
Dubai Accident ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ 2 മലയാളികളും. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ. കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് അദ്ദേഹം നൽകുന്നത്.
അപകടത്തിൽ ജീവൻ പൊലിഞ്ഞ ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങൾക്ക് 26 ലക്ഷം രൂപ വീതവും രണ്ട് മലയാളികൾ ഉൾപ്പെടെ പരിക്കേറ്റ ഒൻപത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങൾക്കായി 47 ലക്ഷം രൂപയും നൽകും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങൾക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവർക്ക് അടിയന്തര ആശ്വാസം നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകൽപന ചെയ്തിരിക്കുന്നത്.
ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് അവരുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. അതേസമയം, അപകടത്തിൽപ്പെട്ട ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു.
മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാനയിൽ നിന്നുമുള്ളവരുമാണ്. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. ഇതിൽ രണ്ട് മലയാളികളും ഉൾപ്പെടും. ഒരാൾ നേപ്പാൾ സ്വദേശിയാണ്. പരുക്കേറ്റവരിൽ അഞ്ച് പേർ ഇതിനകം ആശുപത്രി വിട്ടു. മൂന്ന് ഇന്ത്യക്കാർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുബായ് ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ചിരുന്ന മിനിബസാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനി ബസിടിച്ചായിരുന്നു അപകടം ഉണ്ടായത്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
Murder Case ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം; മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു
Murder Case ഷാർജ: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കി പോലീസ്. മരിച്ച യുവാവിന്റെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സമൂഹമാധ്യമത്തിലെ കടുത്ത വാഗ്വാദങ്ങൾക്കും പരസ്പരമുള്ള പോരട്ടത്തിനും ശേഷം സംഘം ചേർന്നുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടിയുടെ മൃതദേഹമാണ് ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ നിന്ന് ഫൊറൻസിക് വിഭാഗത്തിലേക്ക് മാറ്റിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപട ക്രമങ്ങൾ പുരോഗമിക്കുകയാണ്.
സംഭവത്തിൽ ഒരു മലയാളിയ്ക്ക് ഗുരുതര പരുക്കേൽക്കുയും ചെയ്തിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം, കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുഹൈറ പൊലീസ് ഷാർജ പ്രോസിക്യൂഷന് കൈമാറി.ജൂൺ ഒന്നിന് രാവിലെയായിരുന്നു സംഭവം ഉണ്ടായത്. ടിക് ടോക്കിൽ സജീവമായ ഇസ്മായീലും പ്രതികളും തമ്മിൽ ചില പ്രശ്നങ്ങളുടെ പേരിൽ ലൈവായി പരസ്പരം വെല്ലുവിളികളുയർത്തിയിരുന്നു. സംഭവദിവസം രാവിലെ എട്ടരയോടെ ഷാർജയിലെ കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ ഇവർ സംഗമിക്കുകയും കടുത്ത വാഗ്വാദങ്ങൾക്കൊടുവിൽ പരസ്പരം ഏറ്റുമുട്ടുകയും അഞ്ച് പേർ ചേർന്ന് മരപ്പലകയടക്കമുള്ള വസ്തുക്കളും കൂർത്ത ആയുധവും ഉപയോഗിച്ച് ഇസ്മായീലിനെ പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇസ്മായീൽ രാത്രിയോടെ മരിച്ചു.
Iran Attack ബഹ്റൈനും കുവൈത്തിനും നേരെയുള്ള ഇറാൻ ആക്രമണങ്ങൾ; ശക്തമായി അപലപിച്ച് യുഎഇ
Iran Attack ദുബായ്: ബഹ്റൈനും കുവൈത്തിനും ജോർദാനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ഇറാൻ നടത്തിയ ഭീകരാക്രമണങ്ങൾ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മൂന്ന് രാജ്യങ്ങളോടും യുഎഇ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും യുഎഇ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.
Whale shark ദുബായിലെ കടൽത്തീര റെസ്റ്റോറന്റിന് സമീപം തിമിംഗല സ്രാവിനെ കണ്ടെത്തി
Whale shark ദുബായ്: ദുബായിലെ കടൽത്തീര റെസ്റ്റോറന്റിന് സമീപം തിമിംഗല സ്രാവിനെ കണ്ടെത്തി. ദുബായിലെ ജുമൈറ ഫിഷിംഗ് ഹാർബറിലെ പ്രശസ്തമായ ‘3 ഫിൽസ്’ (3 Fils) റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അതിഥികളെയും വഴിയാത്രക്കാരെയും ഒരേപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് തീരക്കടലിൽ ഭീമൻ തിമിംഗല സ്രാവിനെ കണ്ടെത്തിയത്. റസ്റ്റോറന്റിനോട് ചേർന്നുള്ള കടൽപാലത്തിന് തൊട്ടരികിലൂടെ ഭീമാകാരനായ ഈ സ്രാവ് ശാന്തമായി തെന്നിനീങ്ങുന്ന ദൃശ്യങ്ങൾ റെസ്റ്റോറന്റ് അധികൃതർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു. ‘അപ്രതീക്ഷിത അതിഥി! പോൾക്ക തിമിംഗല സ്രാവ്’ എന്ന അടിക്കുറിപ്പോടെയാണ് റെസ്റ്റോറന്റ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. തിമിംഗല സ്രാവുകളുടെ സവിശേഷതയായ വലിയ പരന്ന തലയും ശരീരത്തിലെ വെളുത്ത പുള്ളികളും ദൃശ്യങ്ങളിൽ വളരെ വ്യക്തമായി കാണാൻ കഴിയും. തിരക്കേറിയ ജുമൈറ തീരത്ത്, അതും റെസ്റ്റോറന്റിനോട് ഇത്രയും അടുത്തായി തിമിംഗല സ്രാവിനെ കണ്ടത് ഭക്ഷണം കഴിക്കാനെത്തിയവർക്ക് തികച്ചും അവിസ്മരണീയമായ അനുഭവമായിരുന്നു.
ലോകത്തിലെ നിലവിലുള്ളതിൽ വെച്ച് ഏറ്റവും വലിയ മത്സ്യ ഇനമാണ് തിമിംഗല സ്രാവുകൾ. പേരിൽ സ്രാവ് എന്നുണ്ടെങ്കിലും ഇവ മനുഷ്യർക്ക് ഒട്ടും അപകടകാരികളല്ല എന്നാണ് സമുദ്ര ജീവിശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. കടലിലെ പ്ലവകങ്ങളും ചെറിയ മീനുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. യുഎഇയുടെ ഉൾക്കടലുകളിൽ തിമിംഗല സ്രാവുകളെ കാണാറുണ്ടെങ്കിലും, മനുഷ്യർ തിങ്ങിപ്പാർക്കുന്ന പൊതു കടൽത്തീരങ്ങളിലോ ഹാർബറുകളിലോ ഇവ വളരെ അപൂർവ്വമായാണ് വരുന്നത്.
Middle East Conflict മിഡിൽ ഈസ്റ്റ് സംഘർഷം 100 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ വിപണിയ്ക്ക് കനത്ത പ്രഹരം; കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്നും ഒഴുകിപ്പോയത് കോടികൾ
കൊച്ചി: മിഡിൽ ഈസ്റ്റ് സംഘർഷം 100 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ വിപണിയ്ക്ക് കനത്ത പ്രഹരം. ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്ന് 4.5 ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. ടെഹ്റാനിലെ ഓഹരി വിപണികൾ യുദ്ധത്തോടനുബന്ധിച്ച് 80 ദിവസം നിർത്തിവയ്ക്കേണ്ടി വന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കൊണ്ട് ദുബായ് വിപണിക്ക് 15 മുതൽ 18% ഇടിവുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഓഹരി വിപണികളിൽ യുദ്ധം ഏറ്റവുമധികം ബാധിച്ചത് ഇന്ത്യയെ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
7.5 ശതമാനമാണ് നിഫ്റ്റി സൂചികയുടെ നഷ്ടം. അതേസമയം, യുദ്ധത്തിന്റെ തുടക്കത്തിൽ ഏറ്റവും ശക്തമായി ഇടിഞ്ഞ ദക്ഷിണകൊറിയൻ കോസ്പി സൂചിക നേട്ടത്തിലേക്കു തിരികെയെത്തി. ജപ്പാനിലെ നിക്കെയ് സൂചികയും തിരിച്ചുകയറി. ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചികയും നഷ്ടം ഗണ്യമായി കുറച്ചു. യുഎസിലെ എസ് ആൻഡ് പി, നാസ്ഡക് സൂചികകൾ യുദ്ധകാലത്ത് റെക്കോർഡുകൾ തിരുത്തി മുന്നേറി. യൂറോപ്യൻ സൂചികകളും ആദ്യദിനങ്ങളിലെ നഷ്ടം വീണ്ടെടുത്തു.
ക്രൂഡ്ഓയിൽ വില വർധനയും രൂപയുടെ തളർച്ചയും മൂലം വിദേശ നിക്ഷേപകരുടെ റെക്കോർഡ് ഓഹരി വിൽപനയാണ് ഇക്കാലയളവിൽ ഇന്ത്യൻ വിപണിയിൽ സംഭവിച്ചത്. ഈ വർഷം ഇതുവരെ 2.62 ലക്ഷം കോടി രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചു. കഴിഞ്ഞ വർഷം ആകെ പിൻവലിച്ചത് 1.6 ലക്ഷം കോടി രൂപയാണ്.
Flight Ticket Rate പ്രവാസികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി കമ്പനികൾ
Flight Ticket Rate ദുബായ്: പ്രവാസികൾക്ക് ഇനി യാത്രാ ചെലവേറും. മിഡിൽ ഈസ്റ്റ് സംഘർഷവും വിമാന ഇന്ധനവിലയിലുണ്ടായ റെക്കോർഡ് വർധനവും ആഗോള വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോർട്ടുകൾ. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രധാന യാത്രാ ഹബ്ബുകളായ ദുബായ്, ദോഹ, അബുദാബി എന്നിവടങ്ങളിലൂടെയുള്ള വിമാന സർവീസുകളെ നിലവിലെ സാഹചര്യങ്ങൾ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ഈ വർഷം ആഗോള വിമാനക്കമ്പനികളുടെ ലാഭത്തിൽ പകുതിയോളം ഇടിവുണ്ടാകുമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടനയായ ‘അയാട്ട’ പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നേരത്തെ ഈ വർഷം 4,100 കോടി ഡോളർ ലാഭമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ നിലവിലെ പ്രതിസന്ധികൾ കാരണം ഇത് 2,300 കോടി ഡോളറായി ചുരുങ്ങുമെന്നാണ് അയാട്ടയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ 4,500 കോടി ഡോളർ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പകുതി മാത്രമാണ്.
മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ കൂട്ടത്തോടെ അടച്ചതും സർവീസുകൾ തടസ്സപ്പെട്ടതും ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. വിമാന ഇന്ധനവിലയിലുണ്ടായ 70 ശതമാനത്തോളം വർധനവാണ് കമ്പനികളുടെ ലാഭവിഹിതം ഇടിയാൻ പ്രധാന കാരണം. ഇന്ധനച്ചെലവ് കഴിഞ്ഞ വർഷത്തെ 25,200 കോടി ഡോളറിൽ നിന്ന് ഈ വർഷം 35,000 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. പ്രവർത്തനച്ചെലവ് ഉയർന്നതോടെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ നിർബന്ധിതരാവുകയാണ്.
മൊബൈൽ നമ്പറിന്റെ ‘പഴയ ഭൂതകാലം’ ചതിച്ചു; ദുബായ് പ്രവാസിക്ക് നഷ്ടമായത് വീട്ടുവാടക, ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Expat Malayali loses money ദുബായ്: നാം നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറിന്റെ പഴയ ‘ഭൂതകാലം’ (പഴയ ഉടമയുടെ വിവരങ്ങൾ) വരുത്തിവെക്കാവുന്ന സാമ്പത്തിക നഷ്ടത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ഒരു പ്രവാസി മലയാളി. ദുബായിൽ 20 വർഷമായി എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി സുനിൽ കുമാറിനാണ് ഈ വിചിത്രമായ അനുഭവത്തിലൂടെ പണം നഷ്ടമായത്. കഴിഞ്ഞ മെയ് 16-നായിരുന്നു സംഭവങ്ങളുടെ തുടക്കം. സുനിലിന്റെ നാട്ടിലെ വീടിന്റെ വാടകയായ 12,000 രൂപ വാടകക്കാരൻ പേടിഎം (Paytm) ആപ്പ് വഴി സുനിലിന്റെ മൊബൈൽ നമ്പറിലേക്ക് അയച്ചു. എന്നാൽ സുനിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതിന് പകരം ഈ പണം പോയത് അശ്വതി എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ്. സുനിൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറിന്റെ മുൻ ഉടമയായിരുന്നു അശ്വതി. വർഷങ്ങളായി സുനിൽ ഈ നമ്പർ നിയമപരമായി വാങ്ങി ഉപയോഗിക്കുന്നുണ്ടെങ്കിലും, അശ്വതി തന്റെ ബാങ്ക് അക്കൗണ്ട് ഈ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ/പേടിഎം പ്രൊഫൈലിൽ നിന്ന് മാറ്റിയിരുന്നില്ല. വാടകക്കാരൻ സുനിലിന്റെ നമ്പറിലേക്ക് പണമയച്ചപ്പോൾ, ആപ്പിലെ പഴയ ലിങ്ക് പ്രകാരം തുക നേരിട്ട് അശ്വതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുകയായിരുന്നു. വാടക പണം കിട്ടാത്തതിനെ തുടർന്ന് സുനിൽ പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്ത് പരിശോധിച്ചപ്പോഴാണ് പ്രൊഫൈലിൽ അശ്വതിയുടെ പേര് കണ്ടതും സാങ്കേതികമായി പറ്റിയ ചതി മനസ്സിലാക്കിയതും. കൂടുതൽ പണം നഷ്ടപ്പെടാതിരിക്കാൻ സുനിൽ ഉടൻ തന്നെ ആ പ്രൊഫൈലിൽ നിന്ന് പഴയ ബാങ്ക് വിവരങ്ങൾ ഒഴിവാക്കിയെങ്കിലും നഷ്ടപ്പെട്ട പണം ഇതുവരെ തിരികെ കിട്ടിയിട്ടില്ല. പ്രവാസിയായതിനാൽ നാട്ടിൽ നേരിട്ടെത്തി പരാതി നൽകാൻ കഴിയാത്ത സുനിൽ, ഇന്ത്യൻ സൈബർ ക്രൈം സെല്ലിൽ ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. ബാങ്കും പേടിഎം അധികൃതരും ഇടപെട്ട് തന്റെ പണം തിരികെ ലഭ്യമാക്കണമെന്നാണ് സുനിലിന്റെ ആവശ്യം. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ സ്വീകർത്താവിന്റെ പേരും വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്താൻ എപ്പോഴും ശ്രദ്ധിക്കണമെന്ന് സുനിൽ ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ച് നാട്ടിലേക്ക് പണം അയക്കുമ്പോഴും വാങ്ങുമ്പോഴും റീചാർജ് ചെയ്ത പുതിയ നമ്പറുകളാണെങ്കിൽ ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
സെക്യൂരിറ്റി ഗാര്ഡില് നിന്ന് കോടീശ്വരനിലേക്ക്; യുഎഇയില് പ്രവാസിയ്ക്ക് 70 കോടയോളം രൂപ സമ്മാനം
UAE Lottery അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന അഞ്ച് സുഹൃത്തുക്കളുടെ ജീവിതം ഇനി മാറിമറിയും. തങ്ങളുടെയും കുടുംബത്തിന്റെയും നല്ലൊരു ഭാവിക്കായി വർഷങ്ങളായി ഒന്നിച്ച് ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്ന ഇവർക്ക് ഒടുവിൽ ഭാഗ്യദേവതയുടെ തുണയുണ്ടായി. മെയ് 27-ന് നടന്ന ‘ദി യുഎഇ ലോട്ടറി’യുടെ ലക്കി ഡേ നറുക്കെടുപ്പിലാണ് ഇവർ എടുത്ത ടിക്കറ്റിന് 3 കോടി ദിർഹം (ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ) മെഗാ ജാക്ക്പോട്ട് അടിച്ചതായി പ്രഖ്യാപിച്ചത്. അബുദാബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ ഏരിയയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന 26 കാരനായ നേപ്പാൾ സ്വദേശി തയാബ് ഖാൻ ആണ് ഈ വൻ വിജയത്തിന്റെ മുഖമായി മാറിയത്. സമ്മാനത്തുക അഞ്ച് സുഹൃത്തുക്കളും തുല്യമായി പങ്കിടും. ഇതോടെ ഓരോരുത്തർക്കും 60 ലക്ഷം ദിർഹം (ഏകദേശം 13.6 കോടി രൂപ വീതം) ലഭിക്കും. “ഇത് എന്റെ മാത്രം ജീവിതമല്ല മാറ്റിയത്. ഞങ്ങളുടെ അഞ്ചുപേരുടെയും കുടുംബങ്ങളുടെയും ജീവിതമാണ് മാറ്റിമറിച്ചത്,” തയാബ് ഖാൻ ഖലീജ് ടൈംസിനോട് പറഞ്ഞു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി നാല് വർഷം മുൻപാണ് തയാബ് ഖാൻ നേപ്പാളിൽ നിന്ന് യുഎഇയിലെത്തുന്നത്. 2024-ന്റെ തുടക്കത്തിൽ ഫേസ്ബുക്കിലൂടെയാണ് ‘ദി യുഎഇ ലോട്ടറി’യെക്കുറിച്ച് ഇദ്ദേഹം അറിയുന്നത്. തുടർന്ന് സുഹൃത്തുക്കളോട് ഒന്നിച്ച് ടിക്കറ്റ് എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ച് പണം ചേർത്താണ് ഓരോ ആഴ്ചയും ടിക്കറ്റുകൾ വാങ്ങിയിരുന്നത്. ഓരോ ആഴ്ചയും ഓരോരുത്തർ മാറിമാറിയാണ് നമ്പറുകൾ തിരഞ്ഞെടുത്തത്. പ്രത്യേക ഫോർമുലകൾ ഒന്നും ഇല്ലായിരുന്നു. ചിലപ്പോൾ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളോ മറ്റ് പ്രധാന നമ്പറുകളോ തിരഞ്ഞെടുക്കും, ചിലപ്പോൾ റാൻഡം നമ്പറുകളും. പലപ്പോഴായി ചെറിയ സമ്മാനങ്ങൾ ലഭിച്ചത് ഇവരുടെ പ്രതീക്ഷ നിലനിർത്തി. ഒടുവിൽ തയാബ് ഖാൻ തിരഞ്ഞെടുത്ത നമ്പറുകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി നറുക്കെടുപ്പ് നടക്കുമ്പോൾ തയാബ് ഖാൻ അത് തത്സമയം കാണുന്നുണ്ടായിരുന്നില്ല. ജാക്ക്പോട്ട് അടിച്ച വിവരം ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ വഴിയാണ് ഇദ്ദേഹം അറിയുന്നത്. മുൻപും ചെറിയ സമ്മാനങ്ങൾ അടിച്ചപ്പോൾ ഇമെയിലുകൾ വന്നിട്ടുള്ളതിനാൽ ആദ്യം തയാബ് ഇത് അത്ര കാര്യമാക്കിയില്ല. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് തങ്ങൾ കോടീശ്വരന്മാരായ വിവരം തിരിച്ചറിഞ്ഞത്. ഈ സമ്മാനത്തുക തന്റെ സുഹൃത്തുക്കളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചാണ് പുതിയ മില്ല്യനയറായ തയാബ് ഖാന് കൂടുതൽ പറയാനുള്ളത്. “കൂട്ടത്തിൽ ഒരാൾ വർഷങ്ങളായി കുടുംബത്തിൽ നിന്ന് മാറിനിൽക്കുകയാണ്. മറ്റൊരു സുഹൃത്തിന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. വേറൊരാൾ അടുത്തിടെയാണ് അച്ഛനായത്. ഇനി അവന് തന്റെ കുട്ടിയോടും കുടുംബത്തോടും ഒപ്പം വിലപ്പെട്ട സമയം ചിലവഴിക്കാൻ സാധിക്കും. എല്ലാവർക്കും വേണ്ടിയും എനിക്ക് ഒരുപാട് സന്തോഷമുണ്ട്,” തയാബ് പറഞ്ഞു. തന്റെ ജീവിതകാലത്തെ ഏറ്റവും വലിയ സ്വപ്നമാണ് ഈ വിജയത്തിലൂടെ യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് തയാബ് ഖാൻ വ്യക്തമാക്കുന്നു. നേപ്പാളിലുള്ള തന്റെ കുടുംബത്തിനായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു നല്ല വീട് മികച്ചൊരു സ്ഥലത്ത് നിർമ്മിക്കുക എന്നതാണ് തയാബിന്റെ ആദ്യത്തെ മുൻഗണന. കഴിഞ്ഞ നാല് വർഷമായി ഒരു സാധാരണ ജീവനക്കാരനായി ജോലി ചെയ്ത തയാബ്, ഇനി സ്വന്തമായി ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് താല്പര്യം. ദുബായിലെ പ്രോപ്പർട്ടികളിൽ നിക്ഷേപം നടത്താനും ഇദ്ദേഹം ആഗ്രഹിക്കുന്നു.
മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധി; ജിസിസി റെയിൽവേ പദ്ധതി 50 ശതമാനം പൂർത്തിയായി
GCC rail project ദുബായ്: മിഡിൽ ഈസ്റ്റിൽ തുടരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളുടെ ദീർഘകാല സ്വപ്നമായ ‘ജിസിസി റെയിൽവേ ശൃംഖല’ വെറുമൊരു സാമ്പത്തിക പദ്ധതി എന്നതിലുപരി ഒരു തന്ത്രപ്രധാനമായ ആവശ്യമായി മാറുന്നു. സമുദ്രമാർഗ്ഗങ്ങളിലെ തടസ്സങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വ്യാപാര പ്രവാഹം സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് ഗൾഫ് സർക്കാരുകൾ റെയിൽ ഇൻഫ്രാസ്ട്രക്ചറുകളിൽ നിക്ഷേപം ശക്തമാക്കുകയാണ്. പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ‘പിഡബ്ല്യുസി മിഡിൽ ഈസ്റ്റിന്റെ’ പുതിയ റിപ്പോർട്ട് പ്രകാരം, ചരിത്രപരമായ ജിസിസി റെയിൽവേ പദ്ധതിയുടെ 50 ശതമാനത്തോളം പണികൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ആറ് ഗൾഫ് രാജ്യങ്ങളിലായി 2,100 കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ ശൃംഖല 2030-ഓടെ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോളതലത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും പ്രാദേശിക വ്യാപാരത്തിന്റെ ഭൂരിഭാഗവും കടന്നുപോകുന്ന ‘ഹോർമുസ് കടലിടുക്കിലെ’ (Strait of Hormuz) നിലവിലെ അസ്ഥിരത പരമ്പരാഗത കപ്പൽ ഗതാഗത മാർഗ്ഗങ്ങളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ട്. ഇതിന് ബദലായി സുരക്ഷിതമായ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ റെയിൽവേ പദ്ധതി അടിവരയിടുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ പ്രവചനപ്രകാരം 2026-ൽ ജിസിസി സാമ്പത്തിക വളർച്ച മുൻപ് കണക്കാക്കിയ 4.4 ശതമാനത്തിൽ നിന്ന് 1.8 ശതമാനമായി കുറയാൻ സാധ്യതയുണ്ടെങ്കിലും, ദീർഘകാല വളർച്ച നിലനിർത്താൻ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾ അത്യാവശ്യമാണെന്ന് ഭരണകർത്താക്കൾ വിലയിരുത്തുന്നു. ഗൾഫ് മേഖലയിലെ ഈ വലിയ ലോജിസ്റ്റിക്സ് മാറ്റത്തിന്റെ പ്രധാന കേന്ദ്രമായി യുഎഇ മാറിക്കഴിഞ്ഞു. രാജ്യത്തെ 7 എമിറേറ്റുകളിലെയും പ്രധാന വ്യാവസായിക കേന്ദ്രങ്ങൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് സോണുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ 900 കിലോമീറ്റർ നീളമുള്ള ചരക്ക് ശൃംഖല 2023 മുതൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ പ്രാദേശിക വിതരണ ശൃംഖലകളിൽ തടസ്സമുണ്ടായ കടുത്ത സമ്മർദ്ദത്തിന്റെ ഘട്ടത്തിൽ, വെറും 9 ദിവസത്തിനുള്ളിൽ 4,59,000 ടണ്ണിലധികം ചരക്കുകളും ഏകദേശം 7,900 കണ്ടെയ്നറുകളും കടത്താൻ ഇത്തിഹാദ് റെയിലിന് സാധിച്ചു. ഇത്തിഹാദ് റെയിലിന്റെ ചരക്ക് വാഗണുകളുടെ എണ്ണം 1,000 കടന്നു. 2030-ഓടെ വാർഷിക ചരക്ക് ശേഷി 60 ദശലക്ഷം ടണ്ണിലെത്തിക്കാനാണ് ലക്ഷ്യം. ഈ പദ്ധതി വഴി യുഎഇ റോഡുകളിൽ നിന്ന് ദശലക്ഷക്കണക്കിന് ട്രക്കുകൾ ഒഴിവാക്കാൻ സാധിക്കും. ഇത് വഴി 2050-ഓടെ പ്രതിവർഷം കാർബൺ പുറന്തള്ളൽ 8 ദശലക്ഷം ടണ്ണിലധികം കുറയ്ക്കാൻ കഴിയും. മേഖലാതലത്തിലെ കണക്റ്റിവിറ്റിയുടെ വലിയൊരു നാഴികക്കല്ലാണ് യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന 238 കിലോമീറ്റർ നീളമുള്ള ‘ഹഫീത് റെയിൽ’ പദ്ധതി. ഒമാനിലെ സോഹാർ തുറമുഖത്തെ അൽ ഐൻ വഴി അബുദാബിയുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് നീക്കത്തിന്റെ സമയം പകുതിയായി കുറയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള അമുസ്ലിം നോൺ-ഓയിൽ വ്യാപാരം കൂടുതൽ ശക്തമാക്കുകയും ചെയ്യും. അബുദാബിയിലെ അസംസ്കൃത എണ്ണ കയറ്റുമതിക്കായി യുഎഇ 380 കിലോമീറ്റർ നീളമുള്ള ‘ഹബ്ഷാൻ-ഫുജൈറ’ പൈപ്പ്ലൈൻ ഉപയോഗിക്കുന്നുണ്ട്. ഇത് വഴി ഹോർമുസ് കടലിടുക്ക് പൂർണ്ണമായും ഒഴിവാക്കി പ്രതിദിനം 1.5 ദശലക്ഷം ബാരൽ എണ്ണ ഫുജൈറ തുറമുഖം വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ യുഎഇക്ക് സാധിക്കുന്നു.
യുഎഇ പ്രവാസികൾ വേനൽക്കാല വിമാന ടിക്കറ്റുകൾ ഉടൻ എടുക്കുക; ഈ മാസങ്ങളിൽ നിരക്കുകൾ കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
Cheaper flights ദുബായ്: ഈ വേനലവധിക്കാലത്ത് നാട്ടിലേക്കോ വിദേശങ്ങളിലേക്കോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾ അവസാന നിമിഷത്തെ ഓഫറുകൾക്കായി കാത്തുനിൽക്കാതെ ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു. വിമാനക്കമ്പനികളുടെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് കാറ്റഗറികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തീർന്നുപോകുമെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നിരക്കുകൾ കുത്തനെ ഉയരുമെന്നുമാണ് വിലയിരുത്തൽ. “ടിക്കറ്റുകൾ ഇപ്പോൾത്തന്നെ ബുക്ക് ചെയ്യുക, വൈകിപ്പിക്കരുത്. അവസാന നിമിഷം ഓഫറുകൾ വരും എന്ന പരമ്പരാഗത യുക്തി ഈ വേനൽക്കാലത്ത് നടപ്പില്ല,” മുൻനിര ട്രാവൽ പോർട്ടലായ മുസാഫിർ ഡോട്ട് കോമിന്റെ (musafir.com) വിപി (ഓപ്പറേഷൻസ്) റാഷിദ സാഹിദ് ഖലീജ് ടൈംസിനോട് പറഞ്ഞു. പല പ്രമുഖ റൂട്ടുകളിലും ഇനി കാത്തിരിക്കുന്നത് തിരിച്ചടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു. സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതോടെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തിരക്ക് വർദ്ധിക്കും. ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) കഴിഞ്ഞ ഉടനെ വിമാനക്കമ്പനികൾ കുറഞ്ഞ നിരക്കിലുള്ള ചില ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇത് താൽക്കാലിക പ്രതിഭാസം മാത്രമാണ്. ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ഉറപ്പാക്കാനുള്ള സമയപരിധി ഈ ആഴ്ചയോടെ അവസാനിക്കുകയാണ്. യാത്രയ്ക്ക് രണ്ട് മുതൽ നാല് ആഴ്ചകൾക്ക് മുൻപ് ബുക്ക് ചെയ്യുന്നത് വഴി വലിയ തുക ലാഭിക്കാൻ കഴിയും. പ്രത്യേകിച്ച് ദുബായിൽ നിന്ന് യൂറോപ്പ്, ദക്ഷിണേഷ്യൻ (ഇന്ത്യ ഉൾപ്പെടെ) രാജ്യങ്ങളിലേക്കുള്ള റൂട്ടുകളിലാണ് ആദ്യം വില വർദ്ധിക്കുന്നത്. പിനോയ് ടൂറിസം സിഇഒ ഇംതിയാസ് ഹുസൈൻ നാസിറും ഈ അഭിപ്രായം ശരിവെച്ചു. യാത്ര ചെയ്യേണ്ട തീയതികൾ മുൻകൂട്ടി നിശ്ചയിച്ചവർ ഒട്ടും വൈകരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉയർന്ന ഡിമാൻഡും ചില റൂട്ടുകളിലെ വിമാനങ്ങളുടെ പരിമിതിയും കാരണം അവസാന നിമിഷം ടിക്കറ്റ് നിരക്കുകൾ ഉയർന്നേക്കാമെന്നും ചോയ്സുകൾ കുറവായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദുബായ് – ന്യൂഡൽഹി 2,293 ദിർഹം (സാധാരണ 800 ദിർഹം ഉള്ളത്), ദുബായ് – ലണ്ടൻ 3,560 ദിർഹം, ദുബായ് – ബാങ്കോക്ക് 3,360 ദിർഹം, ദുബായ് – ന്യൂയോർക്ക് 4,890 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള നിരക്കിൽ 20 മുതൽ 30 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്ധനവില വർദ്ധനവ്, ശക്തമായ വേനൽക്കാല ഡിമാൻഡ്, സ്കൂൾ അവധികൾ, വ്യോമപാതകളിലെ ചില പുനഃക്രമീകരണങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഈജിപ്ത്, ടർക്കി, ജോർജിയ, അർമേനിയ, അസർബൈജാൻ, തായ്ലൻഡ്, വിയറ്റ്നാം, വിവിധ യൂറോപ്യൻ നഗരങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ബുക്കിങ് നടക്കുന്നത്. പ്രവാസികൾ കുടുംബസമേതം ഒരേ സമയത്ത് യാത്ര ചെയ്യുന്നതിനാൽ ഫാമിലി റൂട്ടുകളിലെ ടിക്കറ്റുകളാണ് ഏറ്റവും വേഗത്തിൽ വിറ്റുതീരുന്നത്.