Residency Violations റെസിഡൻസി നിയമലംഘനം; പരിശോധന ശക്തമാക്കി കുവൈത്ത്, 24 മണിക്കൂറിനിടെ പിടിയിലായത് 36 പേർ

Residency Violations കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി കുവൈത്ത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ താമസനിയമങ്ങൾ ലംഘിച്ച നിരവധി പേർ അറസ്റ്റിലായി. 24 മണിക്കൂറിനിടെ 36 പേരാണ് അറസ്റ്റിലായത്.

കാലാവധി കഴിഞ്ഞ ഇഖാമയുമായി രാജ്യത്ത് കഴിഞ്ഞിരുന്നവരെയാണ് സുരക്ഷാ ക്യാമ്പയിനിലൂടെ പിടികൂടിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

വിവിധ കേസുകളിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളവരെയും നിയമലംഘകരെയും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ തുടരുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Fahaheel Road യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫഹാഹീൽ റോഡിൽ ഗതാഗത നിയന്ത്രണം

Fahaheel Road കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാതകളിൽ ഒന്നായ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്‌മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ്) താത്ക്കാലിക ഗതാഗത നിയന്ത്രണം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചെ മുതൽ 15 ദിവസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

അറ്റകുറ്റപ്പണികൾ നടക്കുന്നത് ഫുനൈതീസിനും അബു ഫുത്തൈറയ്ക്കും എതിർവശത്തുള്ള പാതയിലാണ്. അടച്ചിടൽ കാലയളവിൽ ഇതുവഴിയുള്ള എമർജൻസി ലെയ്ൻ, വലതുവശത്തെ ലെയ്ൻ, മിഡിൽ ലെയ്‌നിന്റെ പകുതി ഭാഗം എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കാൻ കഴിയില്ല. അതേസമയം, നുവൈസീബ് ദിശയിലുള്ള റോഡ് 208-ലേക്കുള്ള ബ്രിഡ്ജ് എൻട്രൻസും ഈ കാലയളവിൽ പൂർണ്ണമായും അടച്ചിടും. റോഡ് നവീകരണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടൽ. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

തിരക്കും ഗതാഗത തടസവും ഒഴിവാക്കുന്നതിനായി യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണെന്നും ട്രാഫിക് വിഭാഗം അധികൃതർ കൂട്ടിച്ചേർത്തു.

Rain and Thunder ഇടിമിന്നലോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത്

Rain and Thunder കുവൈത്ത് സിറ്റി: കുവൈത്തിൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റ് വീശുകയും കാറ്റിന്റെ വേഗം 60 കി.മീ/മണിക്കൂറിന് മുകളിലാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പൊടിക്കാറ്റ് ഉയർന്ന് കാഴ്ചപരിതി ഗണ്യമായി കുറയാനുള്ള സാധ്യതയുമുണ്ട്, പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ.
കടലിൽ തിരമാലകൾ 7 അടി ഉയരത്തിൽ എത്താൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളും വാഹനയാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കടൽയാത്രക്കാർ ശ്രദ്ധാപൂർവ്വം ഇരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Insurance Sector ഇൻഷുറൻസ് മേഖലയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്; ഉത്തരവുമായി കുവൈത്ത്

Insurance Sector കുവൈത്ത് സിറ്റി: ഇൻഷുറൻസ് മേഖലയിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിർണായക നീക്കവുമായി കുവൈത്ത്. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റാണ് ഇനി മുതൽ ഇൻഷുറൻസ് കമ്പനികളുമായുള്ള എല്ലാത്തരം സാമ്പത്തിക ഇടപാടുകളും ബാങ്ക് വഴിയോ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താവൂവെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്നത് പൂർണമായും നിരോധിച്ചു. രാജ്യത്തെ സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള ബാങ്കിംഗ് ചാനലുകൾ വഴി മാത്രമേ പ്രീമിയം അടയ്ക്കുന്നതും മറ്റ് തുകകൾ കൈപ്പറ്റുന്നതും നടക്കാൻ പാടുള്ളൂ എന്ന് പുതിയ നിയമം അനുശാസിക്കുന്നു. എന്നാൽ, അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് രേഖകൾക്ക് ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. അതിർത്തിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം.

ഇൻഷുറൻസ് മേഖലയിലെ പണമിടപാടുകൾ കുറയ്ക്കുന്നതിലൂടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും തടയാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഏപ്രിൽ 22 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും എതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് റെഗുലേറ്ററി യൂണിറ്റ് മുന്നറിയിപ്പ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള മറ്റ് നിയമങ്ങളും ലംഘകർക്കെതിരെ പ്രയോഗിക്കും. ഇൻഷുറൻസ് മേഖലയെ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിലൂടെ ഇടപാടുകാർക്ക് കൂടുതൽ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Nurse Couples ഹാളിൽ രക്തം തളംകെട്ടിയ നിലയിൽ; കുവൈത്തിലെ മലയാളി നഴ്‌സ് ദമ്പതികൾ മരിച്ചിട്ട് ഒരു വർഷം, നടുക്കം വിട്ടുമാറാതെ അയൽവാസികൾ

Nurse Couples കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ദമ്പതികളായ സൂരജും ബിൻസിയും മരിച്ചിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം മേയ് രണ്ടിനാണ് ഇരുവരുടെയും കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം തളംകെട്ടിയ നിലയിലുള്ള ഹാളിൽ നിന്നും കഴുത്തറുത്ത നിലയിൽ ബിൻസിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫ്‌ളാറ്റിൽ നിന്ന് തന്നെ സൂരജിന്റെ മൃതദേഹവും ലഭിച്ചു. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് കരുതപ്പെടുന്നത്.

സംഭവ ദിവസം ഇരുവരുടെയും ഫ്‌ളാറ്റിൽ നിന്ന് ദമ്പതികൾ തമ്മിൽ വഴക്കിടുന്ന ശബ്ദം അയൽക്കാർ കേട്ടിരുന്നു. ബിൻസിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട അയൽക്കാർ ഫ്‌ളാറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ അടഞ്ഞ് കിടന്നതിനാൽ കഴിഞ്ഞില്ല. തുടർന്ന് അയൽക്കാർ വിവരം സുരക്ഷാ ജീവനക്കാരനെ അറിയിച്ചു. ഫ്‌ളാറ്റ് സെക്യൂരിറ്റി ഈ വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. തുടർന്ന് ഫർവാനിയ പോലീസ് സ്ഥലത്തെത്തി. പോലീസ് ഫ്‌ളാറ്റിലെ വാതിലിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. വാതിൽ തകർത്ത് പോലീസ് അകത്ത് പ്രവേശിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു.

ബിൻസിയുടെ ഫോൺ പരിശോധിച്ചപ്പോൾ നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് സൂരജ് ചില സന്ദേശങ്ങൾ അയച്ചിരുന്നു. ബിൻസിയെ കൊല്ലുമെന്ന തരത്തിലുള്ളതായിരുന്നു ഈ സന്ദേശങ്ങൾ.

Fish Price വിപണി സജീവമാകുന്നു; കുവൈത്തിൽ മത്സ്യവില കുറഞ്ഞേക്കും

Fish Price കുവൈത്ത് സിറ്റി: കുവൈത്തിൽ മത്സ്യവില കുറഞ്ഞേക്കും. രാജ്യത്തെ മത്സ്യബന്ധന മേഖലയ്ക്ക് ഉണർവേകുന്ന സർക്കാർ തീരുമാനങ്ങൾ പുറത്തുവന്നതോടെ പ്രാദേശിക വിപണിയിൽ മത്സ്യലഭ്യത വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

മീൻപിടുത്ത ബോട്ടുകൾക്ക് കടലിലിറങ്ങാൻ അനുമതി നൽകിയതും വ്യോമപാതകൾ ഭാഗികമായി തുറന്നതും വിപണിയിലെ വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കുവൈത്ത് ഫിഷർമെൻ യൂണിയൻ മേധാവി അബ്ദുള്ള അൽ സർഹീദ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിപണിയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു. നിലവിൽ വിപണിയിൽ ഗുണനിലവാരമുള്ള മത്സ്യങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും സമീപകാലത്ത് ഈ മേഖല നേരിട്ട വെല്ലുവിളികൾക്കിടയിലും വില സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വിദേശത്തുനിന്നുള്ള മത്സ്യ ഇറക്കുമതി സുഗമമാക്കും. മുൻപ് വ്യോമപാത അടച്ചിട്ടിരുന്ന സമയത്ത് കരമാർഗ്ഗമുള്ള ഇറക്കുമതിയെയാണ് യൂണിയൻ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇപ്പോൾ പ്രാദേശിക മത്സ്യബന്ധനം സജീവമാകുന്നതോടെ വിപണിയിലെ സമ്മർദ്ദം കുറയുകയും ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ കരുത്തുറ്റതാകുകയും ചെയ്യും. വരും ദിവസങ്ങളിൽ വിപണിയിൽ മത്സ്യലഭ്യത ഇനിയും വർദ്ധിക്കുമെന്നും ഇത് വില കുറയാൻ കാരണമാകുമെന്നും കുവൈത്ത് ഫിഷർമെൻ യൂണിയൻ പ്രതീക്ഷിക്കുന്നു.

Cleanliness Drive ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കുവൈത്ത് നഗരസഭ; പ്രത്യേക ഫീൽഡ് ടീം പരിശോധന തുടരും, നിയമലംഘകർക്കെതിരെ കർശന നടപടി

Cleanliness Drive കുവൈത്ത് സിറ്റി: ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കുവൈത്ത് നഗരസഭ. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വിപുലമായ ശുചീകരണ ക്യാമ്പയിൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരസഭയുടെ പ്രത്യേക ഫീൽഡ് ടീമുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിശോധനകൾ ഏപ്രിൽ മാസം അവസാനം വരെ തുടരും. പൊതുസ്ഥലങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ സൗന്ദര്യത്തിന് തടസ്സമാകുന്ന രീതിയിലുള്ള അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുന്നതിനും പരിശോധനാ സംഘം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് നഗരസഭ വ്യക്തമാക്കി. റോഡുകളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പൊതുമുതലുകൾ സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്. ഹവല്ലി ഗവർണറേറ്റിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യഘട്ട പരിശോധനകൾ ആരംഭിച്ചത്. ഗവർണറേറ്റിന് കീഴിലുള്ള വിവിധ ജില്ലകളിലെ പൊതു ശുചീകരണ സേവനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ശുചിത്വ പരിപാലനം കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.

Murder Case പ്രവാസി തൊഴിലാളിയെ മർദ്ദിച്ചു കൊലപ്പെടുത്തി; കുവൈത്തിൽ യുവാവിന് 14 വർഷം തടവ് ശിക്ഷ

Murder Case കുവൈത്ത് സിറ്റി: പ്രവാസി വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് 14 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. സ്വദേശി പൗരനായ യുവാവിനാണ് ശിക്ഷ ലഭിച്ചത്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുവൈത്ത്‌ പൗരന് എതിരെ ക്രിമിനൽ കോടതി വിധിച്ച 14 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ശരി വയ്ക്കുകയായിരുന്നു.

കഴിഞ്ഞ വർഷം സഅദ് അൽ-അബ്ദുല്ല പ്രദേശത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാസി തൊഴിലാളിയെ ഇയാൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് കേസ്. പ്രവാസി തൊഴിലാളിയെ കാണാതായതിനെ തുടർന്ന് ഇവരുടെ സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവർ കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതവും നടത്തി. തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചതിന് കുറ്റക്കാർ ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രതിയുടെ പിതാവ്, സഹോദരൻ, ഭാര്യ തുടങ്ങിയവർക്ക് ക്രിമിനൽ കോടതി നേരത്തെ വിധിച്ച ഒരു വർഷത്തെ തടവ് ശിക്ഷയും അപ്പീൽ കോടതി ശരിവെച്ചു.

കുവൈത്തിൽ ഈ ഫോർമുല മില്‍ക്ക് വിപണിയിൽ നിന്ന് പിൻവലിക്കുന്നു; അതീവ ജാഗ്രതാ നിർദേശം

Danalac Goat Milk Infant Formula കുവൈത്ത് സിറ്റി: പ്രമുഖ ബ്രാൻഡായ ‘ദനാലാക്’ പുറത്തിറക്കുന്ന ആട്ടിൻപാൽ ശിശു ആഹാരത്തിന്റെ ചില ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉത്തരവിട്ടു. യൂറോപ്യൻ റാപ്പിഡ് അലേർട്ട് സിസ്റ്റത്തിൽ നിന്ന് ലഭിച്ച സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നാണ് മുൻകരുതൽ നടപടി. എസ്റ്റോണിയയിൽ ഉത്പാദിപ്പിച്ച ഈ പാൽപ്പൊടിയിൽ ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഇത് കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്താൻ സാധ്യതയുള്ളതിനാലാണ് കമ്പനി സ്വമേധയാ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്. താഴെ പറയുന്ന ഉൽപ്പന്നങ്ങളുടെ പ്രത്യേക ബാച്ചുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്: ദനാലാക് ഗോട്ട് മിൽക്ക് ഇൻഫന്റ് ഫോർമുല 1, ഫോളോ-ഓൺ ഫോർമുല 2, പാക്കറ്റ് സൈസ്: 400 ഗ്രാം, 2025-ൽ ഉത്പാദിപ്പിച്ചതും 2027-ൽ കാലാവധി തീരുന്നതുമായ ചില പ്രത്യേക ബാച്ചുകൾ. പാക്കറ്റിന് മുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ബാച്ച് നമ്പറുകൾ പരിശോധിക്കുക. ഈ ബാച്ചിൽപ്പെട്ട ഉൽപ്പന്നങ്ങൾ കൈവശമുണ്ടെങ്കിൽ കുട്ടികൾക്ക് നൽകുന്നത് ഉടൻ അവസാനിപ്പിക്കുക. പിൻവലിച്ച ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് തടയാൻ അതോറിറ്റി വിപണിയിൽ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy