
UAE digital work permit service ദുബായ്: വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MoHRE) രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് ഇനി പുതിയ ഡിജിറ്റൽ സേവനത്തിലൂടെ അതിവേഗം വർക്ക് പെർമിറ്റുകൾ സ്വന്തമാക്കാം. റിക്രൂട്ട്മെന്റ് നടപടികൾ സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ സേവനത്തിലൂടെ, തൊഴിലുടമകൾക്ക് ആവശ്യമായ വിവരങ്ങളും രേഖകളും മന്ത്രാലയത്തിന്റെ ഓൺലൈൻ ചാനലുകൾ വഴി സമർപ്പിക്കാം. അംഗീകൃത നടപടിക്രമങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും വിധേയമായിട്ടായിരിക്കും വിദേശത്തുനിന്നുള്ള നിയമനങ്ങൾ നടക്കുക. ഭരണപരമായ സങ്കീർണ്ണതകൾ ഒഴിവാക്കി സമയം ലാഭിക്കാനാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു കാര്യവും മന്ത്രാലയം ഓർമ്മിപ്പിച്ചു. വിദേശത്തുനിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ചെലവുകൾ, വിസ ഫീസുകൾ, ഇൻഷുറൻസ്, മറ്റ് നിയമപരമായ ഗ്യാരന്റികൾ എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമയ്ക്കായിരിക്കും. തൊഴിലാളിയുടെ നാട്ടിൽ നിന്നുള്ള റിക്രൂട്ട്മെന്റ് ചെലവുകൾ ഉൾപ്പെടെ ഇതിൽ പെടും. സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനും ബിസിനസ്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണിത്. രാജ്യാന്തര വിപണിയിൽ നിന്ന് മികച്ച പ്രതിഭകളെ എളുപ്പത്തിൽ കണ്ടെത്താൻ ഈ സംവിധാനം കമ്പനികളെ സഹായിക്കും. പുതിയ സേവനം നിലവിൽ വന്നതോടെ, പേപ്പർ ജോലികൾ കുറയുകയും വിദേശത്തുനിന്നുള്ള തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയുകയും ചെയ്യും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇനി സമാധാനമായി കുട്ടികളെ സ്കൂളിലയക്കാം; കാന്റീൻ മുതൽ സ്വിമ്മിങ് പൂൾ വരെ മിന്നൽ പരിശോധനയുമായി ദുബായ്
Dubai School inspection ദുബായ്: പുതിയ അധ്യയന വർഷം (2026-2027) ആരംഭിച്ചതോടെ ദുബായിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ ദുബായ് നഗരസഭ കർശന നടപടികൾ ആരംഭിച്ചു. നഗരത്തിലെ അഞ്ഞൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരസഭയുടെ പ്രത്യേക സംഘങ്ങൾ വ്യാപകമായ പരിശോധനയും ബോധവൽക്കരണവുമാണ് നടത്തുന്നത്. സ്കൂൾ കാന്റീനുകളുടെ പ്രവർത്തനത്തിന് നഗരസഭ അതീവ പ്രാധാന്യമാണ് നൽകുന്നത്. കാന്റീനുകളുടെ പ്രവർത്തനം നേരിട്ടുള്ള പരിശോധനയ്ക്ക് പുറമെ നഗരസഭയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും നിരീക്ഷിക്കുന്നുണ്ട്. നഗരസഭ അംഗീകരിച്ച പോഷകാഹാര മാർഗനിർദേശങ്ങൾ പാലിച്ചുള്ള ഭക്ഷണക്രമമാണോ കാന്റീനുകളിലുള്ളതെന്ന് ഉറപ്പുവരുത്തി. അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് തന്നെ ഭക്ഷ്യ വിതരണക്കാർക്കും മെനുകൾക്കും നഗരസഭ അംഗീകാരം നൽകിയിരുന്നു. വിദ്യാർത്ഥികൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുന്നു:
സ്കൂൾ കെട്ടിടങ്ങളിലെ എയർ കണ്ടീഷനിങ്, വെന്റിലേഷൻ സംവിധാനങ്ങൾ, എയർ ഫിൽറ്ററുകൾ എന്നിവയുടെ വൃത്തിയും പ്രവർത്തനക്ഷമതയും പരിശോധിച്ചു. ജലസംഭരണികളും കുടിവെള്ള വിതരണ സംവിധാനങ്ങളും കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലബോറട്ടറി പരിശോധനകൾ പൂർത്തിയാക്കി. സ്കൂളുകളിലെ സ്വിമ്മിങ് പൂളുകൾ അപകടരഹിതമാണെന്ന് ഉറപ്പാക്കാൻ സാക്ഷ്യപ്പെടുത്തിയ ലൈഫ് ഗാർഡുമാരുടെ സാന്നിധ്യം, ആധുനിക ലൈഫ് സേവിങ് ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ സംവിധാനങ്ങൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി ശുചിത്വം എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ദുബായ് നഗരസഭ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരും.