കുവൈത്തിൽ സബ്സിഡി റേഷൻ ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് തടയാൻ നടപടി ശക്തം

subsidized ration products kuwait കുവൈത്ത് സിറ്റി: സർക്കാർ സബ്സിഡിയോടെ വിതരണം ചെയ്യുന്ന റേഷൻ ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുവൈത്തിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുന്നു. സബ്സിഡി സാധനങ്ങൾ കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയുന്നതിനൊപ്പം വിതരണ കേന്ദ്രങ്ങളിലെ പരിശോധനയും സ്റ്റോക്ക് വിവരങ്ങളുടെ പരിശോധനയും ശക്തമാക്കാനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി സബ്സിഡി ഉൽപ്പന്നങ്ങൾ അനധികൃതമായി ശേഖരിക്കുകയോ പുനഃപാക്ക് ചെയ്യുകയോ ചെയ്യുന്നതായി സംശയിക്കുന്ന നിരവധി ഗോഡൗണുകൾ അധികൃതരുടെ നിരീക്ഷണത്തിലാണ്. ‘ഹവിയതി’, ‘സഹേൽ’ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങളുമായി ഉപഭോക്താക്കളുടെ റേഷൻ കാർഡ് വിവരങ്ങൾ ബന്ധിപ്പിക്കുന്ന നടപടികളും ഉടൻ നടപ്പാക്കും. ഗുണഭോക്താക്കളുടെ വിവരങ്ങൾ പുതുക്കുക, റേഷൻ വിതരണത്തിന്റെ നിയന്ത്രണം ശക്തമാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. നിയമലംഘനം കണ്ടെത്തിയാൽ റേഷൻ കാർഡ് റദ്ദാക്കൽ, പിഴ ചുമത്തൽ, തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറൽ തുടങ്ങിയ നടപടികളും ശക്തമാക്കും. ഭക്ഷ്യവസ്തുക്കൾ വലിയ തോതിൽ ശേഖരിച്ച് രഹസ്യമായി സൂക്ഷിക്കുകയും പിന്നീട് പുനഃപാക്ക് ചെയ്ത് കടത്തുകയും ചെയ്യുന്ന കൂടുതൽ സംഘടിത രീതികളാണ് കള്ളക്കടത്തുകാർ ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് സുലൈബിയ പച്ചക്കറി മാർക്കറ്റ് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വാണിജ്യ ട്രക്കുകളിൽ ഒളിപ്പിച്ച് ഈജിപ്തിലേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള സബ്സിഡി ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. ചെറിയ തോതിലുള്ള കള്ളക്കടത്ത് വാണിജ്യ ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വലിയ തോതിലുള്ള കടത്തായി മാറുന്നതിന്റെ സൂചനയായാണ് അധികൃതർ ഈ സംഭവത്തെ കാണുന്നത്. വാഹനങ്ങളിൽ ഒളിപ്പിച്ചും വാണിജ്യ ട്രക്കുകൾ ഉപയോഗിച്ചും വലിയ ഗോഡൗണുകളിൽ സാധനങ്ങൾ ശേഖരിച്ചുമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളിൽ അരി, പാൽ, എണ്ണ തുടങ്ങിയ സബ്സിഡി ഉൽപ്പന്നങ്ങളുടെ യഥാർഥ ഉറവിടം മറയ്ക്കുന്നതിനായി പാക്കറ്റുകൾ മാറ്റി വാണിജ്യ ബ്രാൻഡുകളുടെ പാക്കിങ്ങിലേക്ക് മാറ്റുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

‘സഹേൽ’ ആപ്പിലൂടെ പുതിയ ഇ-സേവനം; ഓൺലൈനായി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

New Entity Deletion Service കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ‘സഹേൽ’ ആപ്പിലൂടെ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ഇതുവഴി വസ്തു, യൂണിറ്റ് ഉടമകൾക്ക് സ്ഥാപനങ്ങളുടെ വിവരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയ്ക്കായി ഇനി പിഎസിഐ ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതില്ല. ‘സഹേൽ’ ആപ്പിലെ പിഎസിഐ സേവനങ്ങളുടെ പട്ടികയിലാണ് പുതിയ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് അപേക്ഷയുടെ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനായി പൂർത്തിയാക്കാനും കഴിയും.

പുതിയ സേവനത്തിലൂടെ ചെയ്യാവുന്ന കാര്യങ്ങൾ

സ്ഥാപനത്തിന്റെ വിവരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കാം.
ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യാം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷയുടെ പുരോഗതി ട്രാക്ക് ചെയ്യാം.
നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അംഗീകാരം ലഭിക്കും.

വസ്തു, യൂണിറ്റ് ഉടമകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പിഎസിഐ പുതിയ സേവനം അവതരിപ്പിച്ചത്. സ്ഥാപനങ്ങളും കെട്ടിട വിവരങ്ങളും ചേർക്കുകയോ തിരുത്തുകയോ ചെയ്യൽ, ഒഴിഞ്ഞ പ്ലോട്ടുകൾക്ക് നമ്പർ അനുവദിക്കൽ, ദിവാനിയകൾ ചേർക്കൽ, സ്പേഷ്യൽ വിവരങ്ങൾ പരിശോധിക്കൽ, ‘കുവൈത്ത് ഫൈൻഡർ’ സേവനം ഉപയോഗിക്കൽ തുടങ്ങിയ വിവിധ ഇ-സേവനങ്ങളും പിഎസിഐ ‘സഹേൽ’ പ്ലാറ്റ്‌ഫോമിലൂടെ നൽകുന്നുണ്ട്.

മനുഷ്യക്കടത്തിനെതിരെ ബോധവത്കരണ പരിപാടിയുമായി കുവൈത്ത്; തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് ഊന്നൽ

Kuwait awareness campaign human trafficking കുവൈത്ത് സിറ്റി: ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വിദേശകാര്യ മന്ത്രാലയം, കുവൈത്ത് ട്രേഡ് യൂണിയൻ ഫെഡറേഷൻ, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമി, ഷെയ്ഖ ജവാഹർ അൽ സബാഹ്, കുവൈത്തിലെ വിവിധ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മനുഷ്യക്കടത്തിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യം, സുരക്ഷ, മാനവികത, അവകാശങ്ങൾ എന്നീ നാല് പ്രധാന മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ഇന്ററാക്ടീവ് ബൂത്തുകളും ഒരുക്കിയിരുന്നു. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും കുവൈത്തിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള PAM-ന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ഈ സംരംഭം. ഓരോ വ്യക്തിക്കും ജന്മനാ ലഭിക്കുന്ന സ്വാതന്ത്ര്യം മനുഷ്യന്റെ ആത്മാഭിമാനത്തിന്റെയും മാനവികതയുടെയും അടിസ്ഥാനമാണെന്ന് പരിപാടിയിൽ ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്തിന് ഇരയാകുമ്പോൾ ആദ്യം നഷ്ടപ്പെടുന്നത് ഈ സ്വാതന്ത്ര്യമാണ്. അതിനാൽ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ലെന്നും ഓരോ വ്യക്തിയുടെയും അടിസ്ഥാന മനുഷ്യാവകാശമാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷിതമായ അന്തരീക്ഷം ആളുകൾക്ക് സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും അവസരമൊരുക്കുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ആവശ്യമായവർക്ക് സഹായം നൽകുകയും ചെയ്യുന്നതാണ് യഥാർഥ മാനവികതയെന്നും പരിപാടിയിൽ വ്യക്തമാക്കി. മനുഷ്യക്കടത്തിനെതിരെ നിലകൊള്ളുന്നത് നിയമപരമായ ബാധ്യതയ്ക്കപ്പുറം സമൂഹത്തിന്റെ കൂട്ടായ മാനുഷിക ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമിപ്പിച്ചു. സ്വാതന്ത്ര്യം, സുരക്ഷ, മാനവികത, അവകാശങ്ങൾ എന്നിവയുടെ സംരക്ഷണമാണ് ഓരോ വ്യക്തിയുടെയും അന്തസ്സും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാനം എന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.

കുവൈത്തിലെ സമുദ്ര സുരക്ഷ ശക്തമാക്കും; മാരിടൈം കേന്ദ്രങ്ങളുടെ പ്രവർത്തനസജ്ജത ഉയർത്താൻ നിർദേശം

Kuwait maritime facilities കുവൈത്ത് സിറ്റി: കുവൈത്തിലെ സമുദ്ര സുരക്ഷാ കേന്ദ്രങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം തുടർന്നും ശക്തമാക്കാൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നിർദേശം നൽകി. മാരിടൈം കേന്ദ്രങ്ങളുടെ പ്രവർത്തനസജ്ജത വർധിപ്പിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥർക്ക് ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ ആവശ്യമായ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കുവൈത്തിലെ തുറമുഖങ്ങളിലും ദ്വീപുകളിലും പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനും കടൽയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏകോപിതമായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ദ്വീപുകളും സമുദ്ര സുരക്ഷാ കേന്ദ്രങ്ങളും ഉൾപ്പെടുത്തിയ ഫീൽഡ് സന്ദർശനത്തിനിടെയാണ് ആഭ്യന്തര മന്ത്രി നിർദേശങ്ങൾ നൽകിയത്. പ്രവർത്തനങ്ങൾ വിലയിരുത്തുകയും കേന്ദ്രങ്ങളുടെ പ്രവർത്തനസജ്ജത പരിശോധിക്കുകയും സമുദ്ര അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ അവലോകനം ചെയ്യുകയും ചെയ്യുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി അൽ യൂസഫ് അൽ സബാഹ് അദ്ദേഹത്തെ സ്വീകരിച്ചു. സന്ദർശനത്തിന്റെ തുടക്കത്തിൽ ഷെയ്ഖ് ഫഹദ് ഉമ്മുൽ മറാദെം ദ്വീപിലെ തുറമുഖം സന്ദർശിച്ചു. ഇവിടെ കോസ്റ്റ് ഗാർഡ്, തുറമുഖ വിഭാഗം, കസ്റ്റംസ് ഡയറക്ടറേറ്റ് എന്നിവയുടെ പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് പരിശോധിച്ചു. വിവിധ ഏജൻസികൾ തമ്മിലുള്ള പ്രവർത്തനരീതികളും ഏകോപന സംവിധാനങ്ങളും അദ്ദേഹം വിലയിരുത്തി. സമുദ്ര തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈത്തിൽ ജൂണിൽ 4.05 ലക്ഷം എൻഫോഴ്‌സ്‌മെന്റ് നടപടികൾ പൂർത്തിയാക്കി

Kuwait enforcement procedures കുവൈത്ത് സിറ്റി: കോടതി വിധികൾ നടപ്പാക്കുന്നതിലും ജുഡീഷ്യൽ ഇടപാടുകൾ പൂർത്തിയാക്കുന്നതിലും കുവൈത്ത് നീതിന്യായ മന്ത്രാലയം സജീവമായി തുടരുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ആകെ 4,00,519 എൻഫോഴ്‌സ്‌മെന്റ് നടപടികളാണ് പൂർത്തിയാക്കിയത്. മൂന്നാം കക്ഷികളുടെ കൈവശമുള്ള കടക്കാരുടെ പണം, സ്വത്ത് എന്നിവ സംബന്ധിച്ച എൻഫോഴ്‌സ്‌മെന്റ് ജപ്തി റിപ്പോർട്ടുകളാണ് ഏറ്റവും കൂടുതൽ. ആകെ 83,380 ഇത്തരം റിപ്പോർട്ടുകൾ രേഖപ്പെടുത്തി. തുടർന്ന് 39,377 ജപ്തി നീക്കൽ റിപ്പോർട്ടുകളും 5,826 സ്റ്റാറ്റസ് തെളിയിക്കുന്ന റിപ്പോർട്ടുകളും നടപടികളിൽ ഉൾപ്പെട്ടു. കൂടാതെ, ജപ്തി നീക്കുന്നതിനുള്ള 4,983 അപേക്ഷകൾ, വാഹനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ജപ്തി നീക്കുന്നതിനുള്ള 4,481 അപേക്ഷകൾ, 4,357 യാത്രാവിലക്ക് അപേക്ഷകൾ, കടക്കാരെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനുള്ള 2,645 അപേക്ഷകൾ എന്നിവയും അധികൃതർ പ്രോസസ് ചെയ്തു. ഗവർണറേറ്റ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ രേഖപ്പെടുത്തിയത് ക്യാപിറ്റൽ ഗവർണറേറ്റിലാണ്. ഇവിടെ 1,20,778 നടപടികൾ പൂർത്തിയാക്കി. തുറമുഖങ്ങൾ, സുലൈബിയ, ലോയേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിലായി 1,315 നടപടികളും പൂർത്തിയാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy