rosary public auction case kuwait കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ ലേല ഗ്രൂപ്പുകൾ വഴി വിലപിടിപ്പുള്ള മിസ്ബ (പ്രാർത്ഥനാ മാല) വിൽക്കാൻ ശ്രമിച്ച സ്വദേശി പൗരന് ഒടുവിൽ കോടതി കയറേണ്ടി വന്നു. താൻ ലേലത്തിന് നൽകിയ മിസ്ബ തിരികെ നൽകാതെ ലേലക്കാരൻ വിശ്വാസവഞ്ചന കാണിച്ചെന്ന പരാതിയുമായി സ്വദേശിയാണ് അൽ സൽഹിയ പോലീസ് സ്റ്റേഷനെ സമീപിച്ചത്. സോഷ്യൽ മീഡിയയിലെ ലേല പേജുകൾ സ്ഥിരമായി പിന്തുടരുന്ന പരാതിക്കാരൻ, തന്റെ കൈവശമുള്ള ഒരു മിസ്ബ വിൽക്കാനായി ഒരു പേജ് അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെട്ടു. കുറഞ്ഞത് 300 കുവൈത്ത് ദിനാർ (ഏകദേശം 82,000 രൂപ) എങ്കിലും വില കിട്ടണമെന്ന നിബന്ധനയോടെ ഇയാൾ മിസ്ബ ലേലക്കാരന്റെ പ്രതിനിധിക്ക് കൈമാറി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ലേലം നടക്കുകയോ മാല തിരികെ ലഭിക്കുകയോ ചെയ്തില്ല. തുടർന്ന് ലേലക്കാരനെ ബന്ധപ്പെട്ടപ്പോൾ ഉടൻ പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും വീണ്ടും ഒരു മാസത്തോളം ഒരു വിവരവുമില്ലായിരുന്നു. ഒടുവിൽ തന്റെ സാധനം തിരികെ വേണമെന്ന് കർശനമായി ആവശ്യപ്പെട്ട പരാതിക്കാരോട്, “ഈ മാലയ്ക്ക് രണ്ട് ദീനാർ പോലും വിലയില്ല” എന്ന് പറഞ്ഞ് ലേലക്കാരൻ അധിക്ഷേപിക്കുകയും ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഇതോടെയാണ് വഞ്ചിതനായ സ്വദേശി പോലീസിൽ പരാതി നൽകിയത്. വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത പോലീസ്, ഉപകരണങ്ങളും മറ്റും ലേലം നടത്തുന്നതിൽ വൈദഗ്ധ്യമുള്ള പ്രതിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താൻ ഉത്തരവിട്ടു. ലേലത്തിന് സാധനങ്ങൾ നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കൃത്യമായ രേഖകൾ കൈപ്പറ്റണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ പുതിയ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാമിലെ തീപിടിത്തത്തിന് പിന്നിൽ ക്രൂരമായ കൊലപാതകം; കുവൈത്തിലെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു
Bangladeshi Expat Kills Gulf National കുവൈത്ത് സിറ്റി: കുവൈത്തിലെ സൽമിയിൽ കന്നുകാലി വളർത്തൽ കേന്ദ്രത്തിലുണ്ടായ തീപിടിത്തവും മരണവും ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ തീയിട്ട ബംഗ്ലാദേശ് സ്വദേശിയായ കാവൽക്കാരനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സൽമിയിലെ ഫാമിൽ തീപിടിത്തമുണ്ടായെന്നും ഒരാൾ മരിച്ചെന്നുമുള്ള വിവരത്തെ തുടർന്നാണ് അൽ-ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം സ്ഥലത്തെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഗൾഫ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അപകടമാണെന്ന് കരുതിയെങ്കിലും പരിശോധനയ്ക്കിടെ ഇരയുടെ കാറിനുള്ളിൽ രക്തത്തിന്റെ പാടുകൾ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായി. കാറിലെ രക്തക്കറകൾ കണ്ടതോടെ മരണം തീപിടുത്തത്തിന് മുൻപ് നടന്നതാണെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പായി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇരയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും സമീപത്തുനിന്ന് കണ്ടെടുത്തു. തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായി മനസ്സിലാക്കിയ പോലീസ് ഫാമിലെ കാവൽക്കാരനായ ബംഗ്ലാദേശി പൗരനെ കസ്റ്റഡിയിലെടുത്തു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മരത്തടി കൊണ്ട് ഇരയെ അടിച്ചുവീഴ്ത്തിയ ശേഷം, ബോധരഹിതനായ ഇയാളെ ഫാമിലെ തീറ്റ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തീയിടുകയായിരുന്നു. കൊലപാതകം മറയ്ക്കാനാണ് താൻ ഫമിന് തീയിട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം സ്ഥലത്തെ രക്തക്കറകൾ മായ്ക്കാനും ഇരയുടെ വസ്തുവകകൾ ഉപേക്ഷിക്കാനും പ്രതി ശ്രമിച്ചിരുന്നു. പ്രതിയെ നിലവിൽ കസ്റ്റഡിയിൽ വാങ്ങി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കുറ്റകൃത്യങ്ങൾ എത്ര സമർത്ഥമായി മറച്ചുവെക്കാൻ ശ്രമിച്ചാലും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.