Kuwait Rejects Terrorist Cell Arrest കുവൈത്തിൽ ഭീകരസംഘത്തെ അധികൃതർ അറസ്റ്റ് ചെയ്തതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവുമില്ലാത്ത അടിസ്ഥാനരഹിതമായ വാദങ്ങളാണിതെന്നും മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർണ്ണ സുതാര്യതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ ഊന്നിപ്പറഞ്ഞു. ഭീകരവാദവുമായോ മറ്റ് സുരക്ഷാ സംഭവങ്ങളുമായോ ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അറസ്റ്റുകൾ ഉണ്ടായാൽ, നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങളെ വിവരമറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പ്രധാന നിർദ്ദേശങ്ങളും മുന്നറിയിപ്പും:
ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും, വാർത്തകളുടെ സത്യാവസ്ഥ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിലൂടെ മാത്രം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നിയമനടപടി നേരിടേണ്ടി വരും: പൊതുതാലപര്യത്തിന് വിഘാതമുണ്ടാക്കുന്ന രീതിയിൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
സുരക്ഷാ സംബന്ധമായ അറിയിപ്പുകൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക സർക്കാർ സംവിധാനങ്ങളും മാത്രമാണ് വിശ്വസനീയമായ സ്രോതസ്സുകളെന്നും മന്ത്രാലയം ആവർത്തിച്ചു.
കുവൈത്ത്: വൻ സാമ്പത്തിക തട്ടിപ്പും പണമിടപാടും; പ്രവാസികള്ക്ക് കടുത്ത ശിക്ഷ
Syrians fraud scheme in Kuwait കുവൈത്ത് സിറ്റി: വൻപണമിടപാട്, ഇലക്ട്രോണിക് തട്ടിപ്പ് എന്നീ കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒൻപത് സിറിയൻ പൗരന്മാർക്ക് 10 വർഷം വീതം തടവുശിക്ഷ വിധിച്ച് കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി. പ്രതികൾക്കും തട്ടിപ്പിൽ പങ്കാളികളായ രണ്ട് വാണിജ്യ സ്ഥാപനങ്ങൾക്കുമായി ആകെ 6.884 ദശലക്ഷം ദിനാർ (ഏകദേശം 190 കോടിയോളം ഇന്ത്യൻ രൂപ) പിഴയും കോടതി ചുമത്തി. തടവുശിക്ഷയ്ക്കും സാമ്പത്തിക പിഴയ്ക്കും പുറമേ, തട്ടിപ്പിന് ഉപയോഗിച്ച ജനറൽ ട്രേഡിംഗ് കമ്പനി, പെർഫ്യൂം ആൻഡ് ഇൻസെൻസ് കമ്പനി എന്നിവ പൂർണ്ണമായും അടച്ചുപൂട്ടാനും ഇവ ഭാവിയിൽ യാതൊരുവിധ വാണിജ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് വിലക്കാനും കോടതി ഉത്തരവിട്ടു. കേസിലുൾപ്പെട്ട മറ്റ് രണ്ട് പേരെ കോടതി വെറുതെവിട്ടു. പബ്ലിക് പ്രൊസിക്യൂഷന്റെ റിപ്പോർട്ട് അനുസരിച്ച്, പണമിടപാട്, ഇലക്ട്രോണിക് തട്ടിപ്പ്, അനധികൃത ബാങ്കിംഗ് പ്രവർത്തനങ്ങൾ, ബാങ്കിംഗ് രേഖകളുടെ വ്യാജനിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയായിട്ടാണ് ശിക്ഷിക്കപ്പെട്ടവർ പ്രവർത്തിച്ചിരുന്നത്. വ്യാജ ഇലക്ട്രോണിക് പേയ്മെന്റ് ലിങ്കുകൾ വഴി ഇരകളെ വഞ്ചിച്ചാണ് ഇവർ നിയമവിരുദ്ധമായി പണം തട്ടിയെടുത്തത്. തുടർന്ന്, ഈ തുക സ്വന്തം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിയമപരമായ വ്യാപാരാദായമായി കാണിക്കുകയും, അത് വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. പണത്തിന്റെ യഥാർത്ഥ ഉറവിടം മറച്ചുവെക്കാനും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇവർ ശ്രമിച്ചത്. രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ തട്ടിപ്പുകൾ, അതിർത്തി കടന്നുള്ള കള്ളപ്പണ ശൃംഖലകൾ എന്നിവയ്ക്കെതിരായ കുവൈറ്റ് അധികൃതരുടെ ശക്തമായ നടപടികളുടെ ഭാഗമാണ് ഈ നിർണ്ണായക വിധി.
കുവൈത്ത്: 400 ലധികം പേരുടെ മേൽവിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ…
Kuwait Removes Addresses കുവൈത്ത് സിറ്റി: കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലിന്റെയോ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന്റെയോ അടിസ്ഥാനത്തിൽ 425 വ്യക്തികളുടെ രജിസ്റ്റർ ചെയ്ത താമസ മേൽവിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റദ്ദാക്കി. ഔദ്യോഗിക ഗസറ്റായ “കുവൈത്ത് അൽയൂമിലാണ്” അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. വിലാസം റദ്ദാക്കപ്പെട്ടവർ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പുതിയ താമസ മേൽവിലാസം സമർപ്പിച്ച് വിവരങ്ങൾ പുതുക്കണമെന്ന് പിഎസിഐ ആവശ്യപ്പെട്ടു. ഏകീകൃത ആപ്പ് സഹേല് വഴി വിലാസം പുതുക്കാം: ബന്ധപ്പെട്ട വ്യക്തികൾക്ക് ആവശ്യമായ രേഖകൾ സഹിതം സർക്കാരിന്റെ ഏകീകൃത ഇലക്ട്രോണിക് സേവന ആപ്പായ ‘സഹേൽ’ വഴി പുതിയ വിലാസം രജിസ്റ്റർ ചെയ്യുകയോ വിവരങ്ങൾ പുതുക്കുകയോ ചെയ്യാവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം പിഴ തുക ഈടാക്കുന്നതാണ്. ഒരു വ്യക്തിക്ക് 100 കുവൈത്തി ദിനാർ വരെയാണ് പിഴ തുക. വ്യക്തികളുടെ എണ്ണത്തിനനുസരിച്ച് പിഴ തുകയും വർദ്ധിക്കുമെന്ന് പിഎസിഐ മുന്നറിയിപ്പ് നൽകി.