
expats rescue driver ഷാർജ അൽ മംസാർ ബീച്ചിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ, മുങ്ങിത്താഴ്ന്ന കാറിൽ നിന്ന് ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി രണ്ട് പ്രവാസികൾ മാതൃകയായി. ബ്രേക്ക് ഫെയിലിയർ മൂലം നിയന്ത്രണം വിട്ട വാഹനം കടലിലേക്ക് മറിയുകയായിരുന്നു. വാഹനം കടലിലേക്ക് മറിഞ്ഞ ആഘാതത്തിൽ ഡോറുകൾ ലോക്കാകുകയും ഗ്ലാസ് തകർക്കാൻ സാധിക്കാതെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു. വെള്ളം വാഹനത്തിനുള്ളിലേക്ക് ഇരച്ചുകയറുന്നതിനിടെ, സമീപത്തുണ്ടായിരുന്ന രണ്ട് പ്രവാസികൾ ഒട്ടും മടിക്കാതെ കടലിലേക്ക് എടുത്തുചാടി. നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും മുങ്ങുന്നതിന് തൊട്ടുമുമ്പ് ഇവർ ഡ്രൈവറെ പുറത്തെത്തിച്ചു. ഇവർ ഡ്രൈവറെ സുരക്ഷിതമായി കരയിലെത്തിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വാഹനം കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷാർജ പൊലീസ് സംഘം, പ്രവാസികളുടെ ധീരമായ ഇടപെടലിനെ പ്രശംസിച്ചു. ഷാർജ പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രി. ഇബ്രാഹിം അൽ ആജൽ യുവാക്കളെ നേരിട്ട് അഭിനന്ദിച്ചു. “അടിയന്തര ഘട്ടങ്ങളിൽ സഹജീവികളോട് കാണിക്കേണ്ട ഉത്തരവാദിത്തത്തിന്റെയും കരുണയുടെയും ഉത്തമ ഉദാഹരണമാണ് ഈ യുവാക്കൾ.” – ബ്രി. ഇബ്രാഹിം അൽ ആജൽ. യുഎഇ സമൂഹത്തിലെ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ ഈ യുവാക്കളെ ഷാർജ പൊലീസ് ഔദ്യോഗികമായി ആദരിക്കും. എന്നാൽ, അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കുക എന്നത് തങ്ങളുടെ ധാർമികമായ കടമ മാത്രമാണെന്നായിരുന്നു വിനീതമായ രീതിയിലുള്ള ഇവരുടെ പ്രതികരണം.