expats murdered in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ കബദ് പ്രദേശത്തുണ്ടായ കത്തിക്കുത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ പൗരനെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കബദിലെ ഒരു മൃഗഫാമിലാണ് കൊലപാതകം നടന്നത്. ഞായറാഴ്ച പുലർച്ചെ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് പ്രവാസികളെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധം സംഭവസ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടുന്നതിനായി രാജ്യത്തിന്റെ അതിർത്തി പ്രദേശമായ അൽ റത്ഖയിൽ സ്ഥാപിച്ചിരുന്ന അതിർത്തിവേലി ചാടി അയൽരാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ അധികൃതർ പിടികൂടിയത്. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട രണ്ട് പ്രവാസികൾ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.
കുവൈത്തിൽ ബിസിനസ് ലൈസൻസിന് കർശന പരിശോധന; നിയമലംഘനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ പിഴ
Rectify businesses Kuwait കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനങ്ങൾ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ആവശ്യമായ അനുമതികളും ലൈസൻസുകളും നേടിയ ശേഷമേ പ്രവർത്തിക്കാവൂ എന്ന ബോധവൽക്കരണവുമായി കുവൈത്ത് മുനിസിപ്പാലിറ്റി. ‘ശരിയായ നടപടികളിലൂടെ നിങ്ങളുടെ ബിസിനസിന് ലൈസൻസ് നേടുക’ എന്ന പേരിൽ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി. ബിസിനസ് ഉടമകൾ നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും നിയമലംഘനങ്ങളും അതിനുള്ള പിഴകളും ഒഴിവാക്കാൻ ആവശ്യമായ വിവരങ്ങൾ നൽകുകയുമാണ് ക്യാംപയിന്റെ പ്രധാന ലക്ഷ്യം. സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം നിയമാനുസൃതമായ രീതിയിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു. ക്യാംപയിന്റെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ ആദ്യ ഫീൽഡ് പരിശോധനയ്ക്കിടെ മുനിസിപ്പാലിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ശാഖയിലെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം പരസ്യ സൂപ്പർവൈസർ ഹമദ് അൽ നിമ്രാൻ ആണ് വിവരങ്ങൾ അറിയിച്ചത്. വാണിജ്യ ബിസിനസ് ലൈസൻസുകളിൽ മാത്രം ക്യാംപയിൻ പരിമിതപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കരകൗശല, പ്രൊഫഷണൽ, ഇൻവെസ്റ്റ്മെന്റ്, വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങളും പരിശോധനയുടെ പരിധിയിൽ വരും. നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കണമെന്നും അദ്ദേഹം ബിസിനസ് ഉടമകളോട് ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾക്ക് 5,000 കുവൈത്ത് ദീനാർ വരെ പിഴയും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള മറ്റ് നടപടികളും നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ വാടക ഭവന അപേക്ഷ പുതുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
housing request sahel app കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറിന് കീഴിലെ വിമൻസ് ഹൗസിങ് അഫയേഴ്സ് കമ്മിറ്റി വാടക ഭവനത്തിനായുള്ള അപേക്ഷകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സേവനം സാഹിൽ ആപ്പ് വഴി സജീവമാക്കി. സർക്കാർ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മന്ത്രിസഭ നൽകിയ നിർദേശപ്രകാരമാണ് നടപടി. PAHWയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിൽ വാടക ഭവനത്തിനായി അപേക്ഷയുള്ളതുമായ കുവൈത്തി വനിതകൾക്ക് സാഹിൽ ആപ്പ് വഴി അറിയിപ്പ് ലഭിക്കും. അപേക്ഷ പുതുക്കുന്നതിനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുമുള്ള ലിങ്കും അറിയിപ്പിനൊപ്പം ലഭിക്കും. അറിയിപ്പ് ലഭിക്കുന്നവർ 90 ദിവസത്തിനകം വിവരങ്ങൾ പുതുക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ പുതുക്കാത്ത പക്ഷം അപേക്ഷകൾ ഒക്ടോബർ 16 മുതൽ റദ്ദാക്കും.
സമർപ്പിക്കേണ്ട രേഖകൾ
അപേക്ഷകയുടെ സിവിൽ ഐഡിയുടെ പകർപ്പ്.
ദേശീയതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
വിവാഹിതരായവർക്ക് വിവാഹ സർട്ടിഫിക്കറ്റ്, വിവാഹമോചിതർക്ക് വിവാഹമോചന സർട്ടിഫിക്കറ്റ്, വിധവകൾക്ക് ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്.
കുട്ടികളുടെ കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലെ സ്കൂൾ സർട്ടിഫിക്കറ്റുകൾ.
2024, 2025, 2026 വർഷങ്ങളിലെ യാത്രാ വിവരങ്ങൾ വ്യക്തമാക്കുന്ന ജനറൽ പോർട്സ് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ്.
അപേക്ഷകയ്ക്കോ ഭർത്താവിനോ സ്വന്തം പേരിൽ റിയൽ എസ്റ്റേറ്റ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ്.
കൊമേഴ്സ്യൽ രജിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ്.
കുടുംബാംഗത്തിന് ഗുരുതരമോ മിതമായതോ ആയ വൈകല്യമുണ്ടെങ്കിൽ പബ്ലിക് അതോറിറ്റി ഫോർ ഡിസബിലിറ്റി അഫയേഴ്സിന്റെ (PADA) പുതിയ സർട്ടിഫിക്കറ്റ്.
ശമ്പള സർട്ടിഫിക്കറ്റ്. അപേക്ഷക തൊഴിൽരഹിതയാണെങ്കിൽ PAHWയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
കുവൈത്ത്: പാർക്കിങ് തർക്കത്തില്‍ കൈയാങ്കളിയും അസഭ്യം പറച്ചിലും; പരാതി
Parking Dispute Kuwait കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ ഷോപ്പിങ് സെന്ററിൽ പാർക്കിങ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കം ശാരീരിക ആക്രമണത്തിൽ കലാശിച്ചതായി പരാതി. കുവൈത്ത് പൗരനാണ് മൂന്ന് അജ്ഞാതരായ യുവാക്കൾ തന്നെ ആക്രമിച്ചതായി പൊലീസിൽ പരാതി നൽകിയത്. പാർക്കിങ് ഏരിയയിൽ കാത്തുനിൽക്കുന്നതിനിടെ മൂന്ന് പേർ സഞ്ചരിച്ചിരുന്ന വാഹനം തന്റെ വഴി തടഞ്ഞതായി പരാതിയിൽ പറയുന്നു. പാർക്കിങ് സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടായതോടെ വാഹനത്തിൽനിന്ന് ഇറങ്ങിയ മൂന്നുപേർ തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. പാർക്കിങ് ചെയ്യാനുള്ള അവകാശം തങ്ങൾക്കാണെന്ന് പറഞ്ഞായിരുന്നു തർക്കമെന്നാണ് റിപ്പോർട്ട്. തുടർന്ന് മൂന്ന് പേരും സ്ഥലത്തുനിന്ന് വാഹനത്തിൽ രക്ഷപ്പെട്ടു. പരാതിക്കാരൻ വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയെയും വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി അധികൃതർ അറിയിച്ചു. കേസ് തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
എൻജിൻ ഓഫ് ചെയ്യാതെ കടയിലെത്തിയ പ്രവാസിക്ക് വാഹനം നഷ്ടമായി; കുവൈത്തില്‍ മോഷണം മിനിറ്റുകൾക്കുള്ളിൽ
Asian Expat Car Stolen in kuwait കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ ഗ്രോസറി ഷോപ്പിന് മുന്നിൽ എൻജിൻ പ്രവർത്തിപ്പിച്ച നിലയിൽ വാഹനം നിർത്തി അകത്തേക്ക് പോയ ഏഷ്യൻ പ്രവാസിക്ക് വാഹനം നഷ്ടമായി. ചെറിയ സമയം മാത്രമാണ് കടയ്ക്കുള്ളിൽ ചെലവഴിച്ചതെന്നും തിരികെ എത്തിയപ്പോൾ വാഹനം കാണാതായെന്നും ഇയാൾ പൊലീസിൽ പരാതി നൽകി. ഗ്രോസറി ഷോപ്പിന് മുന്നിൽ വാഹനം പാർക്ക് ചെയ്ത ശേഷം ചെറിയൊരു സാധനം വാങ്ങുന്നതിനായി അകത്തേക്ക് പോയതായിരുന്നു പ്രവാസി. ഒരു മിനിറ്റിൽ താഴെ മാത്രമാണ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നതെന്നും തിരിച്ചെത്തിയപ്പോൾ വാഹനം മോഷണം പോയതായി കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. വാഹനത്തിനുള്ളിൽ മൊബൈൽ ഫോണിന് പുറമെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ രേഖകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും ഉണ്ടായിരുന്നതായി പരാതിയിൽ വ്യക്തമാക്കി. പൊലീസ് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും മോഷ്ടിച്ച വാഹനം കണ്ടെത്താനും പ്രതിയെ തിരിച്ചറിയാനും ഗവർണറേറ്റിലെ വിവിധ സുരക്ഷാ പട്രോളുകൾക്ക് വാഹനത്തിന്റെ വിവരങ്ങൾ കൈമാറുകയും ചെയ്തു. അതേസമയം, വാഹനം എൻജിൻ പ്രവർത്തിപ്പിച്ച നിലയിൽ ഉപേക്ഷിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രവാസിക്കെതിരെ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി. വാഹനം ഏതാനും നിമിഷത്തേക്ക് മാത്രമായാലും ശ്രദ്ധിക്കാതെ ഉപേക്ഷിക്കരുതെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഇത്തരം അവസരങ്ങൾ മോഷ്ടാക്കൾ നിമിഷങ്ങൾക്കുള്ളിൽ മുതലെടുക്കാമെന്നും അധികൃതർ വ്യക്തമാക്കി. വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം എൻജിൻ ഓഫ് ചെയ്യുകയും വാതിലുകൾ പൂട്ടുകയും താക്കോൽ കൈവശം സൂക്ഷിക്കുകയും ചെയ്യണമെന്ന് ഡ്രൈവർമാരോട് അധികൃതർ നിർദേശിച്ചു.
അപ്പാര്‍ട്മെന്റില്‍ മദ്യനിര്‍മാണം, കുവൈത്തില്‍ പ്രവാസികളെ കൈയോടെ പിടികൂടി
Illegal Liquor Factory കുവൈത്ത് സിറ്റി: ഫർവാനിയയിൽ താമസ അപ്പാർട്ട്മെന്റ് അനധികൃത മദ്യനിർമാണ കേന്ദ്രമാക്കി പ്രവർത്തിച്ച സംഭവത്തിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്തിലെ മൊറാലിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശികമായി നിർമിച്ച മദ്യം ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തുവെന്നാണ് കണ്ടെത്തൽ. ഒരു ഏഷ്യൻ പ്രവാസി വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റിൽ അനധികൃതമായി മദ്യം നിർമിച്ച് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. നിരീക്ഷണവും വിശദമായ അന്വേഷണവും നടത്തിയ ശേഷം ആവശ്യമായ നിയമാനുമതി നേടി പൊലീസ് അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. മദ്യം നിർമിച്ച് കുപ്പികളിലാക്കുന്നതിനിടെ പ്രധാന പ്രതിയെ പിടികൂടിയതായി അധികൃതർ അറിയിച്ചു. പരിശോധനയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കിയ 180 കുപ്പി മദ്യം, മദ്യം നിറച്ച 18 ബാരലുകൾ, വാറ്റിയെടുക്കുന്നതിനും ആവിയാക്കുന്നതിനും ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവ കണ്ടെത്തി. അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു അപ്പാർട്ട്മെന്റ് അനധികൃത ഉൽപ്പാദന കേന്ദ്രമായി ഉപയോഗിച്ചിരുന്നതെന്നും ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ, നിർമാണ-വിതരണ പ്രവർത്തനങ്ങളിൽ മറ്റൊരാൾ കൂടി പങ്കാളിയാണെന്ന് പ്രധാന പ്രതി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് ഒരുക്കിയ കെണിയിൽ രണ്ടാമത്തെ പ്രതി അപ്പാർട്ട്മെന്റിലെത്തിയപ്പോൾ അറസ്റ്റിലായി. പ്രാദേശികമായി നിർമിച്ച മദ്യം നിരവധി ഏഷ്യൻ പ്രവാസികൾക്ക് വിൽക്കുകയും അവർ അനധികൃത ശൃംഖല വഴി മദ്യം വീണ്ടും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നതായി പ്രതികൾ സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി. ഈ അനധികൃത ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ആളുകളെ കണ്ടെത്താനുള്ള നടപടികളും തുടരുകയാണ്. അനധികൃത ലഹരിവസ്തുക്കളുടെ നിർമാണവും വിതരണവും തടയുന്നതിനുള്ള പരിശോധനകളും നിയമനടപടികളും ശക്തമായി തുടരുമെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യാന്‍ പ്രവാസികള്‍ക്ക് സമയം നീട്ടി; ഇല്ലെങ്കില്‍…
Expats to Register New Addresses Kuwait കുവൈത്ത് സിറ്റി: ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം ഞായറാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പിൽ, 287 പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. വീടുടമകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലോ കെട്ടിടം പൊളിച്ചുമാറ്റിയതിനെ തുടർന്നോ ആണ് വിലാസങ്ങൾ റദ്ദാക്കിയത്. വിലാസം റദ്ദാക്കപ്പെട്ടവർ അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം PACI ഓഫീസിലെത്തി പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. ആവശ്യമായ രേഖകൾ സമർപ്പിച്ച് സഹൽ (Sahel) ആപ്ലിക്കേഷൻ വഴിയും പുതിയ വിലാസം രജിസ്റ്റർ ചെയ്യാം. 1982ലെ നിയമം നമ്പർ 32-ലെ ആർട്ടിക്കിൾ 33 പ്രകാരം, പുതിയ വിലാസം രജിസ്റ്റർ ചെയ്യാത്ത ഓരോ വ്യക്തിക്കും പരമാവധി 100 കുവൈത്തി ദിനാർ വരെ പിഴ ചുമത്തും. അതേസമയം, വിലാസം നീക്കം ചെയ്യുന്നതിനായി PACI സഹൽ ആപ്പിൽ പുതിയ ‘Removal of Address’ ഇ-സേവനവും ആരംഭിച്ചിട്ടുണ്ട്. വീടിന്റെയോ വസ്തുവിന്റെയോ ഉടമകൾക്ക് ഈ സേവനം ഉപയോഗിച്ച് ഓൺലൈനായി വിലാസം നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യാനും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും പിന്നീട് സഹൽ ആപ്പ് വഴി അപേക്ഷയുടെ സ്ഥിതി പരിശോധിക്കാനും സാധിക്കും.