
Attacks അറബ് മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ അൽ ഉദൈദ് ലക്ഷ്യംവെച്ച് പാഞ്ഞെത്തിയ ഇറാനിൽ നിന്നുള്ള റഷ്യൻ നിർമ്മിത ബോംബർ വിമാനങ്ങൾ തകർത്ത് ഖത്തർ. ഇറാൻ യുദ്ധ വിമാനങ്ങൾ ഉദൈദിലെത്താൻ വെറും രണ്ടു മിനിറ്റ് മാത്രം ശേഷിക്കേയാണ് ഖത്തർ ഈ ശ്രമം പരാജയപ്പെടുത്തിയത്. തിങ്കളാഴ്ച്ച രാവിലെയാണ് ഇറാന്റെ രണ്ട് റഷ്യൻ നിർമിത എസ്യു-24 ബോംബർ വിമാനങ്ങൾ അൽ ഉദൈദ് സൈനിക താവളത്തേയും റാസ് ലഫാൻ ഗ്യാസ് പ്ലാന്റിനേയും ലക്ഷ്യമാക്കി നീങ്ങിയത്. ഉദൈദിലെത്താൻ വെറും രണ്ട് മിനിറ്റ് അകലെവച്ച് ഖത്തറിന്റെ എഫ്-15 വിമാനങ്ങൾ ഈ ആക്രമണത്തെ തടഞ്ഞു. ഖത്തർ ആവർത്തിച്ചു നൽകിയ മുന്നറിയിപ്പുകളോട് പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് ഈ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
റഡാറുകളിൽ നിന്നും രക്ഷപ്പെടുന്ന വിധത്തിൽ 80 അടി മാത്രം ഉയരത്തിലാണ് ഇറാനിയൻ വിമാനങ്ങൾ പറന്നിരുന്നത്. ഏകദേശം പതിനായിരം സൈനികരാണ് യുഎസിന്റെ അൽ ഉദൈദ് സൈനിക താവളത്തിലുള്ളത്. ഇറാൻ ആക്രമണങ്ങളെ അപലപിച്ച് ഖത്തർ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഇറാന്റെ നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെയാകെ തകർക്കുന്നതാണെന്നും അയൽരാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽതാനി വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഖത്തറുൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾക്കെതിരെ ഇറാൻ ആക്രണം നടത്തുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Peace Talks മിഡിൽ ഈസ്റ്റിലെ സംഘർഷം; സമാധാന ചർച്ചകൾക്കായി ചൈന, സർക്കാർ പ്രതിനിധിയെ പശ്ചിമേഷ്യയിലേക്ക് അയക്കും
Peace Talks മിഡിൽ ഈസ്റ്റ് സംഘർഷം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ മധ്യസ്ഥനീക്കവുമായി ചൈന. സമാധാന ചർച്ചകൾക്കായി സർക്കാർ പ്രതിനിധിയെ പശ്ചിമേഷ്യയിലേക്ക് അയക്കാനൊരുങ്ങുകയാണ് ചൈന. എണ്ണ വിതരണം പുനസ്ഥാപിക്കാൻ നടപടി വേണമെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇറാനിൽ ഇസ്രയേൽ-യുഎസ് ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സമാധാന ചർച്ചകൾക്കായി ചൈന മുന്നിട്ടിറങ്ങുന്നത്.
ടെഹ്‌റാനിലെ വിവിധയിടങ്ങളിലും സനാദൻദാജ് മേഖലയിലും വ്യോമാക്രമണം രൂക്ഷമാണ്. ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. സൗദി അൽ ഖാജ്, അൽ ജൗഫ് മേഖലയിൽ ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
Special Charter Flights പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇയിലെ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ
Special Charter Flights ദുബായ്: പ്രവാസികൾക്ക് സന്തോഷ വാർത്ത. യുഎഇയിലെ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ ക്രമീകരിച്ചു. പ്രാദേശിക വ്യോമാതിർത്തി നിയന്ത്രണങ്ങൾ നൂറുകണക്കിന് വിമാന സർവീസുകളെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായിരുന്നു. ഇത്തരത്തിൽ കുടുങ്ങി കിടന്നിരുന്ന വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായാണ് യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് പ്രത്യേക ചാർട്ടർ വിമാനങ്ങൾ ക്രമീകരിക്കുന്നത്.
പതിവ് വിമാനങ്ങൾ പരിമിതമായ എണ്ണത്തിൽ സർവീസ് നടത്തുന്നതിനാൽ, ചില ചാർട്ടർ ഓപ്പറേറ്റർമാർ ഇതര യാത്രാ ഓപ്ഷനുകൾ നൽകാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഫുജൈറ, റാസൽഖൈമ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള ചാർട്ടർ സർവീസുകൾ ക്രമീകരിക്കുന്ന ഓപ്പറേറ്റർമാരുമായി യാത്രക്കാരെ ബന്ധിപ്പിക്കാൻ ട്രാവൽ ഏജൻസികൾ സഹായിക്കുന്നുണ്ടെന്ന് വൈസ്ഫോക്സ് ട്രാവൽസിലെ സീനിയർ മാനേജർ സുബൈർ തെക്കെപുറത്ത്‌വളപ്പിൽ പറഞ്ഞു.
ചില ഓപ്പറേറ്റർമാർ ചാർട്ടർ വിമാനങ്ങൾ ക്രമീകരിക്കുന്നുണ്ട്, യാത്രക്കാർക്ക് അവയിൽ സീറ്റുകൾ ലഭിക്കാൻ തങ്ങൾ സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള ലഭ്യമായ വിമാനങ്ങൾക്കായി കാത്തിരുന്ന വിനോദസഞ്ചാരികളെ ഈ സേവനങ്ങൾ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചാർട്ടർ വിമാനങ്ങളിലെ സീറ്റുകൾ നിലവിൽ റൂട്ടും ലഭ്യതയും അനുസരിച്ച് ഏകദേശം 2,500 ദിർഹം മുതൽ ആരംഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. യാത്രക്കാർക്കിടയിൽ പ്രചരിക്കുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രകാരം സ്വകാര്യ ചാർട്ടർ ജെറ്റുകളിൽ ഒരു യാത്രക്കാരന് ഏകദേശം 7,000 ദിർഹം മുതൽ സീറ്റുകൾ വരെ ലഭ്യമാകുമെന്ന് പരസ്യപ്പെടുത്തിയിട്ടുണ്ട്, ഇത് സാധാരണ എയർലൈൻ സർവീസുകളിൽ സീറ്റുകൾ നേടാൻ കഴിയാത്തവർക്ക് മറ്റൊരു ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.
തടസ്സങ്ങളെത്തുടർന്ന് ചാർട്ടർ വിമാനങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചതായി ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടി. കൂടുതൽ വിമാന സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ ഉയർന്ന ഡിമാൻഡ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവർ കൂട്ടിച്ചേർത്തു.
Flight Services യുഎഇയിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക സർവ്വീസുകൾ; പക്ഷെ പ്രവാസികൾക്ക് തിരിച്ചടിയാകുന്നത് ഇക്കാര്യം….
Flight Services ദുബായ്: ഇസ്രയേൽ – ഇറാൻ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക സർവീസുകൾ ആരംഭിച്ചു. എന്നാൽ, ഈ വിമാനങ്ങളിൽ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുക നൽകേണ്ടി വരുന്നത് പ്രവാസികൾക്ക് തിരിച്ചടിയേകുന്നത്. ഈ വിമാന സർവ്വീസുകളിൽ പരിമിതമായ സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. റെഗുലർ സർവീസുകൾ മുടങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാതെ വലയുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ് ടിക്കറ്റ് നിരക്കിൽ വലിയ വർധനവ് ഉണ്ടായിരിക്കുന്നത്.
അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങേണ്ടവർ ലക്ഷങ്ങൾ നൽകിയാണ് ഇപ്പോൾ ടിക്കറ്റെടുക്കുന്നത്. കേരളത്തിലേക്കും മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും ശരാശരി 800 – 900 ദിർഹത്തിന് (ഏകദേശം 18,000 – 20,000 രൂപ) ലഭിച്ചിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോഴത്തെ നിരക്ക് ഇതിന്റെ മൂന്നിരട്ടിയലധികമാണ്. കൊച്ചിയിലേക്കും മുംബൈയിലേക്കും ഹൈദരാബാദിലേക്കും ടിക്കറ്റൊന്നിന് 2850 ദിർഹം (ഏകദേശം 65,000 രൂപയ്ക്ക് മുകളിൽ) വരെയാണ് കമ്പനികൾ ഈടാക്കുന്നത്. കൊച്ചി ഉൾപ്പെടെയുള്ള തെക്കൻ നഗരങ്ങളിലേക്കും മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഒരേ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഡൽഹി, ലക്‌നൗ, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള നിരക്ക് 2800 ദിർഹമാണ്.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ മണിക്കൂറിൽ 48 വിമാനങ്ങൾ എന്ന നിലയിൽ നിയന്ത്രിതമായാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് കൺഫേംഡ് ടിക്കറ്റുള്ളവരെ മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്.
അതിർത്തിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി ഇത്തിഹാദ് റെയിൽ; ചരിത്രപരമായ ‘സ്പെഷ്യൽ റണ്ണിലൂടെ’ 350 യാത്രക്കാരെ യുഎഇയിലെത്തിച്ചു
Etihad Rail അബുദാബി: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതോടെ സൗദി അതിർത്തിയിൽ കുടുങ്ങിയ പ്രവാസികൾക്കും യാത്രക്കാർക്കും തണലായി യുഎഇയുടെ ‘ഇത്തിഹാദ് റെയിൽ’. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ അടിയന്തര സാഹചര്യത്തിൽ പ്രത്യേക പാസഞ്ചർ സർവീസ് നടത്തിയാണ് റെയിൽവേ കരുത്തുകാട്ടിയത്. സൗദി അതിർത്തിയിലെ അൽ ഗുൈഫാത്ത് സ്റ്റേഷനിൽ നിന്ന് അബുദാബി അൽ ഫായ സ്റ്റേഷനിലേക്ക് നടത്തിയ ഈ പ്രത്യേക സർവീസ് ഇത്തിഹാദ് റെയിലിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലായി മാറി. ജിദ്ദയിൽ നിന്ന് മടങ്ങാൻ കഴിയാതെ സൗദി-യുഎഇ അതിർത്തിയിൽ കുടുങ്ങിയ 350-ഓളം യാത്രക്കാരെയാണ് റെയിൽവേ സുരക്ഷിതമായി നാട്ടിലെത്തിച്ചത്. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ രക്ഷാദൗത്യം. അൽ ഫായ സ്റ്റേഷനിലെത്തിയ യാത്രക്കാരെ ഉദ്യോഗസ്ഥർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തുണയായ സർക്കാരിനും റെയിൽവേയ്ക്കും യാത്രക്കാർ നന്ദി രേഖപ്പെടുത്തി. വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നത് വരെ ആവശ്യാനുസരണം കൂടുതൽ സ്പെഷ്യൽ സർവീസുകൾ നടത്താൻ തയ്യാറാണെന്ന് ഇത്തിഹാദ് റെയിൽ ചീഫ് പ്രോജക്ട് ഓഫിസർ മുഹമ്മദ് അൽ ഷെഹി അറിയിച്ചു. 900 കിലോമീറ്റർ നീളുന്ന ഇത്തിഹാദ് റെയിൽ ശൃംഖല ഈ വർഷം അവസാനത്തോടെ പാസഞ്ചർ സർവീസുകൾ പൂർണ്ണമായി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഔദ്യോഗിക ലോഞ്ചിന് മുൻപേ ഇത്തരമൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് യുഎഇയുടെ ആസൂത്രണ മികവിനും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കഴിവിനും തെളിവായി.
രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഒരു ദിർഹത്തിന് 25 രൂപ കടന്നു, പ്രവാസികൾക്ക് പണം അയക്കാൻ മികച്ച സമയം
Rupee record low ദുബായ്: ആഗോളവിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്. ചരിത്രത്തിലാദ്യമായി ഒരു ദിർഹത്തിന് 25 രൂപ എന്ന നിരക്ക് പിന്നിട്ടത് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ സുവർണ്ണാവസരമൊരുക്കിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ ഒരു ദിർഹത്തിന് 25.05 രൂപ വരെ വിനിമയ നിരക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ 24.85 രൂപയിൽ നിന്നാണ് പെട്ടെന്നുള്ള ഈ വർധനവ് ഉണ്ടായത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് ഇത് വലിയ സാമ്പത്തിക നേട്ടമാണ് നൽകുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിച്ചു. ഇത് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു. യുഎസ് ഡോളറിനെതിരെ രൂപ ദുർബലമാകുന്നതും ദിർഹവുമായുള്ള വിനിമയ നിരക്ക് ഉയരാൻ കാരണമായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇറക്കുമതി സമ്മർദ്ദവും മൂലം രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. പുതിയ നിരക്ക് അനുസരിച്ച് 1000 ദിർഹം അയക്കുമ്പോൾ 25,050 രൂപയോളം നാട്ടിൽ ലഭിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ ഇത് 24,500 രൂപ മാത്രമായിരുന്നു. പെരുന്നാൾ ചെലവുകൾക്കായി പണം അയക്കാൻ കാത്തിരിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വിനിമയ നിരക്കിലെ ഈ വർധനവ് വലിയ ആശ്വാസമാണ്. രൂപയുടെ മൂല്യം ഇനിയും കുറഞ്ഞേക്കാം എന്ന പ്രതീക്ഷയുള്ളതിനാൽ, കൈവശമുള്ള തുകയുടെ ഒരു ഭാഗം മാത്രം ഇപ്പോൾ അയച്ച് ബാക്കി തുക നിരക്ക് ഇനിയും ഉയരുന്നതിനായി മാറ്റിവെക്കുന്ന രീതിയും പലരും സ്വീകരിക്കുന്നുണ്ട്.
യുഎഇ വിടാൻ പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം; വിമാനങ്ങൾ കുറവ്, അതിർത്തികളിൽ വൻ തിരക്ക്
Americans in UAE leave flights വാഷിംഗ്ടൺ: അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇയിലുള്ള തങ്ങളുടെ പൗരന്മാർക്കായി അമേരിക്കൻ സർക്കാർ പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യ വിടാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുമെന്ന് യുഎസ് അറിയിച്ചു. സുരക്ഷിതമായി മടങ്ങാൻ കഴിയുമെന്ന് വിശ്വസിക്കുന്നവർ യുഎഇ വിടുന്നത് പരിഗണിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശിച്ചു. ഇതിനായി പ്രധാനമായും രണ്ട് വഴികളാണ് പൗരന്മാർക്ക് മുന്നിൽ അധികൃതർ വെച്ചിരിക്കുന്നത്. യുഎഇയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് നിലവിൽ സർവീസ് നടത്തുന്ന ചുരുക്കം വിമാനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഒമാൻ, സൗദി അറേബ്യ അതിർത്തികൾ നിലവിൽ തുറന്നിട്ടുണ്ടെന്നും എന്നാൽ അവിടെ വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മടങ്ങാൻ സാധിക്കാത്തവരോ അല്ലെങ്കിൽ യുഎഇയിൽ തന്നെ തുടരാൻ തീരുമാനിച്ചവരോ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശമുണ്ട്. താമസസ്ഥലത്തോ ഹോട്ടലുകളിലോ സുരക്ഷിതമായി കഴിയുക, ജനലുകളിൽ നിന്ന് അകലം പാലിക്കുക, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക. ഗുരുതരമായ സുരക്ഷാ ഭീഷണിയുള്ളതിനാൽ ബഹ്‌റൈൻ, കുവൈത്ത്, ഈജിപ്ത്, ലെബനൻ, ഇറാൻ, ഒമാൻ, ഇറാഖ്, ഖത്തർ, ഇസ്രായേൽ, സൗദി അറേബ്യ, സിറിയ, ജോർദാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്നവരോടും ഉടൻ മടങ്ങാൻ യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ പൗരന്മാർക്ക് ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ step.state.gov എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കോൺസുലർ സഹായങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാം: വിദേശത്തുള്ളവർക്ക്: +1-202-501-4444, അമേരിക്കയിലുള്ളവർക്ക്: +1-888-407-4747 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
യുഎഇയിൽ മരുന്ന് ശേഖരം സുരക്ഷിതമോ? വിശദീകരണവുമായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ്
UAE’s pharmaceutical stockpile അബുദാബി: യുഎഇയിലെ മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും ശേഖരം സുരക്ഷിതമാണെന്നും പ്രാദേശിക വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമാണെന്നും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ബുധനാഴ്ച അറിയിച്ചു. രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ വിതരണ ശൃംഖലകൾ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ താമസക്കാർക്ക് ഉറപ്പുനൽകി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിതരണ തടസ്സമുണ്ടാകുമെന്ന ആശങ്കകൾക്കിടെയാണ് അതോറിറ്റിയുടെ ഈ വിശദീകരണം. രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ മേഖല ഉയർന്ന സജ്ജീകരണത്തോടെ യും സ്ഥിരതയോടെയുമാണ് പ്രവർത്തിക്കുന്നതെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാനും സഹമന്ത്രിയുമായ സയീദ് ബിൻ മുബാറക് അൽ ഹജേരി വ്യക്തമാക്കി. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആവശ്യമായ അവശ്യ മരുന്നുകൾ ദീർഘകാലത്തേക്ക് ലഭ്യമാക്കാൻ തക്കവണ്ണമുള്ള തന്ത്രപരമായ കരുതല ശേഖരം യുഎഇ നിലനിർത്തുന്നുണ്ട്. മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും എല്ലാ സാഹചര്യങ്ങളിലും ഉറപ്പാക്കുക എന്നത് രാജ്യത്തിന്റെ ദേശീയ മുൻഗണനയാണെന്ന് അൽ ഹജേരി പറഞ്ഞു. ഫാക്ടറികളിലും വെയർഹൗസുകളിലും സംഭരണ കേന്ദ്രങ്ങളിലും മരുന്നുകളുടെ സ്റ്റോക്ക് നില ദിവസേന ഫീൽഡ് മോണിറ്ററിംഗിലൂടെ നിരീക്ഷിക്കുന്നുണ്ടെന്ന് ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി അറിയിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയം (MoHAP), മറ്റ് സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി ഏകോപിപ്പിച്ചാണ് വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കൃത്യമായ പ്ലാനിംഗ് നിലവിലുണ്ടെന്നും നിലവിലെ സൂചകങ്ങൾ എല്ലാം തന്നെ ആശ്വാസകരമാണെന്നും അതോറിറ്റി വ്യക്തമാക്കി. മരുന്നുകൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ഗൾഫ് വിപണി അടഞ്ഞു; കേരളത്തിൽ പച്ചക്കറി വില കുറയും, പ്രതിസന്ധിയിലായി കര്‍ഷകരും കയറ്റുമതിക്കാരും
Vegetable prices Kerala കൊച്ചി/കോഴിക്കോട്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി സ്തംഭിച്ചു. ഇതോടെ കയറ്റുമതിക്കായി നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിച്ച ടൺകണക്കിന് ഉൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിലേക്ക് തിരിച്ചെത്തുന്നു. വിമാന സർവീസുകൾ റദ്ദാക്കിയതും ചരക്ക് ഗതാഗതത്തിലെ അനിശ്ചിതത്വവുമാണ് കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കിയത്. കെട്ടിക്കിടക്കുന്ന ചരക്കുകൾ നശിച്ചുപോകാതിരിക്കാൻ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക മാർക്കറ്റുകളിൽ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. വാഴപ്പഴം, പച്ചമുളക്, ചക്ക, ഇലക്കറികൾ തുടങ്ങിയവ വലിയ തോതിൽ പ്രാദേശിക വിപണിയിൽ എത്തുന്നതോടെ വരുംദിവസങ്ങളിൽ വില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. നിലവിൽ മൊത്ത വിതരണ കേന്ദ്രങ്ങളിൽ വിലയിൽ ഇടിവ് ദൃശ്യമായിത്തുടങ്ങി. കയറ്റുമതി വിപണിയിൽ ലഭിക്കുന്ന ഉയർന്ന വില ആഭ്യന്തര വിപണിയിൽ ലഭിക്കില്ല എന്നത് കർഷകരുടെ വരുമാനത്തെ ബാധിക്കും. യുദ്ധം നീണ്ടുപോയാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് ഉൽപാദകർ. വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്ന ചരക്കുകൾക്ക് പുറമെ, വരും ദിവസങ്ങളിൽ കൊയ്തെടുക്കേണ്ട വിളകളും ഗൾഫിലേക്ക് അയക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കർഷകർക്ക് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന വിപണിയാണ് ഗൾഫ് രാജ്യങ്ങൾ. പശ്ചിമേഷ്യയിലെ സംഘർഷം എത്ര കാലം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിലെ കാർഷിക വിപണിയുടെ ഭാവി.
പ്രവാസികളെ എത്തിക്കാൻ കൂടുതല്‍ വിമാനക്കമ്പനികൾ; വിശദവിവരങ്ങള്‍
Flights ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ വർദ്ധിപ്പിച്ചു. എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ ഉൾപ്പെടെ പ്രത്യേക ദൗത്യത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾക്ക് പുറമേ എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളും യാത്രക്കാരെ നാട്ടിലെത്തിക്കാൻ സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മുൻഗണന നൽകിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എയർ ഇന്ത്യ കൂടുതൽ യാത്രക്കാരെ ഒരേസമയം നാട്ടിലെത്തിക്കാൻ ശേഷിയുള്ള 3 വലിയ വിമാനങ്ങൾ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് അയച്ചു. ഇവ ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇൻഡിഗോ ജിദ്ദയിൽ 4 വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ഇതിനായി മാത്രമായി ക്രമീകരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്ന് കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ തുടരുന്നു. സ്പൈസ്ജെറ്റ് ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഇന്ന് പ്രത്യേക സർവീസുകൾ നടത്തും. ഇന്നലെ ഗൾഫിൽ നിന്നുള്ള 5 വിമാനങ്ങളിലായി എഴുനൂറോളം പേർ കൊച്ചിയിലെത്തി. കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബവും കൊച്ചി വഴി നാട്ടിലെത്തി. കരിപ്പൂരില്‍ ഇന്നലെ 10 രാജ്യാന്തര സർവീസുകൾ നടത്തിയെങ്കിലും, ഇന്നും നാളെയുമായി നടക്കേണ്ട 50-ഓളം സർവീസുകൾ (വരവും പോക്കും ഉൾപ്പെടെ) റദ്ദാക്കി. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 30 സർവീസുകൾ റദ്ദാക്കി. തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂരിൽ നിന്നുള്ള എല്ലാ രാജ്യാന്തര സർവീസുകളും റദ്ദാക്കിയ നിലയിലാണ്. നിലവിൽ വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പാക്കേണ്ടതാണ്.