Air India pilots drug tests ന്യൂഡൽഹി: ലഹരി പരിശോധനയിൽ എയർ ഇന്ത്യയിലെ രണ്ട് പൈലറ്റുമാർ കൂടി പോസിറ്റീവായതായി പ്രാഥമിക പരിശോധനാഫലം. ഇവരുടെ സ്ഥിരീകരണ പരിശോധന ഇനി നടത്തും. ഫുക്കറ്റ്–ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് എയർ ഇന്ത്യ പൈലറ്റുമാരുടെ ഡ്രഗ് ടെസ്റ്റുകൾ കർശനമാക്കിയത്. പരിശോധനയിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പുതിയ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി എയർ ഇന്ത്യയിലെ എല്ലാ പൈലറ്റുമാരും നിർബന്ധമായും ഡ്രഗ് ടെസ്റ്റ് പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇതുവരെ 300 പൈലറ്റുമാർ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ അന്തിമ പരിശോധനാഫലങ്ങൾ 48 മണിക്കൂറിനകം ലഭിക്കുമെന്നാണ് വിവരം. ആഗസ്റ്റ് നാലിനാണ് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം യാത്രയ്ക്കിടെ ഏകദേശം 300 അടി താഴേക്ക് പതിച്ചത്. ബ്ലാക്ക് ബോക്സ് പരിശോധനയിൽ ഏകദേശം നാല് സെക്കൻഡ് വിമാനം നിയന്ത്രണങ്ങളില്ലാതെ സ്വയം പറന്നതായി കണ്ടെത്തിയിരുന്നു. ഈ സമയത്ത് വിമാനത്തിലെ എലിവേറ്ററുകളും എയിലറോണുകളും പ്രവർത്തിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. സംഭവം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് പൈലറ്റുമാരുടെ ലഹരി പരിശോധന ശക്തമാക്കിയത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയില് അനധികൃത മത്സ്യബന്ധനം സജീവം; പിടികൂടിയത് നിരവധി മത്സ്യബന്ധന കെണികൾ
Fujairah illegal fishing traps ഫുജൈറ: ദിബ്ബ അൽ ഫുജൈറ തീരത്തെ സമുദ്ര സംരക്ഷിത മേഖലകൾക്ക് സമീപം നടത്തിയ പരിശോധനയിൽ 21 അനധികൃത മത്സ്യബന്ധന കെണികൾ ഫുജൈറ എൻവയോൺമെന്റ് അതോറിറ്റി പിടിച്ചെടുത്തു. സമുദ്ര ജൈവവൈവിധ്യവും മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ദിബ്ബ അൽ ഫുജൈറ തീരത്തുനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ പരിധിക്കുള്ളിലാണ് പരിശോധനാ ക്യാംപയിൻ നടത്തിയത്. സുസ്ഥിര മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പ്രദേശത്ത് വ്യാപകമായി ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യബന്ധന കെണികളായ 21 ഗാർഗൂർ പരിശോധനാ സംഘം പിടിച്ചെടുത്തു. ഇവയിൽ ചിലത് സമുദ്ര സംരക്ഷിത മേഖലകളുടെ അതിർത്തിക്ക് സമീപവും ചിലത് സംരക്ഷിത മേഖലകൾക്കുള്ളിലുമാണ് കണ്ടെത്തിയത്. കെണികളിൽ വംശനാശ ഭീഷണി നേരിടുന്ന ചില മത്സ്യ ഇനങ്ങളും കുടുങ്ങിയതായി അതോറിറ്റി അറിയിച്ചു. പരിശോധനാ സംഘം മത്സ്യങ്ങളെ ഉടൻ തന്നെ കടലിലേക്ക് തിരിച്ചയച്ചു. പിടിച്ചെടുത്ത കെണികൾ അംഗീകൃത നടപടിക്രമങ്ങൾ പ്രകാരം ദിബ്ബ അൽ ഫുജൈറ ഫിഷർമാൻസ് അസോസിയേഷന് കൈമാറി. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും അനധികൃത മത്സ്യബന്ധനം തടയുന്നതിനുമായി 24 മണിക്കൂറും പരിശോധനകൾ തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. പരിസ്ഥിതി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താമസക്കാരും മത്സ്യത്തൊഴിലാളികളും 800368 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.