Kuwait Military Operations Against Iran വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ കുവൈത്ത് പങ്കെടുത്തുവെന്ന വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി കുവൈത്ത് അധികൃതർ രംഗത്തെത്തി. തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കളയുന്നതായി കുവൈത്ത് അറിയിച്ചു. ജൂലൈ 24-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെതിരെ യുഎസിലെ കുവൈത്ത് അംബാസഡർ ശൈഖ സൈൻ അൽ-സബാഹ്, വാൾസ്ട്രീറ്റ് ജേണലിന്റെ എഡിറ്റോറിയൽ ബോർഡിന് ഔദ്യോഗികമായി കത്തയച്ചു. ഇറാനെതിരെ ഒരു തരത്തിലുള്ള സൈനിക നീക്കങ്ങളിലും കുവൈത്ത് പങ്കെടുത്തിട്ടില്ലെന്നും അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്കായി തങ്ങളുടെ ഭൂപ്രദേശമോ വ്യോമാതിർത്തിയോ പ്രാദേശിക കടൽ അതിർത്തിയോ ഉപയോഗിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അംബാസഡർ കത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിലും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതിലും അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതിലും കുവൈത്ത് ഉറച്ചുനിൽക്കുന്നു. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനാണ് കുവൈത്ത് ആഗ്രഹിക്കുന്നതെന്നും അംബാസഡർ ആവർത്തിച്ചു.
കുവൈത്ത് മഗ്രിബ് എക്സ്പ്രസ്വേയിൽ ഗതാഗത നിയന്ത്രണം: റോഡുകൾ ഒരു മാസത്തേക്ക് അടച്ചിടും
Maghreb Expressway Lanes Shut കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ നിന്ന് അഹമ്മദി ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി മഗ്രിബ് എക്സ്പ്രസ്വേയുടെ വലത്, മധ്യ ലെയ്നുകൾ അടച്ചതായി ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഫസ്റ്റ് റിംഗ് റോഡിൽ നിന്ന് മഗ്രിബ് റോഡിലേക്കുള്ള എക്സിറ്റും, മഗ്രിബ് റോഡിൽ നിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള എക്സിറ്റും ഈ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടും. ജൂലൈ 26 ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ഈ ഗതാഗത നിയന്ത്രണം ഒരു മാസത്തേക്ക് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിർദ്ദിഷ്ട സമയങ്ങളിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.