Bank Accounts കുവൈത്ത് സിറ്റി: സമയപരിധിയ്ക്ക് മുൻപ് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കുവൈത്ത്. പൗരത്വനനിയമത്തിലെ ആർട്ടിക്കിൾ 8 പ്രകാരം കുവൈത്ത് പൗരത്വം പിൻവലിച്ചവരും ആഭ്യന്തര മന്ത്രാലയം നൽകിയ ഓഗസ്റ്റ് 31 എന്ന സമയപരിധിയ്ക്ക് മുൻപ് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കത്തവരുമായ ഉപഭോക്താക്കളുടെ അക്കൗണ്ടുകളുമാണ് കുവൈത്തിലെ ബാങ്കുകൾ മരവിപ്പിക്കാൻ തുടങ്ങിയത്. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെങ്കിൽ ഉപഭോക്താവിന് ഒരു ബാങ്കിംഗ് ഇടപാടും പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുമ്പോൾ താഴെ പറയുന്ന നിയന്ത്രണങ്ങൾ നേരിടേണ്ടി വരും:
- എല്ലാ ബാങ്ക് കാർഡുകളും പ്രവർത്തനരഹിതമാകും
- അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് പൂർണ്ണമായും നിർത്തലാക്കും.
- നിക്ഷേപങ്ങൾ, പുതിയ വായ്പകൾ, ധനസഹായം എന്നിവ അനുവദിക്കില്ല.
- ഓൺലൈൻ ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ തുടങ്ങിയ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും പ്രവർത്തനരഹിതമാക്കും.
- ഉപഭോക്താക്കൾക്ക് അവരുടെ ബാലൻസ് കാണാനോ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ആക്സസ് ചെയ്യാനോ അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറാനോ കഴിയില്ല.
- മരവിപ്പിച്ച അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല.
- ഉപഭോക്താക്കൾക്ക് ഓഹരികൾ വാങ്ങാനോ നിക്ഷേപ ഇടപാടുകൾ നടത്താനോ കഴിയില്ല.
- ബാങ്ക് അക്കൗണ്ടുകൾക്ക് പുറമെ നിക്ഷേപ പോർട്ട്ഫോളിയോകൾ, ഫണ്ടുകൾ, സ്റ്റോക്കുകൾ, സ്വകാര്യ അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന ആസ്തികൾ എന്നിവയെല്ലാം മരവിപ്പിക്കലിൽ ഉൾപ്പെടുന്നു. സ്വത്ത്, സ്റ്റോക്കുകൾ അല്ലെങ്കിൽ മറ്റ് ആസ്തികൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ഏതൊരു പണവും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റപ്പെടും. അവിടെ അത് ആക്സസ് ചെയ്യാൻ കഴിയില്ല.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Kuwait Railway കുവൈത്ത് റെയിൽവേ പദ്ധതി; പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി
Kuwait Railway കുവൈത്ത് സിറ്റി: കുവൈത്ത് റെയിൽവേ പദ്ധതിയിൽ പ്രധാന പാസഞ്ചർ സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനുമുള്ള പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഭാവിയിൽ കുവൈത്തിനെ ഗൾഫ് റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഒരു കേന്ദ്ര ബിന്ദുവായി വർത്തിക്കുന്ന സ്‌റ്റേഷന്റെ പ്രാരംഭ പദ്ധതികളും രൂപകൽപ്പനകളും തയ്യാറാക്കുന്നത് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഉയർന്ന സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും ഉൾക്കൊള്ളുന്നതിനൊപ്പം യാത്രക്കാർക്ക് സംയോജിത സേവനങ്ങളും വാണിജ്യ സൗകര്യങ്ങളും നൽകുന്നതും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു.
Kuwait Weather വാരാന്ത്യം; കുവൈത്തിലെ കാലാവസ്ഥ എങ്ങനെ? കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം…..
Kuwait Weather കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തിൽ പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുള്ള ഉയർന്ന മർദ്ദ വ്യവസ്ഥയുടെ സ്വാധീനമായിരിക്കും അനുഭവപ്പെടുകയെന്ന് ആക്ടിങ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി. താപനില ക്രമേണ കുറയുമെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച്ച രാത്രി തണുപ്പ് അനുഭവപ്പെടും. സമുദ്ര സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കുമെന്നും 1 മുതൽ 2 അടി വരെ തിരമാലകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ 6 മുതൽ 24 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ തെക്കുകിഴക്ക് ദിശയിൽ നിന്ന് വേരിയബിൾ കാറ്റ് ഉണ്ടാകും. കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസ് മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
ശനിയാഴ്ച്ച പകൽ ചൂടുള്ള കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്. മണിക്കൂറിൽ 6 മുതൽ 24 കിലോമീറ്റർ വരെ വേഗതയിൽ തെക്ക് കിഴക്കൻ കാറ്റ് വീശുകയും പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാകുകയും ചെയ്യും. കടൽ നേരിയതോ മിതമായതോ ആയിരിക്കും. 1 മുതൽ 3 അടി വരെ തിരമാലകൾ ഉയരും. ശനിയാഴ്ച്ച രാത്രി തണുപ്പുള്ള കാലാവസ്ഥയായിരിക്കും. കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസ് മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
Prank Call പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെന്ന് പറഞ്ഞ് കുവൈത്ത് പോലീസിന് പ്രാങ്ക് കോൾ; പിന്നീട് നടന്നത്…..
Prank Call കുവൈത്ത് സിറ്റി: പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെന്ന് പറഞ്ഞ് കുവൈത്ത് പോലീസിന് പ്രാങ്ക് കോൾ. സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. കുവൈത്തിലെ അൽ അയൂൻ ജില്ലയിലെ ഒരു ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു കുവൈത്ത് പോലീസിന് കോൾ ലഭിച്ചത്. ഉടൻ തന്നെ പട്രോളിംഗ് ടീമും ഫോറൻസിക് ടീമും സംഭവ സ്ഥലത്തെത്തി. പരിശോധന നടത്തിയപ്പോഴാണ് വിവിധതരം പ്ലാസ്റ്റിക്കും പേപ്പറുകളും കൊണ്ട് നിർമ്മിച്ച മൃതദേഹമാണിതെന്നും പോലീസിന് ലഭിച്ചത് പ്രാങ്ക് കോളാണെന്നും മനസിലായത്. മൃതദേഹം പൊതിഞ്ഞിരിക്കുന്നത് പോലെ തോന്നിപ്പിക്കുന്ന തരത്തിൽ തൊപൊതിഞ്ഞ നിലയിലാണ് വ്യാജ മൃതദേഹം കണ്ടെത്തിയത്. രക്തമെന്ന് തെറ്റിദ്ധരിപ്പിക്കാനായി ചുവന്ന പെയിന്റ് ഉൾപ്പെടെ പ്രതികൾ ഉപയോഗിച്ചിട്ടുണ്ട്. വ്യാജ മൃതദേഹം ഉണ്ടാക്കിയ വ്യക്തിയെയും പ്രാങ്ക് കോൾ ചെയ്ത വ്യക്തിയെയും കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
സമീപത്ത് നിന്നും ലഭിച്ച വിരലടയാളങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ആരും നിയമത്തിന് അതീതരല്ലെന്നും പോലീസ് ഓർമ്മിപ്പിച്ചു.
Accident Highway ഹൈവേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; കുവൈത്തിൽ ഒരാൾ മരിച്ചു
Accident Highway കുവൈത്ത് സിറ്റി: കുവൈത്തിലെ ഹൈവേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. മഗ്രിബ് റോഡിൽ ഇന്ധന ടാങ്കർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 70 വയസുകാരനാണ് മരിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻ യൂണിറ്റിലാണ് അപകട വിവരം ലഭിച്ചത്. തുടർന്ന് അധികൃതർ ഉടൻ തന്നെ സുരക്ഷാ, ഫയർ, അടിയന്തര മെഡിക്കൽ ടീമുകളെ സംഭവ സ്ഥലത്തേക്ക് അയച്ചു. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ വ്യക്തിയെ അഗ്നി ശമന സേനാംഗങ്ങൾ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. അപകടത്തിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾ നീക്കം ചെയ്തതായും മണിക്കൂറുകളോളം തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി. അപകടത്തിലേക്ക് നയിച്ച കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
Temporary Closure അറ്റകുറ്റപ്പണി; കുവൈത്തിലെ പ്രധാന റോഡ് അടച്ചിടുമെന്ന് മുന്നറിയിപ്പ്
Temporary Closure കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിഫ്ത്ത് റിംഗ് റോഡിൽ നിന്നുള്ള ഖുർതുബ എൻട്രൻസ് താത്ക്കാലികമായി അടച്ചിടും. പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 7 ന് ആരംഭിച്ച് നവംബർ 8 പുലർച്ചെ 12 മണി വരെയുള്ള സമയത്തേക്കാണ് അടച്ചിടൽ. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണണെന്നും അധികൃതർ ആവശ്യപ്പെട്ടു.
Commercial Establishments സൂഖ് അൽ ശർഖിലെ വാണിജ്യ സ്ഥാപനങ്ങൾ ജനുവരി 31 നകം ഒഴിയണം; നോട്ടീസ് നൽകി
Commercial Establishments കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായ സൂഖ് ഷർഖിലെ വാടകക്കാരും നിക്ഷേപകരും ഒഴിയണമെന്ന് നോട്ടീസ് പുറപ്പെടുവിച്ചു. ജനുവരി 31 നകം ഒഴിയണമെന്നാണ് നോട്ടീസ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ വഫ്ര റിയൽ എസ്റ്റേറ്റ് കമ്പനിയാണ് വാടകക്കാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
ധനകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മത്സ്യ മാർക്കറ്റ് ഒഴിപ്പിക്കൽ ഉത്തരവിൽ ഉൾപ്പെടില്ല. സൂഖിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമേ നടപടി ബാധകമാകൂവെന്നാണ് വിവരം.
Drug Case അനധികൃത ലഹരിക്കടത്ത്; മയക്കുമരുന്നും അനുബന്ധ ഉപകരണങ്ങളുമായി കുവൈത്തിൽ പ്രവാസി പിടിയിൽ
Drug Case കുവൈത്ത് സിറ്റി: അനധികൃത ലഹരിക്കടത്ത് നടത്തിയ പ്രവാസി കുവൈത്തിൽ പിടിയിൽ. ഏഷ്യൻ പ്രവാസിയാണ് അറസ്റ്റിലായത്. ദോഹ പാലത്തിലെ തപിവ് പരിശോധനക്കിടെയാണ് ഇയാൾ മയക്കു മരുന്നും അനുബന്ധ ഉപകരണങ്ങ ളുമായി പിടിയിലായത്. വാഹനാപകടത്തെ തുടർന്ന് അധികൃതർ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അധികൃതർ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
ക്രിസ്റ്റൽ മെത്ത്, സിഗരറ്റുകൾ തുടങ്ങിയ ഉൾപ്പെടെയാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇയാൾ പാകിസ്ഥാൻ പൗരനാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.
Fraud Case തട്ടിപ്പ് കേസ്; കുവൈത്തിൽ മൂന്ന് കസ്റ്റംസ് ജീവനക്കാർ പിടിയിൽ
Fraud Case കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് കസ്റ്റംസ് ജീവനക്കാർ പിടിയിൽ. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇവർ പിടിയിലായത്. കുവൈത്ത് ക്രിമിനൽ കോടതി ഇവർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ഏഴു വർഷം തടവും 447,000 ദിനാർ പിഴയുമാണ് ഇവർക്ക് ശിക്ഷയായി വിധിച്ചത്.
അനധികൃതമായി സാമ്പത്തിക അലവൻസുകൾ നേടിയെന്നും ഇവ ദുരുപയോഗം ചെയ്തുവെന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റം. മറ്റ് 23 ജീവനക്കാരുടെ ശിക്ഷ താത്ക്കാലികമായി നിർത്തിവെയ്ക്കാനും കോടതി ഉത്തരവിട്ടു. ഇവർ 500 ദിനാറിന്റെ സാമ്പത്തിക ഗ്യാരണ്ടിയും നല്ല പെരുമാറ്റം നിലനിർത്താമെന്ന പ്രതിജ്ഞയും നൽകേണ്ടതാണ്. കേസുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി ആവശ്യപ്പെട്ടു.
Building Fire കുവൈത്തിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്
Building Fire കുവൈത്ത് സിറ്റി: കുവൈത്തിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തം. സാൽമിയ പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ബിദയിൽ നിന്നും സാൽമിയയിൽ നിന്നുമുള്ള അഗ്നി ശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു.
Sheikh Jaber Bridge ഷെയ്ഖ് ജാബർ പാലത്തിൽ ഗതാഗത നിയന്ത്രണം; അറിയിപ്പുമായി അധികൃതർ
Sheikh Jaber Bridge കുവൈത്ത് സിറ്റി: കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ അഹ്‌മ്മദ് പാലം നവംബർ 8 ന് അടച്ചിടും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. താത്ക്കാലികമായാണ് അടച്ചിടൽ. പോലീസ് റേസിന്റെ ഭാഗമായാണ് അൽ സുബിയ പ്രദേശത്തേക്കുള്ള ഷെയ്ഖ് ജാബർ പാലം അടച്ചിടുന്നത്. പുലർച്ചെ രണ്ട് മണി മുതൽ രാവിലെ 10 മണി വരെയുള്ള സമയത്തായിരിക്കും അടച്ചിടലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടി.
കുവൈത്ത്: ഗതാഗതതർക്കം കയ്യാങ്കളിയിലേക്ക്: ഒരാൾക്ക് പരിക്ക്, മനഃപൂർവം കാറിടിപ്പിച്ചു
Traffic dispute kuwait കുവൈത്ത് സിറ്റി: മുബാറക് അൽ-താനിബിൽ രണ്ട് കുവൈത്ത് പൗരന്മാർ തമ്മിലുണ്ടായ ട്രാഫിക് തർക്കം കയ്യാങ്കളിയിലേക്കും വാഹനം മനഃപൂർവം ഇടിപ്പിക്കുന്നതിലേക്കും നയിച്ചു. ഒരു പൗരൻ നൽകിയ പരാതി പ്രകാരം, മറ്റേ കക്ഷി ഒരു കായിക അധ്യാപകൻ തന്നെ ആക്രമിക്കുകയും വാക്കാൽ അധിക്ഷേപിക്കുകയും മനഃപൂർവം തന്റെ വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ട്രാഫിക് സംബന്ധമായ തർക്കമാണ് വഴക്കിന് തുടക്കമിട്ടതെന്നും തുടർന്ന് പ്രതി തന്നെ സമീപിച്ച് ഇടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് കയ്യാങ്കളി ആരംഭിച്ചതെന്നും പരാതിക്കാരൻ മൊഴി നൽകി. ചോദ്യം ചെയ്യലിൽ, പരാതിക്കാരൻ റോഡിന്റെ നടുവിൽ പെട്ടെന്ന് വാഹനം നിർത്തിയതാണ് തർക്കത്തിന് കാരണമായതെന്ന് പ്രതി ആരോപിച്ചു. പ്രകോപിപ്പിച്ചപ്പോൾ ആത്മരക്ഷാർത്ഥമാണ് താൻ പ്രതികരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘പരസ്പരമുള്ള ആക്രമണവും കൂട്ടിയിടിയും’ എന്ന വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരു കക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തുകയും സ്ഥലം പരിശോധിക്കുകയും സാക്ഷിയുടെ മൊഴി എടുക്കുകയും ചെയ്തു. തർക്കം വാഗ്വാദത്തിൽ തുടങ്ങി പരസ്പരം ആക്രമിക്കുന്നതിലേക്ക് വളരുകയും അവസാനം പ്രതി മനഃപൂർവം പരാതിക്കാരന്റെ കാറിൽ ഇടിക്കുന്നതിൽ കലാശിക്കുകയും ചെയ്തു എന്ന് കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. നിയമപരമായ തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ എങ്ങനെ? കാലാവസ്ഥാ വകുപ്പ് പറയുന്നത്…
Kuwait Weather കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തില്‍ പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുള്ള ഉയർന്ന മർദ്ദ വ്യവസ്ഥയുടെ സ്വാധീനമായിരിക്കും അനുഭവപ്പെടുകയെന്ന് ആക്ടിങ് ഡയറക്ടർ ധരാർ അൽ-അലി പറഞ്ഞു. ഇതോടൊപ്പം താരതമ്യേന ചൂടും ഈർപ്പമില്ലാത്തതുമായ വായു സഞ്ചാരവും ഉണ്ടാകും. വ്യാഴാഴ്ച ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും, മണിക്കൂറിൽ 6 മുതൽ 24 കിലോമീറ്റർ വരെ നേരിയതോ മിതമായതോ ആയ കാറ്റും ചില ഉയർന്ന മേഘങ്ങളും ഉണ്ടാകുമെന്നും അൽ-അലി പറഞ്ഞു. പരമാവധി താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും സമുദ്ര സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കുമെന്നും 1 മുതൽ 2 അടി വരെ തിരമാലകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി, കാലാവസ്ഥ തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമാകുമെന്നും മണിക്കൂറിൽ 6 മുതൽ 22 കിലോമീറ്റർ വരെ നേരിയ വേരിയബിൾ കാറ്റുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 9 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും നേരിയ കടൽ പ്രവാഹവും 1 മുതൽ 2 അടി വരെ തിരമാലകളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച, കാലാവസ്ഥ ചൂടേറിയതായിരിക്കും. ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെ നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ് ഉണ്ടാകും. പരമാവധി താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും സമുദ്ര സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കുമെന്നും 1 മുതൽ 3 അടി വരെ തിരമാലകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാത്രി തണുപ്പ് കൂടുതലായിരിക്കും ഭാഗികമായി മേഘാവൃതമായിരിക്കും മണിക്കൂറിൽ 6 മുതൽ 24 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ തെക്കുകിഴക്ക് ദിശയിൽ നിന്ന് വേരിയബിൾ കാറ്റ് ഉണ്ടാകും, കുറഞ്ഞ താപനില 9 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
കുവൈത്തിലെ റെസ്റ്റോറന്‍റിൽ സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു
Gas leak explosion Kuwait കുവൈത്ത് സിറ്റി: ഫർവാനിയയിലെ റെസ്റ്റോറന്റിൽ വ്യാഴാഴ്ച അതിരാവിലെ പാചകവാതക സിലിണ്ടറിൽ നിന്നുണ്ടായ ചോർച്ച പൊട്ടിത്തെറിക്ക് കാരണമായി. ഈ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഫർവാനിയ അഗ്നിശമന സേനാ വിഭാഗം ഉടൻതന്നെ സ്ഥലത്തെത്തി തീയണക്കുകയും സാഹചര്യം നിയന്ത്രണത്തിലാക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സ നൽകുന്നതിനായി ബന്ധപ്പെട്ട ആരോഗ്യ അധികാരികൾക്ക് കൈമാറിയതായി അൽ-ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു.
മുൻ ഭർത്താവ് കുടുക്കി, കുവൈത്ത് അതിർത്തിയിൽ ലഹരിമരുന്നുമായി പ്രവാസി യുവതി പിടിയിൽ
Drug Arrest Kuwait കുവൈത്ത് സിറ്റി: അൽ-അബ്ദലി അതിർത്തിയിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇറാഖി വനിതയെ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിലെ സ്പെയർ ടയറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ സ്നിഫര്‍ ഡോഗുകള്‍ കണ്ടെത്തുകയായിരുന്നു. എന്നാൽ, ലഹരിമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾക്ക് കുവൈത്തിൽ നിന്ന് നേരത്തെ നാടുകടത്തപ്പെട്ട ലെബനീസ് മുൻ ഭർത്താവ് തന്നെ കുടുക്കിയതാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു. അതിർത്തിയിൽ വെച്ച് വനിതയുടെ കാർ പരിശോധിച്ചപ്പോൾ സംശയാസ്പദമായ വസ്തുക്കളുടെ സൂചന നൽകുന്ന ഉപകരണങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരും ശ്വാനസേനയും ചേർന്ന് നടത്തിയ പരിശോധനയിൽ, കാറിന്റെ സ്പെയർ ടയറിനുള്ളിൽ വൻതോതിൽ ‘ലൈറിക്ക’ (Lyrica) എന്ന് തിരിച്ചറിഞ്ഞ സൈക്കോട്രോപിക് ഗുളികകൾ കണ്ടെത്തി. ഏകദേശം 8,000 ഗുളികകളാണ് പിടികൂടിയത്. ഇവരെ ഉടൻതന്നെ ചോദ്യം ചെയ്യുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിലേക്ക് (GADC) കൈമാറി. ചോദ്യം ചെയ്യലിൽ, യുവതി ലഹരിമരുന്നിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും താൻ നിരപരാധിയാണെന്നും വാദിച്ചു. ഇവർ ഇറാഖിലായിരിക്കുമ്പോൾ, ലഹരിമരുന്ന് കേസിൽ കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ലെബനീസ് മുൻ ഭർത്താവ്, വാഹനത്തിന് അറ്റകുറ്റപ്പണികൾ നടത്താനെന്ന വ്യാജേന കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു എന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തന്നെ കുടുക്കുന്നതിനായി അദ്ദേഹം മനഃപൂർവം കാറിൽ മയക്കുമരുന്ന് വെച്ചതാണെന്നും യുവതി ആരോപിച്ചു.
കുവൈത്ത് പൗരനെ തട്ടിക്കൊണ്ടുപോയി; മോചിപ്പിച്ചത് അതിവിദഗ്ധമായി
Kuwaiti Citizen Freed ബെയ്‌റൂത്ത്: ലെബനനിലെ ബെക്കാ താഴ്‌വരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുവൈത്ത് പൗരനെ ബുധനാഴ്ച അതിരാവിലെ ലെബനീസ് ആർമി ഇന്റലിജൻസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോകലിൽ പങ്കെടുത്ത ആറ് അംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉന്നത സൈനിക നിർദ്ദേശപ്രകാരം പ്രവർത്തിച്ച ലെബനീസ് ആർമി ഇന്റലിജൻസ്, കിഴക്കൻ ലെബനനിലെ ബെക്കാ ഗവർണറേറ്റിലെ കരാക്ക് പട്ടണത്തിന് സമീപത്ത് വെച്ച് തട്ടിക്കൊണ്ടുപോയ പൗരനെ രക്ഷപ്പെടുത്തി. ബെക്കാ താഴ്‌വരയ്ക്ക് സമീപം സാഹ്‌ലെ ജില്ലയിലെ സാദനായേൽ പട്ടണത്തിന് അടുത്ത് സൈന്യം നിരവധി മൊബൈൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. തട്ടിക്കൊണ്ടുപോയവർക്കായി ഒരു കെണിയൊരുക്കിയ ശേഷം, സൈന്യം പരിക്കുകളേൽക്കാതെ കുവൈത്ത് പൗരനെ സുരക്ഷിതമായി രക്ഷിച്ചു. തുടർന്ന്, ബെയ്‌റൂട്ടിലെ കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ട ശേഷം ഇദ്ദേഹത്തെ മാറ്റി. അതിവേഗം നടത്തിയ ഈ ഓപ്പറേഷനാണ് കുറ്റവാളികളെ പിടികൂടുന്നതിനും ബന്ദിയെ മോചിപ്പിക്കുന്നതിനും നിർണായകമായതെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദീകരിച്ചു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവയെ നേരിടാൻ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബെക്കാ താഴ്‌വരയിലെ കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും തടയാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ലെബനീസ്, സിറിയൻ പൗരന്മാർ ഉൾപ്പെട്ട ആറ് അംഗ സായുധ സംഘമാണ് സംഭവത്തിന് പിന്നിൽ. ഇവർ കുവൈത്ത് പൗരനെ ബെക്കാ താഴ്‌വരയിലേക്ക് ആകർഷിച്ച് തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. രാജ്യത്തുടനീളം ലെബനീസ് സൈന്യം നടത്തുന്ന സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമായാണ് ഈ രക്ഷാപ്രവർത്തനം നടന്നത്. സുരക്ഷാ സേനയും തട്ടിക്കൊണ്ടുപോയവരും തമ്മിൽ ശക്തമായ വെടിവെപ്പുണ്ടായി, ഇതിൽ പ്രതികളിൽ ഒരാൾക്ക് പരിക്കേറ്റു. പട്ടണത്തിലെ തെരുവുകളിലൂടെയുള്ള സായുധ പിന്തുടരലിനൊടുവിലാണ് സൈന്യം നിയന്ത്രണം തിരിച്ചുപിടിക്കുകയും ബന്ദിയെ മോചിപ്പിക്കുകയും ചെയ്തത്. പിടിയിലായവരെ ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണത്തിനായി ലെബനീസ് പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജൻസിലേക്ക് മാറ്റി.എന്നാൽ, ഈ സംഭവം തട്ടിക്കൊണ്ടുപോകാൻ സാധ്യതയില്ലെന്ന് അൽ-റായി ദിനപത്രത്തിലെ ചില വൃത്തങ്ങൾ സൂചിപ്പിച്ചു.
ക്ലിനിക്കില്‍ ജോലിക്കാരായി വീട്ടമ്മമാര്‍, കുവൈത്തിലെ ആരോഗ്യകേന്ദ്രത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ
Illegal Clinic Kuwait കുവൈത്ത് സിറ്റി: തൊഴിൽ വിപണി നിരീക്ഷിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) നടത്തുന്ന ഊർജിതമായ പരിശോധനയുടെ ഭാഗമായി ആരോഗ്യകേന്ദ്രത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം, മയക്കുമരുന്ന് നിയന്ത്രണ ജനറൽ വിഭാഗം, ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ലൈസൻസിങ് വിഭാഗം എന്നിവരുമായി സഹകരിച്ചാണ് ലേബർ ഇൻസ്പെക്ഷൻ വിഭാഗം സംയുക്ത പരിശോധനകൾ നടത്തുന്നത്. PAM-ന്റെ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്തി. ഇതിൽ ഫാമിലി വിസയിലുള്ളവരും വീട്ടുജോലിക്കാരും ഉൾപ്പെടുന്നു. ആവശ്യമായ ലൈസൻസ് ഇല്ലാതെ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നു. ലൈസൻസില്ലാത്തതും തിരിച്ചറിയാൻ കഴിയാത്തതുമായ മരുന്നുകൾ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്നു. രോഗികളിൽ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഈ നടപടികൾ കുവൈത്തിലെ മെഡിക്കൽ പ്രാക്ടീസ്, തൊഴിൽ, താമസ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. വിവിധതരം നിയമലംഘനങ്ങൾ തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സംയുക്ത പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് PAM വെബ്‌സൈറ്റിലൂടെ സ്ഥിരീകരിച്ചു. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അധികൃതർ ഊന്നിപ്പറഞ്ഞു. നിയമം ലംഘിച്ചവർക്കെതിരെ ബന്ധപ്പെട്ട ഓരോ അധികാരികളും അവരവരുടെ അധികാരപരിധിയിൽ ആവശ്യമായ നിയമപരമായ നടപടികൾ നടപ്പാക്കുന്നുണ്ട്. തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും നിയമപരമായ തൊഴിൽ വിപണി നിലനിർത്താൻ സഹായിക്കണമെന്നും PAM തൊഴിലുടമകളോടും തൊഴിലാളികളോടും അഭ്യർഥിച്ചു.
‘കെട്ടിടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം’, കുവൈത്തിലെ ഈ പ്രദേശത്തെ കെട്ടിടങ്ങള്‍ ഉടന്‍ പൊളിക്കും
Jleeb Al-Shuyoukh കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് മേഖലയിലെ 67 കെട്ടിട ഉടമകളോട് കെട്ടിടങ്ങൾ ഒഴിപ്പിക്കാനും പൊളിച്ചുമാറ്റാനും ആവശ്യപ്പെട്ടുകൊണ്ട് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ ഭരണപരമായ ഉത്തരവ് പുറത്തിറക്കി. കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നും എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെന്നും മുനിസിപ്പൽ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഈ തീരുമാനം നവംബർ 8 ഞായറാഴ്ച ഔദ്യോഗിക ഗസറ്റായ (കുവൈറ്റ് അൽയൗം) പ്രസിദ്ധീകരിക്കും. പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് സെന്റർ ഫോർ ടെസ്റ്റിംഗ്, ക്വാളിറ്റി കൺട്രോൾ, റിസർച്ച് എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, ഈ കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്ത അവസ്ഥയിലായതിനാൽ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്. ജീവനും സ്വത്തിനും പൊതു സുരക്ഷയ്ക്കും സംരക്ഷണം നൽകുന്നതിന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കാനും പൊളിച്ചുമാറ്റാനും കെട്ടിട ഉടമകളോട് ഭരണപരമായ ഉത്തരവിൽ ആവശ്യപ്പെടുന്നു. ഈ സമയപരിധിക്കുള്ളിൽ ഉടമകൾ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ, മുനിസിപ്പാലിറ്റി നേരിട്ട് ഇടപെട്ട് കെട്ടിടങ്ങൾ പൊളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും നഗര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും മുനിസിപ്പാലിറ്റിക്കുള്ള പ്രതിബദ്ധത എഞ്ചിനീയർ മനാൽ അൽ-അസ്ഫൂർ ആവർത്തിച്ചു. അപകടങ്ങൾ തടയുന്നതിനും താമസക്കാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പതിവായുള്ള പരിശോധനകളും പ്രതിരോധ നടപടികളുമെന്ന് അവർ എടുത്തുപറഞ്ഞു.