
Poultry Liver കുവൈത്ത് സിറ്റി: കുവൈത്തിലെ കശാപ്പുശാലകളിൽ പരിശോധന ശക്തമാക്കി അധികൃതർ. ജഹ്റ ഗവർണറേറ്റിലെ കശാപ്പുശാലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത 4.750 കിലോ ഗ്രാം കോഴി കരൾ പിടിച്ചെടുത്തു നശിപ്പിച്ചു.
അതോറിറ്റിയുടെ പോൾട്രി സ്ലോട്ടർ ഹൗസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത കരളിന്റെ സ്വാഭാവിക ഗുണങ്ങളിൽ മാറ്റം വന്നതായും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവ സംഭവസ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി അഹമ്മദി, ജഹ്റ ഗവർണറേറ്റുകളിലെ കശാപ്പുശാലകളിൽ വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
Drunken Men പുലർച്ചെ 4.30 ന് ലഞ്ച് കഴിക്കാൻ പോയി? കുവൈത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച 2 യുവാക്കൾ അറസ്റ്റിൽ
Drunken Men കുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. പുലർച്ചെ പട്രോളിംഗിനിടെയാണ് മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഏകദേശം 4:30ഓടെയാണ് സംഭവം നടന്നത്.
സംശയത്തെ തുടർന്നാണ് വാഹനം പോലീസ് തടഞ്ഞത്. ഈ നേരത്ത് എവിടേക്കാണ് പോകുന്നതെന്ന ചോദ്യത്തിന് ഒരു റെസ്റ്റോറന്റിലേക്ക് ‘ലഞ്ചിന്’ പോകുകയാണെന്നായിരുന്നു ഡ്രൈവർ നൽകിയ മറുപടി. എന്നാൽ, രാവിലെ 10 മണിക്ക് മാത്രമേ ഈ റെസ്റ്റോറന്റ് തുറക്കൂവെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും മദ്യലഹരിയിലാണെന്ന് വ്യക്തമായി. വാഹനത്തിൽ നിന്നു വിദേശ മദ്യമാണെന്ന് സംശയിക്കുന്ന ഭാഗികമായി കാലിയായ ബോട്ടിലും കണ്ടെത്തി.
ഇരുവരെയും അധികൃതർ ഉടൻ കസ്റ്റഡിയിലെടുത്ത് ശുവൈഖ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം, തുടർ നിയമനടപടികൾക്കായി ഇവരെ റിമാൻഡിൽ വെച്ചതായി അധികൃതർ അറിയിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊതുസുരക്ഷയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Kuwait International Airport കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കുക 3 ഘട്ടങ്ങളിലായി; രണ്ടാംഘട്ടം ഉടൻ പുന:രാരംഭിക്കും
Kuwait International Airport കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായി പുനരാരംഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആക്റ്റിങ് ഡയറക്ടർ അബ്ദുള്ള റജ്ഹി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ആദ്യ ഘട്ടത്തിൽ 10 ശതമാനം ശേഷിയിലാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏകദേശം 22,800 വിമാന സർവീസുകളെയാണ് മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്നുണ്ടായ വ്യോമഗതാഗത നിയന്ത്രണം ബാധിച്ചത്. നിലവിൽ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ രണ്ട് കമ്പനികൾ മാത്രമാണ് വിമാനത്താവളത്തിൽ സർവീസ് നടത്തുന്നത്. മുൻപ് അമ്പതിലധികം വിമാനക്കമ്പനികൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്താണിത്. അതേസമയം വിമാന സർവീസ് റദ്ധാക്കിയതിനെ തുടർന്നുള്ള ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലൈസൻസുള്ള പ്രാദേശിക ട്രാവൽ ഏജൻസികളും വിമാനക്കമ്പനികളും പൂർണമായും റീഫണ്ട് നൽകാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് അറിയിപ്പ്.
വിദേശ വെബ്‌സൈറ്റുകളിലൂടെയുള്ള ബുക്കിംഗുകൾക്ക് പ്രാദേശിക നിയമ പരിരക്ഷ ലഭിക്കില്ലെന്നും അതിനാൽ അംഗീകൃത ഏജൻസികൾ വഴി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. ടെർമിനൽ-1 നവീകരണവും ടെർമിനൽ-2, റൺവേ വികസന പദ്ധതികളും തടസ്സമില്ലാതെ തുടരുന്നുണ്ട്. വിമാനത്താവളത്തെ സമ്പൂർണ്ണ പ്രവർത്തനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളോട് യാത്രക്കാർ പൂർണ്ണമായി സഹകരിക്കണമെന്നും സിവിൽ ഏവിയേഷൻ അധികൃതർ നിർദ്ദേശം നൽകി.
Residency Violations റെസിഡൻസി നിയമലംഘനം; പരിശോധന ശക്തമാക്കി കുവൈത്ത്, 24 മണിക്കൂറിനിടെ പിടിയിലായത് 36 പേർ
Residency Violations കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി കുവൈത്ത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ താമസനിയമങ്ങൾ ലംഘിച്ച നിരവധി പേർ അറസ്റ്റിലായി. 24 മണിക്കൂറിനിടെ 36 പേരാണ് അറസ്റ്റിലായത്.
കാലാവധി കഴിഞ്ഞ ഇഖാമയുമായി രാജ്യത്ത് കഴിഞ്ഞിരുന്നവരെയാണ് സുരക്ഷാ ക്യാമ്പയിനിലൂടെ പിടികൂടിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
വിവിധ കേസുകളിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളവരെയും നിയമലംഘകരെയും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ തുടരുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Fahaheel Road യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫഹാഹീൽ റോഡിൽ ഗതാഗത നിയന്ത്രണം
Fahaheel Road കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാതകളിൽ ഒന്നായ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്‌മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ്) താത്ക്കാലിക ഗതാഗത നിയന്ത്രണം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പുലർച്ചെ മുതൽ 15 ദിവസത്തേക്ക് റോഡ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്നത് ഫുനൈതീസിനും അബു ഫുത്തൈറയ്ക്കും എതിർവശത്തുള്ള പാതയിലാണ്. അടച്ചിടൽ കാലയളവിൽ ഇതുവഴിയുള്ള എമർജൻസി ലെയ്ൻ, വലതുവശത്തെ ലെയ്ൻ, മിഡിൽ ലെയ്‌നിന്റെ പകുതി ഭാഗം എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കാൻ കഴിയില്ല. അതേസമയം, നുവൈസീബ് ദിശയിലുള്ള റോഡ് 208-ലേക്കുള്ള ബ്രിഡ്ജ് എൻട്രൻസും ഈ കാലയളവിൽ പൂർണ്ണമായും അടച്ചിടും. റോഡ് നവീകരണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടൽ. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
തിരക്കും ഗതാഗത തടസവും ഒഴിവാക്കുന്നതിനായി യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണെന്നും ട്രാഫിക് വിഭാഗം അധികൃതർ കൂട്ടിച്ചേർത്തു.
Rain and Thunder ഇടിമിന്നലോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത്
Rain and Thunder കുവൈത്ത് സിറ്റി: കുവൈത്തിൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റ് വീശുകയും കാറ്റിന്റെ വേഗം 60 കി.മീ/മണിക്കൂറിന് മുകളിലാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പൊടിക്കാറ്റ് ഉയർന്ന് കാഴ്ചപരിതി ഗണ്യമായി കുറയാനുള്ള സാധ്യതയുമുണ്ട്, പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ.
കടലിൽ തിരമാലകൾ 7 അടി ഉയരത്തിൽ എത്താൻ സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളും വാഹനയാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കടൽയാത്രക്കാർ ശ്രദ്ധാപൂർവ്വം ഇരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.