power outage കുവൈത്ത് സിറ്റി: കുവൈത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ഫഹാഹീൽ പ്രദേശത്തെ പ്രധാന വൈദ്യുതി ട്രാൻസ്ഫർ സ്റ്റേഷനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനം നിർത്തിയതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇതേ തുടർന്ന് ഫഹാഹീൽ മേഖലയിലെ പരിമിതമായ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസം നേരിട്ടു.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായും നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വാഹനാപകടം; 50 കാരനായ പ്രവാസിയ്ക്ക് ദാരുണാന്ത്യം, ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ
Bus Accident കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടം. ജിലിബ് അൽ ശുയൂഖ് പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ 50 വയസുകാരനായ പ്രവാസി മരിച്ചു. ബംഗ്ലാദേശി ഡ്രൈവറാണ് മരിച്ചത്. സ്വന്തം ബസിൽ നിന്ന് ഇറങ്ങി ബസിന്റെ പിൻ ഭാഗം പരിശോധിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. രണ്ട് ബസുകൾ ഒന്നിന് മുന്നിൽ മറ്റൊന്നായി നിർത്തിയിട്ടിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഡ്രൈവർ ബസിന്റെ പിൻ ഭാഗം പരിശോധിക്കവേ പിന്നിൽ നിർത്തിയിട്ട ബസിന്റെ ഡ്രൈവർ ബസ്സ് മുന്നോട്ട് നീക്കുകയായിരുന്നു.
ഇരു ബസുകൾക്കുമിടയിൽ കുടുങ്ങിപ്പോയ ഡ്രൈവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. അപകടത്തിന് കാരണമായ ഇന്ത്യക്കാരനായ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി കേസ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
27 നഴ്സുമാരെ ജോലിയിൽ നിന്നും പുറത്താക്കി ഈ ഗൾഫ് രാജ്യം; കാരണമിത്….
Nursing job ദോഹ: 27 നഴ്സുമാരെ ജോലിയിൽ നിന്നും പുറത്താക്കി ഖത്തർ. വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി നഴ്സിങ് ജോലി നേടിയ 27 പേർക്കെതിരെയാണ് ഖത്തർ നടപടി സ്വീകരിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്നും ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. കഴിഞ്ഞ 6 മാസത്തിനിടെയാണ് ഇത്രയധികം പേർ പിടിയിലാകുന്നത്.
പ്രാഥമിക പരിശോധനയിൽ തന്നെ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് അധികൃതർ ഇവർക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ, ലൈസൻസ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.
കുവൈത്തിൽ സ്കൂൾ ജീവനക്കാരുടെയും വിദ്യാർഥികളുടെയും പെരുമാറ്റച്ചട്ടം കർശനമാക്കും
Code of conduct school staff Kuwait കുവൈത്ത് സിറ്റി: സർക്കാർ സ്കൂളുകളിലെ അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, സർവിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ വസ്ത്രധാരണം, പെരുമാറ്റം, ഉത്തരവാദിത്തങ്ങൾ എന്നിവ കൂടുതൽ കർശനമായി നിയന്ത്രിക്കുന്ന പുതിയ നിയമാവലി നടപ്പാക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. കരട് നിയമാവലി വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് വിതരണം ചെയ്ത് അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിട്ടുണ്ട്. വിദ്യാഭ്യാസ വിദഗ്ധരിൽനിന്നും അഭിപ്രായം ശേഖരിച്ച ശേഷമായിരിക്കും അന്തിമ നിയമാവലി തയ്യാറാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രൊഫഷണലും മാന്യവുമായ വസ്ത്രധാരണം പാലിക്കണമെന്ന് കരടിൽ നിർദേശിക്കുന്നു. പുരുഷ ജീവനക്കാർക്ക് പരമ്പരാഗത ദിഷ്ദാഷ, ഘുത്, അഗാൽ എന്നിവയോ ഫോർമൽ/സെമി-ഫോർമൽ സ്യൂട്ടുകളോ ധരിക്കാം. വനിതാ ജീവനക്കാർ വിദ്യാഭ്യാസ അന്തരീക്ഷത്തിന് അനുയോജ്യമായ മാന്യവും ഔദ്യോഗികവുമായ വസ്ത്രം ധരിക്കണം. സ്പോർട്സ് വസ്ത്രങ്ങൾ, ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ, വളരെ ചെറിയ വസ്ത്രങ്ങൾ, കീറിയ വസ്ത്രങ്ങൾ എന്നിവ നിരോധിക്കും. കായികാധ്യാപകർക്ക് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വസ്ത്രധാരണത്തിൽ ഇളവ് അനുവദിക്കും. ശരീരത്തിൽ ടാറ്റൂ ഉള്ള ജീവനക്കാർ അത് വസ്ത്രം ഉപയോഗിച്ച് മറച്ചുവയ്ക്കണമെന്നും കരടിൽ നിർദേശിക്കുന്നു. അതേസമയം, 2026-27 അധ്യയന വർഷത്തിൽ അഞ്ച് പുതിയ സ്കൂളുകൾ കൂടി തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുകയാണ്. അൽ മുത്ല സിറ്റിയിൽ രണ്ട് കിൻഡർഗാർട്ടൻ സ്കൂളുകളും, വെസ്റ്റ് അബ്ദുല്ല അൽ മുബാറകിൽ പെൺകുട്ടികൾക്കായി ഒരു സെക്കൻഡറി സ്കൂളും ആരംഭിക്കും. ഇതിന് പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഓരോ ടാലന്റ് ആൻഡ് ക്രിയേറ്റിവിറ്റി സ്കൂളുകളും തുറക്കും. പുതിയ സ്കൂളുകളുടെ അറ്റകുറ്റപ്പണികളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. സ്കൂളുകളിൽ ആവശ്യമായ ഫർണിച്ചർ, കമ്പ്യൂട്ടറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സമയബന്ധിതമായി ഒരുക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഹോർമുസ് പ്രതിസന്ധി: കുവൈത്തിൽ ചരക്ക് ഗതാഗത ചെലവ് ഉയരുന്നു
Kuwait Rising Shipping Costs കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതം, ഷിപ്പിങ്, ലോജിസ്റ്റിക്സ് സേവനങ്ങളുടെ ചെലവ് ഉയരുന്നത് രാജ്യത്തേക്കുള്ള ചരക്ക് വിതരണത്തെയും പ്രാദേശിക വിപണിയിലെ വിലസ്ഥിരതയെയും എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം ബുധനാഴ്ച ഷിപ്പിങ് കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി കുവൈത്ത് ന്യൂസ് ഏജൻസിയായ KUNAയോട് പറഞ്ഞതനുസരിച്ച്, ഹോർമുസ് കടലിടുക്കിലെ പുതിയ സാഹചര്യങ്ങളും അതിന്റെ ഫലമായി സമുദ്രഗതാഗതത്തിനും ഷിപ്പിങ് റൂട്ടുകൾക്കും ഉണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങളും യോഗത്തിൽ വിലയിരുത്തി. ഇതുമൂലം ലോജിസ്റ്റിക്സ് ചെലവുകളിൽ വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാൻ ഷിപ്പിങ് കമ്പനികൾ ബദൽ കടൽപാതകളും ഷിപ്പിങ് റൂട്ടുകളും ഉപയോഗിക്കുന്നതായി അൽ-അൻസാരി വ്യക്തമാക്കി. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെയ്നറുകൾ സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതും ആവശ്യമായ സാഹചര്യങ്ങളിൽ ബദൽ തുറമുഖങ്ങൾ ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം സംവിധാനങ്ങളിലൂടെ ചരക്കുകളുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു. ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നത് ചരക്ക് എത്തുന്നതിലെ കാലതാമസം കുറയ്ക്കാനും അധിക ഷിപ്പിങ് ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നും അൽ-അൻസാരി വ്യക്തമാക്കി. ഇതിലൂടെ കുവൈത്തിലെ പ്രാദേശിക വിപണിയിലേക്കുള്ള ചരക്ക് വിതരണം സ്ഥിരതയോടെ നിലനിർത്താൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഹോർമുസ് കടലിടുക്കിൽ അഡ്നോക് ടാങ്കറുകൾക്ക് നേരെ ആക്രമണം; അപലപിച്ച് കുവൈത്ത്
Kuwait condemns Iran attack കുവൈത്ത് സിറ്റി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന യുഎഇയുടെ അഡ്നോകുമായി ബന്ധപ്പെട്ട രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകളെയും അന്താരാഷ്ട്ര സമുദ്രപാതകളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ സമുദ്രഗതാഗതം, ഊർജവിതരണം, ആഗോള വ്യാപാരം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാദേശിക സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ സാധ്യതയുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്ര നാവിഗേഷൻ ഉറപ്പാക്കുകയും കപ്പലുകൾക്ക് സുരക്ഷിതമായ സഞ്ചാരപാത നൽകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും കുവൈത്ത് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണമായും നിരുപാധികമായും തുറന്നുകൊടുക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. യുഎഇയോടുള്ള പൂർണ ഐക്യദാർഢ്യം കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. യുഎഇയുടെ സുരക്ഷ, പരമാധികാരം, താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി അബുദാബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിൽ വാരാന്ത്യത്തിൽ ഈർപ്പം ഉയരും; കാലാവസ്ഥയില് മാറ്റം
Humidity to rise in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തോടെ അന്തരീക്ഷ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. തെക്കുകിഴക്കൻ കാറ്റ് ശക്തമാകുന്നതാണ് ഈർപ്പം വർധിക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും തെക്കൻ ഇറാഖിലെ ചില പ്രദേശങ്ങളിലും ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും കടൽമേഖലകളിലുമാകും ഇതിന്റെ സ്വാധീനം കൂടുതലായി അനുഭവപ്പെടുക. കുവൈത്ത് സിറ്റി മുതൽ ദമ്മാം, അൽ ഖോബാർ, ബഹ്റൈൻ, ഖത്തർ, യുഎഇയുടെ തീരപ്രദേശങ്ങൾ വരെയുള്ള മേഖലകളിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്ന് ഈസ റമദാൻ പറഞ്ഞു. ഞായറാഴ്ച മുതൽ കുവൈത്തിലും സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലും വടക്കുപടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങുന്നതോടെ ഈർപ്പം കുറയാൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത ആഴ്ചയുടെ അവസാനം വരെ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷകൻ വ്യക്തമാക്കി. ഏകദേശം 13 ദിവസം നീണ്ടുനിൽക്കുന്ന ‘കുലൈബിൻ’ സീസണിന്റെ തുടക്കത്തോടൊപ്പമാണ് നിലവിലെ കാലാവസ്ഥാ മാറ്റമെന്നും ഈസ റമദാൻ പറഞ്ഞു. ഓഗസ്റ്റ് 24ന് ശേഷം സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ കുലൈബിൻ കാലഘട്ടം അവസാനിക്കും. ഇതോടെ മേഖലയിലെ വേനൽക്കാലത്തിന്റെ വിവിധ ഘട്ടങ്ങൾക്കിടയിലെ ക്രമാനുഗതമായ കാലാവസ്ഥാ മാറ്റത്തിനും തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വേനലിൽ അടുക്കള തീപിടിക്കാന് സാധ്യത കൂടുതൽ; കുവൈത്ത് ഫയർ ഫോഴ്സിന്റെ മുന്നറിയിപ്പ്
Kuwait kitchen fire risks കുവൈത്ത് സിറ്റി: വേനൽക്കാലത്ത് അടുക്കളയിൽ തീപിടിത്തത്തിനുള്ള സാധ്യത വർധിക്കുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി. സ്കൂൾ അവധിയായതിനാൽ കുട്ടികൾ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. പാചക എണ്ണയ്ക്ക് തീപിടിച്ചാൽ ഒരിക്കലും വെള്ളം ഉപയോഗിച്ച് തീ അണയ്ക്കരുതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. വെള്ളം ഒഴിക്കുന്നത് തീ കൂടുതൽ പടരുന്നതിനും അപകടകരമായ താപപ്രതികരണത്തിനും കാരണമാകാം. പകരം ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ചോ തീ പൂർണമായി മൂടി കെടുത്തുന്നതിനുള്ള അനുയോജ്യമായ മാർഗത്തിലൂടെയോ തീ നിയന്ത്രിക്കണം. തീ സുരക്ഷിതമായി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ എല്ലാവരും ഉടൻ വീടിന് പുറത്തേക്ക് മാറി 112 എന്ന നമ്പറിൽ വിളിച്ച് സംഭവസ്ഥലവും തീപിടിത്തത്തിന്റെ വിവരങ്ങളും അധികൃതരെ അറിയിക്കണം. ഗ്യാസ് ചോർച്ചയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലും പ്രത്യേക മുൻകരുതൽ വേണം. ലൈറ്റുകളോ വൈദ്യുത ഉപകരണങ്ങളോ ഓൺ/ഓഫ് ചെയ്യരുത്. വൈദ്യുത സ്പാർക്ക് ഗ്യാസിന് തീപിടിക്കാൻ കാരണമാകാം. സുരക്ഷിതമാണെങ്കിൽ ഗ്യാസ് റെഗുലേറ്റർ വിച്ഛേദിക്കുക. വാതിലുകളും ജനലുകളും തുറന്ന് സ്ഥലം വായുസഞ്ചാരമുള്ളതാക്കുക. തുടർന്ന് വീട്ടിൽനിന്ന് പുറത്തുകടന്ന് വിദഗ്ധർ എത്തി ചോർച്ച പരിശോധിച്ച് പരിഹരിക്കുന്നതുവരെ അകത്ത് പ്രവേശിക്കരുത്. സ്കൂൾ അവധിക്കാലത്ത് കുട്ടികൾ വീട്ടിൽ കൂടുതലായി ഉണ്ടാകുന്നതിനാൽ അടുക്കളയിൽ അവരെ ഒറ്റയ്ക്ക് വിടരുതെന്ന് ഫയർ ഫോഴ്സ് രക്ഷിതാക്കൾക്ക് നിർദേശം നൽകി. സ്റ്റൗവ്, ചൂടുള്ള വസ്തുക്കൾ, ഗ്യാസ് സിലിണ്ടറുകൾ, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ എന്നിവയിൽനിന്ന് കുട്ടികളെ അകറ്റിനിർത്തണമെന്നും അധികൃതർ പറഞ്ഞു. അപകടമുണ്ടായതിന്റെ ആദ്യ ഏതാനും മിനിറ്റുകളിൽ ശരിയായ നടപടി സ്വീകരിക്കുന്നത് പരുക്കുകളും സ്വത്ത് നാശനഷ്ടങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് വ്യക്തമാക്കി. എന്നാൽ തീ നിയന്ത്രണാതീതമാണെങ്കിൽ അനാവശ്യമായി അപകടം ഏറ്റെടുക്കാതെ ഉടൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി അടിയന്തര സേവനങ്ങളുടെ സഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.