അവസാനനിമിഷം എക്സിറ്റിലെത്താൻ ശ്രമിച്ച് കാർ, അതിവേഗം ലെയ്‌നുകൾ മുറിച്ചുകടന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പോലീസ്

Car veers off sharjah ഷാർജ: എക്സിറ്റിലെത്താൻ അവസാന നിമിഷം പെട്ടെന്ന് ലെയ്ൻ മാറ്റുന്നതും വാഹനങ്ങൾ വെട്ടിച്ചുകയറ്റുന്നതും ഒഴിവാക്കണമെന്ന് ഷാർജ പൊലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. ഉദ്ദേശിച്ച എക്സിറ്റ് കടന്നുപോയാൽ അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കാതെ അടുത്ത എക്സിറ്റ് ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. അവസാന നിമിഷം സമീപത്തെ എക്സിറ്റിലെത്താൻ ശ്രമിച്ച് ഒരു കാർ അതിവേഗം ലെയ്‌നുകൾ മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടതുവശത്തുനിന്നുള്ള രണ്ടാമത്തെ ലെയ്‌നിൽ സഞ്ചരിച്ചിരുന്ന കാർ വലത്തേക്കുള്ള തിരിവിനായി നിശ്ചയിച്ചിരുന്ന ലെയ്‌നുകളിലേക്ക് പെട്ടെന്ന് മാറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, എക്സിറ്റിന് വളരെ അടുത്തെത്തിയിരുന്നതിനാൽ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിന്ന് ഫുട്പാത്തിലേക്ക് കയറുകയും ചെയ്തു. തുടർന്ന് വാഹനം ശക്തമായി കുലുങ്ങുകയും കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ രാജ്യത്തുടനീളം 6,014 ഗതാഗതാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. എക്സിറ്റ് നഷ്ടപ്പെടൽ, അക്ഷമ, ശ്രദ്ധക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന പെട്ടെന്നുള്ള ലെയ്ൻ മാറ്റമാണ് കഴിഞ്ഞ വർഷം അപകടങ്ങളുടെ ഏറ്റവും വലിയ കാരണമായി കണക്കാക്കപ്പെട്ടത്. ഇത്തരം ഡ്രൈവിങ് രീതിയെ തുടർന്ന് 2025ൽ 905 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം പെട്ടെന്ന് ലെയ്ൻ മാറ്റുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ്. നിയമലംഘനത്തിന് 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഗുരുതരമായ കേസുകളിൽ കൂടുതൽ പിഴയും കോടതി തടവും ഉൾപ്പെടെയുള്ള കർശന ശിക്ഷകൾക്കും സാധ്യതയുണ്ട്. എക്സിറ്റ് നഷ്ടപ്പെട്ടാൽ അവസാന നിമിഷം അപകടകരമായ രീതിയിൽ ലെയ്ൻ മാറ്റുന്നതിന് പകരം അടുത്ത എക്സിറ്റ് ഉപയോഗിക്കണമെന്ന് ഷാർജ പൊലീസ് വീണ്ടും ഓർമിപ്പിച്ചു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബിയിൽ ചിലയിടത്ത് കനത്ത മഴ, മറ്റിടങ്ങളിൽ ചൂടും; കാലാവസ്ഥാ വ്യതിയാനത്തിന് കാരണം എന്ത്?

Abu Dhabi weather warnings അബുദാബി: വെള്ളിയാഴ്ച അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവ റിപ്പോർട്ട് ചെയ്തപ്പോൾ നഗരമധ്യത്തിലെ താമസക്കാർക്ക് കാര്യമായ കാലാവസ്ഥാ മാറ്റം അനുഭവപ്പെട്ടില്ല. കോർണിഷ് ഉൾപ്പെടെയുള്ള ഡൗൺടൗൺ അബുദാബിയിൽ പതിവുപോലെ ഈർപ്പമുള്ള ചൂടും പൊടിനിറഞ്ഞ ആകാശവും ചാരനിറത്തിലുള്ള കടലുമായിരുന്നു. എമിറേറ്റിനെ ബാധിച്ച കാലാവസ്ഥാ സംവിധാനം പ്രധാനമായും ഉൾപ്രദേശങ്ങളിലും തെക്കൻ മേഖലകളിലുമാണ് കേന്ദ്രീകരിച്ചതെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയിലെ മറൈൻ മെറ്റീരിയോളജി വിഭാഗം മേധാവി മറിയം അൽ ഷെഹി വിശദീകരിച്ചത്. വേനൽക്കാലത്ത് കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിൽ നിന്നാണ് താഴ്ന്ന മർദ മേഖലകൾ രൂപപ്പെടുന്നതെന്ന് അവർ പറഞ്ഞു. അൽ ഐൻ, പർവതപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധാരണയായി തുടക്കമാകുന്നത്. ശക്തമായ ഉപരിതല ചൂട്, ഉയർന്ന ഈർപ്പം, അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലെ തണുത്ത വായു എന്നിവ ചേരുന്നതോടെ അന്തരീക്ഷത്തിൽ അസ്ഥിരത രൂപപ്പെടുന്നു. ഇതിന്റെ ഫലമായി മേഘങ്ങൾ അതിവേഗം വികസിക്കുകയും മഴയ്ക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാൽ ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങൾ വളരെ പ്രാദേശികമായിരിക്കാമെന്നും അൽ ഷെഹി വ്യക്തമാക്കി. വേനൽക്കാലത്ത് താഴ്ന്ന മർദം ഉപരിതലത്തിൽ സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും, അതേ സംവിധാനം അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലേക്കും വ്യാപിക്കുന്നത് താരതമ്യേന അപൂർവമാണ്. ഇരുവിധ സാഹചര്യങ്ങളും ഒരുമിച്ച് ഉണ്ടാകുമ്പോഴാണ് അന്തരീക്ഷത്തിലെ അസ്ഥിരത ശക്തമാകുകയും ചില പ്രദേശങ്ങളിൽ ശക്തമായ മേഘങ്ങൾ, മഴ, കാറ്റ് എന്നിവ രൂപപ്പെടുകയും ചെയ്യുന്നത്. മഴ പെയ്യുമ്പോൾ മേഘങ്ങളിൽ നിന്ന് ശക്തമായ താഴേക്കുള്ള വായുപ്രവാഹം രൂപപ്പെടാം. ഈ വായുപ്രവാഹം ഭൂമിയിലെത്തിയ ശേഷം ചുറ്റും വ്യാപിക്കുകയും ഉപരിതലത്തിലെ പൊടി ഉയർത്തുകയും ചെയ്യുന്നതാണ് മഴയ്ക്കൊപ്പം പെട്ടെന്ന് പൊടിയും മങ്ങിയ അന്തരീക്ഷവും ഉണ്ടാകാൻ കാരണം. സാധാരണയായി കാണുന്ന തിരശ്ചീന കാറ്റിൽ നിന്ന് വ്യത്യസ്തമായി, ഈ വായുപ്രവാഹം ആദ്യം മേഘങ്ങളിൽ നിന്ന് താഴേക്ക് ലംബമായാണ് സഞ്ചരിക്കുന്നത്. പിന്നീട് ഭൂമിയിലെത്തുമ്പോൾ വിവിധ ദിശകളിലേക്ക് വ്യാപിക്കുന്നു. വേനൽക്കാലത്ത് ഏറ്റവും ശക്തമായ കാലാവസ്ഥാ പ്രവർത്തനം സാധാരണയായി ഉൾപ്രദേശങ്ങളിലാണ്. അൽ ഐനും ഹജർ പർവതനിരകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും വേനൽമഴയ്ക്ക് സാധ്യതയുള്ള പ്രധാന മേഖലകളാണ്. അബുദാബി എമിറേറ്റിനുള്ളിൽ മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷഖ്ബൂത്ത് സിറ്റി, അൽ ഷംഖ, അൽ ഷവാമെഖ് തുടങ്ങിയ ഉൾപ്രദേശങ്ങളിലും കാലാവസ്ഥാ സംവിധാനം പടിഞ്ഞാറോട്ട് വ്യാപിച്ചാൽ മഴ ലഭിക്കാം. അൽ ദഫ്റ മേഖലയിലും പ്രത്യേകിച്ച് ലിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലും തെക്കുനിന്നുള്ള കാലാവസ്ഥാ സംവിധാനത്തിന്റെ സഞ്ചാരം മൂലം വേനൽമഴ ഉണ്ടാകാം. ഇതിനാലാണ് അബുദാബിയിലെ ഒരു പ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴ പെയ്യുമ്പോൾ ഏതാനും ഡസൻ കിലോമീറ്റർ അകലെയുള്ള മറ്റൊരു പ്രദേശത്ത് ഈർപ്പവും പൊടിമഞ്ഞും മാത്രമായി കാലാവസ്ഥ തുടരുന്നത്. എൻസിഎമ്മിന്റെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച് അസ്ഥിരമായ വേനൽക്കാല കാലാവസ്ഥാ സാഹചര്യം പൂർണമായി അവസാനിച്ചിട്ടില്ല. ഓഗസ്റ്റ് 22 ശനിയാഴ്ച പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്കുശേഷം കിഴക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാനും മഴയ്ക്ക് സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy