
UAE petrol diesel prices June ദുബായ്: യുഎഇയിൽ 2026 ജൂൺ മാസത്തേക്കുള്ള പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ മേയ് മാസത്തിൽ ഒപെക് (Opec), ഒപെക് പ്ലസ് (Opec+) കൂട്ടായ്മകളിൽ നിന്ന് ഔദ്യോഗികമായി പുറത്തുകടന്നതിന് ശേഷം ഒരു സ്വതന്ത്ര എണ്ണ ഉത്പാദക രാജ്യമെന്ന നിലയിൽ യുഎഇ പ്രഖ്യാപിക്കുന്ന ആദ്യ ഇന്ധന വില നിർണ്ണയമാണിത്. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പുതുക്കിയ നിരക്കുകൾ താഴെ പറയുന്നപ്രകാരമാണ്:
പുതുക്കിയ ഇന്ധന നിരക്കുകൾ ഒറ്റനോട്ടത്തിൽ:
സൂപ്പർ 98 പെട്രോൾ (Super 98): ലിറ്ററിന് 3.95 ദിർഹം (മേയ് മാസത്തിൽ ഇത് 3.66 ദിർഹമായിരുന്നു).
സ്പെഷ്യൽ 95 പെട്രോൾ (Special 95): ലിറ്ററിന് 3.83 ദിർഹം (നിലവിലെ നിരക്കായ 3.55 ദിർഹത്തിൽ നിന്നാണ് ഈ വർദ്ധനവ്).
ഇ-പ്ലസ് 91 പെട്രോൾ (E-Plus 91): ലിറ്ററിന് 3.76 ദിർഹം (മുൻപത്തെ നിരക്ക് ലിറ്ററിന് 3.48 ദിർഹമായിരുന്നു).
ഡീസൽ: ലിറ്ററിന് 4.33 ദിർഹം (നിലവിലെ നിരക്കായ 4.69 ദിർഹത്തിൽ നിന്ന് ഡീസൽ വിലയിൽ കുറവുണ്ടായിട്ടുണ്ട്).
ആഗോള എണ്ണ വിപണിയിലെ ചലനങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് മേയ് മാസം ഉൾപ്പെടെ തുടർച്ചയായ മൂന്നാം മാസമാണ് രാജ്യത്ത് പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. യുഎഇയിലെ ഓരോ മാസത്തെയും ഇന്ധനവില വ്യതിയാനങ്ങൾ സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഭൂരിഭാഗം കുടുംബങ്ങൾക്കും ഇന്ധനം എന്നത് ഒഴിച്ചുകൂടാനാകാത്ത പ്രതിദിന ചെലവായതിനാൽ, ചെറിയ വിലവർദ്ധനവ് പോലും മാസാവസാനം വലിയൊരു തുകയായി മാറും. പെട്രോൾ വില കൂടുമ്പോൾ വാഹന ഉടമകൾ തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഇതിനായി മാത്രം മാറ്റിവെക്കേണ്ടി വരുന്നു.(റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് 2022 ജൂലൈയിലാണ് യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില രേഖപ്പെടുത്തിയത്. അന്ന് ചരിത്രത്തിലാദ്യമായി വില ലിറ്ററിന് 4 ദിർഹം കടന്നിരുന്നു. അന്ന് സൂപ്പർ 98 ന് 4.63 ദിർഹവും സ്പെഷ്യൽ 95 ന് 4.52 ദിർഹവുമായിരുന്നു ഉയർന്ന നിരക്ക്). ആറ് പതിറ്റാണ്ടുകാലം ഒപെക് കൂട്ടായ്മയുടെ ഭാഗമായിരുന്ന യുഎഇ, 2026 മേയ് 1 മുതൽ പ്രാബല്യത്തിൽ വരുംവിധം സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം ഏപ്രിൽ 28-നാണ് പ്രഖ്യാപിച്ചത്. ഒപെക് വിട്ടതോടെ, മുൻപ് സംഘടന നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ യുഎഇക്ക് തങ്ങളുടെ എണ്ണ ഉത്പാദനം 30 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കും. ഇത് ആഗോള എണ്ണ വിപണിയിൽ മൂന്ന് തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമായേക്കാം. പ്രതിദിനം 2,00,000 മുതൽ 3,00,000 വരെ ബാരലുകളുടെ നേരിയ വർദ്ധനവ് ഉണ്ടായാൽ അത് വിപണി വിലയെ കാര്യമായി ബാധിക്കില്ല. പ്രതിദിനം 5,000,00 മുതൽ 1 മില്യൺ (10 ലക്ഷം) വരെ ബാരലുകളുടെ വർദ്ധനവുണ്ടായാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകുന്നതോടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇത് സഹായിക്കും. ഉത്പാദനം പ്രതിദിനം 1 മില്യണിലധികം ബാരലുകളായി ഉയർന്നാൽ, വിപണിയിൽ എണ്ണയുടെ ആവശ്യകത വലിയ തോതിൽ കൂടാതിരുന്നാൽ വില കുറയാൻ സാധ്യതയുണ്ട്. തന്ത്രപ്രധാനമായ സമയങ്ങളിൽ വിപണിയെ സ്വാധീനിക്കാൻ ഒപെക് എപ്പോഴും തങ്ങളുടെ എണ്ണ ഉത്പാദന ശേഷിയെയാണ് ആശ്രയിച്ചിരുന്നത്. അതിനാൽ യുഎഇയെപ്പോലുള്ള ഒരു പ്രധാന എണ്ണ ഉത്പാദക രാജ്യം വിട്ടുപോകുന്നത് ആഗോള എണ്ണ വിപണി നിയന്ത്രിക്കാനുള്ള ഒപെക്കിന്റെ ശേഷിയെ വരുംദിവസങ്ങളിൽ ദുർബലപ്പെടുത്തിയേക്കാം.