Exchange Rate കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച സമയമാണിപ്പോൾ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. പ്രവാസികൾക്ക് എക്സ്ചേഞ്ചിൽ ദിനാറിന് 288 രൂപയാണ് മിക്ക കമ്പനികളും നൽകുന്നത്. നാട്ടിലേക്ക് പണമയക്കുന്നവരുടെ നല്ല തിരക്കാണ് എക്സ്ചേഞ്ച്കളിൽ അനുഭവപ്പെടുന്നത്.
അതേസമയം, കുവൈത്തിൽൽ 24 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് ഏകദേശം 36.117 കുവൈറ്റ് ദിനാർ ആണ് നിരക്ക്. 22 കാരറ്റ് സ്വർണ്ണത്തിന് 33.138 കുവൈത്ത് ദിനാറും 21 കാരറ്റ് സ്വർണ്ണത്തിന് 31.634 കുവൈത്ത് ദിനാറുമാണ് ഇന്നത്തെ നിരക്ക്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിലിടങ്ങളിലെ പരിക്കുകൾ; നഷ്ടപരിഹാര അപേക്ഷകൾ പരിശോധിക്കാൻ കുവൈത്തിൽ പ്രത്യേക സമിതി
Special Committee കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്കിടയിൽ സംഭവിക്കുന്ന അപകടങ്ങളും മരണവും സംബന്ധിച്ച ക്ലെയിമുകൾ അവലോകനം ചെയ്യുന്നതിനായി മൂന്നംഗ സമിതി രൂപീകരിച്ച് നീതിന്യായ മന്ത്രാലയം. ഔദ്യോഗിക ഗസറ്റിൽ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച തീരുമാനം പ്രസിദ്ധീകരിച്ചു. പുതിയ തീരുമാനമനുസരിച്ച്, ജോലിക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കുമുള്ള നഷ്ടപരിഹാരം അപ്പീൽ കോടതി ജഡ്ജി ഖാലിദ് അൽ-ഖറാഫിയുടെ അധ്യക്ഷതയിലുള്ള സമിതി അവലോകനം ചെയ്യും.
സമിതിയിൽ ധനകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഷെയ്ഖ അൽ-ഷമാലിയും ഫത്വ, നിയമനിർമ്മാണ വകുപ്പിനെ പ്രതിനിധീകരിച്ചു കൊണ്ട് കൗൺസിലർ നൂറ നാസർ അൽ-റൗദാനും അംഗങ്ങൾ ആയിരിക്കും. ജോലിക്കിടയിലോ അതുമൂലമോ ഉണ്ടാകുന്ന മരണത്തിനോ വൈകല്യത്തിനോ ഉള്ള നഷ്ടപരിഹാര ക്ലെയിമുകൾ ഈ സമിതിയുടെ മേൽനോട്ടത്തിൽ ആയിരിക്കും പരിശോധിക്കുക. തുടർന്ന് അവ നഷ്ടപരിഹാര കമ്മിറ്റിക്ക് സമർപ്പിക്കും, കൂടാതെ കേസുകളെക്കുറിച്ചുള്ള സമിതിയുടെ അഭിപ്രായം ഉൾപ്പെടെയുള്ള ഒരു റിപ്പോർട്ടും സമർപ്പിക്കും. ഇവയുടെ വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുന്നതിന്, അതിന്റെ പ്രവർത്തന രീതിയും സംവിധാനവും സമിതി നിർണ്ണയിക്കും.
ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; കുവൈത്തിൽ പ്രതിയ്ക്ക് 14 വർഷം തടവ് ശിക്ഷ
Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുവൈത്തി പൗരനാണ് ശിക്ഷ ലഭിച്ചത്. ഗാർഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം സാദ് അൽ-അബ്ദുള്ളയിലെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു.
പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി സൈക്യാട്രിക് ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. അതേസമയം, പ്രതിയുടെ സഹോദരനും വിദേശിയായ ഭാര്യയും കൊലപാതകം മറച്ചുവെച്ചതിന് കുറ്റക്കാരാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം മറച്ചുവെച്ചതിനും അധികാരികളെ അറിയിക്കാത്തതിനും പ്രതിയുടെ പിതാവ്, സഹോദരൻ, വിദേശിയായ ഭാര്യ എന്നിവർക്ക് കോടതി ഒരു വർഷം തടവും കഠിനാധ്വാനവും ശിക്ഷയായി വിധിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു. പുതിയ റൗണ്ടെബൗട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചത്. അൽ-ഗൗസ് സ്ട്രീറ്റിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്കുള്ള റോഡാണ് ഇന്ന് വൈകുന്നേരം മുതൽ അടച്ചതെന്ന് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
ഖലീഫ അൽ-ജാരി സ്ട്രീറ്റ് 210-മായി അൽ-ഗൗസ് സ്ട്രീറ്റ് കൂടിച്ചേരുന്ന ഭാഗത്താണ് പുതിയ റൗണ്ടെബൗട്ട് നിർമ്മിക്കുന്നത്. ഇത് ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് പകരം റൂട്ട് ഉപയോഗിക്കാം. ഗ്യാസ് സ്റ്റേഷന് എതിർവശത്തുള്ള റൗണ്ടെബൗൾ വഴി യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ യാത്രക്കാർ സഹകരിക്കണമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് അന്തരിച്ചു
Grand Mufti Death റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സൗദി റോയൽ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്. റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരം നടക്കും. അസർ നമസ്കാര ശേഷമായിരിക്കും മയ്യിത്ത് നമസ്കാരം. ഇരു ഹറമുകളിലും മയ്യിത്ത് നമസ്കാരം നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രത്യേക നിർദേശം നൽകി.
ഇസ്ലാമിക മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്വ കമ്മിറ്റി ചെയർമാൻ, ജനറൽ പ്രസിഡൻസി ഓഫ് സ്കോളാർ റിസർച്ച് ആൻഡ് ഇഫ്ത, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗം, സൗദി ഗ്രാൻഡ് മുഫ്തി തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.
പരിശോധനയ്ക്ക് നൂതന സാങ്കേതികവിദ്യ; സ്മാർട്ട് സെക്യൂരിറ്റി പട്രോളിംഗിന് തുടക്കം കുറിച്ച് കുവൈത്ത്
Smart Security Patrols കുവൈത്ത് സിറ്റി: സ്മാർട്ട് സെക്യൂരിറ്റി പട്രോളിംഗിന് തുടക്കം കുറിച്ച് കുവൈത്ത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന പുതിയ സ്മാർട്ട് പട്രോളിംഗ് സിസ്റ്റമാണ് കുവൈത്തിൽ ആരംഭിച്ചിരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മെസ്ഫർ അൽ-അദ്വാനിയുടെയും മാനവ വിഭവശേഷി, വിവരസാങ്കേതിക മേഖല മേധാവി ബ്രിഗേഡിയർ ജനറൽ അൻവർ അഹമ്മദ് അൽ-യതാമയുടെയും മേൽനോട്ടത്തിലാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി സിസ്റ്റംസ് പുതിയ തലമുറ സ്മാർട്ട് സുരക്ഷാ പട്രോളിംഗ് ആരംഭിച്ചത്.
സുരക്ഷാ നടപടിക്രമങ്ങളുടെ വേഗതയും കൃത്യതയും വർദ്ധിപ്പിക്കുക, നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഫീൽഡ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നിരീക്ഷണത്തിലും സുരക്ഷാ പ്രവർത്തനങ്ങളിലും കൃത്രിമബുദ്ധി ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പട്രോളിംഗ് ആണ് നടപ്പിലാക്കുക. മുഖം തിരിച്ചറിയൽ, വാഹന ലൈസൻസ് പ്ലേറ്റ് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട് മൊബൈൽ ക്യാമറ, തൽക്ഷണ ഇമേജ് പ്രോസസ്സിംഗും ഡാറ്റാബേസ് മാച്ചിംഗും, വ്യക്തികളെ ഉടനടി തിരിച്ചറിയുന്നതിനുള്ള പോർട്ടബിൾ ഫിംഗർപ്രിന്റ് തിരിച്ചറിയൽ ഉപകരണം, ആവശ്യമുള്ള വ്യക്തികളെയും വാഹനങ്ങളെയും വേഗത്തിൽ പരിശോധിക്കുന്നതിനായി മന്ത്രാലയ ഡാറ്റാബേസുകളുമായി നേരിട്ടുള്ള ലിങ്ക്, ഫീൽഡ് ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളിൽ പിന്തുണയ്ക്കുന്നതിനുള്ള സംയോജിത സുരക്ഷാ നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന സവിശേതകളാണ്.
പിടികിട്ടാപ്പുള്ളികളെയും നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും വേഗത്തിൽ കണ്ടെത്താനും തിരിച്ചറിയാനും പുതിയ സാങ്കേതികവിദ്യകൾ സഹായിക്കും. പ്രത്യേക ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന പട്രോളിംഗ് വാഹനത്തിലെ സ്മാർട്ട്, മൊബൈൽ ക്യാമറ ഉപയോഗിച്ച് കൊണ്ടായിരിക്കും മറ്റു വാഹനങ്ങളിലെ ഡ്രൈവർ ഉൾപെടെയുള്ള യാത്രക്കാരുടെയും വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് വിവരങ്ങളും ശേഖരിക്കുക. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രാജ്യത്തെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ മന്ത്രാലയം ഉയർത്തിക്കാട്ടി.
മയക്കുമരുന്ന് കൈവശം വെച്ച കേസ്; കുവൈത്തിൽ കോടതി സെക്രട്ടറിയെ ജയിലിലടച്ചു
Drug Case കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച കേസിൽ കോടതി സെക്രട്ടറിയെ ജയിലിലടച്ചു. അന്വേഷണം പൂർത്തിയാകുന്നത് വരെ കോടതി സെക്രട്ടറി കസ്റ്റഡിയിൽ തുടരണമെന്നാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നീതിനായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. പ്രതികളിൽ ഒരാളുടെ അമ്മയെയും രണ്ട് സഹോദരിമാരെയും കോടതി ജാമ്യത്തിൽ വിട്ടയച്ചു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് നീതിന്യാ മന്ത്രാലയ ജീവനക്കാരെയും പ്രതികളിൽ ഒരാളുടെ അമ്മയെയും രണ്ട് സഹോദരിമാരെയും 21 ദിവസത്തേക്ക് കസ്റ്റഡിയിൽ വെയ്ക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ദോഹ പ്രദേശത്ത് വെച്ചാണ് മയക്കുമരുന്നുമായി ഇവർ പിടിയിലായത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനാണ് പ്രതികളിൽ ഒരാളുടെ അമ്മയെയും സഹോദരിമാരെയും അറസ്റ്റ് ചെയ്തത്.
വിമാനത്തിനുള്ളില്‍ എലി, തെരഞ്ഞ് യാത്രക്കാര്‍, വിമാനം വൈകിയത് മൂന്ന് മണിക്കൂറിലധികം
Flight Delays കാൺപൂർ: ഇൻഡിഗോ വിമാനത്തിനുള്ളിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് കാൺപൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം, ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന്, ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തെരച്ചിൽ നടത്തി. വൈകുന്നേരം 4:10-ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം, വൈകിട്ട് 6:30-നാണ് കാൺപൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. വൈകിട്ട് 7:16-ന് വിമാനം ഡൽഹിയിലെത്തി. കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് തായ്ലൻഡിലേക്ക് പോകുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന്, വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും, പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വാതിലുകള്‍ തുറന്ന് കുവൈത്ത്; ‘വിസിറ്റ് കുവൈത്ത്’ പ്ലാറ്റ്ഫോം ഉടന്‍ ആരംഭിക്കും
Visit Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട്, ‘വിസിറ്റ് കുവൈത്ത്’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നവംബർ ഒന്നിന് പ്രവർത്തനമാരംഭിക്കും. വിവരസാങ്കേതിക മന്ത്രി അബ്ദുൾറഹ്മാൻ അൽ-മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും സന്ദർശകർക്ക് മികച്ച യാത്രാനുഭവം നൽകാനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷെയ്ഖ് ജാബർ അൽ-അഹമ്മദ് കൾച്ചറൽ സെന്ററിൽ നടന്ന “ലീഡർഷിപ്പ് ബൈ വിൽ” എന്ന ദേശീയ പ്രചാരണ പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ഒരുമിപ്പിച്ച് ഒരു ഏകീകൃത സംവിധാനം ഒരുക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഗതാഗതം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങളുമായി ഇത് പങ്കാളിത്തത്തിന് അവസരമൊരുക്കും. പ്രാദേശിക, അന്തർദേശീയ നിക്ഷേപകർക്ക് ആശയവിനിമയത്തിനും വിപണനത്തിനും ഇത് ഒരു ഏകജാലക സംവിധാനമായി പ്രവർത്തിക്കും. വിനോദസഞ്ചാര മേഖലയുടെ ഡിജിറ്റൽ വികസനത്തിന് ഈ പ്ലാറ്റ്ഫോം വലിയ സംഭാവന നൽകും. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ, ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഇന്ററാക്ടീവ് മാപ്പ്, ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ‘റാഷിദ്’ എന്ന സ്മാർട്ട് അസിസ്റ്റന്റ്, പ്രത്യേക ഓഫറുകൾ, കിഴിവുകൾ എന്നിവയും പ്ലാറ്റ്ഫോമിൽ ലഭ്യമാകും.
വിദേശ അധ്യാപകര്‍ക്ക് അവസരം; കുവൈത്തില്‍ 324 ഒഴിവുകള്‍
Kuwait Hiring Expat Teachers കുവൈത്ത് സിറ്റി: 2025/2026 അധ്യയന വർഷത്തേക്ക് ശാസ്ത്ര, മാനവിക വിഷയങ്ങളിൽ വിദേശ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ സിവിൽ സർവീസ് കമ്മീഷൻ (സി.എസ്.സി) വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ഒഴിവ് പ്രഖ്യാപനത്തിൽ മന്ത്രാലയം വ്യക്തമാക്കിയ വിഷയങ്ങളിൽ യോഗ്യതയുള്ള അപേക്ഷകർക്ക് ഈ അവസരം ലഭിക്കും. യഥാർഥ തൊഴിൽ ആവശ്യകതകളെ അടിസ്ഥാനമാക്കി ഈ കരാറുകൾക്ക് ബാധകമായ വ്യവസ്ഥകളും നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം സി.എസ്.സി ഊന്നിപ്പറഞ്ഞു. മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പ് പത്രത്തിന് ലഭിച്ചു. ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് ഒന്ന് വരെ മന്ത്രാലയത്തിലെ അധ്യാപക തസ്തികകളിലേക്ക് തൊഴിൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കുവൈത്തി അപേക്ഷകരിൽ നിന്ന് സിഎസ്സി ചിലരെ തെരഞ്ഞെടുത്തതായി കത്തിൽ പറയുന്നു. 726 അധ്യാപകരെ (178 പുരുഷന്മാരും 548 സ്ത്രീകളും) തെരഞ്ഞെടുത്തതായി സിഎസ്സി സ്ഥിരീകരിച്ചു. അതേസമയം, മന്ത്രാലയത്തിന് 776 അധ്യാപകരെയാണ് (401 പുരുഷന്മാരും 375 സ്ത്രീകളും) ആദ്യം ആവശ്യമുണ്ടായിരുന്നത്. ജനറൽ സയൻസ് (25), കെമിസ്ട്രി (6), ബയോളജി (13), ജിയോളജി (3) എന്നീ വിഷയങ്ങളിൽ ഇപ്പോഴും ഒഴിവുകൾ ഉണ്ട്. കുറവ് വരുന്ന ഓരോ അധ്യാപകരുടെയും പേര്, ദേശീയ തിരിച്ചറിയൽ നമ്പർ, ലിംഗഭേദം, വിഷയം, കരാറിന്റെ തരം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഒരു റിപ്പോർട്ടായി സമർപ്പിക്കാൻ സിഎസ്സി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈത്തി മാതാപിതാക്കൾക്ക് ജനിച്ച നോൺ-കുവൈത്തി അപേക്ഷകർക്ക് മുൻഗണന നൽകുന്ന സർക്കുലർ നമ്പർ 3/2017 അനുസരിച്ച്, ഓരോ ഒഴിവിലേക്കും പ്രത്യേകം കത്ത് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സിഎസ്സി നൽകിയ പട്ടിക അനുസരിച്ച്, മന്ത്രാലയത്തിന് ഇനിയും 324 അധ്യാപകരെ ആവശ്യമുണ്ട് (236 പുരുഷന്മാരും 88 സ്ത്രീകളും). ഒഴിവുകൾ താഴെ പറയുന്നവയാണ്: ഇംഗ്ലീഷ്: 2 വനിതാ അധ്യാപകർ, ഫ്രഞ്ച്: 15 പുരുഷ അധ്യാപകർ, മാത്തമാറ്റിക്സ്: 55 പുരുഷ അധ്യാപകരും 60 വനിതാ അധ്യാപകരും, ജനറൽ സയൻസ്: 25 പുരുഷ അധ്യാപകർ, ഫിസിക്സ്: 17 പുരുഷ അധ്യാപകരും 11 വനിതാ അധ്യാപകരും, കെമിസ്ട്രി: 6 പുരുഷ അധ്യാപകർ, ബയോളജി: 13 പുരുഷ അധ്യാപകർ, ജിയോളജി: 3 പുരുഷ അധ്യാപകർ, ഫിലോസഫി: 15 പുരുഷ അധ്യാപകർ, കമ്പ്യൂട്ടർ സയൻസ്: 1 പുരുഷ അധ്യാപകൻ, സോഷ്യൽ സ്റ്റഡീസ്: 13 പുരുഷ അധ്യാപകർ, ഇന്റീരിയർ ഡിസൈൻ: 2 പുരുഷ അധ്യാപകർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്: 7 പുരുഷ അധ്യാപകർ, ഹിസ്റ്ററി: 9 പുരുഷ അധ്യാപകർ, ജിയോഗ്രഫി: 9 പുരുഷ അധ്യാപകർ.
കുവൈത്തില്‍ മത്സ്യ വിലയിൽ കുതിപ്പ്; വിവിധ മത്സ്യങ്ങളുടെ വില അറിയാം
Kuwait Fish Price Surge കുവൈത്ത് സിറ്റി: സെപ്തംബർ ആദ്യം മത്സ്യബന്ധന സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ 583.4 ടണ്ണിലധികം മത്സ്യം പ്രാദേശിക വിപണിയിലെത്തി. പ്രാദേശിക മത്സ്യങ്ങളുടെ മൊത്തം വിലയിൽ ശരാശരി ഒരു ദിനാർ വർധനവുണ്ടായെന്നും ഇത് മുൻ നിലകളെ അപേക്ഷിച്ച് 3.8 ശതമാനം കൂടുതലാണെന്നും കുവൈത്തിലെ ഷാർഖ് ഫിഷ് മാർക്കറ്റിലെ ഷിഫ്റ്റ് എ സൂപ്പർവൈസറായ ഹമൂദ് അൽ-ഹംദി അറിയിച്ചു. മത്സ്യവിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നുണ്ടെന്ന് അൽ-ഹംദി പറഞ്ഞു. ഗ്രൂപ്പർ, ബലൂൽ, ഷാഉം തുടങ്ങിയ ചില മത്സ്യങ്ങളുടെ വില 30 ശതമാനത്തിലധികം വർദ്ധിച്ചു. അതേസമയം, സീ ബ്രീം, നുവൈബി, ചെമ്മീൻ തുടങ്ങിയ മറ്റ് മത്സ്യങ്ങളുടെ വില കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മത്സ്യബന്ധന സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ വിപണിയിൽ ലഭ്യമായ അളവ് 583.4 ടണ്ണാണ്. ഇതിൽ 257.6 ടൺ (44.2%) പ്രാദേശിക മത്സ്യവും ചെമ്മീനുമാണ്. 325.8 ടൺ (55.8%) ഇറക്കുമതി ചെയ്ത മത്സ്യമാണ്. ഈ കണക്കുകൾ വിപണിയിൽ മത്സ്യത്തിന്റെ ലഭ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. ഇത് സീസണിന്റെ തുടക്കത്തിൽ ആവശ്യകത വർധിച്ചിട്ടും വില ഗണ്യമായി ഉയരാതിരിക്കാൻ സഹായിച്ചു. മത്സ്യബന്ധനം സീസണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോതരം മത്സ്യത്തിനും അതിന്റേതായ സീസണുണ്ട്. ഗ്രൂപ്പർ, ബലൂൽ, ഷാഉം തുടങ്ങിയ ചില മത്സ്യങ്ങളുടെ ലഭ്യത ഇപ്പോൾ കുറവാണ്. അതേസമയം, ഉമ്മു നൈറ, ഷഹാമിയ, സബൈറ്റി, നുവൈബി തുടങ്ങിയ മത്സ്യങ്ങൾ ധാരാളമായി ലഭിക്കുന്നുണ്ട്. ഇത് ചില മത്സ്യങ്ങൾക്ക് വില കൂടുമ്പോഴും മൊത്തത്തിലുള്ള ശരാശരി വില വർദ്ധിക്കാൻ കാരണമാകുന്നു. വിപണിയിലെ വിതരണവും ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും വാണിജ്യ മന്ത്രാലയവും മറ്റ് റെഗുലേറ്ററി അധികാരികളും ദിവസവും കർശനമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് അൽ-ഹംദി വ്യക്തമാക്കി. പ്രാദേശിക മത്സ്യങ്ങളുടെയും ചെമ്മീനിന്റെയും ശരാശരി വില (ഒരു കുട്ടയ്ക്ക്)- ഗ്രൂപ്പർ: 20 മുതൽ 40 ദിനാർ വരെ, ബലൂൽ: 10 മുതൽ 30 ദിനാർ വരെ, ഷാഉം: 15 മുതൽ 43 ദിനാർ വരെ, നുവൈബി: 15 മുതൽ 35 ദിനാർ വരെ, സീ ബ്രീം: 10 മുതൽ 22 ദിനാർ വരെ, ചെമ്മീൻ (ഉമ്മു നൈറ): 40 മുതൽ 60 ദിനാർ വരെ, ചെമ്മീൻ (ഷഹാമിയ): 18 മുതൽ 25 ദിനാർ വരെ, ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെയും ചെമ്മീനിന്റെയും ശരാശരി വില (ഒരു കുട്ടയ്ക്ക്), സുബൈദി: 35 മുതൽ 110 ദിനാർ വരെ, ഹമൂർ: 15 മുതൽ 35 ദിനാർ വരെ, ബലൂൽ: 5 മുതൽ 18 ദിനാർ വരെ, ഷാഉം: 12 മുതൽ 30 ദിനാർ വരെ, നുവൈബി: 15 മുതൽ 25 ദിനാർ വരെ, സീ ബ്രീം: 8 മുതൽ 17 ദിനാർ വരെ, ചെമ്മീൻ (ഉമ്മു നൈറ): 40 മുതൽ 65 ദിനാർ വരെ.
കുവൈത്തില്‍ ഗ്യാസ് സിലിണ്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം
Kuwait bans gas cylinders കുവൈത്ത് സിറ്റി: എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധം ഇന്നലെ (സെപ്തംബര്‍ 21) മുതൽ കുവൈത്തില്‍ പ്രാബല്യത്തിൽ വന്നു. ഇതനുനുസരിച്ച്, കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിക്കും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിക്കും മാത്രമായിരിക്കും രാജ്യത്തിനകത്ത് എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം. ഈ രണ്ട് കമ്പനികളും അല്ലാത്ത മറ്റു കമ്പനികൾ ഇറക്കുമതി ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ, അവയുടെ അനുബന്ധ ഉപകരണങ്ങൾ, ഗ്യാസ് റെഗുലേറ്ററുകൾ, എല്ലാത്തരം വലിപ്പത്തിലും ആകൃതിയിലുമുള്ള ഹോസുകൾ എന്നിവ പ്രാദേശികമായി വിൽക്കുന്നത് കുറ്റകരമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കുവൈത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്; പുതിയ നിരക്ക് അറിയാം
Kuwait gold rates കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് ഏകദേശം 36.270 ദിനാർ (ഏകദേശം 111 ഡോളർ) ആയി. 22 കാരറ്റ് സ്വർണത്തിന് ഏകദേശം 33.250 ദിനാർ (ഏകദേശം 101 ഡോളർ) ആണ് വില. ഒരു കിലോഗ്രാം വെള്ളിയുടെ വില ഏകദേശം 467 ദിനാർ (ഏകദേശം 1,536 ഡോളർ) ആണെന്ന് ‘ദാറുൽ സബായിക്’ പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. അഞ്ചാമത്തെ ആഴ്ചയിലും സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ഒരു ഔൺസ് സ്വർണത്തിന് 3,685 ഡോളറാണ് വില. ഈ വർഷം ആദ്യമായി യു.എസ്. പലിശനിരക്ക് കുറച്ചതും ഈ വർഷം അവസാനത്തോടെ വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഡിസംബർ മാസത്തേക്കുള്ള ഗോൾഡ് ഫ്യൂച്ചേഴ്സ് 0.74 ശതമാനം വർധിച്ച് ഒരു ഔൺസിന് 3,705 ഡോളറിൽ എത്തി. സ്പോട്ട് വില ഒരു ഔൺസിന് 3,707 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഈ മാറ്റങ്ങളെല്ലാം കുവൈത്ത് വിപണിയിൽ പ്രതിഫലിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.