
Driving Licence ദുബായ്: യുഎഇയിലെത്തുന്ന പ്രവാസികളുടെ പ്രധാന ലക്ഷ്യമാണ് എത്രയും വേഗം ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയെന്നത്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർക്ക് ദുബായിൽ പുതിയൊരു ലൈസൻസിനായി തുടക്കം മുതൽ പരിശ്രമിക്കേണ്ടതില്ല. ഇത്തരം യോഗ്യരായ താമസക്കാർക്ക് അവരുടെ വിദേശ ഡ്രൈവിംഗ് ലൈസൻസുകൾ എളുപ്പത്തിൽ യുഎഇ ലൈസൻസാക്കി മാറ്റാനുള്ള അവസരം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നൽകുന്നുണ്ട്. ഡ്രൈവിംഗ് ക്ലാസുകളും കഠിനമായ ടെസ്റ്റുകളും ഒഴിവാക്കാൻ സഹായിക്കുന്ന ഈ സംവിധാനം പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.
2025 വർഷത്തിൽ മാത്രം 58,082 വിദേശ ഡ്രൈവിംഗ് ലൈസൻസുകളാണ് ആർടിഎ ഇത്തരത്തിൽ യുഎഇ ലൈസൻസുകളാക്കി മാറ്റി നൽകിയത്. അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസുകൾക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നത്. യുഎഇ ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റത്തിന് അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ച് ജിസിസി രാജ്യങ്ങൾ, 38 യൂറോപ്യൻ രാജ്യങ്ങൾ, 13 ഏഷ്യൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് കൂടാതെ ഒരു ആഫ്രിക്കൻ രാജ്യം എന്നിവയുൾപ്പെടുന്നു.
ജിസിസി മേഖലയിൽ നിന്ന് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവയും, യൂറോപ്പിൽ നിന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഉക്രെയ്ൻ തുടങ്ങിയ മുപ്പത്തിയെട്ടോളം രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.
ഏഷ്യൻ രാജ്യങ്ങളിൽ അസർബൈജാൻ, ഹോങ്കോങ്, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുമ്പോൾ, വടക്കേ അമേരിക്കയിൽ നിന്ന് കാനഡയും യുഎസ്എയും ഈ യോഗ്യത നേടുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ദക്ഷിണാഫ്രിക്ക മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് കൈവശമുള്ളവർക്ക് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ സമീപിക്കാതെ തന്നെ നേരിട്ട് ദുബായ് ലൈസൻസിന് അപേക്ഷിക്കാം.
എന്നാൽ, ചില രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസുകൾക്ക് പ്രത്യേക അധിക രേഖകളോ ഔദ്യോഗിക വിവർത്തനമോ ആവശ്യമായി വരാറുണ്ട്. ഉദാഹരണത്തിന്, തുർക്കിയിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസ് മാറ്റിയെടുക്കാൻ അതാത് കോൺസുലേറ്റിൽ നിന്നോ എംബസിയിൽ നിന്നോ ഉള്ള ഡ്രൈവിംഗ് ലൈസൻസ് ഡാറ്റാ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. അതിനാൽ അപേക്ഷിക്കുന്നതിന് മുൻപായി ആർടിഎ വെബ്സൈറ്റ് വഴി വ്യക്തത വരുത്തുന്നത് നന്നായിരിക്കും.
അതേസമയം, നിങ്ങളുടെ രാജ്യം ഈ അംഗീകൃത പട്ടികയിൽ ഇല്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. അങ്ങനെയുള്ളവർക്ക് ആർടിഎ അംഗീകൃത ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന്, നിർബന്ധിത പരിശീലനവും ആവശ്യമായ ടെസ്റ്റുകളും പൂർത്തിയാക്കി സാധാരണ പ്രക്രിയയിലൂടെ ലൈസൻസ് നേടാൻ കഴിയും.
ലൈസൻസ് കൈമാറ്റം ചെയ്യുന്നതിനായി അപേക്ഷകർ ചില പൊതുവായ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. കൈമാറ്റം ചെയ്യാൻ ഉദ്ദേശിക്കുന്ന വിദേശ ഡ്രൈവിംഗ് ലൈസൻസ് പൂർണ്ണമായും സാധുതയുള്ളതായിരിക്കണം. കൂടാതെ അംഗീകൃത നേത്ര പരിശോധനാ കേന്ദ്രങ്ങളിലോ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലോ പോയി നിർബന്ധിത നേത്ര പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി സാധാരണയായി 140 ദിർഹം മുതൽ 180 ദിർഹം വരെയാണ് ഫീസ് ഈടാക്കുന്നത്. ലൈസൻസിൽ മതിയായ സുരക്ഷാ ഫീച്ചറുകൾ ഇല്ലെങ്കിൽ, ലൈസൻസ് വിവരങ്ങൾ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇഷ്യൂ ചെയ്ത രാജ്യത്തിന്റെ എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റും ആവശ്യമായി വരും.
ഗുവാം, ജേഴ്സി, ലിച്ചെൻ്‌സ്‌റ്റൈൻ, മൊണാക്കോ, വടക്കൻ മരിയാന ദ്വീപുകൾ, പ്യൂർട്ടോ റിക്കോ, അൻഡോറ എന്നീ രാജ്യങ്ങളിലെ ലൈസൻസുകൾ ഈ രീതിയിൽ നേരിട്ട് കൈമാറ്റം ചെയ്യാൻ കഴിയില്ല. ജിസിസി പൗരന്മാർക്ക് ഈ പ്രക്രിയയിൽ ചില പ്രത്യേക ഇളവുകളുണ്ട്. സാധുവായ ഒറിജിനൽ ലൈസൻസ് സറണ്ടർ ചെയ്യാൻ തയ്യാറുള്ള ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി എവിടെ നിന്നാണ് ഇഷ്യൂ ചെയ്തത് എന്ന് നോക്കാതെ തന്നെ ദുബായിൽ വെച്ച് ലൈസൻസ് മാറ്റിയെടുക്കാം. എന്നാൽ അവരുടെ കൈവശമുള്ളത് സ്വന്തം ജിസിസി രാജ്യത്തിന്റെ പാസ്പോർട്ടും, അതേ രാജ്യമോ അല്ലെങ്കിൽ മുകളിൽ പറഞ്ഞ അംഗീകൃത രാജ്യങ്ങളിലൊന്നോ നൽകിയ ഡ്രൈവിംഗ് ലൈസൻസോ ആയിരിക്കണം.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Expatriate Malayali വഴിയിൽ കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ തിരിച്ചേൽപ്പിച്ചു; പ്രവാസി മലയാളിയ്ക്ക് ആദരവുമായി ദുബായ് പോലീസ്
Expatriate Malayali ദുബായ്: വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ തിരികെ ഏൽപ്പിച്ച പ്രവാസി മലയാളി യുവാവിന് ആദരവുമായി ദുബായ് പോലീസ്. പാർക്കിങ് സ്ഥലത്ത് കിടന്നുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) യഥാർഥ ഉടമസ്ഥന് തിരികെ എത്തിക്കാൻ കാരണക്കാരനായ യുവാവിനെയാണ് ദുബായ് പോലീസ് ആദരിച്ചത്.
മുഹമ്മദ് അലി ഷെറാക്കൽ മോഹിയാണ് കളഞ്ഞു കിട്ടിയ പണം പോലീസിൽ ഏൽപ്പിച്ചത്. പൊതുജനങ്ങളുടെ ഇത്തരം സത്യസന്ധമായ ഇടപെടലുകൾ യുഎഇ സമൂഹത്തിലെ സുരക്ഷിതത്വത്തിന്റെയും സദ്ഗുണങ്ങളുടെയും ഉത്തമ ഉദാഹരണമാണെന്ന് അൽ റഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ പറഞ്ഞു. ഇത്രയും വലിയൊരു തുക തന്റെ കൈയ്യിൽ നിന്നും നഷ്ടമായ വിവരം ഉടമ പോലും അറിഞ്ഞിരുന്നില്ല. സ്വകാര്യ ഷിപ്പിങ് കമ്പനി ഉടമ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് പേപ്പർ കവറിലാക്കി കാറിലേക്ക് പോകുന്നതിനിടയിലാണ് പണം നഷ്ടമായത്. കവർ കൃത്യമായി അടയ്ക്കാതിരുന്നതിനാൽ ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് താഴെ വീണുപോവുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടാതെ ഇദ്ദേഹം കാറോടിച്ചുപോവുകയും ചെയ്തു. തുടർന്ന് ഇതേ പാർക്കിങ് സ്ഥലത്തെത്തിയ മുഹമ്മദ് അലി പണം കണ്ടു. ഉടൻതന്നെ തുകയുടെയും അത് കിടന്ന സ്ഥലത്തിന്റെയും ചിത്രം ഫോണിൽ പകർത്തിയ അദ്ദേഹം, നേരെ അൽ റഫ പോലീസ് സ്റ്റേഷനിലെത്തി പണം ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പണത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തിയത്. പണം കൈമാറി കൃത്യം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുക കൈമാറി. സ്റ്റേഷനിൽ നിന്നുള്ള ഫോൺകോൾ വരുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞത്. പണം തിരികെ ലഭിച്ച ഉടമ ദുബായ് പോലീസിനും സത്യസന്ധനായ പ്രവാസി യുവാവിനും നന്ദി അറിയിച്ചു.
Flight Ticket Rate പ്രവാസികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് ഇനിയും ഉയരും? കീശ കാലിയോകുമോ?
Flight Ticket Rate ദുബായ്: പ്രവാസി മലയാളികൾക്ക് തിരിച്ചടി. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നു. ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികളെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. യുഎഇ-ഇന്ത്യ വ്യോമപാതയെ ഈ സർവ്വീസ് വെട്ടിക്കുറയ്ക്കൽ നേരിട്ട് ബാധിക്കും. ജൂൺ, ജൂലൈ മാസങ്ങളിലെ ആഭ്യന്തര സർവീസുകളിൽ 7 മുതൽ 10 ശതമാനം വരെ ഇൻഡിഗോ കുറവ് വരുത്തുമ്പോൾ എയർ ഇന്ത്യ അവരുടെ സർവീസുകളിൽ 22 ശതമാനത്തോളം കുറയ്ക്കുമെന്നാണ് വിവരം. ഇതോടെ സീറ്റുകളുടെ ലഭ്യത കുറയുകയും ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം വർധിക്കുകയും ചെയ്യും.
ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ യുഎഇ നഗരങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു വഴി ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലേക്ക് പോകുന്ന പ്രവാസികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. രാജ്യാന്തര സർവീസുകൾ കുറഞ്ഞതോടെ മെട്രോ നഗരങ്ങളിലേക്കുള്ള ഫീഡർ സർവീസുകളുടെ ആവശ്യകത കുറഞ്ഞെന്നാണ് എയർ ഇന്ത്യയുടെ വാദം. ഇത് കണക്റ്റിങ് വിമാനങ്ങളെ ആശ്രയിക്കുന്ന പ്രവാസികളുടെ കാത്തിരിപ്പ് സമയം കൂട്ടുകയും യാത്രാ ഓപ്ഷനുകൾ പരിമിതപ്പെടുത്തുകയും ചെയ്യും. കുറഞ്ഞ ചെലവിൽ ഇന്ത്യ വഴി യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ ഇന്ത്യൻ വിമാനങ്ങളെ ആശ്രയിച്ചിരുന്ന യുഎഇ നിവാസികൾക്കും ഈ റൂട്ട് മാറ്റങ്ങൾ തിരിച്ചടിയാകും. ഡൽഹി-ചിക്കാഗോ സർവീസ് താൽക്കാലികമായി നിർത്തിവെച്ച എയർ ഇന്ത്യ, സാൻഫ്രാൻസിസ്‌കോ, ടൊറന്റോ, വാൻകൂവർ, പാരിസ്, സിംഗപ്പൂർ, ബാങ്കോക്ക് സർവീസുകളും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ക്രൂഡ് ഓയിൽ നീക്കം പ്രതിസന്ധിയിലായതാണ് വ്യോമയാന മേഖല ഇപ്പോൾ നേരിടുന്ന ഈ പ്രതിസന്ധിയ്ക്ക് കാരണം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് നീക്കിവയ്ക്കുന്നത്. ഇറാൻ സംഘർഷത്തിന് മുൻപ് കിലോലിറ്ററിന് 80,000 രൂപയായിരുന്ന വിമാന ഇന്ധനവില ഇപ്പോൾ ഒരു ലക്ഷം രൂപ കടന്നതായി എയർ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വേനലവധി കാലത്തെ കടുത്ത തിരക്കിനിടയിൽ വിമാന സീറ്റുകൾ കുറയുന്നത് വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകും.
വാരാന്ത്യങ്ങളിലെ നേരിട്ടുള്ള വിമാനങ്ങൾക്കും പ്രീമിയം എയർലൈനുകൾക്കും നിരക്ക് കുതിച്ചുയരുകയാണ്. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് നേരിട്ടുള്ള യാത്രയ്ക്ക് 36,000 രൂപ മുതൽ 49,000 രൂപ വരെയാണ് ഈ ദിവസങ്ങളിലെ ഉയർന്ന നിരക്ക്.
Gold Market വെടിനിർത്തൽ കരാർ ചർച്ചകൾ സജീവം; സ്വർണ്ണ വിപണിയിൽ വീണ്ടും മുന്നേറ്റം
Gold Market ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ സജീവമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായത്. യുഎഇ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 544.0 ദിർഹമായി ഉയർന്നു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോൾ ഇത് 541.25 ദിർഹമായിരുന്നു നിരക്ക്.
കഴിഞ്ഞ ദിവസം വില 537.0 ദിർഹം വരെ താഴ്ന്നിരുന്നു. 22 കാരറ്റ് സ്വർണത്തിന് 503.75 ദിർഹവും, 21 കാരറ്റിന് 483.0 ദിർഹവുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് ഗ്രാമിന് 414.0 ദിർഹത്തിലും 14 കാരറ്റ് 323.0 ദിർഹത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മേയ് 27ന് 22 കാരറ്റ് സ്വർണവില 500 ദിർഹത്തിന് താഴേക്ക് എത്തിയിരുന്നു.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 4,511 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനും വെടിനിർത്തൽ നീട്ടുന്നതിനും അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി സൂചനകളുണ്ട്. എന്നാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ.
Multiple-entry Schengen Visa യാത്രകൾ എളുപ്പമാകും: യുഎഇയിലുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ നൽകാൻ ഏറ്റവും സാധ്യതയുള്ള 10 രാജ്യങ്ങൾ ഇവയൊക്കെ
Multiple-entry Schengen Visa ദുബായ്: ഇനി യാത്രകൾ കൂടുതൽ എളുപ്പമാകും. യുഎഇയിലുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ നൽകാൻ ഏറ്റവും സാധ്യതയുള്ള 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. യൂറോപ്യൻ കമ്മീഷൻ ഡാറ്റ പ്രകാരം, സ്ലോവേനിയ, ജർമ്മനി, ക്രൊയേഷ്യ എന്നിവിടങ്ങളിൽ അപേക്ഷിച്ചാൽ യുഎഇയിലുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ ലഭിക്കാൻ സാധ്യത കൂടുതലാണ്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ യൂറോപ്യൻ യൂണിയനും ഷെഞ്ചൻ-അസോസിയേറ്റഡ് കോൺസുലേറ്റുകൾക്കും ഷോർട്ട്-സ്റ്റേ വിസകൾക്കായി ഏകദേശം 12 ദശലക്ഷം അപേക്ഷകൾ ലഭിച്ചു, 2024-നെ അപേക്ഷിച്ച് 1.8 ശതമാനം വർധനവാണ് (11.7 ദശലക്ഷം) രേഖപ്പെടുത്തിയിരിക്കുന്നത്. 2023-നെ അപേക്ഷിച്ച് 15.5 ശതമാനം (10.3 ദശലക്ഷം) വർധനവാണുള്ളത്.
2025-ൽ 10 ദശലക്ഷത്തിലധികം വിസകൾ നൽകി. 2024-നെ അപേക്ഷിച്ച് 3 ശതമാനം വർധന (9.7 ദശലക്ഷം) ആണ് രേഖപ്പെടുത്തിയത്. ഓസ്ട്രിയ, സ്വിറ്റ്‌സർലാൻഡ്, ബെൽജിയം, ഗ്രീസ്, റൊമാനിയ, എന്നിവ പത്തിൽ ആറ് പേർക്ക് മൾട്ടി-എൻട്രി ആക്സസ് ലഭിക്കാനുള്ള സാധ്യത വാഗ്ദാനം ചെയ്യുന്നു. നോർവേ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മൾട്ടിപ്പിൾ എൻട്രി ഷെഞ്ചൻ വിസ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
Air Traffic മിഡിൽ ഈസ്റ്റ് സംഘർഷവും ഉയർന്ന വിമാന നിരക്കുകളും; ഇന്ത്യൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
Air Traffic മിഡിൽ ഈസ്റ്റ് സംഘർഷം മുംബൈ വിമാനത്താവളത്തിലെ അന്താരാഷ്ട്ര, ആഭ്യന്തര ഗതാഗതത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ. മിഡിൽ ഈസ്റ്റ് സംഘർഷവും ഉയർന്ന വിമാന നിരക്കുകളും വിമാന തടസ്സങ്ങളും അന്താരാഷ്ട്ര ഗതാഗതത്തിൽ കുത്തനെ ഇടിവുണ്ടാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2026 മാർച്ചിൽ മുംബൈ വിമാനത്താവളം മൊത്തം 4.34 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു, 2025 മാർച്ചിലെ കണക്കുകളെ അപേക്ഷിച്ച് 6.2 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4.8 ശതമാനം കുറഞ്ഞ് 3.19 ദശലക്ഷമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2026 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിൽ മുംബൈയിൽ നിന്ന് ഗൾഫിലേക്കുള്ള 1,035 വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ട് പറയുന്നു. 2026 മാർച്ചിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ 16.9 ശതമാനം കുറഞ്ഞ് 6,228 ആയി. എന്നിരുന്നാലും, 2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മുംബൈയിലെ വാർഷിക അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 4.6 ശതമാനം ഉയർന്ന് 16.3 ദശലക്ഷമായി.
2026 മാർച്ചിൽ ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, ഗോവ എന്നിവയുൾപ്പെടെ ഇന്ത്യയിലെ മറ്റ് തിരക്കേറിയ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ജിഎംആറിന്റെ ഉടമസ്ഥയിലുള്ള ഡൽഹി, ഹൈദരാബാദ്, ഗോവ വിമാനത്താവളങ്ങളിൽ ഏപ്രിലിൽ ആഭ്യന്തര ഗതാഗതത്തിൽ 3.7 ശതമാനം ഇടിവ് രേഖപ്പെടുത്തി 7.6 ദശലക്ഷം യാത്രക്കാരാണ് ഏപ്രിൽ മാസം ഈ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത്. അന്താരാഷ്ട്ര ഗതാഗതം 8.9 ശതമാനം കുറഞ്ഞ് 2.3 ദശലക്ഷം യാത്രക്കാരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Air India Express ഇനി മഹാരാജ പോയിന്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും; വിശദാംശങ്ങൾ….
Air India Express ഇനി മഹാരാജ പോയിന്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും ലഭ്യമാകും. എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് പുറമെ വിവിധ ഏഷ്യൻ രാജ്യങ്ങളിലെമ്പാടുമുള്ള 55-ലധികം സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും മഹാരാജ പോയിന്റുകൾ നേടാനും റിഡീം ചെയ്യാനും സാധിക്കുന്ന മഹാരാജ ക്ലബ്ബ് ലോയൽറ്റി പ്രോഗ്രാമിന്റെ വിപുലീകരണം പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് മഹാരാജ പോയിന്റുകൾ കൂടുതൽ പ്രയോജനകരമാക്കുന്നതിലുള്ള എയർ ഇന്ത്യ ഗ്രൂപ്പിന്റെ നിരന്തരമായ ശ്രദ്ധയാണ് പുതിയ നടപടി പ്രതിഫലിപ്പിക്കുന്നത്.
എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും വിപുലമായ ശൃംഖലയിലൂടെയുള്ള യാത്രകളിൽ കൂടുതൽ മൂല്യം സ്വന്തമാക്കാൻ ഇത് അംഗങ്ങളെ പ്രാപ്തരാക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, പ്രധാന ട്രാവൽ ഏജന്റുമാർ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, മഹാരാജ ക്ലബ്ബ് അംഗങ്ങൾക്ക് ഉടൻ തന്നെ മഹാരാജ പോയിന്റുകളും ടയർ പോയിന്റുകളും നേടാൻ കഴിയും. മഹാരാജ ക്ലബ്ബ് അംഗങ്ങൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രകൾ അവരുടെ ടയർ പ്രോഗ്രഷനും സാധ്യമാക്കും. ഇതിനായി അർഹതയുള്ള വിമാന യാത്രകൾ മിനിമം ഫ്‌ലൈറ്റ് ആവശ്യകതകളിലേക്കും ടിയർ പോയിന്റുകൾ സ്വരൂപിക്കുന്നതിലേക്കും പരിഗണിക്കും. ഇത് പ്രോഗ്രാമിന്റെ ഉയർന്ന ടിയറുകളിലേക്ക് അതിവേഗം എത്തിച്ചേരാൻ അംഗങ്ങളെ സഹായിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മഹാരാജ ക്ലബ്ബ് ഐഡി നൽകിക്കൊണ്ട് എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലും മഹാരാജ ക്ലബ്ബ് അംഗങ്ങൾക്ക് മഹാരാജ പോയിന്റുകൾ നേടാം. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്കായുള്ള മഹാരാജ പോയിന്റുകൾ മുൻകാല പ്രാബല്യത്തോടെ ക്ലെയിം ചെയ്യാൻ കഴിയില്ല. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, തിരഞ്ഞെടുത്ത ഓൺലൈൻ ട്രാവൽ പങ്കാളികൾ വഴിയുള്ള ബുക്കിങ് സമയത്തും അംഗങ്ങൾക്ക് തങ്ങളുടെ മഹാരാജ ക്ലബ്ബ് ഐഡി നൽകാവുന്നതാണ്. നിലവിലെ ഘട്ടത്തിൽ എയർപോർട്ട് കൗണ്ടറുകളിലോ കോൺടാക്റ്റ് സെന്ററുകളിലോ മഹാരാജ ക്ലബ്ബ് അംഗത്വ ഐഡി ചേർക്കുന്നതിനോ തിരുത്തുന്നതിനോ ഉള്ള സൗകര്യം ലഭ്യമല്ല. മുതിർന്ന പൗരർ, വിദ്യാർഥികൾ, സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പ്രത്യേക നിരക്കുകൾ ഉൾപ്പെടെയുള്ള ബുക്കിങ്ങുകൾക്ക് മഹാരാജ പോയിന്റ് അക്രൂവൽ ഫ്രെയിംവർക്ക് ബാധകമാണ്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഘടന ഉറപ്പാക്കുന്നതിനായി, അടിസ്ഥാന നിരക്കും ഇന്ധന സർചാർജും കണക്കാക്കിയായിരിക്കും റിവാർഡ് പോയിന്റുകൾ നൽകുക. എയർ ഇന്ത്യക്ക് സമാനമായ നിരക്കിലായിരിക്കും ഇത് കണക്കാക്കുന്നത്.
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്കായുള്ള മഹാരാജ പോയിന്റ് ഏൺ സ്ട്രക്ചർ പ്രകാരം ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും ഇനി പറയുന്ന രീതിയിലായിരിക്കും പോയിന്റുകൾ ലഭിക്കുക. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റും മൊബൈൽ ആപ്പും വഴി ചെയ്യുന്ന ബുക്കിങ്ങുകൾക്ക്, റെഡ് ടിയർ അംഗങ്ങൾക്ക് 8 പോയിന്റും സിൽവർ ടിയർ അംഗങ്ങൾക്ക് 10 പോയിന്റും ഗോൾഡ് ടിയർ അംഗങ്ങൾക്ക് 11 പോയിന്റും പ്ലാറ്റിനം ടിയർ അംഗങ്ങൾക്ക് 12 പോയിന്റും ലഭിക്കുന്നതാണ്. എന്നാൽ, പരമ്പരാഗത ട്രാവൽ ഏജന്റുമാരും ഓൺലൈൻ ട്രാവൽ ഏജന്റുമാരും ഉൾപ്പെടെയുള്ള മറ്റ് ചാനലുകൾ വഴി ചെയ്യുന്ന ബുക്കിങ്ങുകൾക്ക് റെഡ് അംഗങ്ങൾക്ക് 6 പോയിന്റും സിൽവർ അംഗങ്ങൾക്ക് 8 പോയിന്റും ഗോൾഡ് അംഗങ്ങൾക്ക് 9 പോയിന്റും പ്ലാറ്റിനം അംഗങ്ങൾക്ക് 10 പോയിന്റും ലഭിക്കുന്നതാണ്. എയർ ഇന്ത്യയുടെ ‘AI’ ഡെസിഗ്‌നേറ്റർ കോഡുള്ളതും എന്നാൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്നതുമായ കോഡ്‌ഷെയർ ഫ്‌ലൈറ്റുകൾ എയർ ഇന്ത്യ വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന അംഗങ്ങൾക്ക് മാത്രമേ നിലവിൽ മഹാരാജ പോയിന്റുകൾ ടിക്കറ്റുകൾക്കായി റിഡീം ചെയ്യാൻ സാധിക്കുകയുള്ളൂ.
Passed Away യുഎഇയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഹാരിസ് അന്തരിച്ചു
Passed Away ദുബായ്: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കോസ്‌മോസ് ഹാരിസ് അന്തരിച്ചു. 63 വയസായിരുന്നു. നാട്ടിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രോഗചികിത്സയ്ക്കായി ഏറെ കാലമായി അദ്ദേഹം നാട്ടിലായിരുന്നു.
കലാ-സാംസ്‌കാരിക രംഗത്തും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പരേതരായ അബ്ദുൽ ഖാദർ ഹാജിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ് ഹാരിസ്. സാഹിറ, ഫൗസിയ എന്നിവർ ഭാര്യമാരാണ്. മക്കൾ: സാഫിർ (ദുബായ് ), സമിർ ( ഒമാൻ), സാജിർ (ബംഗ്ലൂർ ), അബദൂൽ ഹാദി (ദുബായ് ), സദഫ് ( ദുബായ് ), ഇല്യാസ്. മരുമക്കൾ ഫാത്തിമ, നജ്മ, ഫാത്തിമ, ലാമിയ, റഷ. സഹോദരങ്ങൾ റഫീഖ്, സമദ്, സിറാജ്, ജസ് ലീന, ബുഷറ.