അനിശ്ചിതത്വങ്ങൾക്ക് വിരാമം; യുഎഇയിൽ അൽഹിന്ദ് പാസ്‌പോർട്ട് സേവന പ്രവർത്തനം ആരംഭിച്ചു

Passport Service ദുബായ്: അനിശ്ചിതത്വങ്ങൾക്ക് വിരാമം. യുഎഇയിൽ അൽഹിന്ദിന്റെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് യുഎഇയിലെ 16 കേന്ദ്രങ്ങളിൽ അൽഹിന്ദ് സേവനം ആരംഭിച്ചത്. പാസ്‌പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ സേവനങ്ങൾ ആണ് ആരംഭിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും അനുമതിയോടെയാണ് പ്രവർത്തനം തുടങ്ങിയത്.

അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും നേരിട്ട് ഈ സേവനങ്ങൾ ലഭ്യമാകില്ല. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇനി അൽഹിന്ദിന്റെ അംഗീകൃത കേന്ദ്രങ്ങൾ വഴിയാണ് സ്വീകരിക്കുക. consularsevainuae.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാമെന്ന് എംബസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. എല്ലാദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാക്കും. അപേക്ഷകൻ ഇഷ്ടമുള്ള കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുക്കാം.

തുടർന്ന് ആവശ്യമായ എല്ലാ ഒറിജിനൽ രേഖകളും ഫോട്ടോയും അനുബന്ധ രേഖകളും തയ്യാറാക്കി നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് കേന്ദ്രത്തിൽ എത്തണം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന രസീത് സൂക്ഷിച്ചാൽ അപേക്ഷയുടെ പുരോഗതി ഓൺലൈനായി പരിശോധിക്കാം. പാസ്പോർട്ട് തയ്യാറായാൽ ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്ന് നേരിട്ട് വാങ്ങുകയോ കൂറിയർ സേവനം തെരഞ്ഞെടുത്തവർക്ക് വീട്ടിലെ വിലാസത്തിൽ ലഭിക്കുകയോ ചെയ്യും.

പുതിയ പോർട്ടലിലൂടെ അപ്പോയിന്റ്മെന്റ് ബുക്കിങ്, അപേക്ഷയുടെ നിലവാരം പരിശോധിക്കൽ, ഫീസ് വിവരങ്ങൾ, ആവശ്യമായ രേഖകളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ, ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും അറിയിപ്പുകൾ എന്നിവ ഒരിടത്ത് ലഭ്യമാകും. കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആധുനിക സംവിധാനങ്ങളോടെയാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.

സേവന സമയം

രാജ്യത്താകമാനമുള്ള 16 ഐസിഎസി കേന്ദ്രങ്ങളും എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പ്രവർത്തിക്കും. നിശ്ചയിച്ച അപ്പോയിന്റ്മെന്റിന് 15 മിനിറ്റ് മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ.

പാസ്പോർട്ട് ഫീസ് എത്രയാണ്?

  • സാധാരണ പാസ്പോർട്ട് അപേക്ഷ: 450 ദിർഹം (11,800 രൂപ)
  • തത്കാൽ പാസ്പോർട്ട് അപേക്ഷ: 900 ദിർഹം (23,600 രൂപ)

ഇതിനുപുറമെ 19 ദിർഹം (വാറ്റ് ഉൾപ്പെടെ) സേവന നിരക്ക് ഈടാക്കും. അപേക്ഷാ ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, രേഖകൾ ടൈപ്പ് ചെയ്യൽ, ഫോട്ടോകോപ്പി, പ്രിന്റ്, ആഭ്യന്തര കൂറിയർ തുടങ്ങിയ അനുബന്ധ സേവനങ്ങൾ ഈ തുകയിലുൾപ്പെടും.

അതേസമയം, ചില വിഭാഗങ്ങൾക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ല. തത്കാൽ പാസ്പോർട്ട് അപേക്ഷകർ, നവജാത ശിശുക്കളുടെ പാസ്പോർട്ട് അപേക്ഷ, എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി), 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർ തുടങ്ങിയ വിഭാഗക്കാർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ നേരിട്ട് കേന്ദ്രങ്ങളിൽ എത്തി സേവനം ലഭിക്കും.

പുതിയ കേന്ദ്രങ്ങൾ:

യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമായി 16 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.

  • അബുദാബി: അൽ ദനാഹ്, മുസഫ, അൽ റീം, അൽ ഐൻ, മദീനത് സായിദ്, ഗയാത്തി.
  • ദുബൈ: ബുർ ദുബൈ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി.ഐ.പി)
  • ഷാർജ: അൽ മജാസ്, ഇന്ത്യൻ അസോസിയേഷൻ (റോള പ്രദേശം), കൂടാതെ കൽബ, ഖോർഫക്കാൻ.
  • വടക്കൻ എമിറേറ്റുകൾ: അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ.
LATEST JOB IN UAE-DAILY UPDATING…APPLY NOW
HOSPITAL JOBS IN UAE-DAILY UPDATING…APPLY NOW
AIRPORT AND AIRLINE JOB IN UAE -DAILY UPDATING…APPLY NOW
TEACHING JOB IN UAE -DAILY UPDATING…APPLY NOW
LOGISTICS JOB IN UAE-DAILY UPDATING…APPLY NOW
ACCOUNTING JOB IN UAE-DAILY UPDATING…APPLY NOW

റിസർവ് ബാങ്ക് ഇളവ് ഏറ്റെടുത്ത് പ്രവാസികൾ; 42 ദിവസത്തിൽ 1.67 ലക്ഷം കോടിയിലധികം നിക്ഷേപം

Reserve Bank റിസർവ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക എഫ്സിഎൻആർ ആനുകൂല്യ പദ്ധതി ഏറ്റെടുത്ത് പ്രവാസികൾ. ഡോളറിന്റെ മൂല്യവർധനയും അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളും മൂലം രൂപ നേരിടുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് ആർബിഐ പ്രത്യേക ആനുകൂല്യ പദ്ധതി പ്രഖ്യാപിച്ചത്. ജൂൺ 8 നാണ് പദ്ധതി ആരംഭിച്ചത്. ജൂലൈ 17 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ 17.41 ബില്യൺ ഡോളറിന്റെ (ഏകദേശം 1.67 ലക്ഷം കോടിയിലധികം രൂപ) എഫ്സിഎൻആർ നിക്ഷേപമാണ് പ്രവാസികൾ വഴി ഇന്ത്യൻ ബാങ്കുകളിലെത്തിയത്.

ഡോളർ സ്വാപ്പ് വിൻഡോ വഴി ആകെ ലഭിച്ച 20.72 ബില്യൺ ഡോളറിന്റെ (1.99 ലക്ഷം കോടിയിലധികം) സിംഹഭാഗവും പ്രവാസി നിക്ഷേപങ്ങളാണ്. ഇതിനുപുറമെ, വിദേശ ഫോറിൻ കറൻസി വായ്പകൾ വഴി 1.97 ബില്യൺ ഡോളറും (19,000 കോടി രൂപ) എക്സ്റ്റേണൽ കൊമേഴ്സ്യൽ ബോറോയിംഗ്സ് വഴി 1.34 ബില്യൺ ഡോളറും ബാങ്കിംഗ് വ്യവസ്ഥയിലെത്തിയിട്ടുണ്ട്. ഉയർന്ന പലിശയും ഹെഡ്ജിംഗ് ചെലവ് (വിനിമയ നിരക്കിലെ വ്യതിയാന സാധ്യതകൾ) പൂർണമായും ആർബിഐ വഹിക്കുന്നതുമാണ് പ്രവാസികളെ ഈ പദ്ധതിയിലേക്ക് വൻതോതിൽ ആകർഷിച്ചത്. 14 ശതമാനം വരെ റിട്ടേൺ നേടാൻ പ്രവാസികൾക്ക് ഇതിലൂടെ കഴിയും. എഫ്സിഎൻആർ ആനുകൂല്യ പദ്ധതിയുടെ കാലാവധി സെപ്തംബർ 30 വരെയാണ്.

പ്രവാസി നിക്ഷേപങ്ങളെ ശക്തമായി ആശ്രയിക്കുന്ന കേരളം ആസ്ഥാനമായുള്ള ബാങ്കുകൾക്കും ആർബിഐയുടെ ഈ നീക്കം വലിയ ആശ്വാസം നൽകുന്നുണ്ട്. പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് മാത്രം ഈ പദ്ധതി വഴി ഏകദേശം ഏകദേശം 480 കോടിയോളം രൂപ (50 മില്യൺ ഡോളർ) എഫ്സിഎൻആർ നിക്ഷേപം ഇക്കാലയളവിൽ സമാഹരിച്ചിട്ടുണ്ട്. തൃശൂർ ആസ്ഥാനമായ മറ്റൊരു സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് കഴിഞ്ഞ 42 ദിവസത്തിനുള്ളിൽ 23 ശതമാനം വർധനയാണ് എഫ്സിഎൻആർ നിക്ഷേപങ്ങളിൽ നേടിയത്.

യുഎഇ വിപണിയിൽ സ്വർണ്ണവില കുതിക്കുന്നു; നിരക്കുകൾ അറിയാം….

Gold Rate ദുബായ്: യുഎഇ വിപണിയിൽ സ്വർണ്ണവില കുതിക്കുന്നു. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 5 ദിർഹത്തിന്റെ വർധനവാണുണ്ടായത്. അമേരിക്കൻ പലിശനിരക്ക് ഉയർന്നേക്കാമെന്ന സൂചനകളും പണപ്പെരുപ്പ ആശങ്കകളും നിലനിൽക്കുമ്പോഴും സ്വർണവില ഉയരുകയായിരുന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 488 ദിർഹമാണ് ഇന്ന് രാവിലത്തെ നിരക്ക്.

ഇന്നലെ വിപണി വ്യാപാരം അവസാനിക്കുമ്പോൾ ഇത് 483 ദിർഹമായിരുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് 451 ദിർഹവും 21 കാരറ്റ് സ്വർണത്തിന് 431 ദിർഹവുമാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് 369 ദിർഹവും 14 കാരറ്റിന് 317.5 ദിർഹവുമാണ് വിപണിയിലെ നിരക്ക്.

ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് നിരക്കിൽ 0.93 ശതമാനത്തിന്റെ വർധനവുണ്ടായി. ഔൺസിന് 4,050 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിലും 1.84 ശതമാനത്തിന്റെ വർധനവുണ്ടായി (ഔൺസിന് 57.87 ഡോളർ).

ഡോളർ മൂല്യം സ്ഥിരത പുലർത്തുന്നത് സ്വർണത്തിന് ഭാഗികമായി തുണയാകുന്നുണ്ടെങ്കിലും, ക്രൂഡ് ഓയിൽ വില വർധിക്കുന്നത് പണപ്പെരുപ്പ ഭീതി ഉയർത്തുന്നുണ്ടെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

യുഎഇയിൽ നിന്നെത്തിയ മലയാളി യുവാവിന്റെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് വനിത ഉദ്യോഗസ്ഥ; സംഭവം ഇങ്ങനെ

search കാസർകോട്: യുഎഇയിൽ നിന്നെത്തിയ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് വനിത കസ്റ്റംസ് ഉദ്യോഗസ്ഥ. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നെന്ന് ആരോപിച്ച് മലയാളി യുവാവ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും പരാതി നൽകി. കാസർകോട് എരിയാൽ സ്വദേശി ഹുസൈനാർ മഹ്ഷാദാണ് പരാതി നൽകിയത്. ഷർട്ട് ഒഴികെ എല്ലാ വസ്ത്രങ്ങളും വനിതാ ഉദ്യോഗസ്ഥ അഴിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

പരിശോധന കഴിഞ്ഞിറങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് ചിരിച്ചെന്നും പരാതിയിൽ പറയുന്നു. പരിശോധന നടത്തിയതിലല്ല, നടത്തിയ രീതിയിലും ഒന്നും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്ന് മഹ്ഷാദ് വ്യക്തമാക്കി. ജൂലൈ 19 നാണ് സംഭവം നടന്നത്. ഫുജൈറയിൽ നിന്നെത്തിയ ഹുസൈനാർ മഹ്ഷാദിനോട് അടുത്തുള്ള മംഗളൂരു ഒഴിവാക്കി കണ്ണൂരിൽ ഇറങ്ങിയതെന്തിനെന്ന് ചോദിച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടർന്ന് ഫോൺ വാങ്ങിവച്ച് ലഗേജ് മുഴുവൻ സ്‌കാൻ ചെയ്തു. ഒന്നും കണ്ടെത്താതെ വന്നതോടെ വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു.

മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര പുന:പരിശോധിക്കണം; പൗരന്മാരോട് അഭ്യർത്ഥനയുമായി യുഎസ്

Travel മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര പുന:പരിശോധിക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ച് യുഎസ്. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാരോട് ‘കൂടുതൽ ജാഗ്രത പാലിക്കാൻ’ ആവശ്യപ്പെട്ടുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര പൗരന്മാർ പുന:പരിശോധിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

‘നിലവിൽ മിഡിൽ ഈസ്റ്റിലുള്ള അമേരിക്കക്കാർ അതീവ ജാഗ്രത പാലിക്കണം. സാധ്യമായ വിമാന റദ്ദാക്കലുകൾ, ഇടയ്ക്കിടെ വ്യോമാതിർത്തി അടച്ചിടൽ, യാത്രാ തടസ്സങ്ങൾ എന്നിവയ്ക്ക് തയ്യാറായിരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. എംബസി, കോൺസുലാർ സുരക്ഷാ മുന്നറിയിപ്പുകൾ, പ്രാദേശിക അധികാരികൾ, പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ച വാർത്തകൾ എന്നിവ നിരീക്ഷിക്കാൻ അതോറിറ്റി യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഏറ്റവും പുതിയ സുരക്ഷാ അലേർട്ടുകൾ ലഭിക്കുന്നതിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സൈറ്റിൽ ചേരാനും സുരക്ഷാ അപ്ഡേറ്റുകൾക്കായി വാട്ട്സ്ആപ്പിലെ അവരുടെ ചാനൽ പിന്തുടരാനും അമേരിക്കക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎഇയിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കൽ നീട്ടി; അറിയിപ്പുമായി ഇത്തിഹാദും എമിറേറ്റ്‌സും

Flight Service കുവൈത്ത് സിറ്റി: യുഎഇയിൽ നിന്നും കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സർവ്വീസ് റദ്ദാക്കൽ നീട്ടിയതായി ഇത്തിഹാദ് എയർവേയ്‌സും എമിറേറ്റ്‌സ് എയർലൈൻസും. ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള EY653, EY654 വിമാനങ്ങളുടെ റദ്ദാക്കൽ ജൂലൈ 24 വെള്ളിയാഴ്ച വരെ നീട്ടിയതായി ഇത്തിഹാദ് എയർലൈൻ അറിയിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള EY647, EY648 വിമാനങ്ങൾ ജൂലൈ 23 വ്യാഴാഴ്ച വരെ റദ്ദാക്കി.യിട്ടുണ്ട്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഇത്തിഹാദ് എയർവേയ്‌സ് സർവ്വീസുകൾ റദ്ദാക്കിയത്.

അതേസമയം, കുവൈത്തിലേക്കുള്ള EK853, EK855, EK857, EK859 എന്നീ വിമാനങ്ങൾ ബുധനാഴ്ച വരെ റദ്ദാക്കിയതായി എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി. ദുബായിൽ നിന്ന് ബഹ്റൈനിലേക്കുള്ള EK835, EK837, EK839 എന്നീ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നുള്ള ബഹ്റൈനിലേക്കുള്ള ഫ്‌ളൈ ദുബായ് FZ 023, FZ 021 വിമാനങ്ങളും റദ്ദാക്കി.

മിഡിൽ ഈസ്റ്റിൽ വീണ്ടും ആശങ്ക; ഹോർമുസിന് പിന്നാലെ രണ്ടാമത്തെ പ്രധാന കപ്പൽ പാതയിൽ ഉപരോധവുമായി ഹൂതികൾ

shipping route മിഡിൽ ഈസ്റ്റിൽ വീണ്ടും ആശങ്ക. സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം. കഴിഞ്ഞയാഴ്ച സനാ രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ഹൂതികൾ വ്യക്തമാക്കി.

ഉപരോധം ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്. ലോകത്തെ പ്രധാന എണ്ണ പാതയായ ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും ഗതാഗതത്തെയും എണ്ണ വിതരണത്തെയും ഉപരോധം സാരമായി ബാധിച്ചേക്കാം. ഹൂതികളുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, യമന് നേരെ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിന് പകരമായാണ് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജനങ്ങളോട് സജ്ജരായിരിക്കണമെന്നും ‘കണ്ണിന് കണ്ണ്’ എന്നതായിരിക്കും തങ്ങളുടെ നയമെന്നും ഹൂതികൾ അറിയിച്ചു. ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ സൈനിക തിരിച്ചടി ഉണ്ടാകുമെന്ന് സൗദിയും വ്യക്തമാക്കി. ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്കും സൗദി സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോകത്ത് സമുദ്രമാർഗ്ഗം കൊണ്ടുപോകുന്ന എണ്ണയുടെ വലിയൊരു ശതമാനം കടന്നുപോകുന്ന പാതയാണ് ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ്. ഹോർമുസ് അടച്ചതോടെ സൗദി അറേബ്യ തങ്ങളുടെ ‘ഈസ്റ്റ്-വെസ്റ്റ് പെട്രോലൈൻ’ വഴിയാണ് ചെങ്കടലിലെ തുറമുഖമായ യാൻബുവിലേക്ക് ദിവസേന ദശലക്ഷക്കണക്കിന് ബാരൽ എണ്ണ എത്തിച്ചിരുന്നത്. ഈ വഴിയിലാണ് ഇപ്പോൾ ഹൂതി ഭീഷണി ഉയർന്നിരിക്കുന്നത്. ഇത് സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയെ കൂടുതൽ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എണ്ണവിലയിൽ പെട്ടെന്ന് വർധനവും രേഖപ്പെടുത്തിയിരുന്നു. ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളുടെ ഇൻഷുറൻസ് നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കപ്പൽ പാതകളായ ഹോർമുസും ബാബ് അൽ-മന്ദബും ഒരുപോലെ തടസ്സപ്പെട്ടാൽ ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ നാലിലൊന്ന് തടസ്സപ്പെടുമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

അധധികൃത പണമിടപാട്; പ്രവാസിയെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി

Illegal Money Transfers ഷാർജ: അനധികൃത പണ കൈമാറ്റ പ്രവർത്തനങ്ങൾ നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രവാസിയെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഏഷ്യൻ പ്രവാസിയെയാണ് ഷാർജ കോടതി നാടുകടത്താൻ ഉത്തരവിട്ടത്.

ഒരു വർഷത്തെ തടവിന് പകരം നാടുകടത്തൽ തിരഞ്ഞെടുത്തതിനെ തുടർന്നാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇ അധികാരികൾ പണ കൈമാറ്റ പ്രവർത്തനങ്ങൾ നടത്താൻ ആവശ്യപ്പെടുന്ന ലൈസൻസ് ഇല്ലാതിരുന്നിട്ടും, വിദേശത്തേക്ക് പണം അയയ്ക്കാൻ ശ്രമിച്ചുകൊണ്ട് പ്രതി താമസക്കാരിൽ നിന്ന് പണം സ്വീകരിച്ചിരുന്നതായി ഷാർജ മിസ്ഡിമെനേഴ്സ് കോടതിയ്ക്ക് ബോധ്യപ്പെട്ടു.

ഉപഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികളും ലൈസൻസുകളും നേടാതെയാണ് ഇയാൾ പണ കൈമാറ്റ ഇടപാടുകൾ നടത്തിയിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. നിയമപരമായ അനുമതിയില്ലാതെ യുഎഇക്ക് പുറത്തേക്ക് പണം കൈമാറ്റം ചെയ്തതായി പ്രതി കോടതിയിൽ കുറ്റസമ്മതവും നടത്തി. നിയമവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത എല്ലാ ഫണ്ടുകളും ഉപകരണങ്ങളും കണ്ടുകെട്ടാനും കേസിന്റെ നിയമപരമായ ചെലവുകൾ പ്രതി വഹിക്കാനും കോടതി ഉത്തരവിട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy