Kuwait Weather Dust കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറയുന്നതിനാലും കാഴ്ചപരിധി മെച്ചപ്പെടുന്നതിനാലും തിങ്കളാഴ്ച രാത്രിയോടെ കുവൈത്തിലെ പൊടിപടലങ്ങളുടെ അന്തരീക്ഷം ഘട്ടംഘട്ടമായി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതീവ ചൂടുള്ള വായുപ്രവാഹത്തോടൊപ്പം ഭൂതല ന്യൂനമർദ്ദത്തിന്റെ സ്വാധീനം തിങ്കളാഴ്ച രാജ്യത്ത് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി കുവൈറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇത് മണിക്കൂറിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച വടക്കുപടിഞ്ഞാറൻ കാറ്റിന് കാരണമായി. ശക്തമായ കാറ്റ് മണലും പൊടിയും ഉയർന്നുവരാൻ ഇടയാക്കി, പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ കാഴ്ചപരിധി 1,000 മീറ്ററിൽ താഴെയായി കുറഞ്ഞു. രാത്രിയോടെ കാറ്റിന്റെ വേഗത കുറയുമെന്നും പൊടിപടലങ്ങൾ അടങ്ങുമെന്നും അൽ-അലി പറഞ്ഞു. തീരദേശ മേഖലകളിൽ കാറ്റ് ഇടയ്ക്കിടെ ശക്തമാകാനും ഉയർന്ന തിരമാലകൾക്ക് കാരണമാകാനും സാധ്യതയുണ്ടെങ്കിലും, മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരും. തിങ്കളാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസാണ്.
ചൊവ്വാഴ്ചത്തെ കാലാവസ്ഥയെക്കുറിച്ച് സംസാരിച്ച അൽ-അലി, പകൽ സമയത്ത് കടുത്ത ചൂടും രാത്രിയിൽ മിതമായ ചൂടും അനുഭവപ്പെടുമെന്ന് വ്യക്തമാക്കി. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചെയോടെ താപനില 34 നും 36 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും, പകൽ സമയത്തെ ഉയർന്ന താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും പ്രതീക്ഷിക്കുന്നു.
ദേശീയ മനുഷ്യാവകാശ നിയമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്; അറിയേണ്ടതെല്ലാം
Kuwait Human Rights Protections കുവൈത്ത് സിറ്റി: ദേശീയ മനുഷ്യാവകാശ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങൾക്കായുള്ള പാരിസ് തത്വങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാറ്റുന്നതിനുമായി കുവൈത്ത് പുതിയ നിയമനിർമ്മാണ ഭേദഗതികൾ പുറപ്പെടുവിച്ചു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ നിയമത്തിലെ ചില വ്യവസ്ഥകളിലെ മാറ്റങ്ങളും, മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പുനഃസംഘടിപ്പിച്ച നിയമനിർമ്മാണ ചട്ടക്കൂട് വ്യക്തമാക്കുന്ന ‘നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ’ നിയമം പുറപ്പെടുവിച്ചതും ഈ ഭേദഗതികളിൽ ഉൾപ്പെടുന്നു. പുതിയ നിയമപ്രകാരം, ‘നാഷണൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ’ ഇനിമുതൽ ‘നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ’ (ദേശീയ മനുഷ്യാവകാശ സ്ഥാപനം) എന്ന് പുനർനാമകരണം ചെയ്യും. സ്ഥാപനത്തിന്റെ സ്വയംഭരണാധികാരം വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കുന്നതും, അതിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിയന്ത്രിക്കുന്ന ചട്ടങ്ങൾ പരിഷ്കരിക്കുന്നതും ഈ ഭേദഗതികളിൽ ഉൾപ്പെടുന്നു. ദേശീയ മനുഷ്യാവകാശ സംവിധാനം വികസിപ്പിക്കുന്നതിനും, വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും കൂടുതൽ ശക്തമായി സംരക്ഷിക്കുന്നതിനും, അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള കുവൈറ്റിന്റെ ശ്രമങ്ങളെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്.
രണ്ട് ദിനാര് നൽകാൻ വിസമ്മതിച്ചു; കടജീവനക്കാരനെ വാഹനം തട്ടി കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് കടുത്ത ശിക്ഷ
Kuwaiti Dragging Grocer to Death കുവൈത്ത് സിറ്റി: രണ്ട് ദിനാർ മാത്രം വിലയുള്ള സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗ്രോസറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ കുവൈത്തി പൗരന് വിധിച്ച 15 വർഷത്തെ തടവുശിക്ഷ കുവൈത്തിലെ രണ്ടാമത് അപ്പീൽ കോടതി ശരിവെച്ചു. കോടതി നടപടികൾ അനുസരിച്ച്, അൽ-മുത്ല പ്രദേശത്തെ ഒരു ഗ്രോസറിയിലാണ് സംഭവം നടന്നത്. രേഖപ്പെടുത്തിയ രണ്ട് ദീനാർ വിലയുള്ള സാധനങ്ങൾ വാങ്ങിയ ശേഷം പ്രതി പണം നൽകാതെ പോകാൻ ശ്രമിച്ചു. ജീവനക്കാരൻ തടയാൻ ശ്രമിച്ചപ്പോൾ പ്രതി വാഹനം വേഗത്തിൽ മുന്നോട്ട് എടുക്കുകയും, തുടർന്ന് ജീവനക്കാരൻ ഏകദേശം 30 മീറ്ററോളം വണ്ടിക്കടിയിൽപ്പെട്ട് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകളാണ് ജീവനക്കാരന്റെ മരണത്തിന് കാരണമായത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ പ്രതിക്ക് മുൻപും മയക്കുമരുന്ന്, മോഷണ കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായി. കൊലപാതക കുറ്റത്തിന് മുൻപ് വിധിച്ച 15 വർഷത്തെ തടവുശിക്ഷ ശരിവെച്ചുകൊണ്ട് അപ്പീൽ കോടതി ഉത്തരവിറക്കുകയായിരുന്നു.
കുവൈത്ത്: പൗരത്വം റദ്ദാക്കപ്പെട്ടവർക്കായി സെൻട്രൽ ഏജൻസി ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചു
Kuwait Digital Platform Nationality Cases കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം റദ്ദാക്കപ്പെടുകയും മുൻപ് ആർട്ടിക്കിൾ 5 വിഭാഗത്തിൽ (വിശിഷ്ട സേവനം അനുഷ്ഠിച്ചവർ, കുവൈത്തി വനിതകളുടെ മക്കൾ, 1965-ലെ സെൻസസിൽ രജിസ്റ്റർ ചെയ്തവർ എന്നിവരുൾപ്പെടെ) ഉൾപ്പെടുകയും ചെയ്ത വ്യക്തികൾക്കായി ‘സെൻട്രൽ ഏജൻസി ഫോർ അഡ്രസ്സിംഗ് ദി സ്റ്റാറ്റസ് ഓഫ് ബിദൂൺസ്’ പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത യോഗ്യരായ വ്യക്തികൾക്ക് ആവശ്യമായ “ടു ഹൂം ഇറ്റ് മേ കൺസേൺ” (ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയ്ക്ക്) ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയാണ് ഈ പുതിയ പ്ലാറ്റ്ഫോമിലൂടെ ഏജൻസി ലക്ഷ്യമിടുന്നത്. അപേക്ഷകർ തങ്ങളുടെ സിവിൽ ഐഡി കാർഡിന്റെ പകർപ്പ് സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കേണ്ട വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കിൽ, മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പും നൽകേണ്ടതുണ്ടെന്ന് ഏജൻസി അറിയിച്ചു. പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ പേരുള്ള വ്യക്തിയുടെ പേരിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ എന്ന് ഏജൻസി വ്യക്തമാക്കി. ആശ്രിതർ വേറെ അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല. ഉത്തരവിൽ പേരുള്ള വ്യക്തി മരണപ്പെട്ടിട്ടുണ്ടെങ്കിൽ, ബന്ധുക്കൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ആ വ്യക്തിയുടെ പേരും വിവരങ്ങളും ഉപയോഗിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. ഏജൻസിയുടെ വെബ്സൈറ്റ് നിലവിൽ ‘സഹേൽ’ (Sahel) ആപ്പുമായി ഘടിപ്പിച്ചിട്ടില്ലെന്നുംഏജൻസി വ്യക്തമാക്കി. അതിനാൽ, അപേക്ഷകർ ഏജൻസിയുടെ വെബ്സൈറ്റിൽ നിന്ന് ഇഷ്യൂ ചെയ്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും, ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അത് സഹേൽ ആപ്പിലേക്ക് മാന്വലായി അപ്ലോഡ് ചെയ്യുകയും വേണം. അപേക്ഷാ വേളയിൽ സാങ്കേതിക തടസ്സങ്ങളോ സിസ്റ്റം പ്രശ്നങ്ങളോ നേരിടുന്നവർക്ക് ഈസ്റ്റ് അൽ-സവാബറിലുള്ള സെൻട്രൽ ഏജൻസിയുടെ ആസ്ഥാനത്തെ ‘സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ് ഡിപ്പാർട്ട്മെന്റുമായി’ ബന്ധപ്പെടാവുന്നതാണെന്നും ഏജൻസി കൂട്ടിച്ചേർത്തു.