Abu Dhabi illegal car washing അബുദാബിയിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുന്ന വാഹന ഉടമകൾക്ക് പിഴ ചുമത്താൻ സാധ്യത. പൊതുസ്ഥലങ്ങളിലും താമസമേഖലകളിലെ പാർക്കിങ് ഏരിയകളിലും വാഹനങ്ങൾ കഴുകുന്ന പ്രവണത തടയുന്നതിനായി നഗരസഭ ബോധവൽക്കരണവും പരിശോധനയും ശക്തമാക്കി. നഗരത്തിന്റെ ഭംഗിയെ ബാധിക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഇത്തരം പ്രവൃത്തികൾ അപകടസാധ്യത സൃഷ്ടിക്കുന്നതായി അബുദാബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. മുനിസിപ്പാലിറ്റിയുടെ വിപുലമായ ‘Our Home, Our Responsibility’ ക്യാംപയിന്റെ ഭാഗമായാണ് നടപടി. റോഡുകൾ, താമസമേഖലകളിലെ പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ കഴുകുന്നത് ഒഴിവാക്കി ലൈസൻസുള്ള കാർ വാഷ് കേന്ദ്രങ്ങൾ ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ക്യാംപയിന്റെ ഭാഗമായി മുനിസിപ്പൽ ഇൻസ്പെക്ടർമാർ വിവിധ താമസമേഖലകളിൽ ഫീൽഡ് സന്ദർശനം നടത്തി. അനധികൃതമായി വാഹനങ്ങൾ കഴുകുന്നതിന്റെ ദോഷങ്ങളെക്കുറിച്ച് വിവിധ പ്രായത്തിലുള്ള താമസക്കാരുമായി നേരിട്ട് സംസാരിച്ചു. നിരവധി സ്ഥലങ്ങളിൽ ബോധവൽക്കരണ ശിൽപശാലകളും സംഘടിപ്പിച്ചു. വാഹനങ്ങൾ അനധികൃതമായി കഴുകുന്നതിന്റെ പ്രതികൂല ഫലങ്ങൾ അധികൃതർ വിശദീകരിക്കുകയും നഗരത്തിന്റെ വൃത്തിയും ശുചിത്വവും സംരക്ഷിക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം ആവശ്യപ്പെടുകയും ചെയ്തു. ലൈസൻസുള്ളതും അധികൃതർ അംഗീകരിച്ചതുമായ കാർ വാഷ് കേന്ദ്രങ്ങൾ ഉപയോഗിക്കുന്നത് താമസമേഖലകളുടെ ശുചിത്വം സംരക്ഷിക്കാനും റോഡുകളിലെ വെള്ളത്തിന്റെ പാഴാക്കൽ കുറയ്ക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റോഡുകൾ, പാർക്കിങ് സ്ഥലങ്ങൾ, തുറസ്സായ പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വാഹനങ്ങൾ കഴുകുന്നത് അബുദാബി മുനിസിപ്പൽ ചട്ടപ്രകാരം നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലോ താമസമേഖലകളിലെ റോഡുകളിലോ വാഹനങ്ങൾ കഴുകാൻ ലൈസൻസില്ലാത്ത കാർ വാഷർമാരെ നിയമിക്കുന്ന താമസക്കാർക്കും പിഴ ലഭിക്കാം. അനധികൃതമായി വാഹനങ്ങൾ കഴുകുന്നവർക്കും നിയമനടപടിയും പിഴയും നേരിടേണ്ടിവരും. അതേസമയം, പൊതുസ്ഥലങ്ങളിൽ അഴുക്കായ വാഹനങ്ങൾ ഉപേക്ഷിച്ച് പോകുന്ന വാഹന ഉടമകൾക്ക് 2,000 ദിർഹം വരെ പിഴ ചുമത്താം. വാഹനവും പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. നിയമലംഘനം ആവർത്തിക്കുന്നവർക്ക് 4,000 ദിർഹം വരെ പിഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇൻഡിഗോ വെബ്സൈറ്റിൽ സാങ്കേതിക തകരാർ; ടിക്കറ്റ് ബുക്കിങ്ങിന് തടസ്സം
IndiGo website outage അബുദാബി: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വെബ്സൈറ്റിൽ ബുധനാഴ്ച സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ചില ഉപഭോക്താക്കൾക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചില്ല. വിമാനങ്ങൾക്കായി തിരയുമ്പോൾ “No data available” എന്ന സന്ദേശമാണ് ചില ഉപയോക്താക്കൾക്ക് ലഭിച്ചത്. “ഞങ്ങളുടെ പ്രധാന റിസർവേഷൻ പ്ലാറ്റ്ഫോമിൽ നിലവിൽ ഇടയ്ക്കിടെ സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം ചില ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടാം,” ഇൻഡിഗോ എക്സിൽ കുറിച്ചു. “ഞങ്ങളുടെ ടീമുകൾ പങ്കാളിയുമായി ചേർന്ന് പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിന് മുൻഗണന നൽകി പ്രവർത്തിച്ചുവരികയാണ്. അടിയന്തര യാത്രാ സഹായം ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഞങ്ങളുടെ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാം,” എയർലൈൻ അറിയിച്ചു. ഉടൻ യാത്ര ചെയ്യേണ്ടതില്ലാത്ത യാത്രക്കാർ കുറച്ച് സമയത്തിന് ശേഷം ഇൻഡിഗോയുടെ വെബ്സൈറ്റോ മൊബൈൽ ആപ്പോ വീണ്ടും പരിശോധിക്കണമെന്ന് കമ്പനി നിർദേശിച്ചു. സാങ്കേതിക തകരാർ മൂലം ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ, ഉപഭോക്താക്കളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ചു.