
V.D. Satheesan പത്തുദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടുകൊണ്ട് കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും നടത്തിയ ഒന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് അന്തിമ തീരുമാനമായത്. രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചു. കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും വൈകുന്നേരം 4 മണിയോടെ തിരുവനന്തപുരത്തെത്തും. ഇതിനുശേഷം ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ വി.ഡി. സതീശനെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുക്കും. യുഡിഎഫിന് ലഭിച്ച വൻ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചിട്ടുണ്ട്. ഏതുസമയത്തും രാജ്ഭവനിലേക്ക് എത്താമെന്ന് ഗവർണർ അറിയിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വാർത്ത പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. 102 സീറ്റുകൾ നേടി ഐതിഹാസിക വിജയം കൈവരിച്ച യുഡിഎഫ്, സതീശന്റെ നേതൃത്വത്തിൽ പുതിയ ഭരണത്തിന് തുടക്കമിടാനൊരുങ്ങുകയാണ്.