
Traffic Jam ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ വേനൽക്കാല അവധി ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് കുറഞ്ഞു. സ്‌കൂൾ യാത്രകളും തിരക്കും ഒഴിവായതോടെ ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും പ്രഭാത യാത്രകൾ കൂടുതൽ സുഗമമാവുകയും ഓഫീസുകളിലേക്കും മറ്റുമുള്ള യാത്രാ സമയം പകുതിയിലധികമായി കുറയുകയും ചെയ്തതായി യാത്രക്കാർ വ്യക്തമാക്കുന്നു. സ്‌കൂൾ ബസുകളുടെ അഭാവവും കുട്ടികളെ സ്‌കൂളുകളിൽ വിടാൻ രക്ഷിതാക്കൾ വാഹനങ്ങളുമായി ഇറങ്ങാത്തതുമാണ് പ്രധാന ഹൈവേകളിലും നഗരത്തിനുള്ളിലെ റോഡുകളിലും ഗതാഗതക്കുരുക്ക് കുറയാൻ കാരണം. ഗതാഗത കുരുക്ക് കുറഞ്ഞതോടെ ആളുകൾക്ക് വളരെ വേഗത്തിൽ തന്നെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയുന്നുണ്ട്.
നഗരത്തിനുള്ളിലെ ചെറിയ യാത്രകളിൽ മാത്രമല്ല, എമിറേറ്റുകൾക്കിടയിലും പ്രധാന ഹൈവേകളിലൂടെയും ദീർഘദൂര യാത്ര നടത്തുന്നവർക്കും വേനൽക്കാല അവധി വലിയ ആശ്വാസമേകുന്നുണ്ട്. വേനൽക്കാലം കടുക്കുന്നതോടെ പല കുടുംബങ്ങളും വിദേശങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്നതും റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയാൻ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
യുഎഇയിലെ ഈ എമിറേറ്റുകളിൽ വാടക നിരക്ക് കുറയുന്നു; കണക്കുകൾ അറിയാം
Rent Price ദുബായ്: 2026-ന്റെ രണ്ടാം പാദത്തിൽ യുഎഇയിലെ വാടക വിപണിയിൽ പ്രകടമായ മാറ്റങ്ങൾ. പ്രോപ്പർട്ടി ഫൈൻഡർ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പുതിയ പ്രോപ്പർട്ടികളുടെ വരവും പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളും കാരണം അബുദാബി, ഷാർജ തുടങ്ങിയ പ്രമുഖ എമിറേറ്റുകളിൽ ഇടിവ് രേഖപ്പെടുത്തി. എന്നാൽ, അജ്മാനിൽ വാടക നിരക്കുകൾ കുത്തനെ ഉയരുകയാണ്. അജ്മാനിലെ ചില പ്രദേശങ്ങളിൽ 57 ശതമാനം വരെ വാടക നിരക്ക് ഉയർന്നു.
അബുദാബിയിലെ പ്രമുഖ പ്രീമിയം റെസിഡൻഷ്യൽ മേഖലകളിലാണ് വാടകയിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. പുതിയ അപ്പാർട്ടുമെന്റുകൾ വിപണിയിലേക്ക് എത്തിയതാണ് ഇതിന് പ്രധാന കാരണം. അൽ റീം ദ്വീപിൽ 13.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാസ് ദ്വീപിൽ 10.5 ശതമാനം കുറവും കോർണിഷ്, അൽ റഹ ബീച്ചിൽ 1 BHK യൂണിറ്റുകൾക്ക് 8.4 ശതമാനം കുറവും രേഖപ്പെടുത്തി.
അൽ ഖാലിദിയ, അൽ മുസഫയിൽ 5.6% മുതൽ 6% വരെ കുറവുണ്ടായി. 2026-ന്റെ ആദ്യ പകുതിയിൽ അബുദാബിയിലെ പ്രീമിയം മേഖലകളിൽ വാടക നിരക്കിൽ ഒറ്റയക്കത്തിലും ഇരട്ടയക്കത്തിലും കുറവുണ്ടായിട്ടുണ്ട്. എന്നാൽ അൽ മുസഫ പോലുള്ള പ്രധാന ഭൂപ്രദേശങ്ങൾ സ്ഥിരത പുലർത്തുന്നു. വരും മാസങ്ങളിലും ഈ പ്രവണത തുടർന്നാൽ അബുദാബിയിലെ വിപണി കൂടുതൽ വില സെൻസിറ്റീവ് ആയി മാറുമെന്ന് പ്രോപ്പർട്ടി ഫൈൻഡറിന്റെ ചീഫ് റവന്യൂ ഓഫീസറായ ഷെറിഫ് സ്ലീമാൻ വ്യക്തമാക്കി.
ഷാർജയിലെ വാടക വിപണിയിൽ സമ്മിശ്രമായ പ്രതികരണമാണ് ദൃശ്യമാകുന്നത്. ഇവിടുത്തെ വില വ്യത്യാസങ്ങൾ പ്രധാനമായും പ്രദേശത്തെയും ഫ്‌ലാറ്റുകളുടെ വലുപ്പത്തെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രാദേശികമായ ചില അനിശ്ചിതത്വങ്ങളും സാമ്പത്തിക മാന്ദ്യവും തീരദേശ മേഖലകളിലെ വാടക കുറയാൻ കാരണമായി. അൽ ഖാനിൽ ഒരു കിടപ്പുമുറി അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അൽ താവൂനിൽ 11.8 ശതമാനം കുറവും അൽ ഖാസിമിയയിൽ 8.5 ശതമാനം കുറവും രേഖപ്പെടുത്തി.
എന്നാൽ, പ്രൊഫഷണലുകൾക്ക് ഏറെ പ്രിയപ്പെട്ട അൽ നഹ്ദ, അൽ ഖാസിമിയ തുടങ്ങിയ ജനനിബിഡമായ കമ്മ്യൂട്ടർ ഹബ്ബുകളിൽ വാടക നിരക്കിൽ ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അജ്മാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാടക നിരക്കുകൾ കുത്തനെ ഉയർന്നു. അൽ റാഷിദിയ: വാടക നിരക്കിൽ 57 ശതമാനത്തിന്റെ വൻ വർദ്ധനവുണ്ടായി. അൽ നുഐമിയിൽ 25.5 ശതമാനം വർദ്ധനവും അൽ റൗദയിൽ 7.5 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെട്ടത് അൽ റാഷിദിയ, അൽ നുഐമിയ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾക്കാണ്.
യുഎഇയിൽ റെസ്റ്റോറന്റിൽ തീപിടുത്തം
Fire in Restaurant ദുബായ്: ദുബായിലെ ശൈഖ് സായിദ് റോഡിലെ റെസ്റ്റോറന്റിൽ തീപിടുത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
രാവിലെ 7.42 ന് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. വിവരം ലഭിച്ച് ആറു മിനിറ്റിനുള്ളിൽ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലുള്ള താമസക്കാരെയും മറ്റ് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. രാവിലെ 10.50 ഓടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയ ശേഷം പ്രദേശത്ത് കൂളിങ് പ്രവർത്തനങ്ങൾ നടത്തി. കൂളിങ് നടപടികൾ പൂർത്തിയാക്കിയ ശേഷം സ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
കാരുണ്യസ്പർശം; ദുബായ് വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി മലയാളി സംരംഭകൻ
Dubai Accident ദുബായ്: ദുബായ് വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി മലയാളി സംരംഭകൻ. ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ വീടുകളിലേക്ക് വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ധനസഹായം അദ്ദേഹത്തിന്റെ പ്രതിനിധികളെത്തി നേരിട്ട് കൈമാറി. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി അപകടത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്കും 26 ലക്ഷം രൂപ വീതമാണ് നൽകുന്നത്. ഇതിന് പുറമെ കുട്ടികളുടെ തുടർപഠനത്തിനുള്ള സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
മരണപ്പെട്ട ആറ് ഇന്ത്യക്കാരുടെയും ഒരു ശ്രീലങ്കൻ പൗരന്റെയും വീടുകളിലാണ് പ്രതിനിധി സംഘം നേരിട്ടെത്തിയത്. ഇന്ത്യൻ തൊഴിലാളികളുടെ ജന്മനാടായ തെലങ്കാനയിലെയും ഉത്തർപ്രദേശിലെയും ഗ്രാമങ്ങളിലായിരുന്നു ആദ്യഘട്ട സന്ദർശനം. വെറും രണ്ടര മാസം മുൻപാണ് തെലങ്കാനയിലെ ജഗ്തിയാൽ സ്വദേശിയായ സലീം സയ്യിദ് ഹുസൈൻ വിദേശത്തെത്തിയത്. ജീവനോപാധിയ്ക്കായി ഗൾഫിലെത്തിയ സലീമിന്റെ വേർപാടോടെ രോഗബാധിതനായ മകനടക്കമുള്ള കുട്ടികളുടെ പഠനവും മൂത്ത മകളുടെ വിവാഹാലോചനകളും വഴിമുട്ടിയ അവസ്ഥയിലാണ്. ഡോ, ഷംഷീറിന്റെ കാരുണ്യ സ്പർശം ഇവർക്ക് വലിയ ആശ്വാസമേകിയിരിക്കുകയാണ്.
ആദ്യമായി വിദേശത്തെത്തി ഏഴുമാസം തികയും മുൻപേ മരണപ്പെട്ട തിരുപ്പതി ഗൊല്ലപ്പള്ളി ചന്ദ്രയ്യയുടെയും, നിർമൽ ജില്ലക്കാരനായ അബ്ദുൽ റഫീഖിന്റെയും കുടുംബങ്ങൾക്കും ഈ സഹായഹസ്തം സാന്ത്വനമായി.
ഉത്തർപ്രദേശിലെ മൗ സ്വദേശിയായ മർക്കണ്ഡേയ ചൗഹാന്റെ വസതിയിൽ പ്രതിനിധികളെത്തിയപ്പോൾ ഡോ. ഷംഷീർ വിഡിയോ കോളിലൂടെ കുടുംബത്തെ ആശ്വസിപ്പിച്ചു. മർക്കണ്ഡേയ ചൗഹാന്റെ മകൾ അങ്കിത നഴ്‌സിങ് പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കുട്ടിയുടെ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. മൗ സ്വദേശി അബ്ദുൽ റഷീദ്, ബിജ്‌നോർ സ്വദേശി മുഹമ്മദ് സാഖിബ് എന്നിവരുടെ വീടുകളിലും അദ്ദേഹം സഹായഹസ്തം എത്തിച്ചു നൽകി.
കൊളംബോയിലുള്ള ശ്രീലങ്കൻ പൗരൻ സാമുവൽ രംഗസാമിയുടെ വീട്ടിലും പ്രതിനിധികളെത്തി ധനസഹായം കൈമാറി. അതേസമയം, അപകടത്തിൽ പരിക്കേറ്റ മലയാളി ഉൾപ്പെടെയുള്ള 9 പേർക്കും സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ പരുക്കിന്റെ തീവ്രതയും ചികിത്സാ ആവശ്യങ്ങളും മുൻനിർത്തിയാണ് സഹായം കൈമാറിയത്.
സൂക്ഷിച്ച് യാത്ര ചെയ്തില്ലെങ്കിൽ പണി ഉറപ്പ്; ഇത്തിഹാദ് റെയിലിൽ കർശന പെരുമാറ്റച്ചട്ടം, നിയമലംഘനങ്ങൾക്ക് പിഴ ഉറപ്പ്
Etihad Rail അബുദാബി: ഇത്തിഹാദ് റെയിലിൽ പെരുമാറ്റച്ചട്ടം പാലിക്കാതെ യാത്ര ചെയ്താൽ പിഴ. ഇത്തിഹാദ് റെയിലിൽ യാത്രക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും നിയമലംഘന പിഴയും പുറത്തിറക്കി. ചെറിയ അച്ചടക്കലംഘനങ്ങൾക്ക് 200 ദിർഹം മുതൽ ഗുരുതര കുറ്റങ്ങൾക്കു 10,000 ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. ട്രെയിൻ സീറ്റിൽ കാലുകയറ്റിവയ്ക്കൽ, ടിക്കറ്റില്ലാതെ യാത്ര ചെയ്യൽ, മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കൽ, ഇളവിന് അർഹതയില്ലാത്തവർ കൺസഷൻ ടിക്കറ്റ് ഉപയോഗിക്കൽ, റിസർവ് ചെയ്ത സീറ്റിൽ അനുമതിയില്ലാതെ ഇരിക്കൽ, മദ്യം കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യൽ, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് 200 ദിർഹം പിഴ ചുമത്തും.
സ്റ്റേഷനുകളിലും ട്രെയിനുകളിലും പുകവലിക്കുകയോ ഇ-സിഗരറ്റ് ഉപയോഗിക്കുകയോ ചെയ്യൽ, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറൽ, ട്രെയിൻ സർവീസ് വൈകാൻ ഇടയാക്കുന്ന പ്രവൃത്തികൾ തുടങ്ങിയവയ്ക്ക് 500 ദിർഹമാണ് പിഴയായി ഈടാക്കുക. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽ തുറക്കാൻ ശ്രമിക്കൽ, വാതിലുകൾ അടയുന്നത് തടയൽ, അടിയന്തര സുരക്ഷാ ഉപകരണങ്ങൾ അനാവശ്യമായി പ്രവർത്തിപ്പിക്കൽ, ട്രെയിനിലേക്കോ സ്റ്റേഷനിലേക്കോ വസ്തുക്കൾ എറിയൽ, റെയിൽവേ പാളത്തിലോ നിരോധിത മേഖലകളിലോ അതിക്രമിച്ചു പ്രവേശിക്കൽ, ട്രെയിനിനോ സ്റ്റേഷൻ സ്വത്തിനോ നാശനഷ്ടം വരുത്തൽ, അടിയന്തര എക്‌സിറ്റ് ദുരുപയോഗം ചെയ്യൽ തുടങ്ങിയവയ്ക്ക് 5,000 ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ട്രെയിനുകളിൽ, സ്റ്റേഷനുകൾക്കുള്ളിൽ അല്ലെങ്കിൽ അനുബന്ധ സൗകര്യങ്ങൾക്കുള്ളിൽ നടക്കുന്ന, പ്രത്യേകം പട്ടികപ്പെടുത്തിയിട്ടില്ലാത്ത മറ്റ് നിയമലംഘനങ്ങൾക്ക്, കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും അനുസരിച്ച്, ഇത്തിഹാദ് റെയിലിന്റെ വിവേചനാധികാരത്തിൽ, 100 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴ ചുമത്താം.
ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, കത്തുന്നതോ അപകടകരമോ ആയ വസ്തുക്കൾ, മയക്കുമരുന്ന് വസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ യാത്രക്കാർ കൊണ്ടുവരാൻ പാടില്ല. ലഹരിപാനീയങ്ങൾ, പുകവലി, എല്ലാത്തരം ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ എന്നിവയും നിരോധിച്ചിരിക്കുന്നു. സൈക്കിളുകൾ, സ്‌കൂട്ടറുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ, ഇലക്ട്രിക് സൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ളവയും സുരക്ഷാ അപകടമുണ്ടാക്കുന്നതോ, അസ്വസ്ഥത ഉണ്ടാക്കുന്നതോ, മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന ശക്തമായ ദുർഗന്ധം വമിപ്പിക്കുന്നതോ ആയ ഏതൊരു വസ്തുവും നിരോധിച്ചിരിക്കുന്നു. യാത്ര ചെയ്യുന്നതിന് മുമ്പ് നിരോധിതവും നിയന്ത്രിതവുമായ ഇനങ്ങളുടെ പട്ടിക പരിശോധിക്കണമെന്ന് ഓപ്പറേറ്റർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; രാജ്യാന്തര വിമാനയാത്രകൾക്കായി നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
Flight Rate ദുബായ്: പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. രാജ്യാന്തര വിമാനയാത്രകൾക്കായി ‘എക്‌സ്‌പ്ലോർ മോർ’ നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ വിഭാഗങ്ങളിലെ ടിക്കറ്റുകൾക്ക് 15 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഈ മാസം 9നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ആനുകൂല്യം ലഭിക്കുക. 2027 മാർച്ച് 27 വരെ നടത്തുന്ന യാത്രകൾക്ക് ഓഫർ പ്രയോജനപ്പെടുത്താം. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് ഉൾപ്പെടെ എല്ലാ ബുക്കിങ് ചാനലുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. കമ്പനി വെബ്‌സൈറ്റ്, ആപ്പ് വഴി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഏർലി ആക്‌സസ്, കൺവീനിയൻസ് ഫീ ഒഴിവാക്കൽ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യം എന്നിവയും ലഭ്യമാക്കും.
എന്നാൽ, ഇളവ് പ്രഖ്യാപിച്ചിട്ടും ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിൽ തുടരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. അബുദാബിയിൽ നിന്ന് ജൂലൈ 8നു നാട്ടിലേക്ക് പുറപ്പെട്ട് ഓഗസ്റ്റ് 30ന് തിരിച്ചെത്തുന്ന നാലംഗ കുടുംബത്തിന് എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിൽ കാണിക്കുന്ന നിരക്ക് 15,296 ദിർഹമാണ് (ഏകദേശം 3,97,746രൂപ). ദുബായ്‌കൊച്ചി-ദുബായ് സെക്ടറിലെ അതേ യാത്ര തീയതികളിൽ നാലംഗ കുടുംബത്തിന് 17,292ദിർഹം (ഏകദേശം 4,49,767 രൂപ) വരെയാണെന്നും യാത്രക്കാർ പറയുന്നു. അതേസമയം, 15% ഇളവ് എല്ലാ സർവീസുകളിലും എല്ലാ തീയതികളിലും ലഭ്യമാകണമെന്നില്ലെന്നും യാത്രാ തീയതി, വിമാന സർവീസ്, സീസൺ എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും എയർലൈൻ വൃത്തങ്ങൾ വ്യക്തമാക്കി.
യുഎഇയിൽ ഈന്തപ്പഴ വിളവെടുപ്പ് കാലം; ഉത്പാദിപ്പിക്കുന്നത് 150 ലധികം ഇനങ്ങൾ
Date Harvest ദുബായ്: യുഎഇയിൽ ജൂലൈ മാസം ഈന്തപ്പഴ വിളവെടുപ്പ് സീസൺ. ലോകത്തിലെ മുൻനിര ഈന്തപ്പഴ ഉത്പാദക രാജ്യങ്ങളിലൊന്നാണ് യുഎഇ. 150-ലധികം ഇനം ഈന്തപ്പഴങ്ങൾ യുഇയിലുണ്ടെന്നും ഇതിൽ ഒമ്പത് ഇനങ്ങൾ രാജ്യത്ത് ഏറ്റവും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ മാസത്തിൽ ആരംഭിക്കുന്ന ഈന്തപ്പഴ വിളവെടുപ്പ് സീസൺ, ഈന്തപ്പന കൃഷി സംരക്ഷിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനുമുള്ള യു.എ.ഇയുടെ ദീർഘകാല പ്രതിബദ്ധതയുടെ മറ്റൊരു നാഴികക്കല്ലാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഈന്തപ്പനകൾ രാജ്യത്തിന്റെ കാർഷിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. യുഎഇയുടെ ഭക്ഷ്യ-കാർഷിക സുരക്ഷക്ക് നൽകുന്ന പിൻബലം ഏറെയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കർഷകരെ സഹായിക്കുന്നതിനും പരാഗണം മെച്ചപ്പെടുത്തുന്നതിനുമായി മന്ത്രാലയം അതിന്റെ ഗവേഷണ കേന്ദ്രങ്ങൾ വഴി പ്രതിവർഷം ശരാശരി 50 കിലോഗ്രാം പൂമ്പൊടി ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പ്രധാന ഈന്തപ്പഴ ഇനങ്ങളിൽ ഫർദ്, ബർഹി , ഖലാസ്, സുക്കരി, ഖനേസി, സുൽത്താന, ഷിഷി, സാംലി, അബു മാൻ എന്നിവ ഉൾപ്പെടുന്നു. ഖലാസ് ഇനങ്ങൾ സവിശേഷമായ മധുരമുള്ള സ്വാദിനും സ്വർണ നിറത്തിനും പേരുകേട്ടതാണ്.
ഫർദ് ഇനങ്ങൾ സിലിണ്ടർ ആകൃതിയിലും കടും തവിട്ട് നിറത്തിലും കാണപ്പെടുന്നു. അൽ ഐനുമായി പ്രത്യേകം ബന്ധപ്പെട്ടിരിക്കുന്നതാണ് ഇവ.
വരണ്ട കാലാവസ്ഥയിൽ നന്നായി വളരുന്ന ഉയർന്ന ഗുണനിലവാരമുള്ള ഒരിനമാണ് അബു മാൻ. വിളവെടുപ്പ് സീസണിന്റെ മധ്യത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഇനങ്ങളിലൊന്നാണ് ഖനേസി. ലിവ ഒയാസിസിലും പരിസര പ്രദേശങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്യുന്നു. അൽ ദഫ്‌റയിലെ ലിവ മേഖലയിൽ നിന്ന് ഉത്ഭവിച്ച ദബ്ബാസ് ഇനം രാജ്യത്ത് ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇനങ്ങളിലൊന്നാണ്. അണ്ഡാകൃതിയിലുള്ള ചെറിയ വലിപ്പവും നല്ല മധുരവുമാണ് ലുലു ഇനത്തിന്റെ പ്രത്യേകത. നഗാൽ, ഹിലാലി, ഖസബ്, ഹസ്സാവീ, നബ്തത് സൈഫ് തുടങ്ങിയ മറ്റ് പ്രമുഖ ഇനങ്ങളും യുഎഇയിലുടനീളം കൃഷി ചെയ്യുന്നുണ്ട്. ഇവയുടെ വിളവെടുപ്പ് കാലയളവ് സീസണിന്റെ തുടക്കം, മധ്യം, അവസാനം എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് കാർഷിക കീടങ്ങളിൽ നിന്ന്, പ്രത്യേകിച്ച് നാശകാരിയായ ‘ചുവന്ന ഈന്തപ്പന വണ്ടി’ൽ നിന്ന് ഈന്തപ്പനകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുന്നുണ്ട്.
യുഎഇ; ബാങ്ക് ഡെബിറ്റ് കാർഡ് കളഞ്ഞു കിട്ടി; ഉടമയ്ക്കായി അന്വേഷണം
Debit Card ഷാർജ: യുഎഇയിൽ നിന്നും ബാങ്ക് ഡെബിറ്റ് കാർഡ് കളഞ്ഞുകിട്ടി. ഷാർജ റോളയിൽ നിന്ന് കളഞ്ഞുകിട്ടിയ ബാങ്ക് ഡെബിറ്റ് കാർഡിന്റെ ഉടമയ്ക്കായി അന്വേഷണം നടക്കുകയാണ്. ജോൺസൺ എന്ന മലയാളിക്കാണ് കാർഡ് കളഞ്ഞു കിട്ടിയത്. റോളയിലെ പ്രധാന റോഡിൽ നിന്നാണ് രേഷ്മ രാജൻ എന്ന പേരുള്ള എഡിസിബി ബാങ്ക് കാർഡ് ജോൺസന് ലഭിച്ചത്. കാലാവധി അവസാനിച്ചിട്ടില്ലാത്ത കാർഡാണിത്. യഥാർത്ഥ ഉടമസ്ഥ തിരിച്ചറിയൽ രേഖകളുമായി എത്തി കാർഡ് കൈപ്പറ്റണമെന്ന് ജോൺസൺ അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട ഫോൺ-058 814 315.
മലയാളി യുവാവ് യുഎഇയിൽ മരിച്ചു
expat malayali dies dubai ദുബായ്: കൊല്ലം കൊട്ടാരക്കര സ്വദേശിയായ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. പൂയപ്പള്ളി സ്വദേശി അനു അച്ചൻകുഞ്ഞ് (43) ആണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തിവരികയായിരുന്ന അനു അച്ചൻകുഞ്ഞ്, യു.എ.ഇ.യിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഏറെ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി കൂട്ടായ്മകൾക്ക് വലിയ നോവായി മാറിയിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം, ഈ മാസം 9-ാം തീയതി ഉച്ചയ്ക്ക് 1.30-ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.