
Drunken Men കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. പുലർച്ചെ പട്രോളിംഗിനിടെയാണ് മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഏകദേശം 4:30ഓടെയാണ് സംഭവം നടന്നത്.
സംശയത്തെ തുടർന്നാണ് വാഹനം പോലീസ് തടഞ്ഞത്. ഈ നേരത്ത് എവിടേക്കാണ് പോകുന്നതെന്ന ചോദ്യത്തിന് ഒരു റെസ്റ്റോറന്റിലേക്ക് ‘ലഞ്ചിന്’ പോകുകയാണെന്നായിരുന്നു ഡ്രൈവർ നൽകിയ മറുപടി. എന്നാൽ, രാവിലെ 10 മണിക്ക് മാത്രമേ ഈ റെസ്റ്റോറന്റ് തുറക്കൂവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും മദ്യലഹരിയിലാണെന്ന് വ്യക്തമായി. വാഹനത്തിൽ നിന്നു വിദേശ മദ്യമാണെന്ന് സംശയിക്കുന്ന ഭാഗികമായി കാലിയായ ബോട്ടിലും കണ്ടെത്തി.
ഇരുവരെയും അധികൃതർ ഉടൻ കസ്റ്റഡിയിലെടുത്ത് ശുവൈഖ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം, തുടർ നിയമനടപടികൾക്കായി ഇവരെ റിമാൻഡിൽ വെച്ചതായി അധികൃതർ അറിയിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊതുസുരക്ഷയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Kuwait International Airport കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കുക 3 ഘട്ടങ്ങളിലായി; രണ്ടാംഘട്ടം ഉടൻ പുന:രാരംഭിക്കും
Kuwait International Airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായി പുനരാരംഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആക്റ്റിങ് ഡയറക്ടർ അബ്ദുള്ള റജ്ഹി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ആദ്യ ഘട്ടത്തിൽ 10 ശതമാനം ശേഷിയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏകദേശം 22,800 വിമാന സർവീസുകളെയാണ് മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്നുണ്ടായ വ്യോമഗതാഗത നിയന്ത്രണം ബാധിച്ചത്. നിലവിൽ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ രണ്ട് കമ്പനികൾ മാത്രമാണ് വിമാനത്താവളത്തിൽ സർവീസ് നടത്തുന്നത്. മുൻപ് അമ്പതിലധികം വിമാനക്കമ്പനികൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്താണിത്. അതേസമയം വിമാന സർവീസ് റദ്ധാക്കിയതിനെ തുടർന്നുള്ള ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലൈസൻസുള്ള പ്രാദേശിക ട്രാവൽ ഏജൻസികളും വിമാനക്കമ്പനികളും പൂർണമായും റീഫണ്ട് നൽകാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് അറിയിപ്പ്.
വിദേശ വെബ്സൈറ്റുകളിലൂടെയുള്ള ബുക്കിംഗുകൾക്ക് പ്രാദേശിക നിയമ പരിരക്ഷ ലഭിക്കില്ലെന്നും അതിനാൽ അംഗീകൃത ഏജൻസികൾ വഴി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. ടെർമിനൽ-1 നവീകരണവും ടെർമിനൽ-2, റൺവേ വികസന പദ്ധതികളും തടസ്സമില്ലാതെ തുടരുന്നുണ്ട്. വിമാനത്താവളത്തെ സമ്പൂർണ്ണ പ്രവർത്തനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളോട് യാത്രക്കാർ പൂർണ്ണമായി സഹകരിക്കണമെന്നും സിവിൽ ഏവിയേഷൻ അധികൃതർ നിർദ്ദേശം നൽകി.
Residency Violations റെസിഡൻസി നിയമലംഘനം; പരിശോധന ശക്തമാക്കി കുവൈത്ത്, 24 മണിക്കൂറിനിടെ പിടിയിലായത് 36 പേർ
Residency Violations കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി കുവൈത്ത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ താമസനിയമങ്ങൾ ലംഘിച്ച നിരവധി പേർ അറസ്റ്റിലായി. 24 മണിക്കൂറിനിടെ 36 പേരാണ് അറസ്റ്റിലായത്.
കാലാവധി കഴിഞ്ഞ ഇഖാമയുമായി രാജ്യത്ത് കഴിഞ്ഞിരുന്നവരെയാണ് സുരക്ഷാ ക്യാമ്പയിനിലൂടെ പിടികൂടിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വിവിധ കേസുകളിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളവരെയും നിയമലംഘകരെയും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ തുടരുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Fahaheel Road യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫഹാഹീൽ റോഡിൽ ഗതാഗത നിയന്ത്രണം
Fahaheel Road കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാതകളിൽ ഒന്നായ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ്) താത്ക്കാലിക ഗതാഗത നിയന്ത്രണം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചെ മുതൽ 15 ദിവസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്നത് ഫുനൈതീസിനും അബു ഫുത്തൈറയ്ക്കും എതിർവശത്തുള്ള പാതയിലാണ്. അടച്ചിടൽ കാലയളവിൽ ഇതുവഴിയുള്ള എമർജൻസി ലെയ്ൻ, വലതുവശത്തെ ലെയ്ൻ, മിഡിൽ ലെയ്നിന്റെ പകുതി ഭാഗം എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കാൻ കഴിയില്ല. അതേസമയം, നുവൈസീബ് ദിശയിലുള്ള റോഡ് 208-ലേക്കുള്ള ബ്രിഡ്ജ് എൻട്രൻസും ഈ കാലയളവിൽ പൂർണ്ണമായും അടച്ചിടും. റോഡ് നവീകരണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടൽ. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
തിരക്കും ഗതാഗത തടസവും ഒഴിവാക്കുന്നതിനായി യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണെന്നും ട്രാഫിക് വിഭാഗം അധികൃതർ കൂട്ടിച്ചേർത്തു.
Rain and Thunder ഇടിമിന്നലോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത്
Rain and Thunder കുവൈത്ത് സിറ്റി: കുവൈത്തിൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റ് വീശുകയും കാറ്റിന്റെ വേഗം 60 കി.മീ/മണിക്കൂറിന് മുകളിലാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പൊടിക്കാറ്റ് ഉയർന്ന് കാഴ്ചപരിതി ഗണ്യമായി കുറയാനുള്ള സാധ്യതയുമുണ്ട്, പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ.
കടലിൽ തിരമാലകൾ 7 അടി ഉയരത്തിൽ എത്താൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളും വാഹനയാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കടൽയാത്രക്കാർ ശ്രദ്ധാപൂർവ്വം ഇരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Insurance Sector ഇൻഷുറൻസ് മേഖലയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്; ഉത്തരവുമായി കുവൈത്ത്
Insurance Sector കുവൈത്ത് സിറ്റി: ഇൻഷുറൻസ് മേഖലയിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിർണായക നീക്കവുമായി കുവൈത്ത്. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റാണ് ഇനി മുതൽ ഇൻഷുറൻസ് കമ്പനികളുമായുള്ള എല്ലാത്തരം സാമ്പത്തിക ഇടപാടുകളും ബാങ്ക് വഴിയോ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ വഴിയോ മാത്രമേ നടത്താവൂവെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്നത് പൂർണമായും നിരോധിച്ചു. രാജ്യത്തെ സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള ബാങ്കിംഗ് ചാനലുകൾ വഴി മാത്രമേ പ്രീമിയം അടയ്ക്കുന്നതും മറ്റ് തുകകൾ കൈപ്പറ്റുന്നതും നടക്കാൻ പാടുള്ളൂ എന്ന് പുതിയ നിയമം അനുശാസിക്കുന്നു. എന്നാൽ, അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് രേഖകൾക്ക് ഈ നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. അതിർത്തിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം.
ഇൻഷുറൻസ് മേഖലയിലെ പണമിടപാടുകൾ കുറയ്ക്കുന്നതിലൂടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും തടയാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഏപ്രിൽ 22 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും എതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് റെഗുലേറ്ററി യൂണിറ്റ് മുന്നറിയിപ്പ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള മറ്റ് നിയമങ്ങളും ലംഘകർക്കെതിരെ പ്രയോഗിക്കും. ഇൻഷുറൻസ് മേഖലയെ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിലൂടെ ഇടപാടുകാർക്ക് കൂടുതൽ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Nurse Couples ഹാളിൽ രക്തം തളംകെട്ടിയ നിലയിൽ; കുവൈത്തിലെ മലയാളി നഴ്സ് ദമ്പതികൾ മരിച്ചിട്ട് ഒരു വർഷം, നടുക്കം വിട്ടുമാറാതെ അയൽവാസികൾ
Nurse Couples കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ദമ്പതികളായ സൂരജും ബിൻസിയും മരിച്ചിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം മേയ് രണ്ടിനാണ് ഇരുവരുടെയും കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം തളംകെട്ടിയ നിലയിലുള്ള ഹാളിൽ നിന്നും കഴുത്തറുത്ത നിലയിൽ ബിൻസിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫ്ളാറ്റിൽ നിന്ന് തന്നെ സൂരജിന്റെ മൃതദേഹവും ലഭിച്ചു. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് കരുതപ്പെടുന്നത്.
സംഭവ ദിവസം ഇരുവരുടെയും ഫ്ളാറ്റിൽ നിന്ന് ദമ്പതികൾ തമ്മിൽ വഴക്കിടുന്ന ശബ്ദം അയൽക്കാർ കേട്ടിരുന്നു. ബിൻസിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട അയൽക്കാർ ഫ്ളാറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ അടഞ്ഞ് കിടന്നതിനാൽ കഴിഞ്ഞില്ല. തുടർന്ന് അയൽക്കാർ വിവരം സുരക്ഷാ ജീവനക്കാരനെ അറിയിച്ചു. ഫ്ളാറ്റ് സെക്യൂരിറ്റി ഈ വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അറിയിച്ചു. തുടർന്ന് ഫർവാനിയ പോലീസ് സ്ഥലത്തെത്തി. പോലീസ് ഫ്ളാറ്റിലെ വാതിലിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. വാതിൽ തകർത്ത് പോലീസ് അകത്ത് പ്രവേശിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു.
ബിൻസിയുടെ ഫോൺ പരിശോധിച്ചപ്പോൾ നിർണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് സൂരജ് ചില സന്ദേശങ്ങൾ അയച്ചിരുന്നു. ബിൻസിയെ കൊല്ലുമെന്ന തരത്തിലുള്ളതായിരുന്നു ഈ സന്ദേശങ്ങൾ.
Fish Price വിപണി സജീവമാകുന്നു; കുവൈത്തിൽ മത്സ്യവില കുറഞ്ഞേക്കും
Fish Price കുവൈത്ത് സിറ്റി: കുവൈത്തിൽ മത്സ്യവില കുറഞ്ഞേക്കും. രാജ്യത്തെ മത്സ്യബന്ധന മേഖലയ്ക്ക് ഉണർവേകുന്ന സർക്കാർ തീരുമാനങ്ങൾ പുറത്തുവന്നതോടെ പ്രാദേശിക വിപണിയിൽ മത്സ്യലഭ്യത വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.
മീൻപിടുത്ത ബോട്ടുകൾക്ക് കടലിലിറങ്ങാൻ അനുമതി നൽകിയതും വ്യോമപാതകൾ ഭാഗികമായി തുറന്നതും വിപണിയിലെ വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കുവൈത്ത് ഫിഷർമെൻ യൂണിയൻ മേധാവി അബ്ദുള്ള അൽ സർഹീദ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിപണിയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു. നിലവിൽ വിപണിയിൽ ഗുണനിലവാരമുള്ള മത്സ്യങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും സമീപകാലത്ത് ഈ മേഖല നേരിട്ട വെല്ലുവിളികൾക്കിടയിലും വില സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വിദേശത്തുനിന്നുള്ള മത്സ്യ ഇറക്കുമതി സുഗമമാക്കും. മുൻപ് വ്യോമപാത അടച്ചിട്ടിരുന്ന സമയത്ത് കരമാർഗ്ഗമുള്ള ഇറക്കുമതിയെയാണ് യൂണിയൻ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇപ്പോൾ പ്രാദേശിക മത്സ്യബന്ധനം സജീവമാകുന്നതോടെ വിപണിയിലെ സമ്മർദ്ദം കുറയുകയും ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ കരുത്തുറ്റതാകുകയും ചെയ്യും. വരും ദിവസങ്ങളിൽ വിപണിയിൽ മത്സ്യലഭ്യത ഇനിയും വർദ്ധിക്കുമെന്നും ഇത് വില കുറയാൻ കാരണമാകുമെന്നും കുവൈത്ത് ഫിഷർമെൻ യൂണിയൻ പ്രതീക്ഷിക്കുന്നു.
Cleanliness Drive ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കുവൈത്ത് നഗരസഭ; പ്രത്യേക ഫീൽഡ് ടീം പരിശോധന തുടരും, നിയമലംഘകർക്കെതിരെ കർശന നടപടി
Cleanliness Drive കുവൈത്ത് സിറ്റി: ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി കുവൈത്ത് നഗരസഭ. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വിപുലമായ ശുചീകരണ ക്യാമ്പയിൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരസഭയുടെ പ്രത്യേക ഫീൽഡ് ടീമുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിശോധനകൾ ഏപ്രിൽ മാസം അവസാനം വരെ തുടരും. പൊതുസ്ഥലങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
തങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ സൗന്ദര്യത്തിന് തടസ്സമാകുന്ന രീതിയിലുള്ള അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുന്നതിനും പരിശോധനാ സംഘം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് നഗരസഭ വ്യക്തമാക്കി. റോഡുകളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പൊതുമുതലുകൾ സംരക്ഷിക്കുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്. ഹവല്ലി ഗവർണറേറ്റിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള ആദ്യഘട്ട പരിശോധനകൾ ആരംഭിച്ചത്. ഗവർണറേറ്റിന് കീഴിലുള്ള വിവിധ ജില്ലകളിലെ പൊതു ശുചീകരണ സേവനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ശുചിത്വ പരിപാലനം കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.