
Trump pauses Hormuz operation അബുദാബി: യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലെ എണ്ണ പ്ലാന്റിൽ തീപിടുത്തത്തിന് കാരണമായ ഈ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സമീപദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലും യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തലിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ സംഘർഷം വീണ്ടും വർധിക്കാനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകരാക്രമണങ്ങളെ അപലപിച്ചുകൊണ്ട് വിവിധ ലോകനേതാക്കൾ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ചു. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, കുർദിസ്ഥാൻ മേഖല പ്രധാനമന്ത്രി മസ്റൂർ ബർസാനി എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇറാനുമായി ഒരു കരാറിലെത്തുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് സംരക്ഷണം നൽകുന്ന യുഎസ് സൈനിക നീക്കം നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച ‘പ്രോജക്ട് ഫ്രീഡം’ എന്ന ഈ ദൗത്യം, പാകിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് താൽക്കാലികമായി നിർത്തിയത്. ഇറാനുമായി അന്തിമ കരാറിലെത്തുന്നതിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണ നടപടികൾ യുണൈറ്റഡ് സ്റ്റേറ്റ്സ് പൂർത്തിയാക്കിയതായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഒരു മാസം നീണ്ട വെടിനിർത്തലിനിടെയാണ് ഈ പ്രഖ്യാപനം. “എപ്പിക് ഫ്യൂറി (Epic Fury) എന്ന ദൗത്യം അവസാനിച്ചു, ഇക്കാര്യം പ്രസിഡന്റ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്,” റൂബിയോ വൈറ്റ് ഹൗസിൽ പറഞ്ഞു. എങ്കിലും, ഉത്തരവ് ലഭിച്ചാൽ ഇറാനെതിരെ വീണ്ടും പോരാടാൻ യുഎസ് സേന സജ്ജമാണെന്ന് പെന്റഗൺ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.