
indian passport fee hike ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചുകൊണ്ട് പാസ്‌പോർട്ട് സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. ആഗോളതലത്തിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്‌പോർട്ട് നിരക്കുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ കോൺസുലേറ്റ്, യുഎഇയിലുടനീളമുള്ള മറ്റ് ഔദ്യോഗിക പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഈ പുതിയ നിരക്കുകൾ ഒരേപോലെ ബാധകമായിരിക്കും. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് നിരക്കുകളിൽ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നത്.
പുതിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ:
- മുതിർന്നവരുടെ പാസ്‌പോർട്ട് (കാലാവധി: 10 വർഷം)
സാധാരണ നിരക്കുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതിർന്നവർക്കുള്ള സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന് ഇനി മുതൽ 60 ശതമാനത്തോളം അധികം തുക നൽകണം.മുതിർന്നവർക്കുള്ള സാധാരണ 36 പേജുകളുള്ള പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും ഇനി മുതൽ 450 ദിർഹം നൽകണം. മുൻപ് ഇത് 285 ദിർഹമായിരുന്നു.
ഇതേ പാസ്‌പോർട്ട് അടിയന്തരമായി തത്കാൽ സംവിധാനത്തിലൂടെ സ്വന്തമാക്കാൻ 900 ദിർഹം ചിലവഴിക്കേണ്ടിവരും. 60 പേജുകളുള്ള വലിയ പാസ്‌പോർട്ട് സാധാരണ രീതിയിൽ പുതുക്കാൻ 630 ദിർഹവും തത്കാൽ വഴി ലഭിക്കാൻ 1080 ദിർഹവുമാണ് പുതിയ നിരക്ക്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് എടുക്കുന്നതിനുള്ള തുക വളരെ കൂടുതലാണ്. ഈ വിഭാഗത്തിൽ സാധാരണ അപേക്ഷകൾക്ക് 36 പേജിന് 900 ദിർഹവും 60 പേജിന് 1,080 ദിർഹവും നൽകണം. തത്കാൽ വഴിയാണെങ്കിൽ ഇത് യഥാക്രമം 1,350 ദിർഹവും 1530 ദിർഹവുമായി ഉയരും.
- കുട്ടികളുടെ പാസ്‌പോർട്ട് (18 വയസ്സിന് താഴെ – കാലാവധി: 5 വർഷം)
36 പേജ് (സാധാരണ പുതുക്കൽ): 325 ദിർഹം (മുൻപ് 190 ദിർഹമായിരുന്നു). 36 പേജ് (തത്കാൽ അപേക്ഷകൾ): 775 ദിർഹം. നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ: സാധാരണ രീതിയിൽ 775 ദിർഹവും തത്കാൽ വഴി 1,225 ദിർഹവും ഈടാക്കും. എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും. ഇതോടെ ഇവർക്ക് സാധാരണ അപേക്ഷകൾക്ക് 295 ദിർഹവും തത്കാലിന് 700 ദിർഹവും മതിയാകും. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
പാസ്‌പോർട്ട് സേവനങ്ങൾക്ക് പുറമെ മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: 145 ദിർഹം (മുൻപ് 95 ദിർഹമായിരുന്നു) പാസ്‌പോർട്ട് റദ്ദാക്കൽ സർട്ടിഫിക്കറ്റ്: 145 ദിർഹം (മുൻപ് 95 ദിർഹമായിരുന്നു) അടിയന്തര യാത്രാ രേഖകൾ: 60 ദിർഹം (തത്കാൽ ലഭ്യമാകില്ല) തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ: 180 ദിർഹം (തത്കാൽ ലഭ്യമാകില്ല) സർക്കാർ നിശ്ചയിച്ച ഈ അടിസ്ഥാന നിരക്കുകൾക്ക് പുറമെ, സേവനദാതാക്കളുടെ സർവീസ് ചാർജും പ്രവാസി ക്ഷേമ നിധിയും അപേക്ഷകർ വെവ്വേറെ നൽകേണ്ടി വരും. യുഎഇയിലെ കോൺസുലർ സേവനങ്ങളുടെ ചുമതല പുതിയ ഏജൻസിയായ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുക്കുന്നതിനൊപ്പമാണ് പ്രവാസികളെ ആശങ്കയിലാഴ്ത്തിയുള്ള ഈ പുതിയ നിരക്ക് വർധനവും നടപ്പിലാകുന്നത്.