ക്ക് പിന്നാലെയാണ് ഇറാൻ സൈന്യത്തെ തച്ചുടയ്ക്കുമെന്ന ഭീഷണി മുഴക്കി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ ആയുധപ്പുരകൾ ഭൂമിയിൽ നിന്ന് തുടച്ച് നീക്കുമെന്നും നേവിയെ ഉൻമൂലനം ചെയ്യുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ‘വലിയ മരണം’ ഇറാനിൽ സംഭവിക്കുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.
ഭരണകൂടത്തെ താഴെയിറക്കാൻ ഇറാൻ ജനത ഇറങ്ങിപ്പുറപ്പെടണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ലോകത്ത് ഇനിമേൽ അസ്ഥിരതയുണ്ടാക്കാൻ, ഭീഷണി മുഴക്കാൻ ഇറാനെ അനുവദിക്കില്ല. കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് പകരം ചോദിക്കും. ആണവായുധം ഒരുകാലത്തും ഉണ്ടാക്കാൻ കഴിയാത്ത രീതിയിലേക്ക് ഇറാനെ മാറ്റും. ആയുധങ്ങൾ താഴെ വച്ചാൽ മാന്യമായി പരിഗണിക്കും. അല്ലെങ്കിൽ മരണമായിരിക്കും ഫലമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇറാൻ ദീർഘദൂര മിസൈലുകൾ വികസിപ്പിച്ചതെന്നും അതെല്ലാം നിർമൂലമാക്കാനാണ് പദ്ധതിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Israel Attack ഇസ്രായേൽ ആക്രമണം; ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്, മിഡിൽ ഈസ്റ്റ് സംഘർഷ ഭൂമിയാകുമോ?
Israel Attack ദുബായ്: യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്‌റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്‌റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്‌റൈനിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈനിൽ ഉഗ്ര സ്‌ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
Israel Attack ഇറാനെ ആക്രമിച്ച് ഇസ്രായേൽ; നടന്നത് അപ്രതീക്ഷിത ആക്രമണം; യുദ്ധമുനയിൽ മിഡിൽ ഈസ്റ്റ്
Israel Attack ടെഹ്‌റാൻ: ഇറാനെ ആക്രമിച്ച് ഇസ്രായേൽ. ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിത ആക്രമണമാണ് നടന്നത്. നിരവധി മിസൈലുകൾ പതിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ടെഹ്റാനിൽ ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടുവെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു. അതേസമയം, ഇസ്രായേലിന്റെ നീക്കത്തിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Iftar Kit റമദാൻ; ദുബായിലെ ലേബർ ക്യാമ്പുകളിലെ 30,000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്ന് നൽകി പ്രവാസി വ്യവസായി
Iftar Kit ദുബായ്: ദുബായിലെ വിവിധ ലേബർ ക്യാമ്പുകളിലെ 30,000 തൊഴിലാളികൾക്ക് ഇഫ്താർ വിരുന്ന് നൽകി പ്രവാസി വ്യവസായി. വിവിധ ലേബർ ക്യാംപുകളിലായി 30,000 ഇഫ്താർ കിറ്റുകളാണ് റമദാൻ മാസത്തിൽ പ്രവാസി വ്യവസായി സുധാകർ ആർ. റാവുവും കുടുംബവും വിതരണം ചെയ്യുന്നത്. ജെമിനി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്സ് ഉടമയായ സുധാകർ റാവു, സഹോദരൻ പ്രഭാകർ, മകൾ ഐശ്വര്യ എന്നിവർ ചേർന്നാണ് കിറ്റുകൾ നൽകുന്നത്.
കഴിഞ്ഞ 22 വർഷമായി സുധാകർ യുഎഇയിലാണ്. ആറു വർഷത്തോളമായി റമദാൻ മാസത്തിൽ സുധാകർ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. പ്രതിദിനം 250 ഭക്ഷണപ്പൊതികൾ നൽകിക്കൊണ്ടായിരുന്നു തുടക്കം. എന്നാൽ ഇത്തവണ അത് ദിവസം 1,000 എന്ന കണക്കിൽ മുപ്പത് ദിവസവും നൽകാൻ തീരുമാനിക്കുകയായിരുന്നു. ലേബർ ക്യാംപുകളിലെ പാവപ്പെട്ട തൊഴിലാളികളിലേക്ക് നേരിട്ട് സഹായമെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തി അവ വിതരണം ചെയ്യുന്നതിലാണ് ഈ കുടുംബം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘താനും സഹോദരനും മകളും നേരിട്ട് ക്യാംപുകൾ സന്ദർശിക്കാറുണ്ടെന്നും നൽകുന്ന ഭക്ഷണം മികച്ചതാണെന്ന് തങ്ങൾ ഉറപ്പുവരുത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി ബിഗ് ടിക്കറ്റ്: 11 ലക്ഷത്തിലധികം രൂപയുടെ സമ്മാനം സ്വന്തമാക്കി നാല് പ്രവാസികൾ
Abu Dhabi Big Ticket ഫെബ്രുവരി മാസത്തെ പ്രതിവാര നറുക്കെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഈ ഭാഗ്യവാന്മാരെ തേടി സമ്മാനമെത്തിയത്. മലയാളിയായ ഗോപകുമാർ ദിവാകരൻ പിള്ള ഓൺലൈൻ വഴിയെടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. അപ്രതീക്ഷിതമായി എത്തിയ ഭാഗ്യത്തിൽ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനിയും ഷാർജ താമസക്കാരിയുമായ സന്ധ്യ പ്രദീപ് 20 പേരടങ്ങുന്ന കൂട്ടായ്മയിലൂടെ എടുത്ത ടിക്കറ്റിലൂടെയാണ് വിജയിയായത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡ് വിളിച്ചപ്പോൾ തന്നെ കാര്യം ഏകദേശം മനസ്സിലായെന്നും, എങ്കിലും വെബ്സൈറ്റിൽ കയറി വിഡിയോ കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് വിശ്വസിക്കാനായതെന്നും സന്ധ്യ പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റാണ സൂരജുസ്സമാൻ, അജ്മാനിൽ യൂണിഫോം ഷോപ്പ് നടത്തുന്ന ഇദ്ദേഹം 1987 മുതൽ യുഎഇയിലുണ്ട്. വർഷങ്ങളായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന ശീലമുള്ള ഇദ്ദേഹം കുടുംബത്തോടൊപ്പം ഈ നേട്ടം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അൽ ഐനിൽ താമസിക്കുന്ന 29-കാരനായ എംഡി ജമീൽ ഹുസൈൻ സുഹൃത്തുക്കളോടൊപ്പം ചേർന്നടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യവാനായത്. ഇദ്ദേഹവും ബംഗ്ലാദേശ് സ്വദേശിയാണ്. ഫെബ്രുവരിയിലെ പ്രതിവാര നറുക്കെടുപ്പുകളിൽ ഇനി ഒന്നുകൂടി ബാക്കിയുണ്ട്. മാർച്ചിൽ നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിന്റെ വിശേഷങ്ങൾ ഇവയാണ്: ഒന്നാം സമ്മാനം: 1.5 കോടി ദിർഹം (ഏകദേശം 34 കോടി രൂപ). ആശ്വാസ സമ്മാനം: അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിക്കും. ബൈ 2 ഗെറ്റ് 2 ഓഫർ: രണ്ട് ടിക്കറ്റുകൾ എടുത്താൽ രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കുന്ന ആകർഷകമായ ഓഫർ ഇപ്പോൾ നിലവിലുണ്ട്. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ www.bigticket.ae എന്ന വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം.
യുഎഇയിൽ മാര്‍ച്ചില്‍ കനത്ത മഴയ്ക്ക് സാധ്യത; താപനില കുറയും, ജാഗ്രതാ നിർദേശം
UAE weather alert അബുദാബി: ന്യൂനമർദ്ദത്തിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടും. രാജ്യവ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. അറബിക്കടലിൽ ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ഒമാൻ കടലിൽ തിരമാലകൾ മിതമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാം. മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. താപനില കൂടുന്നതിന് മുന്നോടിയായി യുഎഇയിലെ മിക്കയിടങ്ങളിലും പുലർച്ചെ കനത്ത മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ കനത്ത മഞ്ഞിനെത്തുടർന്ന് കാഴ്ചപരിധി പൂജ്യത്തിനടുത്തെത്തിയിരുന്നു. ട്രാഫിക് കുരുക്ക്: മഞ്ഞ് കാരണം വാഹനങ്ങൾ വളരെ സാവധാനത്തിൽ നീങ്ങിയത് ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകുന്നവരെ ബാധിച്ചു. അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദവും ശാന്തമായ കാറ്റുമാണ് കനത്ത മഞ്ഞിന് കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ അനുഭവപ്പെട്ടതിന് സമാനമായ മഴയായിരിക്കും ഇത്തവണയും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.