
Iran Attack American Companies വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനികൾക്ക് നേരെ ഏപ്രിൽ 1 മുതൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ, ശക്തമായ പ്രതിരോധത്തിന് യുഎസ് സൈന്യം സജ്ജമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇറാനു നേരെയുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി പ്രമുഖ യുഎസ് കമ്പനികളെ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിൾ (Google), ആപ്പിൾ (Apple), മൈക്രോസോഫ്റ്റ് (Microsoft), മെറ്റ (Meta), എൻവിഡിയ (Nvidia), ഇന്റൽ (Intel), ഒറാക്കിൾ (Oracle), സിസ്കോ (Cisco), എച്ച്പി (HP), ഐബിഎം (IBM), ഡെൽ (Dell), ടെസ്‌ല (Tesla), ബോയിംഗ് (Boeing), ജെപി മോർഗൻ (JP Morgan), ജിഇ (GE), ജി42 (G42) എന്നീ കമ്പനികളാണ് ഇറാൻ ലക്ഷ്യമിടുന്ന പ്രമുഖ കമ്പനികള്‍. ഏതൊരു നീക്കത്തെയും തടയാൻ സൈന്യം തയ്യാറാണെന്നും മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലുണ്ടായ കുറവ് അമേരിക്കയുടെ പ്രതിരോധ കരുത്തിന്റെ തെളിവാണെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു. ഹോട്ടലുകൾ, ബിസിനസ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി അമേരിക്കക്കാർ കൂടുതലായി എത്തുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിലാണ്. മേഖലയിലെ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎസ് ആസ്തികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു
Drone Attack Kuwait Airport കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ ഇന്ധന സംഭരണശാലയിലുണ്ടായ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനും അനുബന്ധ സായുധ ഗ്രൂപ്പുകളുമാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി വക്താവ് അബ്ദുള്ള അൽ-രാജി അറിയിച്ചു. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനിയുടെ കീഴിലുള്ള ഇന്ധന ടാങ്കുകളെയാണ് ഡ്രോണുകൾ ലക്ഷ്യമിട്ടത്. വിമാനത്താവളത്തിനുള്ളിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഇന്ധന സംഭരണികളിലാണ് ഡ്രോണുകൾ പതിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ തോതിൽ തീയും പുകയും ഉയർന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും എമർജൻസി റെസ്പോൺസ് ടീമും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കുകൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പ്രാഥമിക പരിശോധനയിൽ ആർക്കും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കി. മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കുവൈത്തിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
Indian Killed in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ ജലശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്ത് എയർവേയ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം അയച്ചത്. യുദ്ധസാഹചര്യത്തെത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ സർവീസുകൾ തടസ്സപ്പെട്ടിരുന്നതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് പ്രത്യേക യാത്രാ അനുമതി ലഭ്യമായത്. കുവൈത്തിൽ നിന്ന് പുറപ്പെട്ട വിമാനം ആദ്യം ശ്രീലങ്കയിലെ കൊളംബോയിലെത്തും. അവിടെ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വരുന്നത്. കൊച്ചിയിൽ നിന്ന് കരമാർഗ്ഗം തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള മുത്തുകുളത്തൂരിലെ വീട്ടിലെത്തിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിൽ വിവിധ കാരണങ്ങളാൽ മരണമടഞ്ഞ അഞ്ച് മലയാളികൾ ഉൾപ്പെടെ 23 ഇന്ത്യക്കാരുടെ മൃതദേഹങ്ങളും ഇതേ വിമാനത്തിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി കുവൈത്തിൽ പ്രവാസിയായിരുന്നു 37-കാരനായ സന്താന സെൽവം. വൈദ്യുതി–ജല മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരനായിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ശുഐബ പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നുള്ള അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ച് അദ്ദേഹം മരണമടഞ്ഞത്.