
Eid Summer Holidays Flight Ticket ദുബായ്: യുഎഇയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ആശ്വാസവാർത്ത. രാജ്യത്തെ വ്യോമഗതാഗതം പൂർണ്ണതോതിൽ സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. ഇതോടെ വരാനിരിക്കുന്ന ബലിപെരുന്നാൾ (ഈദ് അൽ അദ), വേനൽക്കാല അവധി എന്നിവയ്ക്ക് ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് യാത്രാ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ വിമാനങ്ങൾ പഴയ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ സീറ്റുകളുടെ എണ്ണം വർദ്ധിക്കുകയും ഇത് നിരക്ക് കുറയാൻ കാരണമാവുകയും ചെയ്യും. വാരാന്ത്യത്തിന് ശേഷം തിങ്കളാഴ്ച മുതൽ വിമാനക്കമ്പനികൾ പഴയ രീതിയിലുള്ള ബുക്കിംഗ് പുനരാരംഭിക്കുന്നതോടെ നിരക്കിലെ മാറ്റം പ്രകടമാകും. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധസാഹചര്യത്തെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നിയന്ത്രണങ്ങളാണ് ജിസിഎഎ (GCAA) ഇപ്പോൾ പിൻവലിച്ചത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവുണ്ടാകുമെന്ന് വിദഗ്ധർ ഏകകണ്ഠമായി വിലയിരുത്തുന്നു. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ നിലവിൽ പകുതിയിൽ താഴെ സർവീസുകൾ മാത്രമാണ് നടത്തിയിരുന്നത്. ഇനി പൂർണ്ണ ശേഷിയിൽ സർവീസ് നടത്തുന്നതോടെ നിരക്ക് പഴയ വേനൽക്കാല നിലവാരത്തിലേക്ക് എത്തിയേക്കും. ഏപ്രിൽ ആദ്യം വൺവേ ടിക്കറ്റിന് 1800-2000 ദിർഹം വരെ ഉണ്ടായിരുന്നത് വരും ദിവസങ്ങളിൽ ഇനിയും കുറയും. ഈ വർഷം മെയ് 27 നോ 28 നോ ബലിപെരുന്നാൾ വരാനാണ് സാധ്യത. സ്കൂളുകൾക്ക് ഈദ് അവധിയും മിഡ്-ടേം ബ്രേക്കും ചേർത്ത് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന നിരക്ക് കാരണം യാത്ര വേണ്ടെന്ന് വെച്ചിരുന്ന പല കുടുംബങ്ങൾക്കും പുതിയ തീരുമാനം ഗുണകരമാകും. സിഐഎസ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും കുറവുണ്ടാകും. ടിക്കറ്റ് നിരക്ക് കുറയുമെങ്കിലും യുദ്ധത്തിന് മുൻപുള്ള അത്രയും കുറഞ്ഞ നിരക്ക് ഇപ്പോൾ പ്രതീക്ഷിക്കാനാവില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള വിപണിയിൽ എണ്ണവില ഉയർന്നുനിൽക്കുന്നത് വിമാന ഇന്ധന നിരക്കിനെ ബാധിക്കുന്നു. ചില രാജ്യങ്ങളിലെ വ്യോമപാത ഇപ്പോഴും പ്രശ്നബാധിതമായതിനാൽ വിമാനങ്ങൾ ചുറ്റിക്കറങ്ങേണ്ടി വരുന്നത് ചിലയിടങ്ങളിലേക്കുള്ള നിരക്ക് വർദ്ധിപ്പിക്കുന്നു. യുണൈറ്റഡ് എയർലൈൻസ്, എയർ കാനഡ തുടങ്ങിയ കമ്പനികൾ സർവീസുകൾ പൂർണ്ണമായി പുനരാരംഭിക്കാൻ സമയമെടുക്കുമെന്നതിനാൽ ഓഗസ്റ്റ് വരെ ഈ റൂട്ടുകളിൽ നിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരാൻ സാധ്യതയുണ്ട്.