UAE Weather ദുബായ്: യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ തിങ്കളാഴ്ച മുതൽ നാല് ദിവസത്തേക്ക് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രൂപംകൊള്ളുന്ന സംവഹന മേഘങ്ങൾ ചില ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ച് ഇടിയോടും മഴയോടും കൂടിയ കാലാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പ്രവചനം. കിഴക്കുനിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമർദവും അതിനോടനുബന്ധിച്ചുള്ള ദുർബലമായ മുകളിലത്തെ അന്തരീക്ഷ ന്യൂനമർദവുമാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമാകുന്നതെന്ന് എൻസിഎം വ്യക്തമാക്കി. തിങ്കളാഴ്ച പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാകും അനുഭവപ്പെടുക. ഉച്ചയ്ക്കുശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും ചിലയിടങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-കിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കും. ചൊവ്വാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും സംവഹന മേഘങ്ങൾ രൂപപ്പെടുകയും അവ ചില ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ച് മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
| LATEST JOB IN UAE-DAILY UPDATING… | APPLY NOW |
| HOSPITAL JOBS IN UAE-DAILY UPDATING… | APPLY NOW |
| AIRPORT AND AIRLINE JOB IN UAE -DAILY UPDATING… | APPLY NOW |
| TEACHING JOB IN UAE -DAILY UPDATING… | APPLY NOW |
| LOGISTICS JOB IN UAE-DAILY UPDATING… | APPLY NOW |
| ACCOUNTING JOB IN UAE-DAILY UPDATING… | APPLY NOW |
ദുബായിൽ ജനസംഖ്യ 45.8 ലക്ഷം പിന്നിട്ടു; പകൽസമയത്ത് നഗരത്തിലുള്ളത് 63.9 ലക്ഷം പേർ
Dubai population ദുബായ്: ദുബായിലെ സ്ഥിരതാമസക്കാരുടെ എണ്ണം 45.8 ലക്ഷം കടന്നതായി പുതിയ കണക്കുകൾ. 2025-ൽ മാത്രം 3.32 ലക്ഷം പേർ കൂടി നഗരത്തിലെത്തിയതോടെ വാർഷിക ജനസംഖ്യാ വളർച്ച 7.5 ശതമാനമായി ഉയർന്നു. തൊഴിലാളികൾ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ, സന്ദർശകർ എന്നിവരടക്കം പകൽസമയത്ത് ദുബായിലുള്ളവരുടെ എണ്ണം 63.92 ലക്ഷം വരെ ഉയരുന്നതായും അധികൃതർ അറിയിച്ചു. പരമ്പരാഗത സെൻസസിന് പകരമായി ‘ദുബായ് പോപ്പുലേഷൻ നൗ’ എന്ന എഐ അധിഷ്ഠിത തത്സമയ ജനസംഖ്യാ നിരീക്ഷണ സംവിധാനത്തിലൂടെയാണ് പുതിയ വിവരങ്ങൾ ശേഖരിച്ചത്. 1881-ൽ 12,000-ൽ താഴെ മാത്രമായിരുന്ന ദുബായുടെ ജനസംഖ്യ, 144 വർഷത്തിനിടെ ഏകദേശം 380 മടങ്ങ് വർധിച്ച് ഇന്ന് 45.8 ലക്ഷത്തിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിർമിതബുദ്ധി, മെഷീൻ ലേണിങ്, ഡേറ്റാ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം, ഭവനം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം ഉൾപ്പെടെയുള്ള പൊതുസേവനങ്ങളുടെ ഭാവി ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായുടെ അതിവേഗ വളർച്ചയ്ക്ക് കരുത്തായി സാമ്പത്തിക രംഗവും മുന്നേറുകയാണ്. 2025-ൽ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേ വർഷം 1.96 കോടി രാജ്യാന്തര വിനോദസഞ്ചാരികളും 9.6 കോടി വിമാന യാത്രക്കാരും ദുബായിലെത്തിയതും നഗരത്തിന്റെ വികസനത്തിന് കൂടുതൽ ഊർജം പകർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
റോഡ്, പാലം, ടണൽ നിർമാണം; ഷാർജയിൽ വ്യാപക ഗതാഗത നിയന്ത്രണം
Sharjah traffic diversions ഷാർജ: എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന വൻകിട റോഡ് വികസന പദ്ധതികളുടെ ഭാഗമായി ഷാർജയിൽ വിവിധ ഭാഗങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റോഡുകൾ, പാലങ്ങൾ, ടണലുകൾ എന്നിവയുടെ നിർമാണം പുരോഗമിക്കുന്നതിനിടയിലും ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ബദൽ പാതകൾ ഒരുക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. വാഹനത്തിരക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആസൂത്രണം ചെയ്ത താൽക്കാലിക വഴിതിരിച്ചുവിടലുകളാണ് നടപ്പിലാക്കിയിരിക്കുന്നത്. റോഡ് വീതികൂട്ടൽ, പുതിയ പാലങ്ങൾ, നവീകരിച്ച റൗണ്ട് എബൗട്ടുകൾ, ശ്രദ്ധേയമായ അൽ താവൂൻ ടണൽ പദ്ധതി എന്നിവ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ ഇതിനോടകം പുരോഗമിക്കുകയാണ്. നിലവിൽ നടക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നായ അൽ ഖാൻ റോഡ് വികസനത്തിന്റെ ഭാഗമായി, നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നിന്റെ ശേഷി വർധിപ്പിക്കാൻ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പദ്ധതിയുടെ ആദ്യഘട്ടം മേയ് 22-ന് ഇൻഡസ്ട്രിയൽ ഏരിയ 7, 8, 9 എന്നിവയോട് ചേർന്ന ഭാഗത്ത് ആരംഭിച്ചു. തുടർന്ന് ജൂൺ 6 മുതൽ ഇൻഡസ്ട്രിയൽ ഏരിയ 3-ലേക്കുള്ള ഭാഗത്തും പുതിയ വഴിതിരിച്ചുവിടൽ നടപ്പാക്കി. ബദൽ പാതകൾ ഒരുക്കിയതിനാൽ നിർമാണം സുഗമമായി മുന്നോട്ടുപോകുന്നതിനൊപ്പം വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഷാർജയെയും ദുബായെയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ യാത്രാമാർഗങ്ങളിലൊന്നിലെ ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അൽ താവൂൻ ടണൽ പദ്ധതിയും വേഗത്തിൽ പുരോഗമിക്കുകയാണ്. ജൂൺ 13 മുതൽ അൽ താവൂൻ റൗണ്ട് എബൗട്ടിന് സമീപം ഭാഗിക റോഡ് അടച്ചിട്ടിരിക്കുകയാണ്. ദുബായിലേക്കും അൽ നഹ്ദ പാലത്തിലേക്കും പോകുന്ന വാഹനങ്ങൾ കോർണിഷ് റോഡ് വഴി തിരിച്ചുവിടുകയും, അൽ നഹ്ദ പാലത്തിൽ നിന്ന് വരുന്ന വാഹനങ്ങളെ പുതിയ അൽ താവൂൻ റോഡിലൂടെ കടത്തിവിടുകയും ചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്.
പകൽ യാത്രയുണ്ടോ? യുഎഇയിലെ കൊടുംചൂടിൽ പാലിക്കേണ്ട മുൻകരുതലുകൾ
UAE’s extreme heat Precautions അബുദാബി: യുഎഇയിൽ വേനൽച്ചൂട് അതിരൂക്ഷമായി തുടരുന്നതിനിടെ ഈ വർഷം ആദ്യമായി രാജ്യത്ത് 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് അബുദാബിയിലെ അൽ ഷവാമഖിൽ ആണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റിന്റെ തുടക്കത്തിലും കനത്ത ചൂട് തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിർജലീകരണം, സൂര്യാഘാതം, അമിത ക്ഷീണം, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചു. പുറത്തുപോകേണ്ടി വരുന്നവർ ധാരാളം വെള്ളം കുടിക്കുകയും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും വേണം. കുട്ടികളെയോ വയോധികരെയോ വളർത്തുമൃഗങ്ങളെയോ ഒരു കാരണവശാലും പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഒറ്റയ്ക്ക് വിടരുതെന്നും അധികൃതർ ഓർമിപ്പിച്ചു. പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി നടപ്പാക്കിയ ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്നും, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ നിർബന്ധിത വിശ്രമമാണ് നിലവിലുള്ളത്. പ്രതിദിനം കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ശരീരഭാരത്തിലെ ഓരോ 25 കിലോഗ്രാമിനും ഒരു ലീറ്റർ വെള്ളം എന്ന കണക്കിൽ ജലാംശം ഉറപ്പാക്കുന്നതാണ് ഉചിതം. ഒആർഎസ് ലായനി, സംഭാരം, മോര് തുടങ്ങിയവ കുടിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്നും, നിർജലീകരണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ വ്യക്തിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റി വൈദ്യസഹായം തേടണമെന്നും ആരോഗ്യ അധികൃതർ നിർദേശിച്ചു.
ഡിജിറ്റൽ മനുഷ്യക്കടത്തിനെതിരെ ആഗോള നീക്കം ശക്തമാക്കി ദുബായ് പോലീസ്
Dubai Police digital human trafficking ദുബായ്: ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മനുഷ്യക്കടത്ത് ശൃംഖലകളെ ചെറുക്കാൻ രാജ്യാന്തര സഹകരണം ശക്തമാക്കി ദുബായ് പൊലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രത്യേക സെമിനാറിൽ വിവിധ രാജ്യങ്ങളിലെ വിദഗ്ധരും നിയമപാലന ഏജൻസികളും പങ്കെടുത്ത് ഡിജിറ്റൽ മനുഷ്യക്കടത്തിനെതിരായ പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്തു. ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ദുബായ് പൊലീസ് ഹ്യൂമൻ റൈറ്റ്സ് വിഭാഗത്തിന് കീഴിലുള്ള ഹ്യൂമൻ ട്രാഫിക്കിങ് ക്രൈം മോണിറ്ററിങ് സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ ഓൺലൈൻ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, വ്യാജ കോൾ സെന്ററുകൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വഴിയുള്ള കുറ്റകൃത്യങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി. അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് ബിൻ ആബിദ് അൽ മുഹൈരി, യുഎൻ പ്രതിനിധി . മുഹന്നദ് ഫായെസ് അൽ ദ്വൈകത്, ബ്രിഗേഡിയർ ഫൈസൽ അഹമ്മദ് അൽ ഖുമൈരി എന്നിവരടക്കം ജുഡീഷ്യറി, നിയമപാലന ഏജൻസികളിലെ നിരവധി പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. നിർമിതബുദ്ധി (AI), സമൂഹമാധ്യമങ്ങൾ, വ്യാജ സാമ്പത്തിക ശൃംഖലകൾ എന്നിവ ഉപയോഗിച്ച് ഇരകളെ കണ്ടെത്താനും സാമ്പത്തിക ഇടപാടുകൾ മറച്ചുവയ്ക്കാനും കുറ്റവാളികൾ ശ്രമിക്കുന്നതായി മേജർ ജനറൽ സെയ്ഫ് ബിൻ ആബിദ് അൽ മുഹൈരി ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ രാജ്യാന്തര വിവരപങ്കിടലും അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനവും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ‘മനുഷ്യക്കടത്ത് വിരുദ്ധ നയം’ ഫലപ്രദമായി മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ തൊഴിൽ പരസ്യങ്ങളിലൂടെ ആളുകളെ വലയിലാക്കുന്നതും ഓൺലൈൻ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ഇരകളെ എത്തിച്ച് ചൂഷണം ചെയ്യുന്നതും തടയാൻ യുഎഇ സ്വീകരിച്ച നടപടികളെ യുഎൻ പ്രതിനിധി ഡോ. മുഹന്നദ് അൽ ദ്വൈകത് അഭിനന്ദിച്ചു. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും തമ്മിലുള്ള ബന്ധം, കുറ്റവാളികളുടെ ഡിജിറ്റൽ സ്വത്തുക്കൾ കണ്ടെത്തി പിടിച്ചെടുക്കൽ, വിവിധ സുരക്ഷാ-സാമ്പത്തിക ഏജൻസികൾ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു. മികച്ച പ്രവർത്തനം കാഴ്ചവെച്ച പങ്കാളിത്ത സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
യുഎഇ ലോട്ടറി ‘ലക്കി ഡേ’ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒരാൾക്ക് 1,00,000 ദിർഹം സമ്മാനം
UAE Lottery Lucky Day Draw അബുദാബി: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ ഡ്രോയിൽ ഒരാൾ 1 ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനം നേടി. കൂടാതെ ലക്കി ചാൻസ് റാഫിൾ വിഭാഗത്തിൽ മൂന്ന് പേർക്ക് 50,000 ദിർഹം വീതം സമ്മാനവും ലഭിച്ചു. ശനിയാഴ്ച നടന്ന ഡ്രോ നമ്പർ 260801-ലെ വിജയ നമ്പറുകൾ 1, 6, 14, 20, 22, 25 ആയിരുന്നു. ലക്കി മന്ത് നമ്പർ 1 ആയിരുന്നു. യുഎഇ ലോട്ടറി പുറത്തുവിട്ട ഫലപ്രകാരം, ഒരു പങ്കാളി അഞ്ച് നമ്പറുകളും ലക്കി നമ്പറും കൃത്യമായി പൊരുത്തപ്പെടുത്തി 1 ലക്ഷം ദിർഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കി. നാലാം സമ്മാന വിഭാഗത്തിൽ 41 പേർക്ക് 1,000 ദിർഹം വീതവും, അഞ്ചാം സമ്മാന വിഭാഗത്തിൽ 4,035 പേർക്ക് 100 ദിർഹം വീതവും ലഭിച്ചു. ലക്കി ചാൻസ് റാഫിളിൽ വിജയിച്ച മൂന്ന് പേരുടെ വിജയ ഐഡികൾ:
BV4662400, DL8812832, CP6677185. ഇവർക്ക് 50,000 ദിർഹം വീതം സമ്മാനമായി ലഭിച്ചു. ഇതോടെ ഏറ്റവും പുതിയ ഡ്രോയിൽ വിവിധ വിഭാഗങ്ങളിലായി ആകെ 4,080 പേർ സമ്മാനാർഹരായി. ജനറൽ കൊമേഴ്ഷ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്തപരവുമായ ഗെയിമിംഗ് ഉറപ്പാക്കുന്ന രീതിയിലാണ് എല്ലാ ലോട്ടറി ഗെയിമുകളും നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
ജെഎൽടി ലിങ്ക് ഇലക്ട്രിക് ബസ് സർവീസ് തുടങ്ങി; മെട്രോയിൽ നിന്ന് ഓഫീസിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം
Dubai’s new JLT bus ദുബായ്: ജുമൈറ ലേക്ക് ടവേഴ്സ് മേഖലയിലെ ജീവനക്കാർക്കും താമസക്കാർക്കും ആശ്വാസമായി പുതിയ ‘ജെഎൽടി ലിങ്ക്’ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. സോഭ റിയാൽറ്റി, ഡിഎംസിസി മെട്രോ സ്റ്റേഷനുകളിൽ നിന്ന് ജെഎൽടിയിലെ വിവിധ ക്ലസ്റ്ററുകളിലേക്ക് സർവീസ് നടത്തുന്ന ബസ് യാത്രക്കാരുടെ അവസാനഘട്ട യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ്. കരാമയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ വെങ്കിടേഷ് ദിവസവും എഡിസിബി മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ചെയ്ത് സോഭ റിയാൽറ്റി മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ക്ലസ്റ്റർ V-യിലെ ഓഫീസിലെത്താൻ 15 മിനിറ്റിലധികം നടക്കേണ്ടി വന്നിരുന്നു. “മെട്രോ സ്റ്റേഷന് പുറത്താണ് പുതിയ ഇലക്ട്രിക് ബസ് കണ്ടത്. ക്ലസ്റ്റർ V-യ്ക്ക് സമീപം നിർത്തുമോ എന്ന് ചോദിച്ചശേഷം കയറി. ഇപ്പോൾ ചൂടത്ത് നടക്കേണ്ടതില്ല. ബസിൽ കയറി ഓഫീസിന് അടുത്ത് ഇറങ്ങാം. യാത്ര ഏറെ എളുപ്പവും സൗകര്യപ്രദവുമായി,” വെങ്കിടേഷ് പറഞ്ഞു. ശനിയാഴ്ച മുതൽ ആരംഭിച്ച ജെഎൽടി ലിങ്ക് സർവീസ് രണ്ട് വ്യത്യസ്ത റൂട്ടുകളിലാണ് പ്രവർത്തിക്കുന്നത്. ലൂപ്പ് 1: ജെഎൽടിയുടെ പടിഞ്ഞാറൻ ഭാഗത്തെ A മുതൽ N വരെയുള്ള ക്ലസ്റ്ററുകളെ ബന്ധിപ്പിച്ച് DMCC മെട്രോ സ്റ്റേഷനിലേക്ക് സർവീസ് നടത്തും. ലൂപ്പ് 2: കിഴക്കൻ ഭാഗത്തെ O മുതൽ Z വരെയുള്ള ക്ലസ്റ്ററുകളെ ബന്ധിപ്പിച്ച് Sobha Realty മെട്രോ സ്റ്റേഷനിലേക്ക് സർവീസ് നടത്തും. ജെഎൽടി പാർക്കിന് സമീപമുള്ള താമസ-വാണിജ്യ മേഖലകളും ഇതിൽ ഉൾപ്പെടും. നിലവിലുള്ള ആർടിഎ ബസ് സ്റ്റോപ്പുകളിലാണ് ബസ് നിർത്തുക. ഓരോ സ്റ്റോപ്പിലും യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഏകദേശം ഒരു മിനിറ്റ് സമയം അനുവദിക്കും. സാധാരണ യാത്രാനിരക്ക് 3 ദിർഹമാണ്. എന്നാൽ സർവീസ് ആരംഭിച്ച ആദ്യ ദിവസം യാത്ര സൗജന്യമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. “ശനിയാഴ്ചയും ഞായറാഴ്ചയും സൗജന്യ യാത്രയാണ്. തിങ്കളാഴ്ച മുതൽ ഓഫീസുകൾ തുറക്കുന്നതിനാൽ 3 ദിർഹം ഈടാക്കുമെന്ന് ഡ്രൈവർ അറിയിച്ചു,” വെങ്കിടേഷ് പറഞ്ഞു. സോഭ റിയാൽറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് വിവിധ ക്ലസ്റ്ററുകൾ ചുറ്റി തിരിച്ചെത്താൻ 10 മുതൽ 22 മിനിറ്റ് വരെ സമയം വേണ്ടിവരുമെന്ന് ഡ്രൈവർ അറിയിച്ചു. ജെഎൽടിയിലെ ഗതാഗതക്കുരുക്കും തിരക്കേറിയ സമയവും അനുസരിച്ച് യാത്രാസമയം മാറാം. ക്ലസ്റ്റർ W-ൽ ജോലി ചെയ്യുന്ന പ്രവാസി പ്രശാന്ത് പുതിയ സർവീസ് വലിയ ആശ്വാസമാണെന്ന് പറഞ്ഞു. “മെട്രോ സ്റ്റേഷനിൽ നിന്ന് ക്ലസ്റ്റർ W വരെ ഇനി നടക്കേണ്ടതില്ല. ബസിൽ നേരിട്ട് ഓഫീസിന് സമീപം എത്താം,” അദ്ദേഹം പറഞ്ഞു. താനും ശനിയാഴ്ച സൗജന്യമായാണ് യാത്ര ചെയ്തതെന്നും, തിങ്കളാഴ്ച മുതൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് 3 ദിർഹം അടച്ച് യാത്ര ചെയ്യാമെന്നാണ് അറിയിച്ചതെന്നും പ്രശാന്ത് പറഞ്ഞു. ദിവസവും ജെഎൽടി വഴി യാത്ര ചെയ്യുന്നവർക്ക് പ്രതിമാസ പാസ് അല്ലെങ്കിൽ പ്രീപെയ്ഡ് പദ്ധതികൾ അവതരിപ്പിച്ചാൽ കൂടുതൽ പ്രയോജനകരമാകുമെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടു. “സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് മാസപാസ് ലഭിച്ചാൽ പണമടയ്ക്കുന്നത് എളുപ്പമാകുകയും ചെലവും കുറയുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു. ബസുകൾ 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. യാത്രക്കാർക്ക് സർവീസ് സമയം പരിശോധിച്ച് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ആസൂത്രണം ചെയ്യാനാകും. ജെഎൽടിയിലെ ദൂരെയുള്ള ക്ലസ്റ്ററുകളിലേക്ക് പോകുന്നവർക്ക് 10 മുതൽ 20 മിനിറ്റ് വരെ നടക്കേണ്ട സാഹചര്യം ഒഴിവാക്കി ചെറിയ ബസ് യാത്രയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ പുതിയ സർവീസ് സഹായകമാകും.
യുഎഇയിൽ ചൂട് കനക്കുന്നു; താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസിൽ
Heat in UAE അബുദാബി: യുഎഇയിൽ വേനൽച്ചൂട് വീണ്ടും അതിരൂക്ഷമായി. രാജ്യത്ത് താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിലെ അൽ ഷുവാമൈക്ക് മേഖലയിലാണ് ഉച്ചയ്ക്ക് 2.30ന് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. വേനൽക്കാലത്തിന്റെ ഏറ്റവും ചൂടേറിയ ഘട്ടത്തിലേക്ക് രാജ്യം കടന്നതോടെ വിവിധ എമിറേറ്റുകളിൽ കടുത്ത ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ തോത് (ഹ്യുമിഡിറ്റി) വർധിക്കുന്നതും ചൂടിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെടാൻ കാരണമാകുന്നുണ്ട്. അതേസമയം, ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കണമെന്നും, ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധരും അധികൃതരും പൊതുജനങ്ങളോട് നിർദേശിച്ചു. കുട്ടികൾ, പ്രായമായവർ, പുറംജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.