Digital payments fuel Kuwait കുവൈത്ത് സിറ്റി: 2026-ലെ ആദ്യ ആറുമാസക്കാലത്ത് കുവൈത്തിലെ ഉപഭോക്തൃ ചെലവിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇലക്ട്രോണിക്, ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ വ്യാപക ഉപയോഗമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പൗരന്മാരുടെയും പ്രവാസികളുടെയും മൊത്തം ചെലവ് 5 ശതമാനം വർധിച്ച് 27.92 ബില്യൺ കുവൈത്തി ദിനാറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 26.59 ബില്യൺ ദിനാർ ആയിരുന്നു. അതായത് 1.309 ബില്യൺ ദിനാറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ചെലവിന്റെ മൂല്യം മാത്രമല്ല, ഇടപാടുകളുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. 2026 ആദ്യപകുതിയിൽ 809.57 ദശലക്ഷം ഇടപാടുകൾ നടന്നു. 2025-ലെ ഇതേ കാലയളവിൽ ഇത് 718 ദശലക്ഷം മാത്രമായിരുന്നു. ഇതോടെ 91.57 ദശലക്ഷം അധിക ഇടപാടുകൾ, അഥവാ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തിൽ 14.034 ബില്യൺ ദിനാർ മൂല്യമുള്ള 392.3 ദശലക്ഷം ഇടപാടുകളും രണ്ടാം പാദത്തിൽ 13.888 ബില്യൺ ദിനാർ മൂല്യമുള്ള 417.26 ദശലക്ഷം ഇടപാടുകളും നടന്നു. ചെലവിൽ ഏറ്റവും വലിയ പങ്ക് പോയിന്റ് ഓഫ് സെയിൽ ഇടപാടുകൾക്കായിരുന്നു. കുവൈത്തിനകത്തും പുറത്തുമായി 505.04 ദശലക്ഷം ഇടപാടുകളിലൂടെ 9.462 ബില്യൺ ദിനാർ ചെലവഴിച്ചു. അതേസമയം, ഓൺലൈൻ ഷോപ്പിങ്ങും ഇ-കൊമേഴ്സ് ഇടപാടുകളും ശക്തമായ വളർച്ച തുടർന്നു. 186.98 ദശലക്ഷം ഇടപാടുകളിലൂടെ 8.533 ബില്യൺ ദിനാറിന്റെ ഇ-കൊമേഴ്സ് ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 2026-ലെ ആദ്യ ആറുമാസക്കാലത്ത് 31.98 ദശലക്ഷം എടിഎം ഇടപാടുകളിലൂടെ 4.369 ബില്യൺ ദിനാർ പണമായി പിൻവലിച്ചതായും സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്കിന്റെ ‘വാംദ്’ ഇൻസ്റ്റന്റ് പേയ്മെന്റ് സേവനവും വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ സേവനത്തിലൂടെ നടന്ന ഇടപാടുകളുടെ മൂല്യം 52.3 ശതമാനം ഉയർന്ന് 5.557 ബില്യൺ ദിനാറായി. മുൻവർഷത്തെ സമാന കാലയളവിൽ ഇത് 3.649 ബില്യൺ ദിനാർ ആയിരുന്നു. ഇതോടെ 1.908 ബില്യൺ ദിനാറിന്റെ അധിക ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഇടപാടുകളുടെ എണ്ണവും ഗണ്യമായി വർധിച്ചു. കഴിഞ്ഞ വർഷത്തെ 47.91 ദശലക്ഷത്തിൽ നിന്ന് ഇത് 85.56 ദശലക്ഷം ആയി ഉയർന്നു. ആദ്യ പാദത്തിൽ 40.38 ദശലക്ഷം ഇടപാടുകളിലൂടെ 2.646 ബില്യൺ ദിനാറും, രണ്ടാം പാദത്തിൽ 45.18 ദശലക്ഷം ഇടപാടുകളിലൂടെ 2.91 ബില്യൺ ദിനാറും ‘വാംദ്’ സേവനം വഴി കൈമാറിയതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
Home
KUWAIT
കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്റിന് വൻ കുതിപ്പ്; 2026 ആദ്യപകുതിയിൽ ഉപഭോക്തൃ ചെലവ് ഉയര്ന്നു