
Drugs hidden inside passenger’s body അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1.4 കിലോയിലധികം കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ യാത്രക്കാരനാണ് തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ സാധാരണ പരിശോധനയ്ക്കിടെ സംശയം തോന്നിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറേ പരിശോധനയിലാണ് യാത്രക്കാരന്റെ കുടലിനുള്ളിൽ ലഹരിമരുന്ന് ഗുളികകളുടെ രൂപത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ശരീരത്തിനുള്ളിൽ നിന്ന് കൊക്കെയ്ൻ അടങ്ങിയ 100 ഗുളികകളാണ് പുറത്തെടുത്തത്. ഇവയ്ക്ക് മൊത്തം 1,418 ഗ്രാം തൂക്കമുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദേശീയ ലഹരിവിരുദ്ധ ഏജൻസി എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ലഹരിമരുന്ന് കടത്ത് തടയാൻ അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ യാത്രക്കാരനെതിരെ നിയമനടപടികൾ ആരംഭിച്ചു. മയക്കുമരുന്ന് കടത്താനുള്ള ഏത് നൂതനമായ മാർഗ്ഗങ്ങളും തടയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.